This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓറക്കിള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:00, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓറക്കിള്‍

Oracle

സന്ദേഹ നിവൃത്തിക്കായി ഇഷ്‌ടദേവതകളിൽ നിന്ന്‌ ഭക്തന്മാർക്കു ലഭിക്കുന്ന ഉപദേശവും ഭാവിയെപ്പറ്റി അവർ നൽകുന്ന പ്രവചനവും. പ്രവചനങ്ങള്‍ നടത്തുന്ന സങ്കേതങ്ങള്‍ക്കും ഓറക്കിള്‍ (oracle) എന്നുതന്നെയാണ്‌ പേർ. പറയുക എന്നർഥംവരുന്ന "ഒറേർ' എന്ന ലത്തീന്‍ധാതുവിൽ നിന്നാണ്‌ ഈ പദത്തിന്റെ നിഷ്‌പത്തി. ഓറക്കിള്‍ മനുഷ്യനും ദൈവത്തിനുമിടയ്‌ക്കുള്ള മാധ്യമമായി കണക്കാക്കപ്പെടുന്നു. നമ്മുടെ നാട്ടിലെ ദേവീക്ഷേത്രങ്ങളിൽ കാണുന്ന വെളിച്ചപ്പാടുകളെ ഇത്തരത്തിലുള്ള ഓറക്കിളുകളുമായി താരതമ്യപ്പെടുത്താം.

പുരാതനകാലത്ത്‌ ലോകത്തിന്റെ പല ഭാഗത്തും ഓറക്കിളുകള്‍ ഉണ്ടായിരുന്നുവെങ്കിലും അവയിൽ ഏറ്റവും പ്രസിദ്ധങ്ങള്‍ ഗ്രീസിലുള്ളവയായിരുന്നു. അവിടത്തെ ഏറ്റവും പുരാതനമെന്നറിയപ്പെടുന്ന ഓറക്കിള്‍, എപ്പിറസ്സിൽ ദൊദോണയിലേതാണ്‌. ഇവിടെ ആദ്യകാലത്തുണ്ടായിരുന്ന "സെല്ലി' എന്നു പേരായ പൂജാരികളുടെ സ്ഥാനം പില്‌ക്കാലത്ത്‌ ഈജിപ്‌ഷ്യന്‍ സ്വാധീനതമൂലം പൂജാരിണികള്‍ക്കു ലഭിച്ചു. ഇവിടെ ഉയരംകൂടിയ ഓക്കുമരത്തിന്റെ ഇലകളുടെ മർമരശബ്‌ദങ്ങളിൽക്കൂടി സ്യൂസ്‌ദേവന്‍ പ്രവചനം നടത്താറുണ്ടെന്ന്‌ ജനങ്ങള്‍ വിശ്വസിച്ചുവന്നിരുന്നു.

ഡൽഫിയിലെ (ഗ്രീസ്‌) ഓറക്കിളിന്റെ മാതൃകയിൽ പൂജാരിണികള്‍ ദിവ്യമായ അബോധാവസ്ഥയിൽ പ്രവചനങ്ങള്‍ നടത്താറുണ്ടെന്ന്‌ പ്ലേറ്റോയുടെ വിവരണങ്ങളിൽനിന്ന്‌ മനസ്സിലാക്കാം. ഡൽഫിയിലെ അപ്പോളോവിന്റെ ഓറക്കിള്‍ വളരെ പുരാതനമല്ലെങ്കിലും അപ്രധാനമല്ലാത്തതാണ്‌. ലഹരി പിടിപ്പിക്കുന്ന ഒരു പ്രത്യേകതരം പുക വമിച്ചുകൊണ്ടിരിക്കുന്ന ഗർത്തത്തിനു മുകളിലുള്ള മുക്കാലി(tripod)യിൽ ഇരുന്നുകൊണ്ട്‌ അബോധാവസ്ഥയിൽ പൂജാരിണി ഭാവി പ്രവചനങ്ങള്‍ നടത്തുകയാണ്‌ പതിവ്‌. ഈ പ്രവചനങ്ങള്‍ ഷഡ്‌ഗണ വൃത്തത്തിലുള്ള പദ്യങ്ങളാക്കി പുരോഹിതന്‍ കുറിച്ചെടുക്കുന്നു. രാഷ്‌ട്രീയവും മതപരവുമായ കാര്യങ്ങളിൽ ഡൽഫിയിലെ ഓറക്കിള്‍ ഒരുകാലത്ത്‌ വലിയ സ്വാധീനത ചെലുത്തിയിരുന്നു. ഹെല്ലനിക്‌ ജനതയുടെമുഴുവന്‍ പ്രധാനമായ ദേശീയ ഓറക്കിള്‍ ഇതായിരുന്നു. വിദേശീയരും ഈ ഓറക്കിളിന്റെ ഉപദേശം തേടുക പതിവാണ്‌. ബി.സി. 6-ാം നൂറ്റാണ്ടിൽ ഇതിന്റെ യശസ്സ്‌ ഉച്ചകോടിയിലെത്തി. മഹാനായ അലക്‌സാണ്ടറുടെ കാലംതൊട്ട്‌ ഇതിന്റെ സ്വാധീനത ദുർബലമായിത്തുടങ്ങി.

