This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആവൃതബീജികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആവൃതബീജികള്‍

Angiosperms

വിത്തുകളെ ആവരണം ചെയ്യുന്നയിനം ഫലങ്ങളോട്‌ കൂടിയ പുഷ്‌പിത സസ്യങ്ങള്‍. വിത്ത്‌ ഉത്‌പാദിപ്പിക്കുന്ന സസ്യങ്ങളിലെ (Spermato phyta) ഏറ്റവും ഉയർന്ന വിഭാഗമാണ്‌ ആവൃതബീജികള്‍. ബാഹ്യരൂപത്തിലും ആന്തരിക ഘടനയിലും ഏറ്റവും വൈവിധ്യമാർന്ന ആവൃതബീജികള്‍ കരയിലെ ഏറ്റവും പ്രധാനപ്പെട്ട സസ്യവിഭാഗമാണ്‌. പുഷ്‌പാധാരം (താലം) എന്നർഥമുള്ള ആന്‍ജിയോണ്‍ (angeon), വിത്ത്‌ എന്നർഥമുള്ള "സ്‌പെർമ' എന്നീ ഗ്രീക്കു വാക്കുകളില്‍ നിന്നാണ്‌ ആന്‍ജിയോസ്‌പേം എന്ന ആംഗലേയ പദം നിഷ്‌പന്നമായിട്ടുള്ളത്‌. സപുഷ്‌പികള്‍ എന്ന പേരിലും ഇവ അറിയപ്പെടുന്നു. നിലവില്‍ 453 കുടുംബങ്ങളിലായി ഏകദേശം 2,60,000 സ്‌പീഷീസ്‌ ആവൃതബീജികള്‍ ഭൂമുഖത്ത്‌ കാണപ്പെടുന്നു (2010).

യൂക്കാലിപ്‌റ്റസ്‌

ഓഷധികളും കുറ്റിച്ചെടികളും മരങ്ങളും അധിപാദങ്ങളും (epiphytes), പെരാദങ്ങളും (Parasites), മെരുരൂഹങ്ങളും (Xerophyte), ജലരൂഹങ്ങളും (hydrophytes) ഉള്‍പ്പെടെ വൈവിധ്യമാർന്ന സസ്യസമ്പത്തിനാല്‍ സമ്പന്നമാണ്‌ ആവൃതബീജികള്‍. ഉയരം കൂടിയ യൂക്കാലിമരവും സൂക്ഷ്‌മ സസ്യമായ വോള്‍ഫിയയും ഇതിലെ അംഗങ്ങളാണ്‌. അല്‌പകാലം മാത്രം ജീവിച്ച്‌ നശിച്ചു പോകുന്നവയും ജീവിത ചക്രത്തില്‍ ഒരിക്കല്‍ മാത്രം പുഷ്‌പിച്ച്‌ അതോടെ നശിക്കുന്നവയും (ഉദാ. മുള) ആവൃതബീജികളില്‍ ഉള്‍പ്പെടുന്നു. കരയിലും ശുദ്ധജല തടാകങ്ങളിലും ഉപ്പുചതുപ്പിലും (ഉദാ. റൈസോഫോറ) കടലിലും കാണപ്പെടുന്ന അനേകയിനം സസ്യങ്ങള്‍ ആവൃതബീജികളിലെ അംഗങ്ങളായുണ്ട്‌. ഏറ്റവും വലുപ്പം കൂടിയ ഇലകളോട്‌ കൂടിയ വിക്‌ടോറിയ റീജിയ എന്ന ആമ്പല്‍ച്ചെടിയും ഏറ്റവും വലുപ്പമേറിയ പുഷ്‌പങ്ങളോടു കൂടിയ റഫ്‌ളീഷിയ എന്ന പരാദസസ്യവും ആവൃതബീജികള്‍ തന്നെയാണ്‌. മാംസഭോജി സസ്യങ്ങളായ ഡ്രാസീറ നെപ്പന്‍തെസ്‌, യൂട്രിക്കുലേറിയ തുടങ്ങിയവയും ആവൃതബീജികള്‍ തന്നെ.

