This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒളിവിയർ, ലോറന്‍സ്‌ (1907 - 89)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:02, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഒളിവിയർ, ലോറന്‍സ്‌ (1907 - 89)

Olivier, Laurence

ഇംഗ്ലീഷ്‌ നടനും നിർമാതാവും സംവിധായകനും. ഇദ്ദേഹം 1907 മേയ്‌ 22-ന്‌ ഇംഗ്ലണ്ടിലെ സറേപ്രദേശത്തെ ഡോർകിംഗിൽ ജനിച്ചു. തികഞ്ഞ മതവിശ്വാസികളായിരുന്ന മാതാപിതാക്കളുടെ കടുത്ത ശിക്ഷണത്തിലാണ്‌ ഇദ്ദേഹം വളർന്നത്‌. പിതാവായ ജെറാള്‍ഡ്‌ കെർ ഒളിവിയർ (1869-1939) ഒരു ഉന്നത ആംഗ്ലിക്കന്‍ പുരോഹിതനായിരുന്നു. 48-ാം വയസ്സിൽ മരണമടയുന്നതുവരെ ആഗ്നസ്‌ ലൂയിസ്‌ എന്നു പേരുള്ള മാതാവിനോട്‌ ആത്മസമർപ്പണഭാവത്തോടുകൂടിയുള്ള സ്‌നേഹവായ്‌പാണ്‌ ഒളിവിയർക്കുണ്ടായിരുന്നത്‌. 1918-ൽ പിതാവിന്‌ ഹെർട്‌ഫഡ്‌ഷയറിലെ സെന്റ്‌ മേരീസ്‌ പള്ളിയിൽ മിനിസ്റ്റർ പദവി ലഭിച്ചതോടെ സെന്റ്‌ ക്രിസ്റ്റഫർ ദേവാലയത്തിന്റെ ഭാഗമായിരുന്ന പഴയ റെക്‌ടർ ഭവനത്തിലായിരുന്നു ഒളിവിയർ താമസിച്ചിരുന്നത്‌. ലണ്ടനിലെ ആള്‍സെയിന്റ്‌സ്‌ സ്‌കൂളിൽ വിദ്യാഭ്യാസം തുടർന്ന ഇദ്ദേഹം 9-ാമത്തെ വയസ്സിൽ സ്‌കൂള്‍ നാടകമായി അവതരിപ്പിക്കപ്പെട്ട "ജൂലിയസ്‌ സീസറി'ൽ ബ്രൂട്ടസിന്റെ ഭാഗം അഭിനയിച്ചു പ്രശംസ നേടുകയുണ്ടായി. "കിം' എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഒളിവിയർ ഒരു മികച്ച നടനായിത്തീരണമെന്ന്‌ ഏറ്റവുമധികം ആഗ്രഹിച്ചത്‌ സ്വന്തം പിതാവുതന്നെയായിരുന്നു.

എൽസി ഫോഗർറ്റിയുടെ ശിക്ഷണത്തിൽ 17-ാം വയസ്സിൽ ഒളിവിയർ, സെന്‍ട്രൽ സ്‌കൂള്‍ ഓഫ്‌ സ്‌പീച്ച്‌ ആന്‍ഡ്‌ ഹിയറിംഗിൽ നാടകാഭിനയപഠനം ആരംഭിച്ചു. 1926 ഇദ്ദേഹം ബിർമിംഗ്‌ഹാം റെപ്പർറ്ററി കമ്പനിയിൽ ചേരുകയും തൊട്ടടുത്തവർഷം തന്നെ ഷെയ്‌ക്‌സ്‌പിയർ നാടകങ്ങളിൽ ഹാംലെറ്റിനെയും മക്‌ബെത്തിനെയും രംഗത്തവതരിപ്പിച്ചു തുടങ്ങുകയും ചെയ്‌തു. ഒളിവിയറിന്റെ കലാജീവിതത്തിന്റെ വികാസപരിണാമങ്ങള്‍ക്കു നിദാനമായ "യാത്രയുടെ അന്ത്യം' (Journey's End)എന്ന നാടകം 1928-ൽ അപ്പോളോതിയെറ്റർ രംഗത്തവതരിപ്പിക്കുകയുണ്ടായി.

