This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർക്കിയോളജിക്കൽ സീരീസ്‌, തിരുവിതാംകൂർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ആർക്കിയോളജിക്കൽ സീരീസ്‌, തിരുവിതാംകൂർ

Archieological Series , Travancore

ദക്ഷിണകേരളത്തില്‍ 1956-വരെ ഒരു പ്രത്യേക സംസ്ഥാനമായി രാജവാഴ്‌ചയില്‍ നിലനിന്ന മുന്‍ തിരുവിതാംകൂര്‍ പ്രദേശത്തുണ്ടായിരുന്ന ആര്‍ക്കിയോളജി ഡിപ്പാര്‍ട്ടുമെന്റ്‌ പുരാതനരേഖാപഠനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥാവലി. ആര്‍ക്കിയോളജി-പുരാവസ്‌തുവിജ്ഞാനീയം-സംബന്ധിച്ച ഗ്രന്ഥാവലി എന്നാണ്‌ ഇംഗ്ലീഷിലുള്ള ഈ പേരിന്റെ അര്‍ഥം. ഇംഗ്ലീഷില്‍ പ്രകാശിപ്പിച്ച ഈ പ്രസിദ്ധീകരണം ഇതരദേശങ്ങളിലും പ്രശസ്‌തി നേടി.

തിരുവിതാംകൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസ്‌ പുസ്‌തകത്തിന്റെ പുറംചട്ട

തിരുവതാംകൂര്‍ ആര്‍ക്കിയോളജിവകുപ്പ്‌ സ്വാഭാവികമായും ആ സംസ്ഥാനത്തിന്റെ ചരിത്രത്തിനു പ്രാധാന്യം നല്‌കിക്കൊണ്ടാണ്‌ ഈ ഗ്രന്ഥാവലിയുടെ പ്രസിദ്ധീകരണം നിര്‍വഹിച്ചിട്ടുള്ളത്‌. ആ സംസ്ഥാനം ഒന്നാമത്‌ കേരളത്തിന്റെയും പിന്നെ തെക്കെ ഇന്ത്യയുടെയും ഭാഗമായതിനാല്‍ സംസ്ഥാനപരിധിക്കുള്ളില്‍നിന്നുകൊണ്ട്‌, സാമാന്യം വിപുലായ ഒരു ചരിത്രവീക്ഷണം നടത്താനും യത്‌നിച്ചിട്ടുണ്ട്‌.

ഈ ഗ്രന്ഥാവലി ഒരു ബൃഹദ്‌ഗ്രന്ഥത്തിന്റെ പല ഭാഗങ്ങളല്ല. തുടര്‍ച്ചയായി നടത്തിക്കൊണ്ടിരുന്ന രേഖാദിപഠനങ്ങളുടെ സമാഹാരങ്ങള്‍ മാത്രമാണ്‌. ഓരോ വാല്യത്തിലും ഉള്‍പ്പെടുത്തിയിട്ടുള്ള പഠനങ്ങള്‍ക്കുതമ്മില്‍ വിഷയബന്ധമോ അനുപൂര്‍വികതയോ ഇല്ല. തിരുവിതാംകൂര്‍ സംബന്ധിച്ചുള്ള രേഖകളും ചോളപാണ്ഡ്യാദിരേഖകളും പലതരം ലിഖിതങ്ങളും പരിചിന്തനങ്ങളും ഓരോന്നിലും ഉണ്ട്‌. ചുരുക്കത്തില്‍, ഇവ ഇന്ത്യന്‍ ആന്റിക്വറി മുതലായ ആനുകാലിക ഗവേഷണപ്രസിദ്ധീകരണങ്ങളെപ്പോലെയുള്ള ഗ്രന്ഥാവലിയാണ്‌.

പ്രാരംഭം

ഈ ഗ്രന്ഥാവലിയില്‍ 12-വാല്യങ്ങളുണ്ടെങ്കിലും ആദ്യത്തെ ഏഴ്‌ എച്ചത്തിനാണ്‌ പ്രാധാന്യം. 1910 മുതല്‍ 1932 വരെയായിരുന്നു അവയുടെ പ്രസിദ്ധീകരണകാലം. റ്റി.എ. ഗോപിനാഥറാവുവിനെ സൂപ്രണ്ടായി നിയമിച്ചതോടെ പുരാവസ്‌തുപഠനത്തിന്‌ ഇവിടെ ഒരു വകുപ്പുണ്ടായി. അതിന്‌ മുമ്പ്‌ സ്വന്തപരിശ്രമമെന്ന നിലയില്‍ പ്രാഫ. സുന്ദരംപിള്ള പ്രാചീന ശിലാരേഖകള്‍ പഠിച്ച്‌ തിരുവിതാംകൂറിലെ ചില ആദികാല രാജാക്കന്മാരെപ്പറ്റി സം ഏര്‍ലി സോവെറിന്‍സ്‌ ഒഫ്‌ ട്രാവന്‍കൂര്‍ എന്നൊരു പുസ്‌തകം പ്രസിദ്ധപ്പെടുത്തിയിരുന്നു (1894 ജൂണ്‍).

ചെമ്പുതകിടിലുള്ള ശാസനങ്ങള്‍

പുതുതായി സമാരംഭിച്ച ആ വകുപ്പിന്‌ അധീശ ഗവണ്‍മെന്റിന്റെയും സംസ്ഥാന ഗവണ്‍മെന്റുകളുടെയും കീഴില്‍ നടത്തിയിരുന്ന സമാനപ്രവര്‍ത്തനങ്ങള്‍ മാതൃക നല്‌കി. പുരാതനകേന്ദ്രങ്ങള്‍ കുഴിച്ചുനോക്കി ചരിത്രാവശിഷ്‌ടങ്ങള്‍ കണ്ടെടുക്കുക, സ്ഥലപുരാണങ്ങളും ഐതിഹ്യങ്ങളും മറ്റും ചരിത്രദൃഷ്‌ടിയില്‍ പരിശോധിക്കുക, പഴയരേഖകള്‍ കണ്ടുപിടിച്ച്‌ ചരിത്രവസ്‌തുതകള്‍ വെളിപ്പെടുത്തുക മുതലായി പലതുമുണ്ട്‌ ആര്‍ക്കിയോളജി സംബന്ധിച്ച പരിപാടികള്‍. ഇവയില്‍ ഓരോന്നിന്റെയും പ്രസക്തി ഓരോ ദേശത്തിനും ഓരോ തരത്തിലായിരിക്കും. തിരുവിതാം

കൂറിന്റെയും തെക്കെ ഇന്ത്യയുടെ പൊതുവേയും രേഖാപഠനത്തിലാണ്‌ റാവുവിന്റെ ശ്രദ്ധ അധികമായി പതിഞ്ഞത്‌. എങ്കിലും മറ്റു വിഷയങ്ങള്‍ അദ്ദേഹം വിഗണിച്ചെന്നു പറയാവതല്ല. ഭൂഖനനം നടത്തിയില്ലെങ്കിലും ചില പ്രധാന വിഷയങ്ങളെപ്പറ്റി അദ്ദേഹം പഠനം ചെയ്‌തു പ്രതിപാദിച്ചിട്ടുണ്ട്‌. അദ്ദേഹം കാണിച്ച മാതൃക ഏറെക്കുറെ അതുപോലെ പിന്തുടരുകയായിരുന്നു അദ്ദേഹത്തിന്റെ രണ്ട്‌ അനുഗാമികള്‍-(ഏഴാം വാല്യംവരെ). എട്ടു മുതല്‌ക്കുള്ള വാല്യങ്ങള്‍ പഠനം കൂടാതെയുള്ള വെറും രേഖകള്‍ മാത്രമാണ്‌. ആര്‍ക്കിയോളജിവകുപ്പ്‌ ഡയറക്‌ടര്‍ ആര്‍. വാസുദേവപൊതുവാള്‍ പ്രസിദ്ധപ്പെടുത്തിയ ആ വാല്യങ്ങളിലെ രേഖകള്‍ വിദഗ്‌ധപഠനം പ്രതീക്ഷിച്ചു കഴിയുന്നതേയുള്ളൂ.