വിത്തുകള്‍, ഫല(fruit)ത്തിനുള്ളില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നതാണ്‌ ആവൃതബീജികളുടെ മുഖ്യ സവിശേഷത. ദ്വിബീജസങ്കലനം (Double fertilisation) ഇവയെ മറ്റു വിത്തുത്‌പാദക സസ്യങ്ങളില്‍നിന്നും വ്യതിരിക്തമാക്കുന്നു. ജലസംവാഹക കലയില്‍ (xylem) ട്രക്കിയ അഥവാ സൈലം വെസ്സല്‍സ്‌ (trachea or xylem vessels)എന്ന കോശവും ഭക്ഷണസംവഹനകലയില്‍ (Phloem) സീവ്‌ട്യൂബും (Seive tube) കംപാനിയന്‍ കോശവും (Companian cell) അടങ്ങിയിരിക്കുന്നു എന്നത്‌ ഇവയുടെ മറ്റൊരു പൊതുസ്വഭാവമായി കണക്കാക്കപ്പെടുന്നു. പുഷ്‌പങ്ങളാണ്‌ ആവൃതബീജികളുടെ പ്രത്യുത്‌പാദന അവയവങ്ങള്‍. പുഷ്‌പങ്ങളിലെ കേസരങ്ങളില്‍ രണ്ട്‌ ജോടി പരാഗരേണു സഞ്ചികള്‍ (Pollensacs) കൊണപ്പെടുന്നു. ഷഡ്‌പദങ്ങള്‍, കാറ്റ്‌, ജലം എന്നീ മാധ്യമങ്ങള്‍ വഴിയാണ്‌ ഇവയില്‍ പരാഗണം നടക്കുന്നത്‌. അസാധാരണമാംവിധം വൈവിധ്യമേറിയ കായിക രൂപങ്ങള്‍ (Vegetative forms) പ്രദർശിപ്പിക്കുന്നവയാണ്‌ ആവൃതബീജികള്‍.

വിത്തുമുളച്ചുണ്ടാകുന്ന തൈച്ചെടിയിലെ ബീജപത്രങ്ങളുടെ (Cotyledons)എച്ചത്തെ അടിസ്ഥാനമാക്കി ആവൃതബീജികളെ രണ്ടായി തരം തിരിച്ചിരിക്കുന്നു; ഒരു ബീജപത്രം മാത്രം ഉള്ളവയെ ഏകബീജപത്രസസ്യങ്ങളെന്നും (Monocots) രണ്ടെച്ചം ഉള്ളവയെ ദ്വിബീജപത്രസസ്യങ്ങളെന്നും (Dicots). മിക്കവാറും ഏകബീജപത്രസസ്യങ്ങളെല്ലാം ഓഷധികളായിരിക്കും. നീളമുള്ളതും വീതി കുറഞ്ഞതുമായ ഇലകളാണ്‌ ഇവയുടേത്‌. ഇലകളിലെ സിരാവിന്യാസം സമാന്തരമായിരിക്കും (Parallel Venation). ഇലകളിലെ ആസ്യരന്ധ്രങ്ങള്‍ (Stomata) താഴത്തെ ഉപരിവൃതിയില്‍ നിരനിരയായി കാണപ്പെടുന്നു. കാണ്ഡങ്ങളിലെ നാളീവ്യൂഹം (Vascular bubdles) ചിതറിയ നിലയില്‍ കാണപ്പെടുന്നു. ഇവയില്‍ വളരെ വിരളമായേ ദ്വിതീയ വൃദ്ധി (Secondary thickening) കാണപ്പെടുന്നുള്ളൂ. നാരുവേരുപടലം (fibrous root system) ആണ്‌ ഇവയുടെ മറ്റൊരു പ്രത്യേകത. പുഷ്‌പാംഗങ്ങളുടെ എച്ചം മൂന്നോ മൂന്നിന്റെ ഗുണിതങ്ങളോ ആയിരിക്കും. പാകമായ വിത്തിനുള്ളില്‍ ബീജാന്നം (Endosperm) കാണപ്പെടുന്നു.