ഫോസിസ്സിലെ ആബെ, ബൊയീഷ്യയിലെ തീബ്‌സ്‌, ഹൈസിയ എന്നിവയും മിലീറ്റസിലെ ക്ലാറോസ്‌, ആർഗോസ്‌, ദെലോസ്‌ എന്നിവയുമാണ്‌ മറ്റു പ്രധാനപ്പെട്ട ചില ഓറക്കിളുകള്‍. അയത്തോളിയന്‍ ജനറലായിരുന്ന ഡൊറിമാക്കസ്‌ ബി.സി. 219-ൽ സ്യൂസിന്റെ ക്ഷേത്രം തകർത്തുകളഞ്ഞതിനുശേഷം അത്‌ പുനരുദ്ധരിക്കപ്പെടുകയുണ്ടായിട്ടില്ല. ഡയോണീസസ്‌, ഹെർമസ്‌ തുടങ്ങിയ ദേവന്മാരുടെയും അസ്‌ക്ലേപ്പിയസ്‌, ഹെറാക്ലിസ്‌, ത്രാഫോണിയസ്‌ തുടങ്ങിയ വീരപരാക്രമികളുടെയും പേരിലും ഓറക്കിളുകള്‍ ഉണ്ടായിരുന്നു.

പ്രാചീനകാലം. ഭാവിപ്രവചനങ്ങള്‍ക്ക്‌ സ്വപ്‌നം ഒരു മാധ്യമമാക്കുന്ന സമ്പ്രദായം പ്രാചീന ജനങ്ങള്‍ക്കിടയിൽ നിലവിലുണ്ടായിരുന്നു. ജലം, സ്‌ഫടികം, അഗ്നി, മഷി എന്നിവ മാധ്യമങ്ങളാക്കി പ്രവചനം നടത്തുന്നതും അക്കാലത്ത്‌ പതിവായിരുന്നു. എ.ഡി. 3, 4 നൂറ്റാണ്ടായപ്പോഴേക്കും ക്രസ്‌തവ സ്വാധീനത വർധിച്ചു തുടങ്ങുകയും ഓറക്കിളുകള്‍ ക്ഷയിച്ചു തുടങ്ങുകയും ചെയ്‌തു. ഇടിവെട്ട്‌, പറവകളുടെ ഗതി, ബലിമൃഗങ്ങളുടെ പ്രധാനാവയവങ്ങളുടെ തുടിപ്പ്‌ എന്നിവ നോക്കി റോമാക്കാർ ഭാവിപ്രചനം നടത്തുന്ന സമ്പ്രദായവും ഒരു കാലത്തു നിലവിലിരുന്നു. പ്രാചീന ജർമന്‍കാർ ചീട്ടുകള്‍കൊണ്ടു ഭാവി അറിയാന്‍ ശ്രമിച്ചിരുന്നു.

പുരാതന ബാബിലോണിയയിലും ഈജിപ്‌തിലും ഓറക്കിള്‍ സമ്പ്രദായം ഉണ്ടായിരുന്നു. ഹീബ്രു ജനതയുടെ ഊറീം, തുമ്മീം എന്നിവ ഒരുതരം ഓറക്കിളായിരുന്നുവെന്നു കരുതിപ്പോരുന്നു (നോ. എഫോദ്‌) മന്ത്രവാദികൂടിയായ ഭിഷഗ്വരന്റെ സഞ്ചിക്കകത്തുള്ള സാധനങ്ങള്‍ കുലുക്കി അവയുടെ സ്ഥാനം നോക്കിയാണ്‌ ആഫ്രിക്കയിൽ ഭാവിപ്രവചനം നടത്തിയിരുന്നത്‌. ക്രിസ്‌തുമതം. "പുതിയ നിയമ'ത്തിൽ "ഓറക്കിള്‍' എന്ന പദം നാലുപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്‌. ദിവ്യവചനത്തെയാണ്‌ ഓറക്കിള്‍കൊണ്ട്‌ അതിൽ അർഥമാക്കുന്നത്‌. മൊത്തത്തിൽ പഴയ നിയമത്തെയോ, അതിന്റെ പ്രത്യേക ചില ഭാഗങ്ങളെയോ ഇത്‌ കുറിക്കുന്നു. അപ്പോസ്‌തല പ്രവൃത്തികളിൽ പത്തു കല്‌പനകളോ മോശയുടെ ന്യായപ്രമാണങ്ങള്‍ മുഴുവനുമോ ഓറക്കിള്‍ ആണെന്ന്‌ വിശ്വസിക്കപ്പെടുന്നു. ചൈനയിൽ. കണ്‍ഫ്യൂഷ്യസിന്റെ ശവകുടീരത്തിൽ വളരുന്ന ഷീ-ത്സാവോ എന്ന ഒരു പ്രത്യേകതരം പുല്ല്‌ അമാനുഷിക ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്‌. ജ്യോതിഷം, കൈനോട്ടം, ടെലിപ്പതി, യോഗദൃഷ്‌ടി, ബാധാവേശംകൊണ്ടുള്ള വെളിപാട്‌ എന്നിവയ്‌ക്ക്‌ ചൈനയിൽ സാർവത്രികത ലഭിച്ചിരുന്നു. പ്രാചീന ചൈനയിൽ നവീന ശിലായുഗകാലത്ത്‌ അസ്ഥികളും ആമത്തോടുകളും പ്രവചനത്തിന്‌ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്‌. ഇവ ചൂടാക്കുമ്പോള്‍ ഉണ്ടാകുന്ന വിള്ളലുകളും പോറലുകളും നോക്കി ഭാവി പ്രവചിക്കുകയായിരുന്നു പതിവ്‌.

