This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഴിചാട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഴിചാട്ടം

പുരോഹിതന്മാർ, ഫക്കീർമാർ, വെളിച്ചപ്പാടുകള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവർ ചുട്ടുപൊള്ളുന്ന കല്ലുകള്‍, അഗ്നികുണ്ഡം എന്നിവയുടെ മേൽ നഗ്നപാദരായി, അനുയോജ്യമായ താളമേളങ്ങളുടെ അകമ്പടിയോടുകൂടി നടക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ഒരു സവിശേഷമതാനുഷ്‌ഠാനം.

ആഴിചാട്ടം

പണ്ടുകാലംമുതൽ മിക്ക ജനവർഗങ്ങളുടെ ഇടയിലും ആഴിചാടുന്ന പതിവ്‌ നിലനിന്നിരുന്നു. വിധികള്‍ക്കു വൈവിധ്യമുണ്ടെങ്കിലും അടിസ്ഥാനപ്രകൃതത്തിന്‌ ഇന്നും മാറ്റമുണ്ടായിട്ടില്ല. വസന്തോത്സവത്തോടനുബന്ധിച്ചാണ്‌ പല സ്ഥലങ്ങളിലും ഈ ചടങ്ങു നിർവഹിക്കാറുള്ളത്‌. ഈ ചടങ്ങ്‌ വിളവർധനവുണ്ടാക്കുമെന്നു വിശ്വസിച്ചുപോന്നു. ചൈനയിലെ വസന്തകാലത്തിലെ ആഗ്നോയോത്സവം ഇത്തരത്തിലുള്ള ഒന്നായിരുന്നു.

കുബ്ലൈഖാന്റെ (എ.ഡി. 1216-94) കാലത്ത്‌ താവോമതക്കാരായ ബൗദ്ധന്മാർ "സ്വർഗത്തിലെ ചക്രവർത്തി'ക്കുവേണ്ടി ഇത്തരം വലിയ ആഘോഷങ്ങള്‍ നടത്തിയിരുന്നു. ഈശ്വരവിഗ്രഹം വഹിച്ചുകൊണ്ട്‌ നടക്കുന്ന പുരോഹിതരുടെ മുമ്പിൽ വെളിച്ചപ്പാടുകള്‍ നഗ്നപാദരായി തീക്കുണ്ഡത്തിലൂടെ നടന്നിരുന്നു. ഇവർക്ക്‌ സാധാരണയായി പൊള്ളലേല്‌ക്കാറില്ല എന്നാണ്‌ പറഞ്ഞുവരുന്നത്‌; പൊള്ളലേല്‌ക്കുന്നെങ്കിൽ അത്‌ വിശ്വാസത്തിന്റെ കുറവാലാണെന്നും വാദിക്കപ്പെട്ടിരുന്നു.

ചൈനയിലെ ഫക്കീന്‍ സംസ്ഥാനത്തിലുള്ള ഈ ചടങ്ങിനെപ്പറ്റി ജെ.ജി. ഫ്രയ്‌സർ ഗോള്‍ഡന്‍ ബൗ (Golden Bow) എന്ന ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്‌. ഈ ചടങ്ങിൽ പങ്കെടുക്കുന്നവർ പ്രധാനമായി തൊഴിലാളികളായിരുന്നു. മൂന്നു ദിവസത്തെ ഉപവാസത്തിനുശേഷമാണ്‌ ഇവർ ഇതിൽ പങ്കുകൊണ്ടിരുന്നത്‌. ഒരാഴ്‌ചയോളം ബ്രഹ്മചര്യം അനുഷ്‌ഠിക്കും. ഇവർക്ക്‌ നിർദിഷ്‌ട കർമാനുഷ്‌ഠാനത്തിനുള്ള ശിക്ഷണം ദേവാലയങ്ങളിൽവച്ച്‌ നല്‌കിവരുന്നു. ഇതിന്റെ അവസാനദിനത്തിൽ ക്ഷേത്രസന്നിധിയിൽ ഇരുപതടി വിസ്‌താരമുള്ള കുഴിയിൽ കരിനിറച്ചുവയ്‌ക്കുന്നു. അടുത്ത പ്രഭാതത്തിൽ അതിന്‌ തീ കൊളുത്തുന്നു; ഒരു പുരോഹിതന്‍ ഉപ്പും അരിയും ചേർത്തു തീയിൽ നിവേദിക്കുന്നു. നഗ്നപാദരായ രണ്ടു മന്ത്രവാദികള്‍ കർഷകരാൽ അനുഗതരായി ആ തീ ചവുട്ടിക്കെടുത്തുംവരെ വീണ്ടും വീണ്ടും അതിൽക്കൂടി നടന്നുകൊണ്ടിരിക്കും. അതേസമയം പരിശീലനം ലഭിച്ചവർ ഈശ്വരവിഗ്രഹങ്ങളുമായി തീയിൽ കൂടി സഞ്ചരിക്കുകയും ചെയ്യും.