ദ്വിബീജ പത്ര സസ്യങ്ങള്‍ ഓഷധികളോ, വൃക്ഷങ്ങളോ ആയിരിക്കും. വിവിധ ആകൃതികളില്‍ കാണപ്പെടുന്ന ഇലകള്‍ ഏകബീജപത്ര സസ്യങ്ങളെയപേക്ഷിച്ച്‌ വീതിയുള്ളവയും ജാലിത (netted) സിരാവിന്യാസത്തോട്‌ കൂടിയവയും ആയിരിക്കും. ദ്വിബീജപത്രികളിലെ ഇലയില്‍ ആസ്യരന്ധ്രങ്ങള്‍ ചിതറിയ നിലയിലാണ്‌ കാണപ്പെടുന്നത്‌. കാണ്ഡങ്ങളിലെ നാളീവ്യൂഹം ഒരു വലയമായാണ്‌ കാണപ്പെടുന്നത്‌; കൂടാതെ ഇവയില്‍ ദ്വിതീയവൃദ്ധി സാധാരണവുമാണ്‌. ഇവയുടെ മറ്റൊരു പ്രത്യേകതയാണ്‌ നാരായവേരുപടലം. (tap root system) പുഷ്‌പാംഗങ്ങളുടെ എച്ചം നാലോ അഞ്ചോ അല്ലെങ്കില്‍, നാലിന്റെയോ അഞ്ചിന്റെയോ ഗുണിതങ്ങള്‍ ആയിരിക്കും. ബീജപത്രങ്ങള്‍ ആഗിരണം ചെയ്യുന്നതിനാല്‍, ഇവയുടെ പാകമായ വിത്തില്‍ ബീജാന്നം കാണപ്പെടുന്നില്ല.

ആവൃതബീജികളിലെ ലൈംഗിക പ്രത്യുത്‌പാദന അവയവങ്ങള്‍ പുഷ്‌പങ്ങളാണ്‌. പരിദളം, ദളം, കേസരം, ജനി എന്നിവ അടങ്ങുന്നതാണ്‌ പുഷ്‌പങ്ങള്‍. തന്തുകം (filament), പേരാഗി (anther) എന്നിവ അടങ്ങുന്നതാണ്‌ ആണ്‍ പ്രത്യുത്‌പാദന ഭാഗം. വർത്തികാഗ്രം (stigma), അണ്ഡാശയ ദണ്ഡം (style), അണ്ഡകങ്ങള്‍ നിറഞ്ഞ അണ്ഡാശയം എന്നിവ ഉള്‍പ്പെടുന്നതാണ്‌ പെണ്‍ പ്രത്യുത്‌പാദന വ്യൂഹം.

ജീവിതചക്രത്തില്‍ ഏകാന്തര ജനിക്രമം (Alternation of generation) പ്രകടിപ്പിക്കുന്നവയാണ്‌ ആവൃതബീജികള്‍. അതായത്‌ രേണുക്കള്‍ (spores) ഉത്‌പാദിപ്പിക്കുന്ന സ്‌പോറോഫൈറ്റ്‌, പും-സ്‌ത്രീ ബീജങ്ങള്‍ (gametes) ഉത്‌പാദിപ്പിക്കുന്ന ഗാമിറ്റോഫൈറ്റ്‌ എന്നീ രണ്ടു ഘട്ടങ്ങളിലൂടെയാണ്‌ ഇവയുടെ ജീവിതചക്രം പൂർത്തിയാകുന്നത്‌. ഇതില്‍ സ്‌പോറോഫൈറ്റ്‌ ദ്വിപ്ലോയിഡികവും ഗാമിറ്റോഫൈറ്റ്‌ ഏകപ്ലോയിഡികവും ആയിരിക്കും. കേസരത്തിന്റെ അഗ്രഭാഗത്തുള്ള പരാഗിയിലാണ്‌ പരാഗസഞ്ചികള്‍ അഥവാ മൈക്രാസ്‌പൊറാന്‍ജിയങ്ങള്‍ സ്ഥിതി ചെയ്യുന്നത്‌. ഓരോ മൈക്രാസ്‌പൊറാന്‍ജിയവും ധാരാളം പരാഗമാതൃകോശങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇവ ഓരോന്നും ന്യൂനഭംഗത്തിനു വിധേയമാവുകയും നാലു വീതം മൈക്രാസ്‌പോറുകള്‍ രൂപം കൊള്ളുകയും ചെയ്യുന്നു. തുടർന്ന്‌ മൈക്രാസ്‌പോറില്‍ നിന്നും ആണ്‍ഗാമീറ്റോഫൈറ്റ്‌ അഥവാ പരാഗരേണുക്കള്‍ ജന്മമൊടുക്കുന്നു. അതിസൂക്ഷ്‌മമായ ഓരോ പരാഗരേണുവിലും രണ്ടു ന്യൂക്ലിയസ്സുകള്‍ വീതമാണുള്ളത്‌; ട്യൂബ്‌ ന്യൂക്ലിയസ്സും ജനറേറ്റീവ്‌ ന്യൂക്ലിയസ്സും. ഇതിനെത്തുടർന്നാണ്‌ പരാഗണം നടക്കുന്നത്‌. അതിന്റെ ആദ്യപടിയായി പരാഗസഞ്ചി പൊട്ടുകയും പരാഗരേണുക്കള്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.