ബുദ്ധന്റെ ജനനകാലത്ത്‌ ഭാരതത്തിൽ പലവിധത്തിലുള്ള ഭാവിപ്രവചന സമ്പ്രദായങ്ങള്‍ പ്രചരിച്ചിരുന്നു. അക്കാലത്ത്‌ ഭാവിപ്രചനം നടത്താന്‍ ഉപയോഗിച്ചിരുന്ന മൂന്ന്‌ മാധ്യമങ്ങളിലൊന്ന്‌ ഓറക്കിള്‍ ആണ്‌. സാധാരണയായി ആദിവാസികളിൽപ്പെട്ട പൂജാരിയോ പൂജാരിണിയോ ആണ്‌ പ്രവചനം നടത്തിയിരുന്നത്‌. ഇത്തരം സമ്പ്രദായങ്ങളെ ഇല്ലാതാക്കുക എന്നത്‌ ബുദ്ധന്റെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു.

തിബത്ത്‌. തിബത്തിൽ സജീവമായ ഒരു സങ്കല്‌പമാണ്‌ ഓറക്കിള്‍; സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഇതിൽ വിശ്വസിക്കുന്നു. "ബോണ്‍' എന്ന ആദിമവർഗത്തിൽപ്പെട്ടവരാണ്‌ സാധാരണ പ്രവചനം നടത്തുന്നത്‌. സന്ന്യാസാശ്രമവുമായി ബന്ധപ്പെട്ടവരാണെങ്കിലും ഇവർ ആശ്രമവാസികളല്ല; ഇവർക്ക്‌ വിവാഹം ചെയ്യുന്നതിന്‌ അനുവാദമുണ്ട്‌. എന്നാൽ ലാസയ്‌ക്കടുത്ത്‌ നെച്ചങ്ങി (Nechung)ലെ സ്റ്റേറ്റ്‌ ഓറക്കിളിൽ "മഞ്ഞത്തൊപ്പി വിഭാഗ'ത്തിലെ ഒരു ബ്രഹ്മചാരിയാണ്‌ പ്രവചനം നടത്തുന്നത്‌. എല്ലാ പ്രധാനസംഭവങ്ങളെക്കുറിച്ചും സ്റ്റേറ്റ്‌ ഇദ്ദേഹത്തോട്‌ അഭിപ്രായം ആരായുക പതിവാണ്‌.

ഭാരതം. കൈരേഖാശാസ്‌ത്രം, ജ്യോതിഷം, സാമുദ്രികശാസ്‌ത്രം എന്നിവവഴി ഭാവിപ്രവചനം നടത്തുന്ന പതിവ്‌ പ്രാചീനകാലം മുതൽക്കുതന്നെ ഭാരതത്തിൽ നിലനിന്നിരുന്നു. ഇന്നും ആധുനിക ഭാരതീയരിൽ വലിയൊരുവിഭാഗം ഇത്തരം പ്രവചനങ്ങളിൽ വിശ്വസിച്ചുവരുന്നുണ്ട്‌ (നോ. ജ്യോതിഷം). സ്‌ഫടികം, ചെടികള്‍ എന്നിവ നോക്കി ആര്യന്‍ ജനത ഭാവി അറിയാന്‍ ശ്രമിച്ചിരുന്നു. സ്‌ഫടികം വച്ചു നോക്കുന്ന സമ്പ്രദായം പ്രാചീന മുസ്‌ലിങ്ങള്‍ക്കിടയിലും നിലനിന്നിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