This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞിക്കൃഷ്‌ണമേനോന്‍, ഒടുവിൽ (1869 - 1916)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ഞിക്കൃഷ്‌ണമേനോന്‍, ഒടുവില്‍ (1869 - 1916)

ഒടുവില്‍ കുഞ്ഞിക്കൃഷ്‌ണമേനോന്‍

മലയാളകവിയും ഗദ്യകാരനും പത്രലേഖകനും. വെണ്‍മണി പ്രസ്ഥാനമെന്നും കൊടുങ്ങല്ലൂര്‍ പ്രസ്ഥാനമെന്നും മറ്റും സാമാന്യമായി വ്യവഹരിക്കപ്പെടാറുള്ള സരളകവിതാശൈലിയില്‍ അനായാസമായി കവിതയെഴുതിയിരുന്ന ഒരു പ്രശസ്‌തകവിയാണ്‌ ഒടുവില്‍ കുഞ്ഞിക്കൃഷ്‌ണമേനോന്‍. പഴയ കൊച്ചിരാജ്യത്തില്‍ വടക്കാഞ്ചേരിക്കു സമീപമുള്ള എങ്കക്കാട്‌ ദേശത്തില്‍ ഒടുവില്‍ കുഞ്ഞിക്കുട്ടി അമ്മയുടെയും ആലത്തൂര്‍ മനയ്‌ക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും മകനായി കൊല്ലവര്‍ഷം 1045 തുലാം 10-നു (എ.ഡി.1869 ഒ.) ജനിച്ചു. കവിയായിരുന്ന ആലത്തൂര്‍ അനുജന്‍ നമ്പൂതിരിപ്പാട്‌ വൈമാത്രയസഹോദരനാണ്‌; മറ്റൊരു പ്രശസ്‌ത കവിയായിരുന്ന ഒടുവില്‍ ശങ്കരന്‍കുട്ടിമേനോന്‍ ഇളയ സഹോദരനും. കുടുംബത്തിന്റെ ധനസ്ഥിതി മെച്ചമല്ലായിരുന്നതിനാല്‍ ബാല്യവും വിദ്യാഭ്യാസവും ക്ലേശം നിറഞ്ഞതായിരുന്നു. എങ്കിലും പഠിപ്പിലുള്ള സാമര്‍ഥ്യം കൊണ്ട്‌ മുന്നോട്ടുപോകാന്‍ കഴിഞ്ഞു. പക്ഷേ ഭാഗ്യദോഷത്താല്‍ 1890-ല്‍ എഫ്‌.എ. പരീക്ഷയ്‌ക്കു തോറ്റു. അധ്യാപകനായി കുറേനാള്‍ ജോലി നോക്കിയതിനുശേഷം 1894-ല്‍ എഫ്‌.എ. പാസായി. വീണ്ടും അധ്യാപകവൃത്തിയില്‍ തുടര്‍ന്നു. 1898-ല്‍ തിരുവനന്തപുരം മഹാരാജാസ്‌ കോളജില്‍ ചേര്‍ന്ന്‌ മലയാളത്തിന്‌ ഒന്നാംസ്ഥാനത്തോടുകൂടി ബി.എ. പാസായി. കേരളവര്‍മ വലിയകോയിത്തമ്പുരാന്‍, പന്തളം കേരളവര്‍മ, ഉള്ളൂര്‍ എന്നീ കവിമല്ലന്മാരുമായുണ്ടായ സൗഹൃദം കുട്ടിക്കൃഷ്‌ണമേനോന്‌ വളരെ പ്രചോദകമായിത്തീര്‍ന്നു. അക്കാലത്ത്‌ രാമരാജന്‍ എന്നൊരു മാസികയുടെ പത്രാധിപത്യം കൂടി വഹിച്ചു. ബിരുദം നേടിയശേഷം എറണാകുളം ഹജൂര്‍ കച്ചേരിയില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട്‌ ചിറ്റൂര്‍, തലപ്പിള്ളി, തൃശൂര്‍ എന്നീ താലൂക്കുകളില്‍ ഉദ്യോഗം നോക്കി. അതിനുശേഷം കൊടുങ്ങല്ലൂര്‍ തഹശീല്‍ മജിസ്റ്റ്രട്ടായി. അക്കാലത്താണ്‌ കൊടുങ്ങല്ലൂര്‍ കോവിലകത്തെ പ്രശസ്‌ത കവികളുമായി പരിചയപ്പെട്ടതും അവരുടെ കാവ്യരചനാശൈലി അനായാസം സ്വായത്തമാക്കിയതും.