പെണ്‍പുഷ്‌പത്തില്‍ അണ്ഡാശയത്തിനുള്ളിലെ ഓരോ അണ്ഡകവും (Ovule) ഒരു മെഗാസ്‌പോർ മാതൃകോശത്തെ ഉള്‍ക്കൊള്ളുന്നു. ഇത്‌ ന്യൂനഭംഗത്തിലൂടെ നാല്‌ ഏകപ്ലോയിഡിക മെഗാസ്‌പോറുകള്‍ക്ക്‌ രൂപം നല്‍കുന്നു. സാധാരണയായി ഇതിലെ മൂന്ന്‌ മെഗാസ്‌പോറുകളും നശിച്ചുപോവുകയും ശേഷിക്കുന്ന ഒന്ന്‌ ക്രമഭംഗത്തിലൂടെ (mitosis) പെണ്‍ ഗാമിറ്റോഫൈറ്റ്‌ അഥവാ ഭ്രൂണസഞ്ചി(Ebryosac)യായി മാറുകയും ചെയ്യുന്നു. ഭ്രൂണസഞ്ചിക്കുള്ളില്‍ ഏഴു കോശങ്ങളാണുള്ളത്‌. ഇതില്‍ അണ്ഡകോശം (egg cell) ഉള്‍പ്പെടെയുള്ള ആറു കോശങ്ങള്‍ക്കും ഓരോ ന്യൂക്ലിയസ്‌ വീതവും മധ്യകോശത്തിന്‌ (central cell) പോളാർ ന്യൂക്ലിയസ്സുകള്‍ എന്നറിയപ്പെടുന്ന രണ്ടു ന്യൂക്ലിയസ്സുകളുമാണ്‌ ഉള്ളത്‌. മധ്യകോശവും, അണ്ഡകോശവും മാത്രമാണ്‌ ബീജസങ്കലനത്തില്‍ നേരിട്ട്‌ പങ്കാളികളാകുന്നത്‌. മറ്റു അഞ്ചു കോശങ്ങളും നശിച്ചുപോവുകയാണ്‌ പതിവ്‌.

പരാഗണം-പരാഗരേണുക്കള്‍, പെണ്‍ പുഷ്‌പത്തിന്റെ വർത്തികാഗ്രത്തില്‍ (stigma) പതിക്കുന്ന പ്രക്രിയയാണ്‌ ബീജസങ്കലനത്തിന്റെ ആദ്യപടി. കാറ്റ്‌, ജലം, ഷഡ്‌പദങ്ങള്‍, ജന്തുക്കള്‍ തുടങ്ങിയവയാണ്‌ പരാഗകാരികള്‍. പരാഗരേണുവിലെ ട്യൂബ്‌ ന്യൂക്ലിയസ്‌ ഒരു പരാഗനാളിയായി മാറുകയും അത്‌ അണ്ഡാശയ ദണ്ഡത്തിലൂടെ അണ്ഡാശയത്തിലേക്ക്‌ നീളുകയും ചെയ്യുന്നു. പരാഗ രേണുവില്‍ ജനറേറ്റീവ്‌ ന്യൂക്ലിയസ്‌ വിഭജിച്ച്‌ രണ്ട്‌ ആണ്‍ഗാമീറ്റുകള്‍ അഥവാ പുംബീജകോശങ്ങള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു. ഇവ പരാഗനാളിയിലൂടെ ഭ്രൂണസഞ്ചിയില്‍ എത്തുകയും ആവൃതബീജികളില്‍ മാത്രം കാണാന്‍ കഴിയുന്ന പ്രക്രിയയായ ദ്വിബീജസങ്കലനത്തിന്‌ വിധേയമാവുകയും ചെയ്യുന്നു. രണ്ട്‌ പുംബീജങ്ങളില്‍ ഒന്ന്‌ അണ്ഡവുമായി സംയോജിക്കുകയും ഡിപ്ലോയ്‌ഡ്‌ സൈഗോട്ടായി മാറുകയും ചെയ്യുന്നു. സൈഗോട്ട്‌ ക്രമഭംഗത്തിലൂടെ ബഹുകോശ ഭ്രൂണമായി മാറുന്നു. (ഭ്രൂണത്തിന്‌ ബീജമൂലം (radicle), ബീജശീർഷം (Plumule) എന്നീ ഭാഗങ്ങളാണുള്ളത്‌.)