1930 ജൂല. 25-ന്‌ ഒളിവിയർ നവാഗത നടിയായിരുന്ന ജിൽഎസ്‌മോണ്ടിനെ വിവാഹം കഴിച്ചു. 1936 ആഗ. 21-ന്‌ ഇവർക്കൊരു പുത്രന്‍ ജനിക്കുകയും കുട്ടിയ്‌ക്കു സിമണ്‍ ടോർകിന്‍ എന്നു നാമകരണം നടത്തുകയും ചെയ്‌തു. എന്നാൽ വിവാഹ ജീവിതത്തിന്റെ തുടക്കം മുതൽക്കുതന്നെ അസ്വരാസ്യങ്ങള്‍ പ്രകടമായിരുന്നതിൽ നിരാശപൂണ്ട ഒളിവിയർ മതചിന്തകളൊക്കെ താത്‌കാലികമായിട്ടെങ്കിലും കൈവെടിയുകയുണ്ടായി. "ദി ടെമ്പററി വിഡോ' എന്ന ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു വേഷത്തിൽ കൂടിയാണ്‌ ഒളിവിയർ തന്റെ സിനിമാഭിനയജീവിതത്തിനു തുടക്കം കുറിച്ചത്‌. പിന്നീട്‌ ഇദ്ദേഹം "ദ്‌ യെല്ലോ ടിക്കറ്റ്‌' എന്ന ചിത്രത്തിൽ നായകവേഷത്തിൽ തിളങ്ങുകയും ചെയ്‌തു. 1930-ൽ നോയെൽ കൊവാർഡിന്റെ "പ്രവറ്റ്‌ ലൈവ്‌സ്‌', 1935-ൽ ഷെയ്‌ക്‌സ്‌പിയറിന്റെ "റോമിയോ ആന്‍ഡ്‌ ജൂലിയറ്റ്‌' തുടങ്ങിയ നാടകങ്ങളിൽ ഒളിവിയറിന്റെ അഭിനയപാടവം മികവുറ്റതായിരുന്നു. ബ്രാഡ്‌വെനാടകവേദിയിൽ പ്രധാനവേഷത്തിൽ ഒളിവിയർ അഭിനയിച്ചു പ്രശംസനേടിയത്‌ 1939-ലെ "നോ ടൈം ഫോർ കോമഡി'യിലെ കഥാപാത്രമാണ്‌.