ആദ്യത്തെ ഏഴു വാല്യങ്ങള്‍

ഒന്നുമുതല്‌ക്കുള്ള വാല്യങ്ങള്‍ പരിശോധിച്ചാല്‍ നിശ്ചിതമായ ഒരു പദ്ധതി അനുസരിച്ചായിരുന്നു രേഖാപഠനം തുടങ്ങിയതെന്നു പറയാവതല്ല. ഗവേഷണത്തില്‍ കണ്ടെത്തിയ പ്രധാനപ്പെട്ട ചില രേഖകള്‍ അപ്പോഴപ്പോള്‍ പ്രസാധാനം ചെയ്യുക എന്ന പരിപാടിയാണ്‌ തെളിഞ്ഞുകാണുന്നത്‌. 1910 മുതല്‍ 1912 വരെ മദ്രാസ്‌ മെത്തോഡിസ്റ്റ്‌ പബ്ലിഷിംഗ്‌ ഹൗസില്‍ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയ പതിനാറു ലഘുപുസ്‌തകങ്ങളായിരുന്നു പിന്നെ 1913-ല്‍ ഒന്നാം വാല്യമാക്കി സമാഹരിച്ച്‌ ഉള്ളടക്കവിവരവും സൂചികയും (index) ചേര്‍ത്ത്‌ പ്രസിദ്ധപ്പെടുത്തിയത്‌. പ്രവര്‍ത്തനസമാരംഭത്തിലെന്നല്ല, ഒന്നാം വാല്യം സമാഹരിച്ചപ്പോള്‍പ്പോലും പദ്ധതിയെപ്പറ്റി ഒന്നും പ്രസ്‌താവിച്ചിട്ടില്ല. ഒന്നാം വാല്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അഞ്ചാം ലഘുപുസ്‌തകം വരെ ഓരോന്നിനും പ്രത്യേകം പേജ്‌ നമ്പര്‍ ഇട്ടിരിക്കയുമാണ്‌. ആറാം ലഘുപുസ്‌തകം മുതല്‌ക്കാണ്‌ തുടര്‍ച്ചയായി പേജ്‌നമ്പര്‍ കൊടുത്തിരിക്കുന്നത്‌. അപ്പോഴപ്പോള്‍ പ്രസിദ്ധപ്പെടുത്തിയ ലഘുഗ്രന്ഥങ്ങള്‍ സമാഹരിക്കേണ്ടതാണെന്ന്‌ ബോധ്യപ്പെട്ടത്‌ പ്രവര്‍ത്തനം കുറേ പുരോഗമിച്ചതിനുശേഷമായിരുന്നു എന്ന്‌ ഇതില്‍നിന്ന്‌ വ്യക്തമാണല്ലോ. (ഒന്നാം വാല്യം-പതിനാറ്‌ ലഘു പുസ്‌തകം; പുറം-303+23 സൂചിക) രണ്ടാം വാല്യത്തില്‍ റാവു പ്രകാശനരീതി കുറച്ചൊന്നു മാറ്റി. ലഘുപുസ്‌തകങ്ങള്‍ക്കു പകരം കുറേക്കൂടി വലിയ ഭാഗങ്ങളാക്കി. ഒന്നാം വാല്യം പ്രസിദ്ധപ്പെടുത്തി മൂന്നുവര്‍ഷം കഴിഞ്ഞ്‌ (1916) രണ്ടാം വാല്യത്തിന്റെ ഒന്നാം ഭാഗം പ്രസിദ്ധപ്പെടുത്തി. 1919-ല്‍ അതിന്റെ രണ്ടാം ഭാഗവും 1921-ല്‍ മൂന്നാംഭാഗവും റാവു പൂര്‍ത്തിയാക്കി (വാല്യം കക മൂന്ന്‌ ഭാഗങ്ങള്‍. ആകെ പുറം 207+27). രണ്ടാം വാല്യത്തിന്റെ അവസാനഭാഗത്ത്‌ കൊടുത്തിരിക്കുന്ന ടൈറ്റില്‍പേജില്‍നിന്ന്‌ റാവു അതിന്റെ പ്രസിദ്ധീകരണത്തിനു മുമ്പുതന്നെ യശഃശരീരനായി എന്നു മനസ്സിലാക്കാം.

റാവുവിനുശേഷം കെ.വി. സുബ്രഹ്മണ്യഅയ്യര്‍ ആര്‍ക്കിയോളജിവകുപ്പ്‌ സൂപ്രണ്ടായി. അദ്ദേഹമായിരുന്നു മൂന്നും നാലും വാല്യങ്ങളുടെ പ്രസാധകന്‍. (വാല്യം III-1. 1922, 2-1923; മൂന്നാം വാല്യത്തിന്‌ മൊത്തം പുറം 232+26. വാല്യം IV-1. 1923; 2-1924. വാല്യം നാലിന്‌ മൊത്തം പുറം 170+21).

സുബ്രഹ്മണ്യ അയ്യര്‍ വേറെ ഉദ്യോഗം സ്വീകരിച്ച്‌ മദ്രാസില്‍ പോയതില്‍പ്പിന്നെ സൂപ്രണ്ടുസ്ഥാനത്തുവന്ന എ.എസ്‌. രാമനാഥ അയ്യര്‍ പ്രസിദ്ധപ്പെടുത്തിയ വാല്യങ്ങളാണ്‌ അഞ്ചും ആറും ഏഴും (വാല്യം V-1. 1924, 2-1925, 3-1927. അഞ്ചാം വാല്യത്തിന്‌ ആകെ പുറം 239+26. വാല്യം VI. രണ്ടു ഭാഗങ്ങള്‍. 1-1927, 2-1929; ആകെ പുറം 198+22+4 ബ്ലോക്കുകള്‍. വാല്യം VII രണ്ടുഭാഗങ്ങള്‍ 1-1931. 2-1932. ആകെ പുറം 158. സൂചിക ഇല്ല). രണ്ടാം വാല്യം ഒന്നാം ഭാഗം മദ്രാസ്‌ ലാ പ്രിന്റിംഗ്‌ ഹൗസിലും രണ്ടുംമൂന്നും ഭാഗങ്ങളും തുടര്‍ന്ന്‌ മറ്റെല്ലാ വാല്യങ്ങളും തിരുവനന്തപുരം ഗവണ്‍മെന്റ്‌ പ്രസ്സിലുമാണ്‌ മുദ്രണം ചെയ്‌തത്‌. ഈ വാല്യങ്ങള്‍ക്ക്‌ ഡെമി വലിപ്പത്തില്‍ 1507 പുറവും 153 പുറം സൂചികയും ഉണ്ട്‌. 699 പഠനങ്ങളും 630-ഓളം ശിലാലിഖിതങ്ങളും 43 ചെപ്പേടുകളും ശേഷം ഓലപ്രമാണങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു. മൂഷികവംശകാവ്യത്തിന്റെ ഭാഗങ്ങളും രണ്ടു മണിപ്രവാള ലഘുകവിതകളും (ആദിത്യ വര്‍മയുടെ അവതരണദശകവും ദശാവതാരചരിതവും VII-123-ഉം 132-ഉം പുറങ്ങള്‍) പത്തുവിഷയങ്ങളെപ്പറ്റിയുള്ള ലഘുപഠനങ്ങളും ഉള്ളടക്കത്തില്‍പ്പെടുന്നു. രേഖകളുടെ എച്ചം കണക്കാക്കിയിട്ടുള്ളതില്‍ അല്‌പസ്വല്‌പം വ്യത്യാസം കാണാം.

