This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർട്ടിക്‌ മേഖല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്‍ട്ടിക്‌ മേഖല

ഉത്തരധ്രുവത്തെ വലയംചെയ്‌തു കിടക്കുന്ന അതിശൈത്യമേഖല. കാലാവസ്ഥയിലും സസ്യവിതരണത്തിലും സവിശേഷതകളുള്ള ഈ പ്രദേശത്തിന്റെ തെക്കെ അതിര്‌ വ. അക്ഷാ. 66º30' (ആര്‍ട്ടിക്‌ വൃത്തം) ആയി ഗണിക്കാറുണ്ട്‌. സൂര്യന്‍ അസ്‌തമിക്കാത്ത ഒരു കാലവും സൂര്യപ്രകാശം തീരെ ലഭിക്കാത്ത മറ്റൊരുകാലവും വര്‍ഷത്തിലൊരിക്കല്‍ ഉള്ള പ്രദേശമാണ്‌ ആര്‍ട്ടിക്‌മേഖല എന്ന വിവക്ഷയിലാണ്‌ ആര്‍ട്ടിക്‌വൃത്തം അതിരായി സ്വീകരിച്ചിട്ടുള്ളതെങ്കിലും ഭൂമിശാസ്‌ത്രപരമായി ഇതിന്‌ വലിയ സാംഗത്യമില്ല. ചിലയിടങ്ങളില്‍ ഈ പ്രകൃതി ആര്‍ട്ടിക്‌ വൃത്തത്തിന്‌ ഏറെ വടക്കുതന്നെ അവസാനിക്കുകയും മറ്റു ചിലയിടങ്ങളില്‍ ഈ അക്ഷാംശത്തെ അതിക്രമിച്ച്‌ തെക്കോട്ടു വ്യാപിക്കുകയും ചെയ്‌തുകാണുന്നു. ഗ്രീഷ്‌മകാലത്തെ മാധ്യതാപനില 10º C-ല്‍ കുറവായ അവസ്ഥയില്‍ വൃക്ഷങ്ങള്‍ക്ക്‌ വളരാനാവില്ല. ഈ വസ്‌തുതയെ അടിസ്ഥാനമാക്കി വൃക്ഷങ്ങള്‍ കാണപ്പെടുന്ന മേഖലയുടെ വടക്കരിക്‌ ആര്‍ട്ടിക്‌ മേഖലയുടെ തെക്കെ അതിരായി ഗണിക്കാവുന്നതാണ്‌. ഈ അതിര്‌ ഏതെങ്കിലും പ്രത്യേക അക്ഷാംശവുമായി യോജിപ്പിലല്ല. വൃക്ഷരേഖ (Tree line) അടിസ്ഥാനമാക്കി നോക്കുമ്പോള്‍ ആര്‍ട്ടിക്‌ മേഖലയില്‍ ഉള്‍പ്പെടുന്ന കരപ്രദേശങ്ങള്‍ ഗ്രീന്‍ലന്‍ഡ്‌, സ്‌പിറ്റ്‌സ്‌ബര്‍ഗന്‍, കാനഡ, അലാസ്‌ക, സൈബീരിയ എന്നിവയുടെ വടക്കരികുകളും സമീപസ്ഥ ദ്വീപുകളും, ഐസ്‌ലന്‍ഡിന്റെ ഉത്തരഭാഗം, ലാബ്രഡോര്‍ തീരം, ആര്‍ട്ടിക്‌ ദ്വീപുകള്‍ തുടങ്ങിയവയുമാണ്‌. യൂറോപ്പ്‌ വന്‍കരയിലെ ആര്‍ട്ടിക്‌ തീരം ഭൂമിശാസ്‌ത്രപരമായ വ്യതിരേകങ്ങളെ അടിസ്ഥാനമാക്കി ഉപ-ആര്‍ട്ടിക്‌ മേഖലയെന്നു വിളിക്കപ്പെടുന്നു.

ആര്‍ട്ടിക്‌ മേഖലയിലേക്ക്‌ ആധുനിക ലോകത്തിന്റെ കാര്യമായ ശ്രദ്ധ പതിഞ്ഞത്‌ 20-ാം ശ.- മുതല്‍ക്കാണ്‌. അന്താരാഷ്‌ട്രഭൂഭൗതിക വര്‍ഷത്തെ (1957-58) തുടര്‍ന്ന്‌ ആര്‍ട്ടിക്‌ പര്യടനങ്ങളിലും ഗവേഷണങ്ങളിലും അഭൂതപൂര്‍വമായ വികാസമുണ്ടായിക്കൊണ്ടിരിക്കുന്നു.