രണ്ടാമത്തെ പുംബീജകോശം മധ്യകോശത്തിലെ രണ്ട്‌ ഏകപ്ലോയിഡിക പോളാർ ന്യൂക്ലിയസുമായി സംയോജിച്ച്‌ ഒരു ത്രിപ്ലോയിഡിക കോശമാവുകയും അത്‌ ക്രമഭംഗത്തിലൂടെ ബീജാന്നം (Endosperm) ആയി മാറുകയും ചെയ്യുന്നു. ഭ്രൂണത്തിനുവേണ്ട പോഷകം പ്രദാനം ചെയ്യുകയാണ്‌ ബീജാന്നത്തിന്റെ ധർമം. ബീജസങ്കലനത്തിനുശേഷം അണ്ഡകം വിത്തായും അണ്ഡാശയം വിത്തിനെ ആവരണം ചെയ്‌തുള്ള ഫലമായും മാറുന്നു. സാധാരണയായി കാറ്റ്‌, ജലം, ജന്തുക്കള്‍ എന്നിവയുടെ സഹായത്താലാണ്‌ വിത്തുകള്‍ വിതരണം ചെയ്യപ്പെടുന്നത്‌. അനുകൂല സാഹചര്യങ്ങള്‍ ലഭിക്കും വരെ വിത്തിലെ ഭ്രൂണം സുഷുപ്‌തിയില്‍ ആയിരിക്കും. അനുകൂല സാഹചര്യങ്ങളില്‍ ബീജകവചങ്ങള്‍ പൊട്ടി ബീജമൂലം താഴോട്ടുവളർന്ന്‌ സസ്യത്തിന്റെ പ്രാഥമിക വേരായി മാറുന്നു. ഇതോടൊപ്പം തന്നെ ബീജശീർഷം വളരുകയും അത്‌ ബീജപത്രങ്ങളും ബീജകാണ്ഡവുമായി മച്ചിനു മുകളില്‍ എത്തിച്ചേരുകയും ചെയ്യുന്നു. ഇവിടെ തണ്ടിന്‌ ഇരുവശത്തുമായി വിത്തിലകള്‍ വളരുകയും സസ്യത്തിന്റെ ജീവിതചക്രം തുടരുകയും ചെയ്യുന്നു.