രേഖാപഠനപ്രശ്‌നങ്ങള്‍

ഈ ഗ്രന്ഥാവലിയെപ്പറ്റി പരിചിന്തനം ചെയ്യുമ്പോള്‍ രേഖാപഠനപ്രശ്‌നങ്ങളെ സംബന്ധിച്ച്‌ ചില വസ്‌തുതകള്‍ ചൂണ്ടിക്കാണിക്കാനുണ്ട്‌. ക്ഷേത്രഭിത്തികളിലും ശിലാസ്‌തംഭങ്ങളിലും പഴയ ഗൃഹങ്ങളിലും സര്‍ക്കാര്‍ കാര്യാലയങ്ങളിലും പള്ളികളിലും മറ്റും ഒട്ടേറെ പഴയരേഖകള്‍ ആരും ഗൗനിക്കാതെ കിടന്നിരുന്നു. വട്ടെഴുത്ത്‌, ഗ്രന്ഥാക്ഷരം, മലയാണ്മ, പഴയ തമിഴ്‌ മുതലായ ലുപ്‌ത പ്രചാര ലിപികളിലായിരുന്നു ആ രേഖകള്‍ അധികവും. സാധാരണക്കാര്‍ക്ക്‌ അവ ഹസ്‌തരേഖകള്‍പോലെ അദ്‌ഭുതത്തോടെ നോക്കിക്കാണാനല്ലാതെ, വായിച്ചു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ദീര്‍ഘകാലാഭ്യാസംകൊണ്ടും ദൃഢപരിചയം കൊണ്ടും മാത്രമേ അവ വായിക്കാന്‍ സാധിക്കയുള്ളൂ. ലിഖിതങ്ങള്‍ പലതും അവ്യക്തങ്ങളും അപൂര്‍ണങ്ങളും ആയിരിക്കും. "ഊരറിഞ്ഞവനേ ഓല വായിക്കാനാവൂ' എന്ന നാടോടിമൊഴി ഈ രേഖാപഠനത്തില്‍ തികച്ചും സത്യമാണ്‌. ലിപിവിദഗ്‌ധന്‍മാര്‍ക്കും പ്രയാസമുണ്ടാക്കുന്ന ചുരുക്കെഴുത്തുകളും രേഖകളില്‍ കുറവല്ല. ഗാഢപരിശോധനകൊണ്ടും മറ്റു വിദഗ്‌ധന്മാരോടുള്ള ചര്‍ച്ചകൊണ്ടും പാഠനിര്‍ണയം സാധിച്ചാലും പ്രസാധനത്തിനുള്ള പ്രയാസം പിന്നെയും വളരെയുണ്ട്‌. പ്രാചീനലിപികള്‍പോലതന്നെ ദുര്‍ഗ്രഹമാണ്‌ പഴയ ഭാഷയും. ചരിത്രഗതിയില്‍ അടിഞ്ഞുപോയ പലതിനെയും പരാമര്‍ശിക്കുന്നവയാണ്‌ ഈ രേഖകള്‍. അവയുടെ അര്‍ഥനിര്‍ണയവും വ്യാഖ്യാനവും ശ്രമകരമാണ്‌. അതിനാല്‍ അസാമാന്യമായ കഴിവുകള്‍ രേഖാപ്രസാധനത്തിന്‌ അത്യാവശ്യമാണ്‌.

രേഖാപ്രകാശനത്തിന്‌ ഒരു മാതൃക

മേല്‌പറഞ്ഞ പ്രശ്‌നങ്ങള്‍ അനുസ്‌മരിച്ചാല്‍ രേഖാപ്രകാശനത്തില്‍ ഗോപിനാഥറാവു പ്രദര്‍ശിപ്പിച്ച വൈദഗ്‌ധ്യം ചരിത്രഗവേഷണമണ്ഡലത്തില്‍ അദ്ദേഹത്തിന്‌ അത്യുന്നതസ്ഥാനം നേടിക്കൊടുത്തിട്ടുണ്ട്‌. രേഖ എവിടെനിന്ന്‌ കിട്ടിയെന്നും മറ്റുമുള്ള വിവരം, രേഖയുടെ സാമാന്യ വിവരണം, അതിലെ ലിപിയും ഭാഷാസ്വഭാവവും, ചരിത്ര വസ്‌തുക്കളെപ്പറ്റിയുള്ള ചര്‍ച്ച, അതിന്മേലുള്ള അഭിപ്രായങ്ങളും സിദ്ധാന്തങ്ങളും, അപ്രസിദ്ധപദങ്ങളുടെയും വിസ്‌മൃതവസ്‌തുതകളുടെയും വിശദീകരണം എന്നിവയെല്ലാം അവതരണികയില്‍ കൊടുക്കും. അതിനുശേഷം രേഖ അവതരിപ്പിക്കുന്നു. വട്ടെഴുത്തിലും തമിഴ്‌ ലിപിയിലുമുള്ള രേഖകള്‍ തമിഴ്‌ ലിപിയിലാണ്‌ കൊടുക്കുന്നത്‌. ഗ്രന്ഥലിപിയിലും ദേവനാഗരിയിലുമുള്ള സംസ്‌കൃതരേഖകള്‍ നാഗരിലിപിയിലും (I. 5-ഉം, I. 12-ഉം മറ്റും കാണുക). മലയാളലിപിയിലുള്ള രേഖകള്‍മാത്രം മലയാളത്തില്‍. സൗകര്യവും പ്രചാരവും പുരസ്‌കരിച്ച്‌ തമിഴ്‌-ദേവനാഗരി-ലിപികളില്‍ വിവര്‍ത്തനം ചെയ്‌തിരിക്കുന്നത്‌ സാധൂകരിക്കാമെന്നിരുന്നാലും മലയാളലിപി വിവര്‍ത്തനം ചെയ്യാഞ്ഞത്‌ മലയാളത്തെ അവഗണിച്ചിട്ടായിരിക്കുകയില്ലേ എന്നു തോന്നിപ്പോകും.

പ്രധാനപ്പെട്ട രേഖകളുടെ ഫോട്ടോബ്ലോക്ക്‌ കൊടുത്തിട്ടുള്ളത്‌ ഭാഷാപരമായും ചരിത്രപരമായും വിശേഷ സംഭാവനയാണ്‌. രേഖകളുടെ പരിഭാഷയോ സംഗ്രഹമോ ഇംഗ്ലീഷില്‍ കൊടുത്തിട്ടുള്ളതും വളരെ സഹായകമാണ്‌.

താളിയോലഗ്രന്ഥം

ഈ പ്രസാധനരീതി സമഞ്‌ജസമായിരിക്കുന്നതുപോലെ, സാമാന്യവിഷയങ്ങളെപ്പറ്റിയുള്ള പഠനങ്ങളും ഗണനീയമായിട്ടുണ്ട്‌. പള്ളിപ്പുറത്തെ പോര്‍ട്ടുഗീസ്‌ കോട്ട (I. XI), ചോളഗ്രന്ഥലിപിവിചാരം (I. XIV), വട്ടെഴുത്തുരേഖാമാതൃകകള്‍ (I. XVI), മൂഷികവംശ സംസ്‌കൃതകാവ്യം, കോലത്തുനാടിനെപ്പറ്റി (II. 87-113), ബുദ്ധജൈനമതാവശിഷ്‌ടങ്ങള്‍ (II, ii) തുടങ്ങിയ പഠനങ്ങള്‍ വളരെ വിലപ്പെട്ടവയാണ്‌. പഠനപരാമര്‍ശസൗകര്യത്തിനുവേണ്ടി ഓരോ വാല്യത്തിനും പൂര്‍ണമായ വിഷയ സൂചിക ചേര്‍ത്തിട്ടുള്ളതും പ്രസാധനത്തിനു മേന്മ ചേര്‍ക്കുന്നു.

ഇതേ മാതൃകതന്നെ ആയിരുന്നു റാവുവിന്റെ രണ്ട്‌ അനുഗാമികള്‍ ഏഴാം വാല്യം വരെ തുടര്‍ന്നത്‌. എങ്കിലും രേഖാപഠനമൊഴികെയുള്ള വിഷയങ്ങളില്‍ അവരുടെ ശ്രദ്ധ കുറേക്കൂടി ചുരുങ്ങുകയേ ചെയ്‌തുള്ളൂ. റാവു തുടങ്ങിവച്ചതും തുടരുമെന്ന്‌ പ്രതിജ്ഞ ചെയ്‌തിരുന്നതുമായ മൂഷികവംശകാവ്യപഠനം പൂര്‍ത്തിയാക്കാന്‍പോലും അനുഗാമികള്‍ യത്‌നിച്ചില്ല. എന്നാലും ചില സാമാന്യ വിഷയങ്ങളെപ്പറ്റി പിന്നീടും പഠനം ചെയ്‌തിട്ടുള്ളത്‌ വിസ്‌മരിച്ചുകൂടാ. ചേരമാന്‍ പെരുമാള്‍, കുലശേഖപ്പെരുമാള്‍ (V. 96-113), മൂന്ന്‌ ചേരനാണയങ്ങള്‍ (V. 162), ശിലയില്‍ കൂത്തിന്റെ ശില്‌പം (V. 183), തെക്കന്‍ തിരുവിതാംകൂറില്‍ മധുരനായ്‌ക്കന്മാരുടെ ആക്രമണം (V. 201-208) മുതലായ പഠനങ്ങള്‍ ഉദാഹരണങ്ങളാണ്‌.