കാനഡ, റഷ്യ, യു.എസ്‌. എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനും വ്യാപാരറൂട്ടുകള്‍ ബലപ്പെടുത്തുന്നതിനും ആര്‍ട്ടിക്‌ മേഖലയില്‍ പല സൈനിക സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതിന്റെ ഭാഗമായാണ്‌ മഞ്ഞുറഞ്ഞുകിടക്കുന്ന ഭൂമിയില്‍ ഭവനങ്ങള്‍ നിര്‍മിക്കാനും ആര്‍ട്ടിക്കില്‍ മനുഷ്യരാശിയുടെ നിവാസത്തിനു സഹായിക്കുന്ന ജന്തുസസ്യ ജാലങ്ങളെക്കുറിച്ച്‌ പഠനങ്ങള്‍ നടത്താനും എന്‍ജിനീയര്‍മാരും ഗവേഷകരും ഒരുമ്പെട്ടത്‌. കാലാവസ്ഥയെ സംബന്ധിച്ച പഠനങ്ങള്‍ക്കായി ആര്‍ട്ടിക്കില്‍ അനേകം വാനനിരീക്ഷണകേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഇന്ന്‌ യൂറോപ്പില്‍നിന്ന്‌ ലോസ്‌ ഏന്‍ജലസിലേക്ക്‌ ദിവസേന വ്യോമസഞ്ചാരം നടക്കുന്നത്‌ ആര്‍ട്ടിക്‌ മേഖലയ്‌ക്കു മുകളിലൂടെയാണ്‌.

പര്യവേക്ഷണം. ആര്‍ട്ടിക്‌ മേഖലയില്‍ ആദ്യമായി(ബി.സി. നാലാം ശ.) പര്യവേക്ഷണ സംരംഭത്തില്‍ ഏര്‍പ്പെട്ടത്‌ ഗ്രീക്കുകാരനായ പിതിയസ്‌ ആയിരുന്നെന്ന്‌ അനുമാനിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ യാത്രാവിവരണം പിന്നീടുള്ള അന്വേഷണ സഞ്ചാരങ്ങള്‍ക്ക്‌ പ്രരകമായി. എ.ഡി. ഒന്‍പതാം ശതകത്തില്‍ ഐസ്‌ലന്‍ഡില്‍ എത്തിയ വൈക്കിംഗുകള്‍ ഗ്രീന്‍ലന്‍ഡ്‌, സ്‌പിറ്റ്‌സ്‌ ബര്‍ഗന്‍, നൊവായ സെമ്‌ല്യ എന്നിവിടങ്ങളും വടക്കേ അമേരിക്കയുടെ വടക്കുകിഴക്കു തീരങ്ങളും കണ്ടെത്തിയെങ്കിലും ഇവരുടെ യാത്രാവിവരണങ്ങള്‍ പിന്നീട്‌ ലഭ്യമല്ലാതായി. 16-ാം ശ.-ത്തിലാണ്‌ ബ്രിട്ടിഷ്‌-ഡച്ച്‌ നാവികര്‍ ആര്‍ട്ടിക്‌ പ്രദേശം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്‌. 1553-ല്‍ ഹ്യൂ വില്ലബിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട നാവികസംഘത്തില്‍നിന്നും കൊടുങ്കാറ്റില്‍പ്പെട്ട്‌ വേര്‍പെട്ട ചാന്‍സലര്‍ എന്ന നാവികന്‍ ആര്‍ച്ച്‌ ആന്‍ജല്‍ തീരത്തെത്തി, കരമാര്‍ഗം മോസ്‌കോയിലേക്കു പോയശേഷം ഇംഗ്ലണ്ടിലേക്കു മടങ്ങി. വളരെ മുമ്പുതന്നെ (1496 മുതല്‍) റഷ്യാക്കാര്‍ പ. യൂറോപ്പുമായുള്ള വ്യാപാരബന്ധങ്ങള്‍ക്ക്‌ ഈ മാര്‍ഗം പ്രയോജനപ്പെടുത്തിയിരുന്നതായി തെളിവുണ്ട്‌.