1936-ൽ "മാസ്‌ക്‌ ഒഫ്‌ വിർച്യൂ' എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ വിവിയന്‍ ലെയ്‌ എന്ന നടിയുമായി ഒളിവിയർ പരിചയത്തിലാകുകയുണ്ടായി. 1937-ൽ "ഫൈവ്‌ ഓവർ ഇംഗ്ലണ്ട്‌' എന്ന ചിത്രത്തിൽ കാമുകീകാമുകന്മാരായി വേഷമിട്ടതോടെ ഇരുവരും ദൃഢതരമായ സൗഹൃദത്തിലാകുകയും ചെയ്‌തു. 1938-ൽ ഒരു ഓള്‍ഡ്‌വിക്‌ നാടകാവതരണത്തിൽ ഒളിവിയർ, ഹാംലെറ്റിന്റെ വേഷത്തിലും, ലെയ്‌ ഒഫീലിയയായും ഉജ്ജ്വലാഭിനയം കാഴ്‌ചവയ്‌ക്കുകയുണ്ടായി. "വുഥറിംഗ്‌ ഹൈറ്റ്‌സ്‌' എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനു ഹോളിവുഡിലേക്കു തിരിച്ച ഒളിവിയറിനെ ലെയ്‌ അനുഗമിക്കുകയുണ്ടായി. തുടർന്ന്‌ ഇവർ നായികാനായകന്മാരായി "ഗോണ്‍ വിത്ത്‌ ദ്‌ വിന്‍ഡിൽ' മികവുറ്റ പ്രകടനം കാഴ്‌ചവയ്‌ക്കുകയും ചെയ്‌തു. ഈ ചിത്രം വമ്പിച്ച പ്രദർശനവിജയം നേടുകയുണ്ടായി. ഇതിലെ അഭിനയത്തിന്‌ ഒളിവിയർക്ക്‌ ഓസ്‌കാർ നോമിനേഷന്‍ ലഭിച്ചപ്പോള്‍ ലെയ്‌ക്ക്‌ മികച്ച നടിക്കുള്ള അക്കാദമി അവാർഡു തന്നെ കിട്ടുകയുണ്ടായി. ഇതോടെ ഈ യുവമിഥുനങ്ങളുടെ പ്രശസ്‌തി അന്തർദേശീയ തലത്തിൽത്തന്നെ ശ്രദ്ധേയമാകുകയുമാണുണ്ടായത്‌. ഭാര്യയായിരുന്ന ജിൽഎസ്‌മോണ്ട്‌ സമ്മതം മൂളിയതോടെ വിവാഹമോചനം സാധ്യമാകുകയും ഒളിവിയറും ലെയ്‌യും 1940 ആഗ. 31-ന്‌ ലളിതമായ ഒരു ചടങ്ങിൽവച്ച്‌ ഭാര്യാഭർത്താക്കന്മാരാകുകയും ചെയ്‌തു. കാഥറിന്‍ ഹെപ്‌ബേണും കാർസണ്‍ കാനിനും മാത്രമായിരുന്നു വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നത്‌.

1940-ൽ "റെബേക്ക', "പ്രഡ്‌ ആന്‍ഡ്‌ പ്രിജുഡീസ്‌' എന്നീ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായതോടെ ഒളിവിയറിന്റെ അമേരിക്കന്‍ സിനിമാജീവിതത്തിനു തിളക്കമേറി. ന്യൂയോർക്ക്‌ നഗരത്തിലെ ഒരു തിയെറ്റർ അവതരണത്തിൽ "റോമിയോ ആന്‍ഡ്‌ ജൂലിയറ്റി'ലെ നായികാനായകന്മാരായ ഒളിവിയർ ദമ്പതികള്‍ വേഷമിട്ടു. 1941-ൽ "ദി ഹാമിൽട്ടണ്‍ വുമണ്‍' എന്ന ചിത്രത്തിലും ഇരുവരും ചേർന്ന്‌ അഭിനയിച്ചു. ബ്രിട്ടന്‍, രണ്ടാംലോകയുദ്ധത്തിൽ പങ്കാളിയായതോടെ ഒളിവിയർ ദമ്പതികള്‍ ഇംഗ്ലണ്ടിലേക്കു മടങ്ങുകയായിരുന്നു. 1945-ൽ "സീസർ ആന്‍ഡ്‌ ക്ലിയോപാട്ര' എന്ന സിനിമയിൽ അഭിനയിച്ചു വരവെ ഗർഭിണിയാണെന്നു ബോധ്യപ്പെട്ടുവെങ്കിലും ഗർഭമലസലിനെത്തുടർന്ന്‌ ലെയ്‌ കടുത്ത നിരാശയിലമർന്നു. കാലക്രമേണ ലെയ്‌യുടെ അസുഖം തീവ്രതരമായ വിഷാദരോഗമായി പരിണമിക്കുകയുണ്ടായി. ഒളിവിയറിന്‌ സ്വപത്‌നിയുടെ ദയനീയാവസ്ഥയിൽ കണക്കറ്റു പരിതപിക്കേണ്ടതായും വന്നു.