ലിപിഭേദങ്ങള്‍

മലയാള ലിപിയിലുള്ള അമ്പത്‌ രേഖകള്‍ ഒഴികെ ശേഷം തമിഴിലും വട്ടെഴുത്തിലുമുള്ള തമിഴ്‌ ലിപിയിലാക്കിയാണ്‌ പ്രകാശിപ്പിച്ചിട്ടുള്ളത്‌. എന്നാല്‍ മൂലരേഖാലിപികളെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്‌. എ.ഡി. എട്ടാം ശ.-ത്തിലെ മാരന്‍ ചടയന്റെ രണകീര്‍ത്തി സ്‌മാരകവട്ടെഴുത്തുരേഖ (ക. 153-159) മുതല്‍ 19-ാം ശ.-ത്തിലെ ലിഖിതങ്ങള്‍ വരെയാണ്‌ പരിഗണിക്കാനുള്ളത്‌. ചില രേഖകളുടെ ലിപി എന്താണ്‌ എന്നു പറഞ്ഞിട്ടില്ലാത്തതുകൊണ്ടും അവയുടെ ബ്ലോക്ക്‌ കൊടുത്തിട്ടില്ലാത്തതുകൊണ്ടും വട്ടെഴുത്തിലോ തമിഴിലോ എന്ന്‌ നിര്‍ണയിക്കാന്‍ ഊഹം മാത്രമാണ്‌ പ്രമാണം. എങ്കിലും അക്കാലങ്ങളില്‍ പ്രാചീനലിപികള്‍ക്ക്‌ ഉണ്ടായിരുന്ന ഉപയോഗവ്യാപ്‌തി മനസ്സിലാക്കാന്‍ താഴെകൊടുക്കുന്ന വിവരം മതിയാകും. ഈ പരിഗണനയില്‍ മൊത്തം എഴുനൂറോളം രേഖകളില്‍ തമിഴിന്‌ ഒന്നാം സ്ഥാനവും (289 രേഖകള്‍) വട്ടെഴുത്തിന്‌ രണ്ടാം സ്ഥാനവും (269 രേഖകള്‍) മലയാളലിപിക്ക്‌ മൂന്നാം സ്ഥാനവും (50 രേഖകള്‍) ആണ്‌ ഉള്ളത്‌. തമിഴ്‌-വട്ടെഴുത്ത്‌ രേഖകളില്‍ "സ്വസ്‌തിശ്രീ' മുതലായ ചുരുക്കം സംസ്‌കൃതപദങ്ങള്‍ ഗ്രന്ഥാക്ഷരത്തിലാണ്‌. അവയെ ദേവനാഗരിയിലാക്കിയാണ്‌ പ്രായേണ പ്രകാശിപ്പിച്ചിരിക്കുന്നത്‌. വീരരാജേന്ദ്രചോളന്റെ കന്യാകുമാരി ഗ്രന്ഥാക്ഷരരേഖയുടെ ബ്ലോക്കും അതിന്റെ ദേവനാഗരി ലിപിവിവര്‍ത്തനവും കാണുക (എ.ഡി. ഒന്‍പതാം ശ. III. 87-158).

ഉപയോഗിച്ചിട്ടുള്ള ലിപികളെ ആധാരമാക്കി ഈ രേഖകളെ ആകപ്പാടെ അവലോകനം ചെയ്യുന്നത്‌ ഭാഷാചരിത്രപഠനത്തിന്‌ പ്രയോജനകരമാണ്‌. കൊ.വ. 653-ല്‍ (എ.ഡി. 1478-ല്‍) കൊല്ലത്തെ രേഖ (IV. 98) തമിഴിലാണെന്നുള്ളത്‌ ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്ന ഒരു വസ്‌തുതയാണ്‌. തമിഴ്‌നാടിനോട്‌ അടുത്ത സ്ഥലമല്ലല്ലോ കൊല്ലം. അതുപോലെ കൊ.വ. 926-ല്‍ (എ. ഡി. 1751-ല്‍) മലബാറില്‍ പൊന്നാനിയില്‍ അകപ്പറമ്പു പള്ളിയിലെ ഒരു ഓലപ്രമാണം ( I. 303) വട്ടെഴുത്തിന്റെ രൂപഭേദമായ മലയാണ്മയിലാണെന്നുള്ളതും ശ്രദ്ധിക്കാനുണ്ട്‌. ഇത്തരത്തില്‍ തമിഴിലും വട്ടെഴുത്തിലും പല രേഖകളും കേരളത്തില്‍ പലേടത്തുമുള്ളവ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. പ്രകാശിപ്പിച്ചിട്ടുള്ളവയില്‍ ഏറ്റവും പഴക്കമുള്ള മലയാളരേഖ കൊ.വ. 240-ലെ (എ.ഡി. 1065) ഒരു വെളുന്നന്നൂര്‍ (കൊട്ടാരക്കര) പ്രമാണമാണ്‌ (V. 60). ഇതിന്റെ പ്രകാശകനായ രാമനാഥ അയ്യര്‍ക്കുതന്നെ ഇതിലെ കാലസൂചനയെപ്പറ്റി സംശയമുണ്ട്‌. (240-ാമാണ്ടെന്ന്‌ ഈ രേഖയിലുണ്ടെങ്കിലും ആ ക്ഷേത്രത്തില്‍ തന്നെയുള്ള മറ്റു മലയാളരേഖകള്‍ കൊ.വ. ഏഴു മുതല്‍ ഒമ്പതുവരെയുള്ള ശ.-ങ്ങളിലുള്ളവയാണ്‌. ഇതു പില്‌ക്കാലത്ത്‌ ഉണ്ടാക്കിയ ഒരു മലയാളം പകര്‍പ്പായിരിക്കാം). ഈ രേഖ കഴിഞ്ഞാല്‍പിന്നെ പരിഗണനാവിഷയമാകേണ്ടത്‌ കൊ.വ. 426-ലെ (എ.ഡി. 1251) ആറ്റൂര്‍ചെപ്പേടാണ്‌ (IV. 86-89).

മലയാളഭാഷയിലും മലയാള ലിപിയിലുമുള്ള ആ രേഖയും അത്‌ ഉണ്ടായകാലവും ദേശവും വച്ച്‌ ആലോചിക്കുമ്പോള്‍, സംശയമുണ്ടാകാം. തെക്കന്‍ തിരുവിതാംകൂറില്‍ കേരളപുരത്ത്‌ പൂവങ്ങവിളാകത്ത്‌ തമ്പി ഇരവി കേരളവിക്രമഉടയാര്‍ക്ക്‌ ഇരവി ഉദയമാര്‍ത്തണ്ഡവര്‍മ കൊടുത്തതാണ്‌ ഈ ചെപ്പേട്‌. ഇതിന്റെ അടുത്തയാണ്ടില്‍ പദ്‌മനാഭ മാര്‍ത്താണ്ഡവര്‍മ എഴുതിയ വര്‍ക്കല ശിലാരേഖ വട്ടെഴുത്തിലായിരിക്കുന്നതു സംശയത്തെ ഉറപ്പിക്കുന്നു. വേറൊരു വസ്‌തുതയും ശ്രദ്ധിക്കാനുണ്ട്‌. പൂവങ്ങവിളാകം കുടുംബത്തിനുതന്നെ ഏതാണ്ട്‌ നാലു നൂറ്റാണ്ടുകഴിഞ്ഞ്‌ കൊ.വ. 821-ാമാണ്ട്‌ വീരരവിവര്‍മ കൊടുത്ത രേഖ തമിഴിലാണ്‌ (IV.152). തിരിച്ച്‌ 426-ലേത്‌ തമിഴിലും 821-ലേത്‌ മലയാളത്തിലും ആയിരിക്കണമെന്നല്ലേ ഉദ്ദേശിക്കാവുന്നത്‌. കൂടാതെ 821-ലെ രേഖയില്‍ ആ കുടുംബത്തിനുമുമ്പ്‌ കിട്ടിയിട്ടുളള ആറ്‌ രേഖകളെ സ്‌പര്‍ശിക്കുന്നുണ്ടെങ്കിലും 426-ലെ ചെപ്പേടിനെപ്പറ്റി പറഞ്ഞിട്ടുമില്ല.