ഇതിനിടയില്‍ ഡച്ചുകാരനായ ഒലിവര്‍ ബ്രൂണല്‍ ആര്‍ച്ച്‌ ആന്‍ജലുമായി വ്യാപാരബന്ധം ഉറപ്പിച്ചുകഴിഞ്ഞിരുന്നു (1565). 1594-ല്‍ വില്യം ബാരെന്റ്‌സ്‌ നൊവായ സെമ്‌ല്യയും വടക്കുള്ള ബെയര്‍ ദ്വീപ്‌, സ്‌പിറ്റ്‌സ്‌ബര്‍ഗന്‍ എന്നിവിടങ്ങളും സന്ദര്‍ശിച്ചു. 1609-ല്‍ ഹെന്‌റി ഹഡ്‌സണ്‍ ഇപ്പോഴത്തെ ബാരെന്റ്‌സ്‌ കടലിലൂടെ വടക്കോട്ട്‌ യാത്രതിരിച്ചു. അനുയായികളുടെ നിര്‍ബന്ധംമൂലം പടിഞ്ഞാറോട്ട്‌ തിരിഞ്ഞ ഹഡ്‌സണ്‍ വ. അമേരിക്കയുടെ തീരത്ത്‌ ഇപ്പോഴത്തെ ഹഡ്‌സണ്‍ ഉള്‍ക്കടലിലും ഹഡ്‌സണ്‍ നദിയിലും പര്യടനം നടത്തി.

ഈ കാലഘട്ടത്തില്‍തന്നെ യൂറാള്‍പ്രദേശത്തെ അധിവസിച്ചിരുന്ന കൊസാക്കുകള്‍ കിഴക്കോട്ടു വ്യാപിക്കുകയും സൈബീരിയയുടെ വടക്കരികിലൂടെ പര്യടനം നടത്തി പസഫിക്‌ തീരത്തെത്തുകയും ചെയ്‌തു. റഷ്യയിലെ പീറ്റര്‍ ചക്രവര്‍ത്തിയുടെ നിര്‍ദേശാനുസരണം സൈബീരിയയുടെ ആര്‍ട്ടിക്ക്‌ തീരത്തിന്റെ മാപനം നിര്‍വഹിക്കാനുള്ള സംരംഭമുണ്ടായി (1733-42). ഈ യത്‌നത്തിനു നേതൃത്വം നല്‌കിയത്‌ ഡന്‍മാര്‍ക്കുകാരനായ വൈറ്റസ്‌ ബെറിങ്‌ ആയിരുന്നു. 1728-ല്‍ ബെറിങ്‌ കടലിടുക്കു കണ്ടെത്തി; 1741-ല്‍ റഷ്യന്‍സംഘം അലാസ്‌കയിലെത്തി. ഈ യാത്രാസംഘത്തിലെ മറ്റു പ്രഗല്‌ഭരാണ്‌ ചെല്യൂസ്‌കിന്‍, ലാപ്‌തേവ്‌ സഹോദരന്മാര്‍ എന്നിവര്‍. സൈബീരിയന്‍ തീരത്തെ ഏറ്റവും വടക്കുള്ള മുനമ്പ്‌ ചെല്യൂസ്‌കിന്‍ മുനമ്പ്‌ എന്നറിയപ്പെടുന്നു. 1770-ല്‍ ലാപ്‌തേവ്‌ ന്യൂ സൈബീരിയന്‍ ദ്വീപുകള്‍ കണ്ടെത്തി. ആര്‍ട്ടിക്‌ തീരത്തിന്റെ സര്‍വേ പൂര്‍ത്തിയാക്കിയത്‌ (1820-24) ബാരണ്‍ ഫെര്‍ഡിനന്‍ഡ്‌ ഫൊണ്‍ റാങ്‌ഗെന്‍ ആയിരുന്നു. 1576-ല്‍ മാര്‍ട്ടിന്‍ ഫ്രാബിഷര്‍ ആര്‍ട്ടിക്കിലൂടെ സഞ്ചരിച്ച്‌ ബാഫിന്‍ ദ്വീപിന്റെ തെക്കുകിഴക്ക്‌ തീരത്തെത്തി. 1585-87-ല്‍ പര്യടനം നിര്‍വഹിച്ച ജോണ്‍ ഡേവിഡ്‌ ആണ്‌ ഗ്രീന്‍ലന്‍ഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആധുനികലോകത്തിന്‌ നല്‌കിയത്‌. 19-ാം ശ.-ത്തില്‍ ബ്രിട്ടിഷ്‌ ഗവണ്‍മെന്റ്‌ ആര്‍ട്ടിക്കില്‍ ശ്രദ്ധപതിപ്പിച്ചതോടെ കാനഡയുടെ വടക്കുള്ള ആര്‍ട്ടിക്‌ ദ്വീപസമൂഹങ്ങള്‍ മിക്കവയും കണ്ടെത്തപ്പെട്ടു. വടക്കുപടിഞ്ഞാറു ദിശയിലൂടെ പൗരസ്‌ത്യദേശങ്ങളിലേക്ക്‌ ഒരു മാര്‍ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 1845-ല്‍ ജോണ്‍ ഫ്രാങ്ക്‌ളിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യത്‌നം പരാജയപ്പെട്ടു. ഈ സംഘത്തെക്കുറിച്ച്‌ അന്വേഷണം നടത്തിയവര്‍ക്ക്‌ പുതിയ സ്ഥലങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. 1850-54 കാലഘട്ടത്തില്‍ പര്യടനം നടത്തിയ മക്‌ക്ലൂര്‍ ആണ്‌ ആര്‍ട്ടിക്‌ സമുദ്രം ആദ്യമായി ചുറ്റിസഞ്ചരിച്ചത്‌. ബെറിങ്‌ കടലിടുക്കിലൂടെ പസഫിക്കിലെത്തിയ ആദ്യത്തെ സഞ്ചാരി നോര്‍വേക്കാരനായ അമുണ്‍സണ്‍ റോള്‍ഡ്‌ ആയിരുന്നു (1903).