ചില സസ്യങ്ങളില്‍ ഗാമീറ്റുകളുടെ സംയോജനമില്ലാതെ തന്നെ വിത്തുകള്‍ക്കുള്ളില്‍ ഭ്രൂണം ഉണ്ടാകാറുണ്ട്‌. അപ്പോമിക്‌സിസ്‌ (Apomixis)എന്ന പേരില്‍ അറിയപ്പെടുന്ന ഇതൊരു അലൈംഗിക പ്രത്യുത്‌പാദന രീതിയാണ്‌. ഇപ്രകാരം ഉണ്ടാകുന്ന ഭ്രൂണം മാതൃസസ്യത്തിനു സമാനമായിരിക്കും. ഉദാ. സിട്രസ്‌, വെളുത്തുള്ളി തുടങ്ങിയവ ആവൃതബീജികള്‍ അവയുടെ വൈവിധ്യപൂർണമായ ജീവിതത്തിനായി നിരവധി അനുകൂലനങ്ങള്‍ ആർജിച്ചിട്ടുണ്ട്‌. ഇവയില്‍ ഏറ്റവും പ്രധാനം അവയുടെ പ്രത്യുത്‌പാദനവ്യവസ്ഥയാണ്‌. ഫലത്തിനുള്ളില്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന വിത്തുകളും ദ്വിബീജസങ്കലനവും ഇവയുടെ പ്രത്യുത്‌പാദന ക്ഷമതാനിരക്ക്‌ വർധിപ്പിക്കുന്നു. ജലസംവഹനക്കുഴലില്‍ ട്രക്കീഡുകള്‍ക്കു പുറമേയുള്ള വെസ്സല്‍ എലമെന്റ്‌സ്‌, ജല സംവഹനശേഷി വർധിപ്പിക്കാന്‍ ഇവയെ സഹായിക്കുന്നു. വീതിയേറിയ പാളി(Blade)യോടു കൂടിയ ഇലകള്‍ പ്രകാശസംശ്ലേഷണ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. ശൈത്യകാലത്തും വരണ്ട കാലത്തും ഭഞ്‌ജനം (Abscission) എന്ന പ്രതിഭാസം ഇലകളിലൂടെയുള്ള ജലനഷ്‌ടം കുറയ്‌ക്കാന്‍ ഇവയെ സഹായിക്കുന്നു. പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാനുള്ള മറ്റൊരു അനുകൂലനമാണ്‌ രൂപാന്തരം പ്രാപിച്ച ഇലകളും കാണ്ഡവും. ഉദാഹരണമായി മരുഭൂമിയില്‍ വളരുന്ന കള്ളിച്ചെടി (Cactus). ജലസംഭരണശേഷിയുള്ള കാണ്ഡം, സസ്യഭോജികളെ പ്രതിരോധിക്കാനുള്ള മുള്ളുകള്‍, ജലനഷ്‌ടം കുറയ്‌ക്കാനായി മാറുന്നു. കട്ടിയേറിയ മെഴുകുപോലെയുള്ള ആവരണം എന്നിവ മരുഭൂമിയിലെ ജീവിതത്തിനായി ഇവ സ്വായത്തമാക്കിയ ചില അനുകൂലനങ്ങളാണ്‌.

വർഗീകരണം. വൈവിധ്യമേറിയ സസ്യവിഭാഗമായതിനാല്‍ത്തന്നെ ആവൃത ബീജികളുടെ വർഗീകരണവും വളരെയേറെ സങ്കീർണമായതാണ്‌. ആദ്യമായി ആവൃതബീജികളുടെ വർഗീകരണം നടത്തിയത്‌ നെഹെമിയ (1672) എന്ന ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞനാണ്‌. അതിനുശേഷം ജോണ്‍റേ, ദെ ജെസ്യു, ദെ കാന്‍ഡോള്‍, ജോണ്‍ ലിന്‍ഡലെ, ബന്താം-ഹുക്കർ, ഐക്ലർ, വാന്‍ടീഗം, എംഗ്‌ളർ-പ്രാന്റല്‍, ബെസ്സി ഹച്ചിന്‍സണ്‍, ബെന്‍സണ്‍ തുടങ്ങിയവരും വിവിധ തത്ത്വങ്ങളെ അടിസ്ഥാനമാക്കി ആവൃതബീജികളെ വർഗീകരിച്ചിട്ടുണ്ട്‌. രൂപവിജ്ഞാനീയം, പാലിനോളജി, ഭ്രൂണശാസ്‌ത്രം. കോശവിജ്ഞാനീയം, ജനിതകശാസ്‌ത്രം, ജൈവരസതന്ത്രം. ജൈവഭൂമിശാസ്‌ത്രം തുടങ്ങി നിരവധി മേഖലകളില്‍ നിന്നുമുള്ള ദത്തങ്ങള്‍ വർഗീകരണം നടത്തുന്നതിനായി ഉപയോഗിക്കാറുണ്ട്‌. എങ്കിലും ഇതിനായി ഏറ്റവുമധികം ശാസ്‌ത്രജ്ഞരും പ്രയോജനപ്പെടുത്തുന്നത്‌ സസ്യങ്ങളുടെ രൂപവിജ്ഞാനീയം തന്നെയാണ്‌. പുഷ്‌പാംഗങ്ങളുടെ എച്ചം, ക്രമീകരണം; അണ്ഡപർണത്തിന്റെ ഘടന; ജനിയുടെ ഇനം; അണ്ഡകത്തിന്റെ ഇനം, ഘടന; പരാഗരേണുവിന്റെ ഇനം; ഇലകളുടെ ഘടന, ക്രമീകരണം; ആസ്യരന്ധ്രങ്ങളുടെ ഇനം, ക്രമീകരണം, ബീജാന്നത്തിന്റെ സാന്നിധ്യം/അസാന്നിധ്യം തുടങ്ങിയവയാണ്‌ വർഗീകരണത്തിന്റെ അടിസ്ഥാന തത്ത്വങ്ങളായി പരിഗണിച്ചുപോരുന്നത്‌.

