This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശവദേവ്, പി. (1905 - 83)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേശവദേവ്, പി. (1905 - 83)

മലയാളത്തിലെ നോവല്‍സാഹിത്യത്തിന്റെയും ചെറുകഥാ പ്രസ്ഥാനത്തിന്റെയും നവോത്ഥാനത്തിനു വഴിതെളിച്ച പ്രമുഖ സാഹിത്യകാരന്മാരിലൊരാള്‍. വടക്കന്‍പറവൂരില്‍ കെടാമംഗലത്തു നല്ലേടത്തുവീട്ടില്‍ കര്‍ത്ത്യായനിയമ്മയുടെയും ദേശത്തു കൊച്ചുവീട്ടില്‍ അപ്പുപിള്ളയുടെയും പുത്രനായി 1905 ആഗസ്റ്റില്‍ ജനിച്ചു. ബാല്യത്തില്‍ ദാരിദ്യ്രവും കഷ്ടപ്പാടും അനുഭവിച്ചുവളര്‍ന്ന ഇദ്ദേഹത്തിനു മൂന്നാംഫോറം വരെ മാത്രമേ സ്കൂള്‍ വിദ്യാഭ്യാസം നേടുവാന്‍ സാധിച്ചുള്ളൂ. ഇംഗ്ളീഷ് വേണ്ടത്ര വശമില്ലായിരുന്നെങ്കിലും നിഘണ്ടുവിന്റെ സഹായത്തോടെ ധാരാളം വായിച്ചു. ഭൌതികമായ ഉത്കര്‍ഷം ലക്ഷ്യമാക്കണമെന്നു ഉദ്ബോധിപ്പിച്ച സ്വാമി വിവേകാനന്ദനായിരുന്നു ദേവിന്റെ അന്നത്തെ ആദര്‍ശപുരുഷന്‍. യൌവനാരംഭത്തോടെ സാഹിത്യപ്രവര്‍ത്തനങ്ങളിലും തത്പരനായി. ആലുവ മണല്‍പ്പുറത്തുവച്ചു കേള്‍ക്കാനിടയായ സഹോദരനയ്യപ്പന്റെ പ്രസംഗം ചുറ്റുമുള്ള സാമൂഹികവ്യവസ്ഥിതിയിലേക്കു ചുഴിഞ്ഞിറങ്ങാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചു. സഹോദരസംഘക്കാരായ ഈഴവരുമായി ചേര്‍ന്നു മിശ്രഭോജനം നടത്തി. ജാതിവ്യത്യാസത്തെ എതിര്‍ക്കുന്ന ആര്യസമാജപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. ആര്യസമാജക്കാരനായ പണ്ഡിറ്റ് ഋഷിറാമിനെ പരിചയപ്പെടുകയും സമാജപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കുറേക്കാലം തിരുവനന്തപുരത്തും പാലക്കാട്ടും താമസിക്കുകയും ചെയ്തു. അക്കാലത്താണ് ജാതിയെ സൂചിപ്പിച്ച പിള്ളസ്ഥാനം ഉപേക്ഷിച്ച് 'ദേവ്' ആയത്. വേദബന്ധുവിന്റെ നേതൃത്വത്തില്‍ അയിത്തജാതിക്കാരെയുംകൂട്ടി കല്പാത്തി അഗ്രഹാരത്തില്‍ കയറാന്‍ ശ്രമിച്ചതും പൊലീസ് തല്ലിയതും അന്നു ഒച്ചപ്പാടുണ്ടാക്കിയ സംഭവങ്ങളാണ്. ക്രമേണ ആര്യസമാജപ്രവര്‍ത്തനങ്ങളില്‍നിന്നും പിന്മാറി. 