തിമിംഗലവേട്ടക്കാരായ സാഹസികര്‍ മിക്കപ്പോഴും ഭൂമിശാസ്‌ത്രപരമായ കണ്ടുപിടത്തുങ്ങള്‍ക്ക്‌ കാരണക്കാരായിട്ടുണ്ട്‌. ഹഡ്‌സണ്‍ മടക്കയാത്രയില്‍ കണ്ടുപിടിച്ച ജാന്‍മേയന്‍ ദ്വീപിനെ കേന്ദ്രീകരിച്ചാണ്‌ തിമിംഗലവേട്ട അഭിവൃദ്ധിപ്പെട്ടത്‌. തിമിംഗലവേട്ടക്കാരില്‍ ശ്രദ്ധേയരായ രണ്ടുപേരാണ്‌ വില്യം സ്‌കോര്‍സ്‌ബിയും അദ്ദേഹത്തിന്റെ പുത്രനും. ഗ്രീന്‍ലന്‍ഡിന്റെ കിഴക്കെതീരം മുഴുവന്‍ ഭൂപടത്തിലാക്കിയ ഇവര്‍ വ. അക്ഷാ. 81° 30' വരെ പര്യടനം നടത്തുകയുണ്ടായി.

റോബര്‍ട്ട്‌ ഇ.പിയറി

19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ഉത്തരധ്രുവം കണ്ടെത്താനുള്ള കാര്യമായ ശ്രമങ്ങളാരംഭിച്ചു. 1860-ല്‍ യു.എസ്‌ കാരനായ ഐ.ഐ. ഹേയ്‌സ്‌ ഉത്തരധ്രുവത്തിലേക്ക്‌ പുറപ്പെട്ടുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്‌. പിന്നീടും പല ശ്രമങ്ങള്‍ നടന്നു. ആദ്യമായി ഉത്തരധ്രുവത്തില്‍ ചെന്നെത്തിയത്‌ റോബര്‍ട്ട്‌ ഇ.പിയറി ആണ്‌. 1891-ല്‍ ആരംഭിച്ച യാത്ര 1909-ലാണ്‌ വിജയിച്ചത്‌. പിയറിയുടെ സഹയാത്രികനായ ഫ്രഡറിക്‌ കുക്ക്‌ 1908-ല്‍ ഉത്തര ധ്രുവത്തിലെത്തിച്ചേര്‍ന്നതായി അവകാശപ്പെട്ടുവെങ്കിലും ആ വാദത്തിന്‌ അംഗീകാരം ലഭിച്ചിട്ടില്ല. 1897- മുതല്‍ ഉത്തരധ്രുവത്തിനു മുകളില്‍കൂടി വിമാനം പറപ്പിക്കുവാനുള്ള ശ്രമങ്ങള്‍ തുടങ്ങി. 1926 മേയ്‌ 9-ന്‌ റിച്ചാര്‍ഡ്‌ ഇ. ബേര്‍ഡ്‌, ഫ്‌ളോയിഡ്‌ ബെന്നറ്റ്‌ എന്നിവര്‍ ഉത്തരധ്രുവത്തില്‍ വിമാനം ഇറക്കുകയുണ്ടായി. അന്താരാഷ്‌ട്ര സഹകരണത്തോടെ ആര്‍ട്ടിക്‌ മേഖലയില്‍ ഇപ്പോഴും പര്യവേക്ഷണങ്ങള്‍ തുടര്‍ന്നുവരുന്നു.