രണ്ടാം ലോകയുദ്ധാരംഭ കാലഘട്ടത്തിൽ റോയൽ എയർഫോഴ്‌സിൽ ചേരാന്‍ ഒളിവിയർ ശ്രമിച്ചുവെങ്കിലും ഉദ്യമത്തിൽ പൂർണവിജയം നേടാനായില്ല. കരാർ പണികളിൽ ഏർപ്പെട്ടുവന്ന ഒളിവിയറിന്‌ 200 മണിക്കൂർ ദൈർഘ്യമേറിയ പറക്കൽ യത്‌നങ്ങളിൽ മാത്രമായി ഒതുങ്ങിക്കൂടേണ്ടതായും വന്നു. രണ്ടു വർഷക്കാലം സേവന നിരതനായിരുന്ന ഇദ്ദേഹത്തിന്‌ ഫ്‌ളീറ്റ്‌ എയർ ആർമിയിലെ ലഫ്‌റ്റനന്റ്‌ റാങ്കുള്ള ഒരു പദവികൊണ്ടു തൃപ്‌തിപ്പെടേണ്ട അവസ്ഥയുണ്ടായി. 1944-ൽ നേവൽ ദൗത്യത്തിൽനിന്നും വിടുതൽ നേടിയശേഷം ഇദ്ദേഹം "ന്യൂ തിയെറ്റർ' എന്ന പേരിൽ ഒരു നാടകാവതരണക്കമ്പനി സമാരംഭിക്കുകയുണ്ടായി. ഹെന്‍റിക്‌ ഇബ്‌സന്റെ "പീർജൈന്റ്‌' ബർണാഡ്‌ ഷായുടെ "ആംസ്‌ ആന്‍ഡ്‌ ദ്‌ മാന്‍', ഷെയ്‌ക്‌സ്‌പിയറിന്റെ "റിച്ചാർഡ്‌ കക' എന്നീ നാടകങ്ങള്‍ രംഗത്തവതരിപ്പിക്കപ്പെട്ടു. 1948-ൽ ഈ നാടകക്കമ്പനി അഭിനന്ദനാർഹമായ ആസ്റ്റ്രലിയന്‍-ന്യൂസിലന്‍ഡ്‌ പര്യടനവും തരപ്പെടുത്തുകയുണ്ടായി.

