This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസാദ്‌, ചന്ദ്രശേഖർ (1906 - 31)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസാദ്‌, ചന്ദ്രശേഖർ (1906 - 31)

ഇന്ത്യന്‍ വിപ്ലവകാരി. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഭവ്‌രഗ്രാമത്തിൽ (പഴയ അലിരാജ്‌പൂർ സംസ്ഥാനം) പണ്ഡിറ്റ്‌ സീതാറാം തിവാരിയുടെയും ജഗ്‌റാണിദേവിയുടെയും പുത്രനായി 1906 ജൂല. 23-ന്‌ ചന്ദ്രശേഖർ ജനിച്ചു. ബാല്യകാല വിദ്യാഭ്യാസം സ്വദേശത്ത്‌ നടത്തിയശേഷം 14-ാമത്തെ വയസ്സിൽ വാരാണസിയിലെ ഒരു സംസ്‌കൃത പാഠശാലയിൽ ചേർന്നു. മഹാങ്ങാഗാന്ധിയുടെ നേതൃത്വത്തിൽ ദേശീയബോധവും നിസ്സഹകരണപ്രസ്ഥാനവും വളരുന്ന കാലമായിരുന്നു അത്‌. യുവാവായ ചന്ദ്രശേഖറും സുഹൃത്തുക്കളും സ്വാതന്ത്യ്രസമരത്തിലേക്കാകർഷിക്കപ്പെട്ടു. വളരെ ചെറുപ്പത്തിൽതന്നെ നേതാവായി ഉയരാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. കോടതിയിൽവച്ച്‌ (1921) തന്റെയും പിതാവിന്റെയും പേരുകള്‍ "ആസാദ്‌' (സ്വാതന്ത്യ്രം) എന്നാണെന്ന്‌ വാദിച്ചത്‌ ജഡ്‌ജിമാർക്ക്‌ ഇഷ്‌ടപ്പെട്ടില്ല; ഇദ്ദേഹത്തിന്‌ ചാട്ടവാറുകൊണ്ടുള്ള 15 അടിയാണ്‌ ശിക്ഷ വിധിച്ചത്‌. അടികൊള്ളുന്തോറും "മഹാങ്ങാഗാന്ധി കീ ജെയ്‌', "വന്ദേമാതരം' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഇദ്ദേഹം വിളിച്ചുകൊണ്ടിരുന്നു. അസാധാരണമായ സഹനശക്തിയും ധീരതയും ഇദ്ദേഹത്തിന്‌ "ആസാദ്‌' എന്ന പേര്‌ സ്ഥിരമായി നേടിക്കൊടുത്തു.

നിസ്സഹകരണപ്രസ്ഥാനം പിന്‍വലിക്കപ്പെട്ടപ്പോള്‍ ബ്രിട്ടീഷ്‌ വിരുദ്ധ തീവ്രവാദ പ്രസ്ഥാനം ശക്തിപ്രാപിക്കാന്‍ തുടങ്ങി. മറ്റൊരു വിപ്ലവകാരിയായ മന്‍മഥനാഥ്‌ ഗുപ്‌തയുമായി പരിചയപ്പെട്ട ആസാദ്‌ ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റു റിപ്പബ്ലിക്കന്‍ സൈന്യത്തിൽ ചേർന്നു. ധീരദേശാഭിമാനിയായ ഭഗത്‌സിംഗിന്റെ ഉറ്റ സുഹൃത്തായിരുന്ന ആസാദ്‌, രാമപ്രസാദ്‌ ബിസ്‌മിലിന്റെ നേതൃത്വത്തിൽനടന്ന എല്ലാ വിപ്ലവങ്ങളിലും പങ്കെടുത്തു. വൈസ്രായിയുടെ തീവണ്ടി കത്തിക്കാന്‍ ശ്രമം നടത്തിയ കേസിലും, കാകോരി ഗൂഢാലോചനക്കേസിലും (1926) ആസാദും ഭാഗഭാക്കായിരുന്നു. അസംബ്ലിയിലെ ബോംബേറുകേസ്‌, ഡൽഹി ഗൂഢാലോചനക്കേസ്‌, ലാഹോറിൽവച്ച്‌ സാന്‍ഡേഴ്‌സിനെ വെടിവച്ചകേസ്‌, രണ്ടാം ലാഹോർ ഗൂഢാലേചനക്കേസ്‌ തുടങ്ങിയവയിലും ആസാദ്‌ പ്രതിയായിരുന്നു. ആസാദിന്റെ സഹപ്രവർത്തകരിൽ ഒരാള്‍ ഒറ്റുകൊടുത്തതിന്റെ ഫലമായി 1931 ഫെ. 27-ന്‌ അലഹാബാദിലെ ആൽഫ്രഡ്‌ പാർക്കിൽവച്ച്‌ പൊലീസ്‌ അദ്ദേഹത്തെ വളഞ്ഞു. ഒറ്റയ്‌ക്ക്‌ ധീരമായി പൊലീസ്‌ സേനയോടേറ്റുമുട്ടി ആസാദ്‌ വീരമൃത്യുപ്രാപിച്ചു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തിന്‌ സാരമായ ഉത്തേജനം നല്‌കി. ആസാദ്‌ പൊരുതിവീണ ആൽഫ്രഡ്‌ പാർക്ക്‌ ഇപ്പോള്‍ "ആസാദ്‌ പാർക്ക്‌' എന്ന പേരിൽ ഒരു ദേശീയ സ്‌മാരകമായി സംരക്ഷിക്കപ്പെട്ടുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