ഭൗതികഭൂമിശാസ്‌ത്രം. ഭൂവിജ്ഞാനം. അതിപുരാതനങ്ങളായ നാല്‌ ഉറച്ച ഭൂവിഭാഗങ്ങള്‍ ആര്‍ട്ടിക്‌ മേഖലയില്‍ കാണാം; കനേഡിയന്‍ ഷീല്‍ഡ്‌, ബാള്‍ട്ടിക്ക്‌ ഷീല്‍ഡ്‌, അന്‍ഗാരാ ഷീല്‍ഡ്‌, കോളിമാബ്ലോക്ക്‌. ഇവയും ഇവയെ കേന്ദ്രീകരിച്ച്‌ അപരദനനിക്ഷേപങ്ങളിലൂടെ ഉദ്‌ഭൂതമായിട്ടുള്ള അവസാദശിലാശേഖരങ്ങളുമാണ്‌ ആര്‍ട്ടിക്‌ മേഖലയുടെ അടിത്തറ. ഇതില്‍ ഏറിയ ഭാഗവും ഹിമാവൃതമാണ്‌. പാലിയോസോയിക്‌ കല്‌പത്തിലും മീസോസോയിക്ക്‌ കല്‌പത്തിലും ഉണ്ടായ ആഗോളവ്യാപകമായ പര്‍വതനപ്രക്രിയയുടെ പ്രഭാവം ആര്‍ട്ടിക്‌ മേഖലയിലും അനുഭവപ്പെട്ടിരുന്നു. ഇങ്ങനെയുണ്ടായ മടക്കുപര്‍വതങ്ങള്‍ ഏറിയ കൂറും ദീര്‍ഘകാലത്തെ അപരദനത്തിലൂടെ തകര്‍ന്നടിഞ്ഞ നിലയിലായിട്ടുണ്ട്‌. ചുരുക്കം ചിലവ ഇപ്പോഴും പൂര്‍വസ്ഥിതയില്‍ തന്നെ ശേഷിക്കുന്നു. ടെര്‍ഷ്യറി കാലഘട്ടത്തില്‍ ആര്‍ട്ടിക്കിലെ രണ്ടു മേഖലകള്‍ ആഗ്നേയപ്രക്രിയയ്‌ക്കു വിധേയമായി: കംചാത്‌ക, അലൂഷ്യന്‍ ദ്വീപുകള്‍, അലാസ്‌ക എന്നിവിടങ്ങള്‍ ഉള്‍പ്പെട്ട പസഫിക്‌ മേഖലയും ഐസ്‌ലന്‍ഡ്‌, ജാന്‍മായന്‍, ഗ്രീന്‍ലന്‍ഡിന്റെ കിഴക്കന്‍തീരം എന്നിവിടങ്ങള്‍ ഉള്‍പ്പെട്ട അത്‌ലാന്തിക്‌ മേഖലയും. ഈ കാലഘട്ടത്തെ അപേക്ഷിച്ച്‌ തെക്കോട്ട്‌, കുറഞ്ഞത്‌ 1,600 കി.മീ. ദൂരമെങ്കിലും ആര്‍ട്ടിക മേഖല വ്യാപിച്ചിട്ടുള്ളതിന്‌ ജൈവാംശപരമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. പ്ലീസ്റ്റോസീന്‍ കാലഘട്ടത്തിലെ ഹിമനദീയനം ഇതിനു സഹായകമായിട്ടുണ്ടാകണം.

ആര്‍ട്ടിക്‌ മേഖലയിലെ ഇന്നത്തെ ഭൂപ്രകൃതി രൂപപ്പെടുത്തുന്നതില്‍ പ്ലീസ്റ്റോസീന്‍ ഹിമാനികള്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്‌. എന്നാല്‍ ഭൂവിജ്ഞാനപരമായ സംരചനയ്‌ക്ക്‌ അനുഗുണമായ മാറ്റങ്ങള്‍ വരുത്തുവാന്‍ മാത്രമേ അവയ്‌ക്കു കഴിഞ്ഞിട്ടുള്ളു. കുന്നുകളും പീഠപ്രദേശങ്ങളും താഴ്‌വരകളും തടാകങ്ങളുമൊക്കെയായി സങ്കീര്‍ണവും നിമ്‌നോന്നതവുമായ ഭൂപ്രകൃതിയാണ്‌ ആര്‍ട്ടിക്‌ മേഖലയില്‍ ഇപ്പോഴുള്ളത്‌.