കവി, ഗദ്യകാരന്‍, പത്രലേഖകന്‍ എന്നീ നിലകളിലെല്ലാം കുഞ്ഞികൃഷ്‌ണമേനോന്‍ പ്രശസ്‌തി നേടി. മലയാളത്തിലെ ആദ്യകാല ചെറുകഥാകൃത്തുക്കളില്‍ ഒരാളാണദ്ദേഹം. "കല്യാണിക്കുട്ടി', "ജാനു', "നാരായണിക്കുട്ടി', "കേളുണ്ണിമൂപ്പില്‍ നായര്‍' എന്നിങ്ങനെ നാലു നീണ്ട കഥകള്‍ നാലുകഥകള്‍ എന്ന പേരില്‍ ഒരു പുസ്‌തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പ്രമം, ദേശാന്തരഗമനം, സാഹസികകൃത്യങ്ങള്‍ ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന ലഘു റൊമാന്‍സുകളാണിവ. മാലതി എന്നൊരു ചെറുനോവലും മേനോന്റെ വകയായുണ്ട്‌. "കോരപ്പപ്രഭു' എന്ന പേരില്‍ എഴുതിക്കൊണ്ടിരുന്ന സരസലേഖനങ്ങളാണ്‌ ഒടുവിലിന്റെ ലേഖകപ്രശസ്‌തിക്കു മുഖ്യമായ ആധാരം. അവ വായനക്കാരെ വളരെ ആകര്‍ഷിച്ചിരുന്നു.

വിനോദിനി, കുംഭകോണയാത്ര, കവിമൃഗാവലി, മദിരാശിക്കടല്‍ ക്കര, ഒരു പതിവ്രതയുടെ കഥ, അന്തര്‍ജനത്തിന്റെ അപരാധം, ഒരു പൊലീസ്‌ ഇന്‍സ്‌പെക്‌ടറുടെ വധം, ലക്ഷ്‌മീവിലാസശതകം എന്നിവയാണ്‌ സംസ്‌കൃതവൃത്തങ്ങളില്‍ ഇദ്ദേഹം രചിച്ചിട്ടുള്ള പ്രധാന കൃതികള്‍. അജാമിളമോക്ഷം (വഞ്ചിപ്പാട്ട്‌), കല്യാണീകല്യാണം (പ്രഹസനം), നിരവധി കൂട്ടുകവിതകള്‍ എന്നിവയും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. തന്റെ ശ്വശുരനായ "സബ്‌ ജഡ്‌ജനന്താഹ്വയനെ' കാണാന്‍ കുംഭകോണത്തേക്കുള്ള യാത്രയാണ്‌ കുംഭകോണയാത്രയിലെ പ്രമേയം (1909). സരസമായ വര്‍ണനകളും യഥാതഥമായ ഛായാശ്ലോകങ്ങളും നിറഞ്ഞ ഒരു ഖണ്ഡകാവ്യമാണിത്‌. കവിമൃഗാവലി, മുലൂരിന്റെ കവിരാമായണത്തിനെഴുതിയ മറുപടിയാണ്‌. ചില ദുസ്സൂചനകള്‍ കാരണം ഈ കൃതി വളരെയേറെ ഒച്ചപ്പാടുണ്ടാക്കി. സാരജ്ഞന്‍, ഹനുമാന്‍ എന്നീ തൂലികാനാമങ്ങളില്‍ മേനോന്‍ പല വാദപ്രതിവാദങ്ങളിലും ഉത്സാഹത്തോടെ പങ്കുവഹിച്ചിട്ടുണ്ട്‌. ഏതു ശുഷ്‌കവിഷയത്തെക്കുറിച്ചും സരസമധുരമായി എഴുതുവാന്‍ ഒടുവിലിന്‌ ഒരു സവിശേഷസിദ്ധിതന്നെയുണ്ടായിരുന്നു (ഉദാ. പട്ടി). സരസത, സരളത, സ്വാഭാവികത ഈ മൂന്നു ഗുണങ്ങള്‍ ഒടുവിലിന്റെ ഏതു കവിതയിലും ഭാവുകന്മാര്‍ക്ക്‌ ദര്‍ശിക്കാം. ""കറകളഞ്ഞതും കരടറ്റതും ശബ്‌ദാലങ്കാരമധുരവുമായ ഭാഷാശൈലി എന്ന്‌ ഉള്ളൂര്‍ പ്രശംസിച്ചിട്ടുള്ളത്‌ അന്വര്‍ഥമാണ്‌. 1916 മേയ്‌ 18-ന്‌ 47-ാം വയസ്സില്‍ ഇദ്ദേഹം അന്തരിച്ചു.

(പ്രാഫ. എസ്‌. ഗുപ്‌തന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