This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആയിഷ, നിലമ്പൂർ (1937 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആയിഷ, നിലമ്പൂര്‍ (1937 - )

നിലമ്പൂര്‍ ആയിഷ

മലയാള നാടക-ചലച്ചിത്ര നടി. 1937 സെപ്‌. 18-ന്‌ മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ജനിച്ചു. പിതാവ്‌ അഹമ്മദ്‌ കുട്ടി, മാതാവ്‌ കുഞ്ഞാച്ചുമ്മ. 14-ാം വയസ്സില്‍ത്തന്നെ വിവാഹിതയായതോടെ ഇവര്‍ക്ക്‌ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായില്ല. ആ ദാമ്പത്യം കേവലം അഞ്ചു ദിവസം മാത്രമേ നിലനിന്നുള്ളൂ. തുടര്‍ന്നുണ്ടായ പിതാവിന്റെ ആകസ്‌മിക മരണം കുടുംബത്തിന്റെ ബാധ്യത ഇവരുടെ ചുമലിലാകാനിടയാക്കി. ഈ സാഹചര്യത്തിലാണ്‌ ഇവര്‍ ജീവിത വൃത്തിക്കായി നാടകരംഗത്തേക്ക്‌ വന്നത്‌.

1952-ല്‍ ഇ.കെ. അയച്ചു സംവിധാനം ചെയ്‌ത "ജ്ജ്‌ നല്ലൊരു മന്‌സ്സനാകാന്‍ നോക്ക്‌' എന്ന നാടകത്തിലാണ്‌ ആയിഷ ആദ്യമായി അഭിനയിച്ചത്‌. തുടര്‍ന്ന്‌, നിലമ്പൂര്‍ ബാലന്‍, കെ.ടി. മുഹമ്മദ്‌, ഡോ. ഉസ്‌മാന്‍ തുടങ്ങിയവരുടെ നാടകങ്ങളില്‍ അഭിനയിച്ചു. ഇത്‌ ഭൂമിയാണ്‌, കളിത്തോക്ക്‌, അസ്‌തിവാരം, ആല്‍ത്തറ, കാഫര്‍, തീക്കനല്‍, ഉള്ളതു പറഞ്ഞാല്‍, കരിങ്കുരങ്ങ്‌, കൂട്ടുകൃഷി, ഈ ദുനിയാവില്‍ ഞാനൊറ്റയ്‌ക്ക്‌, നാളേക്കു വേണ്ടി, മതിലുകള്‍, തലമുറ തുടങ്ങിയവയാണ്‌ ആയിഷ വേഷമിട്ട പ്രധാന നാടകങ്ങള്‍.

1960-ല്‍ പുറത്തിറങ്ങിയ "കണ്ടം ബെച്ചകോട്ട്‌' എന്ന ചലച്ചിത്രത്തിലൂടെയാണ്‌ ആയിഷ സിനിമയില്‍ രംഗപ്രവേശം ചെയ്യുന്നത്‌. അഭിനയപ്രാധാന്യമുള്ള മുപ്പതിലധികം ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്‌. കുട്ടിക്കുപ്പായം, കാത്തിരുന്ന നിക്കാഹ്‌, കാട്ടുപൂക്കള്‍, കാവ്യമേള, ഓളവും തീരവും, ചുവന്ന വിത്തുകള്‍, അമ്മക്കിളിക്കൂട്‌, കൈയൊപ്പ്‌, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം, പരദേശി, ചന്ദ്രാത്സവം, പാലേരി മാണിക്യം; ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തുടങ്ങിയവയാണ്‌ ആയിഷ അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങള്‍.

കേരളത്തില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നും അഭിനയ രംഗത്തെത്തിയ ആദ്യ വനിത എന്ന പ്രത്യേകതയും ഇവര്‍ക്കുണ്ട്‌. അഭിനയ ജീവിതത്തിന്റെ ആദ്യനാളുകളില്‍ യാഥാസ്ഥിതിക മുസ്‌ലിം പുരോഹിതന്മാരില്‍നിന്നും ഇവര്‍ക്ക്‌ ധാരാളം എതിര്‍പ്പുകളെ നേരിടേണ്ടിവന്നു. 1953-ല്‍ മഞ്ചേരിയില്‍ ഒരു നാടകം കളിച്ചുകൊണ്ടിരിക്കെ, ഇവര്‍ക്ക്‌ നേരെ വെടിയുതിര്‍ക്കാനുള്ള ശ്രമമുണ്ടായി. മറ്റൊരിക്കല്‍, പാലക്കാട്‌ വച്ച്‌ ഇവരെ ഒരു വിഭാഗം ആളുകള്‍ കൈയേറ്റം ചെയ്യുകയുണ്ടായി. ഇത്തരം എതിര്‍പ്പുകളെയെല്ലാം ചെറുത്തു തോല്‌പിച്ചാണ്‌ ഇവര്‍ നാടകരംഗത്ത്‌ നിലയുറപ്പിച്ചതും "കേരളത്തിന്റെ നൂര്‍ജഹാന്‍' എന്ന ഖ്യാതി നേടിയതും. ആറു പതിറ്റാണ്ട്‌ പിന്നിട്ട അഭിനയ ജീവിതത്തില്‍ നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ആയിഷയെ തേടിയെത്തി. 1983-ല്‍ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. കെ.ടി. മുഹമ്മദ്‌ മെമ്മോറിയല്‍ പുരസ്‌കാരം, സാംബശിവന്‍ അവാര്‍ഡ്‌, ബഷീര്‍ പുരസ്‌കാരം, എസ്‌.എല്‍. പുരം അവാര്‍ഡ്‌ തുടങ്ങിയ അംഗീകാരങ്ങളും ഇവര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