കാലാവസ്ഥ. ശീതകാലത്തെ ശരാശരി താപനില 0ºC ആയിരിക്കും. സൈബീരിയയുടെ വടക്കുകിഴക്ക്‌ അരികിലാണ്‌ കൂടുതല്‍ ശൈത്യം അനുഭവപ്പെടുന്നത്‌. ലോകത്തില്‍ ഏറ്റവും താഴ്‌ന്ന താപനില (-69ºC) രേഖപ്പെടുത്തപ്പെട്ടിട്ടുള്ള വെര്‍ഖൊയാന്‍സ്‌ക്‌ ഈ ഭാഗത്താണ്‌. അത്‌ലാന്തിക്‌-പസഫിക്‌ തീരങ്ങളിലുള്ള പ്രദേശങ്ങളില്‍ ശൈത്യകാലം ശക്തികുറഞ്ഞതാണ്‌. ശീതകാലത്തെ മധ്യതാപനില സൈബീരിയന്‍ പ്രദേശത്ത്‌ -40മ്പഇ ആയിരിക്കുമ്പോള്‍ ഈ ഭാഗങ്ങളിലേത്‌ 30ºC ആണ്‌. എന്നാല്‍ ഈ സമുദ്രതീരഭാഗങ്ങളില്‍ ഗ്രീഷ്‌മകാല (Summer) താപനില താരതമ്യേന കുറഞ്ഞു കാണുന്നു. ജൂലായിലെ മാധ്യതാപനില സമുദ്രതീരപ്രദേശങ്ങളില്‍ 7ºC-ഉം സൈബീരിയയില്‍ 15മ്പഇ-ഉം ആണ്‌. സൈബീരിയ, അലാസ്‌ക, കാനഡ എന്നിവിടങ്ങളിലെ ഉള്‍പ്രദേശങ്ങളിലാണ്‌ ഗ്രീഷ്‌മകാലത്ത്‌ ഏറ്റവും കൂടുതല്‍ ചൂടുള്ളത്‌. ജൂലായില്‍ ഇത്‌ 15മ്പഇ ആയിരിക്കും. ചില സമയങ്ങളില്‍ 32ºC-ഉം അതിലധികവും താപനില രേഖപ്പെടുത്തിയിട്ടുണ്ട്‌. ആര്‍ട്ടിക്കിലെ ശീതക്കാറ്റുകളെ പ്രഭവമനുസരിച്ചു രണ്ടായി തരംതിരിക്കാം. കിഴക്കെ സൈബീരിയ മുതല്‍ അലാസ്‌കാ ഉള്‍ക്കടല്‍ വരെയുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന "അലൂഷ്യന്‍ നിമ്‌ന'വും മധ്യകാനഡയും ആര്‍ട്ടിക്‌ സമുദ്രത്തിന്റെ പകുതിയും ഉത്തര അത്‌ലാന്തിക്ക്‌ സമുദ്രത്തിന്റെയും ഉത്തര യൂറോപ്പിന്റെയും ഭാഗവും ഉള്‍ക്കൊള്ളുന്ന "ഐസ്‌ലന്‍ഡ്‌ നിമ്‌ന'വും ആണ്‌ പ്രഭവമേഖലകള്‍. ഈ പ്രദേശത്തു തുടങ്ങുന്ന ശീതക്കാറ്റുകള്‍ വടക്കുപടിഞ്ഞാറ്‌-തെക്കുകിഴക്കു ദിശയില്‍ സഞ്ചരിക്കുന്നു. കാനഡ, യു.എസ്‌. പ്രദേശങ്ങളിലെത്തുന്ന ശീതക്കാറ്റുകളെക്കുറിച്ച്‌ അലാസ്‌കയിലെ വാനനിരീക്ഷണകേന്ദ്രങ്ങള്‍ മുന്നറിയിപ്പു നല്‌കാറുണ്ട്‌.