എ.ഡി. 14-ാം ശ.-ത്തോടെ ഗ്രന്ഥാക്ഷരമാല മലയാളലിപിരൂപം പ്രാപിച്ചുവെന്നു വിചാരിക്കത്തക്ക വച്ചമാണ്‌ തെളിവ്‌. ഗ്രന്ഥാക്ഷരമാല അതിനു വളരെ മുമ്പുതന്നെ ഇവിടെ പ്രചരിച്ചിരുന്നുവെന്ന്‌ പറയണമെന്നുമില്ല. എ.ഡി. 9-ാം ശ.-ത്തിലെ തൃപ്പരപ്പു ചെപ്പേടു കാണുക (I. 197-200). കൊ.വ. 548-ലെ (എ.ഡി. 1373) ഇരവി ഇരവിവര്‍മയുടെ തിരുവിടക്കോട്ടു ലിഖിതം പ്രധാനപ്പെട്ട വേറെ ഒരു തെളിവാണ്‌ (V. 140). തിരുവിടകോട്‌ തമിഴ്‌ പ്രചാരമുള്ള നാഞ്ചനാട്ടിലാണ്‌. കൊ.വ. 595-ല്‍ (എ.ഡി. 1420) ചങ്ങനാശ്ശേരി കുറിച്ചി ശാസ്‌താംകോവിലിലെ ഗ്രന്ഥമലയാളലിപിരേഖയും പരിഗണിക്കണം (VII.137). 14-ഉം 15-ഉം ശ.-ങ്ങളിലാണ്‌ ഇന്നത്തെ മലയാള ലിപിയുടെ രൂപപരിണാമം എന്ന്‌ ഈ രേഖകളെ ആസ്‌പദമാക്കി നിര്‍ണയിക്കാമെന്നു തോന്നുന്നു.

ലിപി-ഭാഷാഭേദങ്ങള്‍

ചുരുക്കമായി ഉപയോഗിച്ചിട്ടുള്ള മറ്റു ഭാഷകളെയും ലിപികളെയും കൂടി സ്‌മരിക്കാം. ദേവനാഗരിയില്‍ ഒന്ന്‌-വരഗുണന്റെ പാലിയം ചെപ്പേട്‌ (I.187); തെലുങ്കില്‍ ഒന്ന്‌-നായ്‌ക്കരാഞ്‌ജി മീനാക്ഷിയുടെ ചെപ്പേട്‌ (V.229); ലത്തീനില്‍ അഞ്ച്‌- ഉദയഗിരിക്കോട്ടയിലെ ചരമസ്‌മാരകരേഖകള്‍ (VI.51-57); സുറിയാനിയില്‍ മൂന്ന്‌-അങ്കമാലിപ്പള്ളിയില്‍ (VII.153), കുറവിലങ്ങാട്ടു പള്ളിമണിയില്‍ (ഢകക.156), കുറവിലങ്ങാട്ടു പള്ളിയില്‍ മാര്‍ അലക്‌സാന്ത്രിയോസിന്റെ ചരമരേഖ (സുറിയാനിയിലും മലയാളത്തിലും VII-157); പഹ്ലവിയില്‍ മൂന്ന്‌ (കടമറ്റത്തുപള്ളിയില്‍ VII.71, മുട്ടച്ചിറപ്പള്ളിയില്‍ VII.78, കോട്ടയം വലിയ പള്ളിയില്‍ VII.71); ഇംഗ്ലീഷില്‍ രണ്ട്‌ ചങ്ങനാശ്ശേരിപള്ളിയില്‍ VII.60); ഉദയഗിരിക്കോട്ടയില്‍ (VI.58); ഗ്രീക്കില്‍ ഒന്ന്‌ (?); കുറവിലങ്ങാട്ടുപള്ളിയില്‍ (VII.155) എന്നിവ കാണുക.

പ്രധാന പ്രതിപാദ്യങ്ങള്‍

ദേവാലയങ്ങളുടെ നിര്‍മിതിക്കും നവീകരണത്തിനുമെന്നപോലെ, പൂജാദികാര്യങ്ങള്‍ക്കും വിശേഷശാന്തികള്‍ക്കും നന്താവിളക്കിനും ബ്രാഹ്മണഭോജനത്തിനും ആണ്‌ ക്ഷേത്രങ്ങളിലെ രേഖകളില്‍ പ്രാമുഖ്യം. മഹാഭാരത പാരായണം, വേദാധ്യാപനം മുതലായ വ്യവസ്ഥകള്‍ക്കുള്ള ലിഖിതങ്ങളും വഴിക്കിണറ്‌ കുഴിപ്പിക്കുക, വഴിപോക്കര്‍ക്ക്‌ വെള്ളമൊഴിക്കാനും മറ്റും ഏര്‍പ്പാടു ചെയ്യുക മുതലായ ഔദാര്യകൃത്യങ്ങളെ പ്രഖ്യാപനം ചെയ്യുന്ന രേഖകളുമുണ്ട്‌. ഭൂസ്വത്തുക്കള്‍ ദാനം ചെയ്‌തതിന്റെ വലുപ്പം മനസ്സിലാക്കാന്‍ തിരുവല്ലാ ചെപ്പേടുകളും (II. 132-207) ദേവിദേവേശ്വരം ക്ഷേത്രത്തിനുള്ള കൊല്ലൂര്‍മഠം ചെപ്പേടും (IV. 22-65) നോക്കിയാല്‍ മതി. ക്രസ്‌തവ ദേവാലയങ്ങളിലെ രേഖകളില്‍ അധികവും ചരമാനുസ്‌മാരകങ്ങളാണ്‌. ക്ഷേത്രങ്ങളുടെയും മറ്റു മതസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം, രാജ്യചരിത്രസൂചനകള്‍, ആചാരരീതികള്‍ തുടങ്ങിയുള്ള പല വിഷയങ്ങള്‍ക്കും തെളിവ്‌ ഈ രേഖകളില്‍നിന്നും കിട്ടും. ദാനകര്‍ത്താക്കന്മാരോ ദാനകാലത്തെ ഭരണാധിപന്മാരോ ആയിട്ടാണ്‌ രാജാക്കന്മാരെ ഇവയില്‍ സ്‌മരിക്കുന്നത്‌. ഏഴുവാല്യങ്ങളിലായി രാജപരാമര്‍ശമുള്ള രേഖകള്‍ (ചേരന്മാരെപ്പറ്റി-31; വേണാട്‌-98; പാണ്ഡ്യര്‍-57; ചോളര്‍-54; ആയ്‌വംശം-8; മധുരനായ്‌ക്കര്‍-15) ചരിത്രപഠനത്തിന്‌ പ്രധാനപ്പെട്ടവയാണ്‌. മൂഷിക വംശകാവ്യവും ക്രിസ്‌തീയരേഖകളും കൊച്ചിയില്‍നിന്നുള്ള രേഖകളും സാധാരണ വ്യക്തികളുടെ ദാനവ്യവസ്ഥാ ലിഖിതങ്ങളും ചരിത്രപരമായി ഈ ഗ്രന്ഥാവലിയില്‍ കൊടുത്തിട്ടുള്ള അവതാരികാദിപഠനങ്ങളും ഓരോ തരത്തില്‍ പ്രാധാന്യമുള്ളവയാണ്‌. 38 പള്ളികളില്‍നിന്ന്‌ 75 രേഖകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. കരുനന്ദന്‍, കരുനന്ദടക്കന്‍, വിക്രമാദിത്യവരഗുണന്‍ (I. IV) മുതലായ ആയ്‌വംശ രാജാക്കന്മാര്‍ ചരിത്രത്തില്‍ ആദ്യമായി പ്രവേശിച്ചു. കരുനന്ദടക്കന്‍ മുഞ്ചിറ ഗ്രാമസഭക്കാരില്‍ നിന്ന്‌ സ്ഥലം വാങ്ങി പര്‍ഥിവശേഖരപുരം ക്ഷേത്രം സ്ഥാപിച്ചതും അവിടെ സൗജന്യവേദാധ്യാപനത്തിന്‌ വ്യവസ്ഥചെയ്‌തതും ചരിത്രപാധാന്യമുള്ള ഒരു രേഖയാണ്‌ (എ.ഡി. 1620 I. ശ. പു. 1-15). ചേരചക്രവര്‍ത്തിമാരെന്നു കരുതേണ്ടവരായ ഭാസ്‌കരരവിവര്‍മ (II, III, IV, V), സ്ഥാണുരവി (II), ഇന്ദുകോത (III, V), വിജയരാഗദേവന്‍ (IV), രാജശേഖരന്‍ (II), കുലശേഖരകോയിലധികാരി (IV), രവിരാമന്‍ (V), കോതരവി (VI) എന്നിവരുടെ രേഖകള്‍ വിലയേറിയ ചരിത്രസൂചികകളാണ്‌.