ബീജപത്രികളുടെ വർഗീകരണരീതിയില്‍ ഏറെ പ്രസിദ്ധിയാർജിച്ചത്‌ തക്തജന്റേതും (Takhtajan, 1980), എ. ക്രാണ്‍ക്വിസ്റ്റിന്റേതും (A. Cronquistശ, 1981) ആേണ്‌. ഈ രണ്ടു രീതികളിലും ദ്വിബീജസസ്യങ്ങളെ മാഗ്നോളിയോപ്‌സിഡ വർഗ(Class)ത്തിലും ഏകബീജപത്രികളെ ലില്ലിയോപ്‌സിഡ വർഗത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ വർഗങ്ങളെ ഉപവർഗങ്ങളായും (Subclass), അൈവയെ ഗോത്രങ്ങള്‍ (order) ആയും ഗോത്രങ്ങളെ കുടുംബങ്ങളായും തിരിച്ചിരിക്കുന്നു. വർഗീകരണ സമീപന രീതിയില്‍ ഏറെ വ്യതിയാനങ്ങള്‍ ഉണ്ടെങ്കിലും സസ്യങ്ങളുടെ സ്വഭാവ സവിശേഷതകളെ നിശ്ചയിച്ച്‌ പാരമ്പര്യ ബന്ധങ്ങള്‍ക്ക്‌ അനുസൃതമായി ക്രമീകരിക്കാനാണ്‌ എല്ലാ വർഗീകരണ ശാസ്‌ത്രജ്ഞന്മാരും ശ്രമിച്ചിട്ടുള്ളത്‌. ഇത്രയധികം വർഗീകരണ രീതികള്‍ നിലവില്‍ ഉണ്ടെങ്കിലും ഇന്നും ഇന്ത്യന്‍ ശാസ്‌ത്രജ്ഞർ ഏറ്റവും അനുയോജ്യവും കൂടുതല്‍ സൗകര്യപ്രദവുമായ വർഗീകരണ രീതിയായി കണക്കാക്കി വരുന്നത്‌ ബെന്താം-ഹൂക്കർ പദ്ധതി തന്നെയാണ്‌.

പരിണാമം. അതിവിദൂരമല്ലാത്ത ഭൂതകാലത്തില്‍ ഉദ്‌ഭവിച്ച്‌ വൈവിധ്യവത്‌കരിക്കപ്പെട്ട്‌, ഭൂമിയില്‍, പ്രത്യേകിച്ച്‌ കരയില്‍ ആധിപത്യം നേടിയ സസ്യവിഭാഗമാണ്‌ ആവൃതബീജികള്‍. എന്നാല്‍ ഇവയുടെ പരിണാമത്തെ സംബന്ധിച്ച്‌ ശാസ്‌ത്രജ്ഞർക്കിടയില്‍ വ്യത്യസ്‌ത അഭിപ്രായങ്ങളാണുള്ളത്‌. ഇതിന്റെ പ്രധാന കാരണങ്ങള്‍ ഫോസില്‍ സസ്യങ്ങളുടെ കുറവും ഉള്ളവ തന്നെ പ്രകടിപ്പിക്കുന്ന വൈവിധ്യവുമാണ്‌. ലഭ്യമായ ഫോസിലുകളുടെ പഠനത്തില്‍നിന്നും പൂർവക്രിറ്റേഷ്യസ്‌ കാലഘട്ടത്തിലാണ്‌ ആവൃതബീജികള്‍ ഉദ്‌ഭവിച്ചത്‌ എന്നു കരുതപ്പെടുന്നു. സപുഷ്‌പികളുടെ ഫോസിലുകള്‍ അധികവും കായിക ഭാഗങ്ങളുടേതാണ്‌.

