This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിരണ്‍ ബേദി (1949 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിരണ്‍ ബേദി (1949 - )

കിരണ്‍ ബേദി

ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ്‌. ഓഫീസറും സാമൂഹിക പ്രവര്‍ത്തകയും. 1949 ജൂണ്‍ 9-ന്‌ പഞ്ചാബിലെ അമൃത്‌സറില്‍ പ്രകാശ്‌ പേഷ്‌വാരിയയുടെയും പ്രം പേഷ്‌വാരിയയുടെയും രണ്ടാമത്തെ പുത്രിയായി ജനിച്ചു. അമൃത്‌സറിലെ സേക്രഡ്‌ഹാര്‍ട്ട്‌ കോണ്‍വന്റ്‌ സ്‌കൂളിലെ പ്രാഥമികവിദ്യാഭ്യാസകാലത്തുതന്നെ നാഷണല്‍ കേഡറ്റ്‌ കോര്‍പ്‌സില്‍ (NCC) അംഗമായി. ടെന്നീസിനോട്‌ അമിതമായ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഇവര്‍ ജൂനിയര്‍ നാഷണല്‍ ലോണ്‍ ടെന്നീസ്‌ ചാമ്പ്യന്‍ഷിപ്പ്‌ (1966), ഏഷ്യന്‍ ലോണ്‍ ടെന്നീസ്‌ ചാമ്പ്യന്‍ഷിപ്പ്‌ (1972), ആള്‍-ഇന്ത്യാ ഇന്റര്‍സ്റ്റേറ്റ്‌ വിമണ്‍സ്‌ ലോണ്‍ ടെന്നീസ്‌ ചാമ്പ്യന്‍ഷിപ്പ്‌ (1976) എന്നിവയില്‍ ജേതാവായിരുന്നു. പഞ്ചാബ്‌ സര്‍വകലാശാലയില്‍ നിന്ന്‌ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തരബിരുദവും (1970), 1988-ല്‍ ഡല്‍ ഹി സര്‍വകലാശാലയില്‍ നിന്ന്‌ നിയമബിരുദവും ഇവര്‍ കരസ്ഥമാക്കി. ന്യൂഡല്‍ ഹി ഐ.ഐ.ടിയില്‍ നിന്നാണ്‌ സാമൂഹികശാസ്‌ത്രത്തില്‍ ഗേവഷണബിരുദം കരസ്ഥമാക്കിയത്‌ (1993). "മയക്കുമരുന്നുപഭോഗവും ഗാര്‍ഹികപീഢനവു'മായിരുന്നു ബേദിയുടെ ഗവേഷണവിഷയം.

1970-ല്‍ അമൃത്‌സറിലെ ഖല്‍ സാ കോളജ്‌ ഫോര്‍ വിമണില്‍ അധ്യാപികയായി നിയമിതയായ കിരണ്‍ ബേദി 1972-ലാണ്‌ ഇന്ത്യന്‍ പൊലീസ്‌ സേനയില്‍ ചേരുന്നത്‌. ന്യൂഡല്‍ ഹിയിലെ ട്രാഫിക്‌ കമ്മീഷണറായും മിസോറാമില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്‌ടര്‍ ജനറലായും നര്‍ക്കോട്ടിക്‌സ്‌ കണ്‍ട്രാള്‍ ബ്യൂറോയുടെ ഡയറക്‌ടര്‍ ജനറലായും കിരണ്‍ ബേദി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഐക്യരാഷ്‌ട്രസംഘടനയുടെ സമാധാന ദൗത്യങ്ങളില്‍ ഡയറക്‌ടര്‍ ജനറലിന്റെ പൊലീസ്‌ ഉപദേഷ്‌ടാവായി കിരണ്‍ ബേദി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പ്രസ്‌തുത പ്രവര്‍ത്തനങ്ങളെ മുന്‍നിറുത്തു ഐക്യരാഷ്‌ട്രസംഘടന യു.എന്‍. മെഡല്‍ നല്‌കി ഇവരെ ആദരിക്കുകയുണ്ടായി (2004). കിരണ്‍ ബേദി ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ ഒഫ്‌ പ്രിസണ്‍സ്‌ ആയി സേവനമനുഷ്‌ഠിച്ചിരുന്ന കാലത്ത്‌ തിഹാര്‍ ജയിലില്‍ നിരവധി നവീകരണപ്രവര്‍ത്തനങ്ങള്‍ക്കും ജയില്‍ പുള്ളികള്‍ക്കായി യോഗ, ധ്യാനം തുടങ്ങിയ മാനസികോന്മേഷ പരിപാടികള്‍ക്കും സാക്ഷരതാ പരിപാടികള്‍ക്കും തുടക്കമിട്ടിരുന്നു. തിഹാര്‍ ജയിലിലെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെ മുന്‍നിറുത്തി 1994-ല്‍ ഇവര്‍ക്ക്‌ മഗ്‌സസെ പുരസ്‌കാരം നല്‌കുകയുണ്ടായി. ബ്യൂറോ ഒഫ്‌ പൊലീസ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡവലപ്‌മെന്റിന്റെ ഡയറക്‌ടര്‍ ജനറലായി നിയമിതയായ കിരണ്‍ ബേദി 2007 ഡിസംബറില്‍ സ്വമേധയാ സര്‍വീസില്‍ നിന്നും വിരമിച്ചു.