പാണ്ഡ്യചോളനായ്‌ക്കരേഖകള്‍

ഈ ഗ്രന്ഥാവലിയില്‍ കേരളത്തിന്റെ ഇതരഭാഗങ്ങളെക്കാള്‍ പാണ്ഡ്യ ചോളനായ്‌ക്കര്‍ക്ക്‌ കൂടുതല്‍ പരിഗണന നല്‌കിയതിന്‌ സമാധാനം പറയേണ്ടതുണ്ട്‌. തിരുവിതാംകൂറിന്റെ തെക്കെ അറ്റമായിരുന്ന നാഞ്ചനാട്‌ (പുറത്തായനാട്‌) പലപ്പോഴും പാണ്ഡ്യചോളനായ്‌ക്കരുടെ ആക്രമണരംഗമായിരുന്നു. അതുപോലെ, പാണ്ടിനാടിന്റെ തെക്കെ പ്രദേശങ്ങള്‍ പലപ്പോഴും തിരുവിതാംകൂറില്‍ ചേര്‍ന്നും ഇരുന്നു. അതിനാല്‍ ആ പ്രദേശങ്ങളെ പരാമര്‍ശിക്കുന്ന പാണ്ഡ്യ-ചോളനായ്‌ക്കരേഖകള്‍ക്ക്‌ ഈ ഗ്രന്ഥാവലിയില്‍ വേണ്ടത്ര പ്രസക്തിയുണ്ട്‌. രവിവര്‍മ സംഗ്രാമധീരന്റെ കാലത്ത്‌ എ.ഡി. 1313-ല്‍ വേണാടിന്റെ ശക്തി വടക്ക്‌ കാഞ്ചീപുരം വരെ വ്യാപിച്ചു. പിന്നീട്‌ അത്‌ ചുരുങ്ങിയെങ്കിലും വെന്റുമണ്‍കൊണ്ട ഭൂതലവീരന്‍മാരുടെ കാലങ്ങളില്‍ പാണ്ടിനാട്ടില്‍ കളക്കാടും മറ്റും അവര്‍ വീണ്ടും അധീനത്തിലാക്കി (കളക്കാട്‌ വേണാടിന്റെ തെക്കേ ആസ്ഥാനം- കഢ. 100). ഇതിനുംപുറമേ തിരുവിതാംകൂര്‍ തെക്കേ ഇന്ത്യയുടെ ഭാഗമെന്നനിലയില്‍ നോക്കിയാല്‍പോലും പാണ്ഡ്യചോളാദിരേഖകളുടെ മൂല്യം ഗണനീയമത്ര.

അഭിരാമപാണ്ഡ്യന്റെ ശ്രീവില്ലുപ്പുത്തൂര്‍ ചെപ്പേടുകളില്‍ ഒന്നാം പ്ലേറ്റ്‌,ഒന്നാംവശം (ഗ്രന്ഥാക്ഷരം: എ.ഡി. 1552)

നാഞ്ചനാട്ടുള്ള പല സ്ഥലങ്ങള്‍ക്കും പാണ്ഡ്യചോള രാജനാമങ്ങളും പാണ്ഡ്യനാട്ടിലെ ചില സ്ഥലങ്ങള്‍ക്ക്‌ തിരുവിതാംകൂര്‍ രാജനാമങ്ങളും കാണുന്നത്‌ ആ സ്ഥലങ്ങളുടെ ചരിത്രവിഷയത്തില്‍ അനുസ്‌മരണീയമാണല്ലോ. രാജേന്ദ്രചോളന്റെ കാലത്ത്‌ "കന്യാകുമാരി' രാജരാജ പാണ്ടിനാട്ടില്‍ ഉത്തമചോഴവളനാട്ടില്‍ പുറത്തായനാട്ടില്‍ കന്യാകുമാരിയായ രാജരാജേശ്വരം ആയിരുന്നു (I. 162). കോട്ടാറ്‌ രാജരാജപാട്ടിനാട്ടില്‍ ഉത്തമ ചോഴവളനാട്ടു കോട്ടാറാന മുമ്മുടിച്ചോഴനല്ലൂര്‍ ആയിരുന്നു (I. 217). കന്യാകുമാരി വേറൊരു രേഖയില്‍ കങ്കൈകൊണ്ട (ഗംഗയെക്കൊണ്ട) ചോഴപുരമാണ്‌

(I. 249). "ശുചീന്ദ്രം' സുന്ദരപാണ്ഡ്യ ചതുര്‍വേദിമംഗലയായിരുന്നു (III. 126). നാഞ്ചനാട്‌ രാജരാജ വളനാട്ടിലെന്നാണ്‌ പറഞ്ഞിട്ടുള്ളത്‌ (IV. 130). തിരുവിതാംകോടിന്‌ അടുത്തുള്ള വേമ്പന്നൂര്‍ രാജരാജതെന്‍നാട്ടിലായിരുന്നു (III. 80). പാണ്ടിനാട്ടിലുള്ള കളക്കാട്‌ വീരമാര്‍ത്താണ്ഡ ചതുര്‍വേദിമംഗലമായിരുന്നു-വേണാട്ടടികളെ അനുസ്‌മരിച്ച്‌ (IV.100) ഈ നാമങ്ങളും വിവരണങ്ങളും വാചാലപ്രമാണങ്ങളാണല്ലോ. ഈ പരിഗണനയില്‍ ഈ ഗ്രന്ഥാവലിയിലെ പാണ്ഡ്യ-ചോളനായ്‌ക്കരേഖകള്‍ തിരുവിതാംകൂറിന്റെ എന്നപോലെ ദക്ഷിണഭാരതത്തിന്റെയും ചരിത്രത്തിന്‌ അത്യന്തം ഉപയോഗപ്രദമാണ്‌. വീരരാജേന്ദ്രചോളന്റെ കന്യാകുമാരി സംസ്‌കൃതരേഖ (III. 87-158), ഉത്തരകാലപാണ്ഡ്യരേഖകള്‍ (I. 43-159) മുതലായവയുടെ പ്രാധാന്യം സുവ്യക്തമത്ര. പിന്നെ, കോലത്തുനാടിനെപ്പറ്റിയുള്ള മൂഷികവംശകാവ്യവും പുതുവയ്‌പുവര്‍ഷം 322-ലെ (എ.ഡി. 1663-ലെ) പാലിയം രേഖയും (I. iv) കൊച്ചി സംബന്ധമായ മറ്റുചില രേഖകളും ഉള്‍പ്പെടുത്തിയിരിക്കുന്നതില്‍നിന്ന്‌ തിരുവിതാംകൂറില്‍മാത്രം ഒതുക്കിനിര്‍ത്താനല്ലായിരുന്നു ലക്ഷ്യം എന്നും മനസ്സിലാക്കാം.