പോർച്ചുഗലില്‍നിന്നും ശേഖരിക്കപ്പെട്ട 127 മുതല്‍ 112 വരെ ദശലക്ഷം വർഷം പഴക്കമുള്ള പുഷ്‌പഫോസിലുകള്‍ കുരുമുളക്‌ സസ്യവിഭാഗത്തിന്റെ (Piperales) പുഷ്‌പങ്ങളോട്‌ സാമ്യമുള്ളവയാണ്‌. ക്രിറ്റേഷ്യസ്‌ കാലഘട്ടത്തില്‍ വളർന്നിരുന്ന ആർക്കിയാന്തസ്‌ എന്ന പുഷ്‌പ ഫോസിലിന്‌ മഗ്നോലിയ വൃക്ഷത്തിന്റെ പൂക്കളോട്‌ സാദൃശ്യമുണ്ട്‌. ക്രിറ്റേഷ്യസ്‌ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ചില സപുഷ്‌പികളുടെ ഫലങ്ങളും ഫോസിലുകളായി ലഭിച്ചിട്ടുണ്ട്‌. ഇതു കൂടാതെ നിരവധി ഇലകളും ഫോസില്‍ രൂപത്തില്‍ ലഭിച്ചിട്ടുണ്ട്‌. ഇസ്രയേല്‍, മൊറോക്കോ, ലിബിയ എന്നിവിടങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള പരാഗരേണുക്കളുടെ ഫോസിലുകളും ആവൃതബീജികളുടെ ആവിർഭാവകാലം സ്ഥിരീകരിക്കാന്‍ പോന്നതാണ്‌. ഭൂമിയില്‍ ഇന്നും ജീവിച്ചിരിക്കുന്ന സപുഷ്‌പികളില്‍ ഏറ്റവും കൂടുതല്‍ പൂർവിക സ്വഭാവം നിലനിർത്തിപ്പോരുന്ന ആവൃതബീജി ന്യൂകാലിഡോണിയയില്‍ കണ്ടുവരുന്ന അംബോറെല്ലാ ട്രക്കോപോഡാ (H. Amborella trichopoda) എന്ന സസ്യമാണ്‌. ഇത്‌ എല്ലാ സപുഷ്‌പികളുടെയും പൊതുവായ സഹോദര സ്‌പീഷീസായാണ്‌ കണക്കാക്കപ്പെടുന്നത്‌.

ആവൃത ബീജികളുടെ പൂർവികരെപ്പറ്റി കൃത്യമായി തെളിവ്‌ നല്‍കാന്‍ ശാസ്‌ത്രസമൂഹത്തിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച്‌ നിരവധി സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്‌. അനാവൃതബീജികളില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്‌ ആവൃതബീജികള്‍ എന്നു സിദ്ധാന്തിക്കുന്നവയാണ്‌ ആന്തോഫൈറ്റ്‌ സിദ്ധാന്തം. എന്നാല്‍ സീഡ്‌ഫേണ്‍ സിദ്ധാന്തമനുസരിച്ച്‌ വിത്ത്‌ ഉത്‌പാദിപ്പിക്കുന്ന പന്നല്‍ച്ചെടികളില്‍ നിന്നാണ്‌ ആവൃതബീജികള്‍ പരിണമിച്ചത്‌. വിത്ത്‌ ഉത്‌പാദിപ്പിക്കുന്ന സസ്യങ്ങളും പ്രാണികളും തമ്മിലുള്ള പ്രതിപ്രവർത്തനങ്ങളുടെ ഫലമായാണ്‌ സപുഷ്‌പികള്‍ ഉദ്‌ഭവിച്ചത്‌ എന്നാണ്‌ പ്രാണി ആവൃതബീജി സഹപരിണാമം (Insect-Angiosperm co evolution) വാദിക്കുന്നത്‌. ആവൃതബീജികളുടെ പൂർവികരെപ്പറ്റി വ്യത്യസ്‌തമായ പല അഭിപ്രായങ്ങളും സിദ്ധാന്തങ്ങളും നിർദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും വ്യക്തമായ ഫോസിലുകളുടെ അഭാവത്താല്‍ ഒന്നുംതന്നെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ചില പ്രത്യേക പൊതു സ്വഭാവത്തിന്റെ വെളിച്ചത്തില്‍ ആവൃതബീജികള്‍ ഏകവംശപരമ്പരയില്‍ക്കൂടി (Monophyletic) ഉരുത്തിരിഞ്ഞ സസ്യവിഭാഗമാണെന്ന്‌ കരുതിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