'ജാതിവേണ്ട, മതംവേണ്ട, ദൈവംവേണ്ട' എന്ന സഹോദരപ്രസ്ഥാനത്തിന്റെ മുദ്രാവാക്യം ദേവിനെ ആകര്‍ഷിച്ചു. ഈ മുദ്രാവാക്യംകൊണ്ടാണ് താന്‍ ആദ്യമായി പൊതുരംഗത്തു പ്രവേശിച്ചതെന്നു ദേവ് തന്നെ പ്രസ്താവിച്ചിട്ടുണ്ട്. അന്നത്തെ വിപ്ളവപ്രസ്ഥാനത്തിന്റെ പ്രതീകങ്ങളായ സഹോദരനിലും ഉണ്ണിനമ്പൂതിരിയിലും എഴുതിത്തുടങ്ങി. താമസിയാതെ ആലപ്പുഴയില്‍ തൊഴിലാളിപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ആലപ്പുഴ ലേബര്‍ അസോസിയേഷന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജാതിയുടെ പേരില്‍ തൊഴിലാളികളെ തമ്മിലടിപ്പിക്കുന്നതിനെ തടയുകയും തൊഴിലാളികളില്‍ വര്‍ഗബോധവും ഉണര്‍വും സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആലപ്പുഴയില്‍നടന്ന ആദ്യത്തെ തൊഴിലാളി പണിമുടക്കിനു നേതൃത്വം കൊടുത്തത് ദേവാണ്. കൊച്ചിയിലെ ആദ്യത്തെ തൊഴിലാളി പണിമുടക്കും (തോപ്പുംപടി ടിന്‍ ഫാക്ടറിയില്‍) ദേവിന്റെയും സഹപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ആയിരുന്നു. കമ്യൂണിസ്റ്റ് ആദര്‍ശങ്ങളാല്‍ ആകൃഷ്ടനായ ദേവിന്റെ ലക്ഷ്യം സമത്വസുന്ദരമായ ഒരു ലോകമായിരുന്നു. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റുകാരന്‍ താനാണെന്നു ദേവ് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. റഷ്യന്‍ വിപ്ളവത്തെക്കുറിച്ച് മലയാളത്തില്‍വന്ന ആദ്യത്തെ പുസ്തകമായ അഗ്നിയും സ്ഫുലിംഗവും ദേവിന്റേതാണ്. രണ്ടാം ലോകയുദ്ധത്തിനു തൊട്ടുമുമ്പു ഫാസിസ്റ്റ് വിരുദ്ധമുന്നണി ഉണ്ടാക്കുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. ജയില്‍മോചിതനായ അവസരത്തില്‍ (40-കളുടെ ആദ്യഘട്ടത്തില്‍) സാമ്പത്തികമായ ഞെരുക്കം തരണം ചെയ്യാന്‍വേണ്ടി നാടകക്കമ്പനികള്‍ക്കു നാടകം എഴുതുകയും (ഗായകന്‍, സുഹൃത്ത് തുടങ്ങിയവ) സ്റ്റേജു മാനേജര്‍ എന്ന നിലയ്ക്കു അവരോടൊപ്പം സഞ്ചരിക്കുകയും ചെയ്തു.ഉത്തരവാദപ്രക്ഷോഭണത്തോടനുബന്ധിച്ചുനടന്ന തൊഴിലാളിപ്പണിമുടക്കില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ചു.