ദാനരേഖകളുടെ കൂട്ടത്തില്‍ മുസ്‌ലിങ്ങള്‍ക്കുകൊടുത്ത ദാനരേഖകളുമുണ്ടെങ്കിലും (V. 229-239) മുസ്‌ലിം പള്ളികളില്‍ നിന്ന്‌ രേഖകള്‍ കിട്ടിയിട്ടില്ല. വ്യക്തികള്‍ ചെയ്‌തിട്ടുള്ള ദാനധര്‍മവ്യവസ്ഥകള്‍ (V. 128;134), നീതിന്യായ സംബന്ധമായ തീരുമാനങ്ങള്‍ മുതലായ പല ലിഖിതങ്ങളും അന്നത്തെ സാമൂഹ്യചരിത്രത്തില്‍ വെളിച്ചം വീശുന്നു. ആചാരപരിഷ്‌കരണസംബന്ധമായ ഒരു സുപ്രധാനരേഖയാണ്‌ വീരകേരളവര്‍മയുടെ തിരുവിതാംകോട്ടു ശിലാശാസനം. ഉച്ചാരകാലത്ത്‌ പുരുഷന്മാര്‍കൂടാതെ വഴിപോകുന്ന സ്‌ത്രീകളെ പുലയരും മച്ചാന്മാരും കല്ലെറിഞ്ഞു പിടിച്ചുകൊണ്ടുപോവുക പതിവായിരുന്നു. പുലപ്പേടി, മച്ചാപ്പേടി എന്നൊക്കെ ആയിരുന്നു ആ ദുരാചാരത്തിന്റെ പേര്‌. വീരകേരളവര്‍മ 871-ല്‍ (എ.ഡി. 1696-ല്‍) ഈ ക്രൂരാചാരത്തെ നിരോധിച്ചതാണ്‌ ഈ രാജകീയ ശാസനം (VII. 26). ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാരിന്റെ അന്യായകൃത്യങ്ങളെ എതിര്‍ക്കാനുമുള്ള ആവേശം നായ്‌ക്ക ആക്രമണകാലത്തെ നാഞ്ചനാട്ടു രേഖകളില്‍ പ്രതിധ്വനിക്കുന്നു (V. 215-228).

വരതുംഗരാമ പാണ്ഡ്യന്റെ ദളവാ അഗ്രഹാരം ചെപ്പേടുകളില്‍ അവസാനത്തേത്‌ (എ.ഡി. 1852: ടി.എ.എസ്‌.1,123) പാണ്ഡ്യവംശത്തിന്റെ രാജകീയമുദ്രയായ മത്സ്യങ്ങളും വൈഷ്‌ണവരൂപവിഗ്രഹങ്ങളും കാണുക

ക്ഷേത്രഭരണാദികാര്യങ്ങള്‍

ക്ഷേത്രങ്ങളുടെ ഭരണാദികാര്യങ്ങള്‍ സംബന്ധിച്ചുള്ളവയാണ്‌ ഭൂരിഭാഗം രേഖകളും. നന്താവനം സൂക്ഷിക്കുക, മാലകെട്ടി കൊടുക്കുക, പൂജാസമയത്ത്‌ കുഴലും ശംഖും പഞ്ചവാദ്യങ്ങളും മുഴക്കുക, ശാന്തി ചെയ്യുക മുതലായവയ്‌ക്ക്‌ കാരാണ്‍മകളും വിരുത്തികളും ഏര്‍പ്പെടുത്തിയിരുന്നു. എമ്പെരുമാന്‍, കോയിലധികാരി തുടങ്ങിയുള്ള സ്ഥാനികളും ഊരാളര്‍, പരുടയാര്‍ മുതലായ ഭരണസമിതികളും, സഭഞ്‌ജിതന്‍, പൊതുവാള്‍, കണക്കന്‍ ആദിയായ അധികാരസ്ഥരും അന്നത്തെ പൊതുസ്ഥാപന ഭരണഘടകങ്ങളായിരുന്നു. ഊരാളരും പരുടയാരും പൊതുവാളും മറ്റും കൂടിയിരുന്നായിരുന്നു കാര്യവിചാരം (II. 35, 36, 40 ഇത്യാദി നോക്കുക). ക്ഷേത്രഭരണവും പ്രാദേശിക കാര്യങ്ങളും നിര്‍വഹിച്ചുപോന്ന പല നാട്ടുകൂട്ടങ്ങളെപ്പറ്റിയും രേഖകളില്‍ പരാമര്‍ശമുണ്ട്‌. മുഞ്ചിറസഭ I. 5; ശുചീന്ദ്രം മഹാസഭ II. 8; തിരുക്കടിത്താനത്ത്‌ പരുടയാരും കണത്താരും II. 40; നന്റുഴനാടു മുന്നൂറ്റവര്‍ II. 40; പാര്‍ഥിവശേഖരപുരത്ത്‌ പെരുമക്കള്‍ III. 55; തിരുനന്തിക്കര പെരുമക്കള്‍ III. 202- മുതലായ പ്രാദേശിക സഭകള്‍ രാജവാഴ്‌ചകാലത്തെ ജനകീയസ്വയംഭരണസ്വാതന്ത്യ്രത്തിനു തെളിവു നല്‌കുന്നു. പൂജാദിവ്യവസ്ഥകളുടെ വിവരങ്ങളില്‍നിന്നും അക്കാലങ്ങളിലെ സാമ്പത്തിക സ്ഥിതിവിവരങ്ങളും നാണ്യാദികള്‍, അളവ്‌, തൂക്കം മുതലായവയെപ്പറ്റിയുള്ള വസ്‌തുതകളും ഒട്ടേറെ ലഭിക്കുന്നുണ്ട്‌. പൂജകള്‍, പ്രത്യേകശാന്തികര്‍മങ്ങള്‍, ഉത്സവങ്ങള്‍, വേദാധ്യാപനം, മഹാഭാരതാദിപാരായണം ആദിയായ മതസാംസ്‌കാരികകാര്യങ്ങള്‍ക്കു പുറമേ, സാധാരണ സംഗതികളിലും ഇത്തരം സമിതികളുടെ ശ്രദ്ധപതിഞ്ഞിരുന്നു. ശ്രീവല്ലഭദേവന്റെ കാലത്ത്‌ കളങ്ങാട്ടു ക്ഷേത്രത്തിലെ പെരിയകുളത്തില്‍നിന്ന്‌ മീന്‍പിടിക്കാന്‍കൊടുത്തുകിട്ടുന്ന ആദായംകൊണ്ട്‌ ആ കുളം നന്നാക്കാന്‍ വ്യവസ്ഥ ചെയ്‌തിട്ടുള്ള രേഖ ഈ വിഷയത്തില്‍ നല്ല ഉദാഹരണമാണ്‌ (എ.ഡി. 1575 VII. 49).

രേഖകളും ചരിത്രപുനര്‍നിര്‍മാണവും

തിരുവിതാംകൂറിന്റെ പൂര്‍ണചരിത്രമറിയുവാന്‍ ഈ ഗ്രന്ഥാവലി തീരെ പര്യാപ്‌തമല്ലെങ്കിലും ഇതിന്റെ സംഭാവന അമൂല്യമാണ്‌. ഐതിഹ്യപ്രധാനമായിരുന്ന പഴയ ചരിത്രമണ്ഡലത്തില്‍ ഈ രേഖകള്‍ ദീപസ്‌തംഭങ്ങളായിരുന്നു. അതുവരെ തീരെ മറഞ്ഞുകിടന്ന ആയ്‌വംശവും മൂഷികവംശവും പുരാതനകാലത്ത്‌ ഇവിടെ പ്രചരിച്ചിരുന്ന ബുദ്ധജൈനമതങ്ങളുടെ അവശിഷ്‌ടഭാവങ്ങളും ചരിത്രവിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെട്ടു. ഭാസ്‌കര രവി മുതലായ ചേരചക്രവര്‍ത്തിമാര്‍ പുനര്‍ജീവിച്ചു. വിസ്‌മൃതിയില്‍ അടിഞ്ഞിരുന്ന ഒട്ടേറെ വേണാട്ടുതിരുവടിമാര്‍ നമ്മുടെ മുമ്പില്‍ അണിനിരന്നു. അയ്യനടികള്‍ തിരുവടികള്‍, രാമന്‍ തിരുവടി, ശ്രീവല്ലഭന്‍കോത (ഭാസ്‌കര രവിയുടെ കാലത്ത്‌), ഗോവര്‍ധനമാര്‍ത്താണ്ഡന്‍, രവിവര്‍മ സംഗ്രാമധീരന്‍, ആദിത്യവര്‍മസര്‍വാംഗനാഥന്‍, വെന്റുമണ്‍കൊണ്ട ഭൂതലവീരന്മാര്‍ (എ.ഡി. 16-ഉം 17-ഉം ശ.) മുതലായ രാജസത്തമന്മാര്‍ ശിലാരേഖകളില്‍നിന്നും താമ്രശാസനങ്ങളില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റു. അതുപോലെ തിരുവിതാംകൂറില്‍ ആക്രമണം നടത്തിയ പാണ്ഡ്യ ചോളനായ്‌ക്കന്മാരുടെ വിക്രിയകളും ദാനധര്‍മങ്ങളും ചരിത്രരംഗത്തു പുനരാവിര്‍ഭവിച്ചു. അനേകം പുണ്യക്ഷേത്രങ്ങളുടെയും തരിസാപ്പള്ളിപ്പോലുള്ള അനേകം ക്രസ്‌തവ മതസ്ഥാപനങ്ങളുടെയും സ്‌മരണ ആങ്ങശുദ്ധി ചെയ്യുമാറ്‌ ഉദ്ദീപിച്ചു.