യുദ്ധാനന്തര കാലഘട്ടത്തിൽ ഒരു "നൈറ്റ്‌ ബാച്ചിലർ' പദവി സമ്മാനിക്കപ്പെട്ട ഒളിവിയർ 1948-ൽ ഓള്‍ഡ്‌വിക്‌ തിയെറ്ററിന്റെ ബോർഡ്‌ ഒഫ്‌ ഡയറക്‌ടർമാരുടെ പദവിയിലേക്കു നാമനിർദേശം ചെയ്യപ്പെടുകയുണ്ടായി. തിയെറ്ററിന്റെ ധനസമാഹരണയജ്ഞത്തിന്റെ ഭാഗമായി ഇദ്ദേഹം ലെയ്‌യോടൊപ്പം ആസ്റ്റ്രലിയ, ന്യൂസിലന്‍ഡ്‌ രാജ്യങ്ങള്‍ സന്ദർശിച്ചു. ആറുമാസക്കാലത്തെ പര്യടന വേളയിൽ ലെയ്‌യും ചേർന്ന്‌ ഷെറിഡന്റെ "ദ്‌ സ്‌കൂള്‍ ഫോർ സ്‌കാന്‍ഡൽ', തോണ്‍ടണ്‍ വൈൽഡറിന്റെ "ദ്‌ സ്‌കിന്‍ ഒഫ്‌ അവർ റ്റീത്ത്‌' എന്നിവയിൽ അഭിനയിച്ചു. ഉറക്കമില്ലായ്‌മ ഒരു രോഗമായിത്തന്നെ അലട്ടിയിരുന്നെങ്കിലും ലെയ്‌, ഉത്സാഹഭരിതയായി ഒളിവിയറൊടൊപ്പം യാത്രാദൗത്യം പൂർത്തിയാക്കുകയാണുണ്ടായത്‌. 1951-ൽ ഇവർ ഇരുവരുംചേർന്ന്‌, ബർണാഡ്‌ ഷായുടെ "സീസർ ആന്‍ഡ്‌ ക്ലിയോപാട്ര'യും ഷെയ്‌ക്‌സ്‌പിയറിന്റെ "ആന്റണി ആന്‍ഡ്‌ ക്ലിയോപാട്രയും' ഒന്നിടവിട്ട ദിവസങ്ങളിൽ മാറിമാറി രംഗത്തവതരിപ്പിച്ചുകൊണ്ട്‌ പ്രക്ഷകശ്രദ്ധ വേണ്ടതിലേറെ പിടിച്ചുപറ്റി. നിരവധി വൈകാരിക സംഘർഷങ്ങള്‍ക്കും രോഗാതുരത്വത്തിനുമൊടുവിൽ ഒളിവിയർ-ലെയ്‌ ദമ്പതികള്‍ 1958-ൽ വേർപിരിയുകയും 1960-ൽ വിവാഹമോചനം നേടുകയും ചെയ്‌തു. 1961-ലെ സെന്റ്‌പാട്രിക്‌ വിശേഷദിനത്തിൽ ഒളിവിയർ ജോവന്‍ പ്ലോറൈറ്റ്‌ എന്ന നടിയെ വിവാഹം കഴിക്കുകയുണ്ടായി. പില്‌കാലത്ത്‌ അവർക്കു മൂന്നു സന്താനങ്ങള്‍ ജനിക്കുകയും ചെയ്‌തു. ഒളിവിയറുടെ ആത്മകഥയിൽ ലെയ്‌യോടൊപ്പമുള്ള ജീവിതത്തിലെ വർഷങ്ങളുടെ ദീർഘയാതനകളും രോഗാദിക്ലേശങ്ങളുമൊക്കെ പരാമർശവിധേയമാക്കുന്നുണ്ട്‌.

മികച്ച പ്രദർശനവിജയം കൈവരിച്ച മൂന്നു ചലച്ചിത്രങ്ങളായ ഹെന്‍റി ഢ (1944), ഹാംലെറ്റ്‌ (1948), റിച്ചാർഡ്‌ III (1955) എന്നിവ ഒളിവിയറുടെ സംവിധാന പ്രതിഭ വിളിച്ചോതുന്നവയാണ്‌. ഷെയ്‌ക്‌സ്‌പിയർ നാടകങ്ങളെ ആധാരമാക്കി നിർമിച്ച സിനിമാത്രയങ്ങള്‍ക്കു പുറമെ 1950-കളിൽ "ദി എന്റർടെയ്‌നർ' എന്ന ചിത്രത്തിലും ഇദ്ദേഹം മികവാർന്ന പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌. നാഷണൽ തിയെറ്ററിന്റെ സ്ഥാപകരിലൊരാളും ആദ്യകാല ഡയറക്‌ടർമാരിലൊരാളുമായിരുന്നു ഇദ്ദേഹം. 1965-ൽ "ഒഥല്ലൊ' 1966-ൽ ചാള്‍ട്ടണ്‍ ഹെസ്റ്റണോടൊപ്പം "ഖാർതൂം' 1968-ൽ ആന്തണി ക്വിന്നിനോടൊപ്പം "ദ്‌ ഷൂസ്‌ ഒഫ്‌ ദ്‌ ഫിഷർ മാന്‍' തുടങ്ങിയ വിശ്രുത ചിത്രങ്ങളിൽ ഒളിവിയർ അഭിനയപാടവം തെളിയിച്ചിട്ടുണ്ട്‌. അഭിനയജീവിതത്തിന്റെ അവസാന ഘട്ടത്തിൽ ടെലിവിഷന്‍ രംഗത്താണ്‌ ഒളിവിയർ ശ്രദ്ധകേന്ദ്രീകരിച്ചത്‌. 1985-ലെ "വൈൽഡ്‌ ഗീസ്‌' ആണ്‌ ഒളിവിയർ അഭിനയിച്ചു തീർത്ത അവസാനകാല ചിത്രങ്ങളിൽ ശ്രദ്ധേയമായത്‌. 1988-ൽ 81-ാമത്തെ വയസ്സിൽ വീൽ ചെയറിലിരുന്നു ജീവിതം തള്ളി നീക്കുന്ന ഒരു മുന്‍പട്ടാളക്കാരന്റെ വേഷത്തിൽ "വാർ റിക്വീം' എന്ന ചിത്രത്തിൽ ഇദ്ദേഹം അഭിനയിച്ചു.