ഒരു സാമൂഹികപ്രവര്‍ത്തക എന്ന നിലയിലുള്ള കിരണ്‍ ബേദിയുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ ശ്രദ്ധനേടിയിട്ടുണ്ട്‌. 1987-ല്‍ കിരണ്‍ ബേദിയും സഹപ്രവര്‍ത്തകരും ചേര്‍ന്ന്‌ രൂപംനല്‌കിയ നവജ്യോതി ഇന്ത്യാ ഫൗണ്ടേഷന്‍ (NIF) മയക്കുമരുന്ന്‌ വിധേയരുടെ പുനരധിവാസം, സാക്ഷരത, സ്‌ത്രീ ശാക്തീകരണം തുടങ്ങിയവയ്‌ക്കായി പ്രവര്‍ത്തിക്കുന്നു. പൊലീസിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍, ജയില്‍ നവീകരണം, സ്‌ത്രീശാക്തീകരണം, ദരിദ്രരായ ഗ്രാമീണര്‍ക്കും ചേരിനിവാസികള്‍ക്കും മെച്ചപ്പെട്ട ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ലക്ഷ്യമാക്കി 1994-ല്‍ ബേദി രൂപംനല്‌കിയ സംഘടനയാണ്‌ ഇന്ത്യാവിഷന്‍ ഫൗണ്ടേഷന്‍. ഐക്യരാഷ്‌ട്രസംഘടനയിലും മയക്കുമരുന്നിന്റെ ദുരുപയോഗം, സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍, ജയില്‍ നവീകരണം എന്നിങ്ങനെയുള്ള വിഷയങ്ങളെ മുന്‍നിറുത്തി പ്രവര്‍ത്തിക്കുന്ന അന്താരാഷ്‌ട്രസംഘടനകളിലും ഇന്ത്യയെ പ്രതിനിധീകരിച്ച്‌ കിരണ്‍ ബേദി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

അണ്ണാ ഹസാരേയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന "അഴിമതിക്കെതിരെ ഇന്ത്യ' (India against corruption) എന്ന ജനസംഘടനയിലെ പ്രമുഖ അംഗമാണ്‌ കിരണ്‍ ബേദി (2011). യു.എന്‍. മെഡലിനും മഗ്‌സസെ അവാര്‍ഡിനും പുറമേ നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഇവരെ തേടിയെത്തിയിട്ടുണ്ട്‌. ഇന്ത്യന്‍ ഡവലപ്‌മെന്റ്‌ ഫൗണ്ടേഷന്റെ മദര്‍ തെരേസ മെമ്മോറിയല്‍ നാഷണല്‍ അവാര്‍ഡ്‌ (2005). അമേരിക്കന്‍ ഫെഡറേഷന്‍ ഒഫ്‌ മുസ്‌ലിംസ്‌ ഒഫ്‌ ഇന്ത്യന്‍ ഒറിജിനിന്റെ പ്രഡ്‌ ഒഫ്‌ ഇന്ത്യ അവാര്‍ഡ്‌ (1999), ഇന്ത്യന്‍ രാഷ്‌ട്രപതിയുടെ ഗാലന്‍ട്രി അവാര്‍ഡ്‌ (1979) എന്നിവ ഇവര്‍ക്കു ലഭിച്ച പുരസ്‌കാരങ്ങളില്‍ ചിലതാണ്‌. 2002-ല്‍ "ദ്‌ വീക്ക്‌' മാസിക ഇന്ത്യയിലെ ഏറ്റവും ആദരണീയയായ സ്‌ത്രീ ആയി കിരണ്‍ ബേദിയെ തിരഞ്ഞെടുത്തു. കിരണ്‍ ബേദിയുടെ ജീവിതം ആസ്‌പദമാക്കി ആസ്റ്റ്രലിയന്‍ ചലച്ചിത്രകാരന്‍ മേഗന്‍ ഡോണ്‍മാന്‍ നിര്‍മിച്ച "ഇന്‍ ഗാന്ധി'സ്‌ ഫൂട്ട്‌സ്റ്റെപ്‌സ്‌' ('In Gandhi's Footsteps', 2006) ആ വര്‍ഷത്തെ ഇന്തോ-അമേരിക്കന്‍ ചലച്ചിത്രാത്സവത്തില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ്‌ നേടുകയുണ്ടായി. മികച്ച പ്രാസംഗികയും എഴുത്തുകാരിയുമായ കിരണ്‍ ബേദി, പത്രങ്ങള്‍, മാസികകള്‍ എന്നിവയില്‍ സാമൂഹികപ്രശ്‌നങ്ങളെക്കുറിച്ച്‌ ലേഖനങ്ങള്‍ എഴുതാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