ആര്‍റ്റിക് മേഘല

മിക്ക ആര്‍ട്ടിക്‌ പ്രദേശങ്ങളിലും ശരാശരി വര്‍ഷപാതം 15 മുതല്‍ 25 വരെ സെ.മീ. ആണ്‌. ഇതിനെ വര്‍ഷപാതം എന്നു പറയുന്നതിനേക്കാള്‍ ഹിമപാതം എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. കാര്യമായി മഴയില്ലെങ്കിലും ആര്‍ട്ടിക്‌ മേഖലകള്‍ പൊതുവേ ചതുപ്പുപ്രദേശങ്ങളായിട്ടാണ്‌ കാണുന്നത്‌.

പ്രകൃതിവിഭവങ്ങള്‍. ഗുഹാമനുഷ്യരുടെ കാലം മുതല്‍ക്കേ ഭക്ഷ്യവിഭവങ്ങളുടെ ഉറവിടമായിരുന്നു ആര്‍ട്ടിക്‌ മേഖല. ആര്‍ട്ടിക്‌ മേഖലയുടെ തീരപ്രദേശങ്ങള്‍ പൊതുവെയും ഗ്രീന്‍ലന്‍ഡ്‌, ഐസ്‌ലന്‍ഡ്‌ പ്രദേശങ്ങള്‍ വിശേഷിച്ചും മത്സ്യബന്ധനത്തിനു പ്രശസ്‌തിയാര്‍ജിച്ചിട്ടുണ്ട്‌. പരിഷ്‌കൃതജനതയെ കൂടുതലും ഈ മേഖലയിലേക്കാകര്‍ഷിച്ചത്‌ ഇവിടത്തെ സമൃദ്ധമായ ധാതുനിക്ഷേപങ്ങളാണ്‌. അലാസ്‌ക, കാനഡ, ഗ്രീന്‍ലന്‍ഡ്‌, സൈബീരിയ എന്നിവിടങ്ങളില്‍ കല്‌ക്കരിനിക്ഷേപങ്ങളുണ്ട്‌. സ്വാന്‍ബാര്‍ഡ്‌ പ്രദേശത്ത്‌ റഷ്യയും നോര്‍വേയും കല്‌ക്കരിഖനനം നടത്തിവരുന്നു.

ധാതുക്കള്‍. ഉത്തരകാനഡയും റഷ്യയുമുള്‍പ്പെട്ട ആര്‍ട്ടിക്‌ മേഖല ഇരുമ്പ്‌, കാരീയം, നിക്കല്‍, പെട്രാളിയം എന്നിവകൊണ്ടു സമ്പന്നമാണ്‌. അലാസ്‌കയില്‍നിന്നു പെട്രാളിയം ലഭിക്കുന്നുണ്ട്‌. അലാസ്‌ക, കാനഡ, റഷ്യ എന്നീ രാഷ്‌ട്രങ്ങളുടെ ആര്‍ട്ടിക്‌ പ്രദേശഖനികളില്‍ നിന്ന്‌ ധാരാളം സ്വര്‍ണവും ചെമ്പും ലഭിക്കുന്നു. ആര്‍ട്ടിക്‌ റഷ്യയില്‍ ടിന്‍ഖനികളുമുണ്ട്‌. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്രയോലൈറ്റ്‌ ഗ്രീന്‍ലന്‍ഡിലെ ഖനികളില്‍നിന്നു ലഭിക്കുന്നു.

സസ്യജാലം. വൈവിധ്യമേറിയ സസ്യശേഖരം ആര്‍ട്ടിക്‌ മേഖലയുടെ ഒരു പ്രത്യേകതയാണ്‌. പായല്‍വര്‍ഗങ്ങള്‍, പന്നച്ചെടികള്‍, പുഷ്‌പസമൃദ്ധമായ ചെറുചെടികള്‍ എന്നിവ ഇവിടെ സമൃദ്ധമായി വളരുന്നു. ആര്‍ട്ടിക്‌ മേഖലയ്‌ക്കു തെക്കുള്ള തൈഗാവനങ്ങളില്‍ സ്‌പ്രൂസ്‌, ലര്‍ച്‌, ഫിര്‍, പൈന്‍ എന്നീ സൂചികാഗ്രവൃക്ഷങ്ങള്‍ ഇടതിങ്ങി വളരുന്നു. പക്ഷേ, തുന്ദ്രാ അതിര്‍ത്തിയാകുമ്പോഴേക്ക്‌ ക്രമേണ വൃക്ഷങ്ങള്‍ കുറഞ്ഞു കുറഞ്ഞ്‌ കുറ്റിച്ചെടികള്‍ മാത്രമായിത്തീരുന്നു. നോ: ആര്‍ട്ടിക്‌ സസ്യങ്ങള്‍