ഇദ്ദേഹത്തിന്‌ 1947 ജൂണ്‍ 12-നു രാജകീയ ജന്മദിനാഘോഷവേളയിൽ "നൈറ്റ്‌ ബാച്ചിലർ' പദവി സമ്മാനിക്കപ്പെട്ടു. ഇത്തരമൊരുസ്ഥാനം ലഭിക്കുന്ന പ്രഥമനടനെന്ന ഖ്യാതികൂടി ഒളിവിയർക്ക്‌ അവകാശപ്പെട്ടതാണ്‌. 1981-ൽ ഓർഡർ ഒഫ്‌ മെറിറ്റ്‌ പദവിയിലേക്കും ഒളിവിയർ ഉയർത്തപ്പെട്ടു. ഒരു നൈറ്റ്‌ ആയി സർ പദവി ലഭിച്ചിട്ടും സിനിമാനാടകവേദികളിൽ ഏറ്റവുമധികം ബഹുമാനിക്കപ്പെട്ട വ്യക്തികളിലൊരാളായിരുന്നിട്ടും ഇദ്ദേഹം "സർ ലോറന്‍സ്‌' എന്നോ "ലോർഡ്‌ ഒളിവിയർ' എന്നോ സംബോധനചെയ്യപ്പെടാന്‍ ഒട്ടുംതന്നെ ഇഷ്‌ടപ്പെട്ടിരുന്നില്ല. "ലാറി' എന്ന പേരു ചൊല്ലിവിളിക്കുന്നതായിരുന്നു ഇദ്ദേഹത്തിനു പ്രിയങ്കരമായിരുന്നത്‌. കണ്ടുമുട്ടുന്നവരെയൊക്കെ സ്‌നേഹ പരിലാളനകളോടും ആദരവോടുകൂടിയ സംബോധനകളാലും അദ്‌ഭുതപ്പെടുത്തിയിരുന്ന അപൂർവ വ്യക്തിത്വത്തിനുടമയായിരുന്നു ഇദ്ദേഹം.

പ്രാസ്റ്റേറ്റ്‌ ഗ്രന്ഥിവീക്കം, വിഷൂചിക തുടങ്ങിയ രോഗങ്ങളെയൊക്കെ ഇദ്ദേഹത്തിനു തരണം ചെയ്യേണ്ടതായി വന്നിട്ടുണ്ട്‌. 1989 ജൂല. 11-ന്‌ ഗുരുതരമായ വൃക്കത്തകരാറുമൂലം പശ്ചിമ സസക്‌സിലെ സ്റ്റെയിനിംഗിലുള്ള സ്വവസതിയിൽ വച്ച്‌ ഇദ്ദേഹം മരണമടഞ്ഞു. ശവദാഹത്തിനുശേഷം ഇദ്ദേഹത്തിന്റെ ചിതാഭസ്‌മം ലണ്ടനിലെ വെസ്റ്റ്‌-മിന്‍സ്റ്റർ ആബിയിലെ കവികളുടെ കോണിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