പി.കേശവദേവ്

1930-കളിലാണ് തകഴി, ബഷീര്‍ എന്നിവരോടൊപ്പം ദേവ് ചെറുകഥാസാഹിത്യരംഗത്തില്‍ പ്രശസ്തനായത്. മൂര്‍ച്ചയേറിയ ഗദ്യശൈലിയുടെ ഉടമ എന്ന നിലയ്ക്കു ഇതിനകംതന്നെ ഇദ്ദേഹം പൊതുജനശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞിരുന്നു. സമുദായത്തിന്റെ ഏറ്റവും താണതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസ്സാരമെന്നു തോന്നുന്ന സംഭവങ്ങള്‍പോലും കഥയ്ക്കു വിഷയമാക്കുകയും ചെയ്തു. സമ്പന്നരുടെയും സവര്‍ണമേധാവികളുടെയും സാഹിത്യകുത്തക അവസാനിപ്പിക്കാന്‍ തകഴിയോടൊപ്പം ഇദ്ദേഹം ശ്രമിച്ചു. 1934-35-ല്‍ തലശ്ശേരിയില്‍വച്ച് നടന്ന പരിഷത്സമ്മേളനത്തില്‍ പ്രതിഷേധിച്ചു ചേര്‍ന്ന യുവജനസമ്മേളനത്തില്‍ പങ്കെടുത്ത ദേവിന്റെ പ്രസംഗം സാഹിത്യത്തെക്കുറിച്ചു അതുവരെയുണ്ടായിരുന്ന ധാരണകളോടും സങ്കല്പങ്ങളോടുമുള്ള ഒരു വെല്ലുവിളിയായിരുന്നു. സാഹിത്യത്തിലെ കുത്തകക്കാരെ സാഹിത്യബ്രാഹ്മണരെന്നും സാഹിത്യരാജാക്കന്മാരെന്നും ദേവ് വിശേഷിപ്പിച്ചതിനു ബദലായി കുട്ടിക്കൃഷ്ണമാരാര്‍ ദേവിനു നല്കിയ ബിരുദമാണ് 'സാഹിത്യപ്പറയന്‍'. ഒരു ബഹുമതിയായി താനതിനെ സ്വീകരിച്ചെന്നും പല യോഗങ്ങളില്‍വച്ചും ആ പേരിനെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും ദേവ് രേഖപ്പെടുത്തിയിട്ടുണ്ട്.

1944-ല്‍ പ്രസിദ്ധീകൃതമായ ഓടയില്‍നിന്ന് എന്ന നോവലാണ് ദേവിനെ സാഹിത്യലോകത്തില്‍ ശ്രദ്ധേയനാക്കിയത്. അതിലെ സ്നേഹസമ്പന്നനും ആരുടെയും ഔദാര്യത്തിനു കാത്തുനില്ക്കാത്തവനുമായ പപ്പു, ദേവിന്റെ ആത്മാംശം തന്നെയാണ്. നടി, ഭ്രാന്താലയം, അയല്‍ക്കാര്‍ എന്നിവയാണ് ശ്രദ്ധേയങ്ങളായ മറ്റു നോവലുകള്‍.

മരുമക്കത്തായത്തറവാട്ടിലെ ജീര്‍ണിച്ച ആചാരങ്ങളെ എതിര്‍ത്തുകൊണ്ടു ജീവിതം ആരംഭിച്ച ദേവ് ജാതീയവും സാമ്പത്തികവുമായ എല്ലാ ഉച്ചനീചത്വങ്ങളോടുമുള്ള സന്ധിയില്ലാത്ത സമരവുമായി മുന്നേറി. കറയറ്റ മനുഷ്യസ്നേഹമാണ് ദേവിന്റെ എതിര്‍പ്പിനു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തി. നിലവിലുള്ള വ്യവസ്ഥിതിയെ എതിര്‍ത്ത ദേവ് തലശ്ശേരിയില്‍വച്ചു ഘോഷയാത്രയായിച്ചെന്ന് രാമായണം ചുട്ടെരിച്ചിട്ടുണ്ട്.

പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളിലൊരാളും നല്ലൊരു വാഗ്മിയായിരുന്ന ദേവ് താനൊരു സോദ്ദേശ സാഹിത്യകാരനാണെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. സമൂഹത്തോടുള്ള ഉത്തരവാദിത്തത്തെപ്പറ്റി സാഹിത്യകാരന്‍ ബോധവാനായിരിക്കണമെന്നും മര്‍ദിതരും ചൂഷിതരുമായ സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്റെ നന്മയായിരിക്കണം എഴുത്തുകാരന്റെ ലക്ഷ്യമെന്നും ഇദ്ദേഹം വിശ്വസിച്ചു. 'സാഹിത്യം ഒരിക്കലും ഒരു പ്രശ്നമായിരുന്നിട്ടില്ല, ജീവിതമാണ് എന്റെ മുമ്പിലുള്ള പ്രശ്നം. ജീവിതനിരൂപകനും വ്യാഖ്യാതാവുമായ ഞാന്‍ എന്റെ നിരൂപണങ്ങളെയും വ്യാഖ്യാനങ്ങളെയും അവതരിപ്പിക്കുമ്പോള്‍ അതു സാഹിത്യമായിത്തീരുന്നുവെന്നുമാത്രം' എന്ന് സാഹിത്യകാരനായ ദേവ് തന്റെ നിലപാടു വ്യക്തമാക്കിയിട്ടുണ്ട്.