ദക്ഷിണ കേരളത്തില്‍ അക്കാലങ്ങളില്‍ ഉണ്ടായിരുന്ന പല ചെറുരാജ്യങ്ങളെയും സാമന്തദേശങ്ങളെയും പറ്റി രേഖകളില്‍നിന്ന്‌ ലഭിക്കുന്ന വിവരങ്ങളും വിഗണിക്കാവതല്ല. പുറത്തായ നാട്‌ (നാഞ്ചനാട്‌) I. 195; ആയ്‌രാജ്യം (ഓമായനാട്‌) IV. 141; വള്ളുവനാട്‌ (വിളവങ്കോട്‌ 15-ഉം III. 53 (?)-ഉം; തെങ്ങനാട്‌ I. 5; വേണാട്‌; ആറ്റിങ്ങല്‍; കീഴ്‌പ്പേരൂര്‍; തൃപ്പാപ്പൂര്‍; ദേശിങ്ങനാട്‌ (കൂപകം); ഇളയടത്തു സ്വരൂപം- V. 14; ഓടനാട്‌ (കായംകുളം) VI. 38; വെമ്പലനാട്‌ II. 140; കീഴ്‌മലനാട്‌ (തൊടുപുഴ, മൂവാറ്റുപുഴ, പീരുമേട്‌) V. 53; നെടുംപുറയൂര്‍നാട്‌, II. 42; നന്റുഴനാട്‌ V. 16- II. 40; കാല്‌ക്കരനാട്‌ (തൃക്കാക്കര III. 168) എന്നീ നാടുകളെപ്പറ്റിയുള്ള ശരിയായ പരാമര്‍ശം കേരളചരിത്രപുനര്‍നിര്‍മാണത്തില്‍ ഗണ്യമായ പ്രാധാന്യമര്‍ഹിക്കുന്നു.

രേഖകളുടെ പരിമിതികള്‍

പല വിഷയങ്ങള്‍ക്കും തെളിവു നല്‌കുന്നവയാണ്‌ ഈ രേഖകളെങ്കിലും ഇവയ്‌ക്ക്‌ ചില പരിമിതികള്‍ ഉള്ളതും വിസ്‌മരിച്ചു കൂടാ. ചില പ്രത്യേകവിഷയങ്ങളെപ്പറ്റി അക്കാലങ്ങളിലെ ഭരണഭാഷയെന്നു കരുതേണ്ട തമിഴില്‍ എഴുതിയിട്ടുള്ളവയാണ്‌ ഇവയില്‍ അധികവും. അതിനാല്‍ ഇവയെ ആധാരമാക്കി സിദ്ധാന്തം ആവിഷ്‌കരിക്കുന്നത്‌ സൂക്ഷിച്ചുവേണം. ചില രേഖകളുടെ കാലംപോലും വ്യക്തമല്ല. ഗ്രഹസ്ഥിതിവിവരങ്ങളും ലിപിരൂപവും മറ്റും ആസ്‌പദമാക്കിയാണ്‌ ചില പ്രധാന രേഖകളുടെപോലും കാലം നിര്‍ണയിക്കാന്‍ യ്‌തനിച്ചിട്ടുള്ളത്‌. ചിലതില്‍ രാജനാമംതന്നെ കാണുകയില്ല. രാജനാമം കൊടുത്തിട്ടുള്ള രേഖകളില്‍നിന്നുപോലും പരാമൃഷ്‌ടരായ രാജാക്കന്മാരുടെ ഭരണദൈര്‍ഘ്യമോ മറ്റുവസ്‌തുതകളോ അറിയാന്‍ സാധ്യമല്ല. എല്ലാ രാജാക്കന്മാരെപ്പറ്റിയും രേഖകള്‍ കിട്ടാത്തതുകൊണ്ട്‌ തുടര്‍ച്ചയായ രാജപരമ്പരയും ഇവയില്‍നിന്ന്‌ അറിയാന്‍ സാധ്യമല്ല. ഭരണരീതി, ഉദ്യോഗസ്ഥമണ്ഡലം (രായസം, ദേവസ്വം, പണ്ടാരവക, പുറവക) മുതലായവയെപ്പറ്റി വേണ്ട വിവരങ്ങള്‍ ഇവയില്‍ ചുരുക്കമാണ്‌.

രേഖകളിലെ ലിപിയും ഭാഷയും മലയാളഭാഷയുടെ യഥാര്‍ഥ സ്ഥിതിയല്ല, പാരമ്പര്യത്തില്‍ ഉറച്ച പഴമയാണ്‌ കാണിക്കുന്നത്‌. ആധുനിക മലയാളലിപിയും ഭാഷാ സ്വരൂപവും സ്ഥിരപ്പെട്ടു കഴിഞ്ഞതിനുശേഷവും ആ ലിപിയിലും ഭാഷയിലുമുള്ള ലിഖിതങ്ങള്‍ നന്നേ ചുരുക്കമാണ്‌. 17-ഉം 18-ഉം ശ.-കങ്ങളില്‍പ്പോലും വട്ടെഴുത്തിലും തമിഴിലുമുള്ള രേഖകള്‍ കാണുന്നു.

കൂടാതെ ആചന്ദ്രതാരം നിലനില്‌ക്കാന്‍വേണ്ടി നിര്‍മിച്ച ഈ രേഖകള്‍ ദീര്‍ഘകാലം മൗനതപസ്സില്‍ കഴിച്ചിട്ട്‌ ഉണര്‍ന്നെഴുന്നേറ്റുവെങ്കിലും ഇപ്പോഴും പ്രായേണ അജ്ഞാതവാസത്തില്‍ കഴിയുന്നതേയുള്ളൂ. ഏഴ്‌ വാല്യങ്ങള്‍ക്കുശേഷമുള്ള വാല്യങ്ങളിലെ ലിഖിതങ്ങള്‍ പ്രസാധകപരിശോധനയ്‌ക്കുപോലും വിധേയമായിട്ടില്ല. ആ നിലയ്‌ക്ക്‌ മറ്റു രേഖകള്‍ക്കൊപ്പം അവയെ വേണ്ടവച്ചം ഉപയോഗപ്പെടുത്താനും സാധ്യമല്ല.

മറ്റു ചില പ്രധാനരേഖാവലികള്‍

ആര്‍ക്കിയോളജിക്കല്‍ സീരീസ്‌ എന്ന പേരിലല്ലെങ്കിലും തിരുവിതാംകൂറിലെ ചരിത്രരേഖകള്‍ എന്ന നിലയ്‌ക്ക്‌ പ്രാഫ. സുന്ദരംപിള്ളയുടെ സം ഏര്‍ലി സോവെറിന്‍സ്‌ ഒഫ്‌ ട്രാവന്‍കൂര്‍, സദസ്യതിലകന്‍ ടി.കെ. വേലുപ്പിള്ളയുടെ തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ മാനുവല്‍ രണ്ടാം വാല്യത്തിന്റെ അനുബന്ധമായി ചേര്‍ത്തിട്ടുള്ള 216 രേഖകള്‍ (കൊ.വ. 550 തൊട്ട്‌ 1048 വരെയുള്ളവ), മഹാകവി ഉള്ളൂര്‍ എസ്‌. പരമേശ്വരയ്യര്‍ എ.ഡി. 1941-ല്‍ പ്രസാധനം ചെയ്‌തു പ്രകാശിപ്പിച്ചിട്ടുള്ള 271 മതിലകം റിക്കാര്‍ഡുകള്‍ (Huzur Central Records III) എന്നിവയും ഓര്‍മിക്കേണ്ട ചില പ്രധാന രേഖാവലികള്‍തന്നെയാണ്‌.

(ശൂരനാട്ടു കുഞ്ഞന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