ഇന്ത്യയിൽ ബീഹാറിലും ഛോട്ടാനാഗപ്പൂരിലുമുള്ള ഗിരിവർഗക്കാർക്കിടയിൽ ആഴിചാട്ടമുള്ളതായി ഫ്രയ്‌സർ തന്നെ വിവരിക്കുന്നുണ്ട്‌. ആണ്ടിൽ മൂന്നു മാസങ്ങളിൽ പഞ്ചമി, ദശമി, പൗർണമി എന്നീ നാളുകളിൽ പുരോഹിതന്മാർ, എരിയുന്ന തീക്കനൽനിറഞ്ഞ, വീതികുറഞ്ഞ കുഴിയുടെ മീതെ നടന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌.

കേരളത്തിൽ ശബരിമല യാത്രയ്‌ക്കുമുമ്പ്‌, ശാസ്‌താംപാട്ട്‌ അഥവാ അയ്യപ്പന്‍പാട്ട്‌, പാനകപൂജ എന്നിവയുടെ കൂടെ ചില സ്ഥലങ്ങളിൽ ആഴിചാട്ടം ആചരിക്കാറുണ്ട്‌. പ്രധാന കർമി അല്ലെങ്കിൽ പൂജാരി ആവേശംമൂലം തുള്ളുകയും ഉറയുകയും അവസാനപരീക്ഷണമെന്ന നിലയിൽ കത്തിക്കാളുന്ന തീക്കുണ്ഡത്തിൽ ചാടുകയും ചെയ്യുന്നു. തീയിൽ ചാടുന്ന പൂജാരിക്ക്‌ പൊള്ളലേല്‌ക്കാറില്ല എന്നാണ്‌ ജനവിശ്വാസം. നിറഞ്ഞ വിശ്വാസവും ഭക്തിയുമാണ്‌ പൊള്ളലേല്‌ക്കാതിരിപ്പാന്‍ കാരണമെന്ന്‌ ഭക്തന്മാർ വിശ്വസിക്കുന്നു. തിളച്ചുമറിയുന്ന ചോറ്റുകലത്തിൽനിന്ന്‌ ചൂടുചോറും കഞ്ഞിയും കൈ കൊണ്ടോ കമുകിന്‍പൂക്കുലകൊണ്ടോ വാരി ശരീരത്തിൽ പൂശുന്ന, ആഴിചാട്ടത്തിന്റെ മറ്റൊരു രൂപമായ പൊങ്കാല എന്ന ആചാരവും കേരളത്തിൽ ചിലഭാഗങ്ങളിൽ (ഉദാ. ആറ്റുകാൽക്ഷേത്രം, മണക്കാട്ടു കുതിരാക്ഷന്‍ക്ഷേത്രം) നിലവിലുണ്ട്‌. ഇവർക്കും പൊള്ളലേല്‌ക്കാറില്ലത്ര. ഈ വിധം പൊള്ളലേല്‌ക്കാതിരിക്കുന്നതിനു പ്രത്യേകശരീരഘടനയും, മെയ്‌വഴക്കവും ചടുലമായ ചലനവും മറ്റുമാണ്‌ കാരണമെന്ന്‌ ചിലർ വാദിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