മൂന്നുമാസം മാതൃഭൂമിയുടെ എഡിറ്റോറിയല്‍ സമിതിയിലും ഒരു കൊല്ലം ഡ്രാമാ പ്രൊഡ്യൂസറായി ആള്‍ ഇന്ത്യാ റേഡിയോയുടെ തിരുവനന്തപുരം നിലയത്തിലും ജോലിനോക്കി.

സാഹിത്യപരിഷത്തിന്റെ നിര്‍വാഹസമിതി അംഗം, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, സാഹിത്യപ്രവര്‍ത്തകസഹകരണസംഘം പ്രസിഡന്റ് എന്നീ നിലകളില്‍ ദേവ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അയല്‍ക്കാര്‍ എന്ന നോവലിനു കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡും സോവിയറ്റ്ലാന്‍ഡ് അവാര്‍ഡും ലഭിച്ചു.

കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് നല്കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷന്റെ ദേശതിലകം എന്ന (മരണാനന്തര) ബഹുമതി ദേവിനു നല്കപ്പെട്ടു. 1983 ജൂല. 1-ന് തിരുവനന്തപുരത്തു നിര്യാതനായി. ആദ്യ ഭാര്യ ഗോമതിഅമ്മ 1979 ആഗ. 10-നു അന്തരിച്ചു. രണ്ടാം ഭാര്യ സീതാലക്ഷ്മി ആണ്.

അയല്‍ക്കാര്‍, വില്പനക്കാരന്‍, സ്വപ്നം, എനിക്കും ജീവിക്കണം, റൌഡി, ഓടയില്‍നിന്ന്, കുഞ്ചുക്കുറുപ്പിന്റെ ആത്മകഥ, നടി, ഭ്രാന്താലയം, പങ്കലാക്ഷീടെ ഡയറി, സുഖിക്കാന്‍വേണ്ടി, രണ്ടമ്മയും ഒരു മകനും മുതലായ 30-ലധികം നോവലുകളും മുതലപ്പാറു, ഭാവിവരന്‍, തിരഞ്ഞെടുത്ത കഥകള്‍ (രണ്ടുഭാഗങ്ങള്‍), കൊല്ലരുതനിയാ കൊല്ലരുത്, ദീനാമ്മ, കാമുകന്റെ കത്ത് തുടങ്ങിയ 25-ലധികം ചെറുകഥാസമാഹാരങ്ങളും പ്രധാനമന്ത്രി, ഒരുമുറിത്തേങ്ങ, തറവാട്, ഞാനിപ്പക്കമ്യൂണിഷ്ടാവും, മന്ത്രിയാക്കൊല്ലെ, ചെകുത്താന്റെയും കടലിന്റെയും ഇടയില്‍ മുതലായ 10-ലധികം നാടകങ്ങളും തൊണ്ടുകാരി, നീ മരിച്ചു, മഴയങ്ങും കുടയിങ്ങും, കൊല്ലനും കൊല്ലത്തീം ഒന്ന് മുതലായ ഏകാങ്കങ്ങളും എതിര്‍പ്പ്, തിരിഞ്ഞുനോട്ടം മുതലായ ആത്മകഥാരൂപങ്ങളും എന്റെ സുഹൃത്തുക്കള്‍, എനിക്കു തോന്നുന്നത്, ജീവിതവീക്ഷണം എന്നീ ലേഖനസമാഹാരങ്ങളും ചിത്രശാല എന്ന ഗദ്യകവിതയും റഷ്യയുടെ കാമുകന്‍ എന്ന നിരൂപണവും ദേവിന്റെ സംഭാവനകളാണ്.

(ഡോ. കെ. രത്നമ്മ)

താളിന്റെ അനുബന്ധങ്ങള്‍