ജന്തുജാലം. റെയ്‌ന്‍ഡിയര്‍, മൂസ്‌, എല്‍ക്‌ എന്നിവയാണ്‌ ആര്‍ട്ടിക്കിലെ പ്രധാന വളര്‍ത്തുമൃഗങ്ങള്‍. രോമം ഉത്‌പാദിപ്പിക്കുന്ന ബീവര്‍, ഫിഷര്‍, മാര്‍ട്ടിന്‍മില്‍ക്‌, മസ്‌ക്‌റാറ്റ്‌, ഓട്ടര്‍, വീസല്‍, വൂള്‍വറിന്‍ എന്നീ മൃഗങ്ങളും ധാരാളമുണ്ട്‌. കരടി, ചെന്നായ്‌, ലിന്‍ക്‌സ്‌, മുയല്‍ വര്‍ഗങ്ങള്‍ തുടങ്ങിയ വന്യമൃഗങ്ങളും ഗ്രൗസ്‌, മരംകൊത്തി, ഗ്രാസ്‌ബീക്‌ തുടങ്ങിയ പക്ഷികളും ഇവിടെ സാധാരണമാണ്‌. വസന്താരംഭത്തോടെ തെക്കുനിന്ന്‌ ആര്‍ട്ടിക്കിലേക്കു വന്നെത്തുന്ന പക്ഷികള്‍ ശൈത്യകാലമാകുമ്പോള്‍ മടങ്ങിപ്പോകുന്നു. അതുപോലെ ആര്‍ട്ടിക്‌ പ്രദേശത്തുള്ള പക്ഷികള്‍ ശൈത്യകാലത്ത്‌ തൈഗാവനങ്ങളില്‍ ചേക്കേറുകയും വസന്തകാലത്ത്‌ തിരിച്ചു പോരുകയും ചെയ്യുന്നു. ആര്‍ട്ടിക്‌ ജലാശയങ്ങളില്‍ വിപുലമായ മത്സ്യശേഖരമുണ്ട്‌. നോ: ആര്‍ട്ടിക്‌ ജന്തുക്കള്‍

ജനവിതരണം. ആര്‍ട്ടിക്‌ മേഖലയില്‍ ജനസാന്ദ്രത നന്നേ കുറവാണ്‌. അപൂര്‍വമായി, അനുകൂലസാഹചര്യങ്ങളുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്ന ജനങ്ങള്‍ പരിതസ്ഥിതികളുമായി പൊരുത്തപ്പെട്ട ഉപജീവനമാര്‍ഗങ്ങള്‍ സ്വീകരിച്ചു കാണുന്നു. ഇക്കൂട്ടരുടെ പ്രധാന ഭക്ഷ്യപദാര്‍ഥങ്ങള്‍ മത്സ്യവും മാംസവുമാണ്‌. രോമനിബിഡമായ മൃഗചര്‍മങ്ങള്‍ വസ്‌ത്രങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. സമുദ്രതീരങ്ങളില്‍ വസിക്കുന്നവര്‍ മത്സ്യബന്ധനം നടത്തിയും നീര്‍നായ്‌, തിമിംഗലം എന്നിവയെ വേട്ടയാടിയും ഉപജീവനം നടത്തുന്നു. ഉള്‍പ്രദേശങ്ങളില്‍ വസിക്കുന്നവര്‍ റെയ്‌ന്‍ഡിയര്‍ മൃഗങ്ങളെ വളര്‍ത്തിയും കരിബുവര്‍ഗത്തെ വേട്ടയാടിയും ജീവിക്കുന്നു.


എസ്കിമോകള്‍

വടക്കേ അമേരിക്കയിലെ ആര്‍ട്ടിക്‌ നിവാസികള്‍ എസ്‌കിമോകള്‍ എന്നപേരില്‍ അറിയപ്പെടുന്നു. ഇവര്‍ ഇഗ്ലൂ എന്നു വിളിക്കുന്ന ഹിമനിര്‍മിത ഭവനങ്ങളിലാണു പാര്‍ക്കുന്നത്‌. ജലസഞ്ചാരത്തിന്‌ "കയാത്ത്‌' എന്നറിയപ്പെടുന്ന പ്രത്യേകയിനം വഞ്ചി ഉപയോഗിച്ചുവരുന്നു. പരിഷ്‌കൃത ജനതയുമായുള്ള സമ്പര്‍ക്കത്തിലൂടെ മക്കന്‍സി തടത്തിലും അലാസ്‌കയിലുമുള്ള എസ്‌കിമോകളുടെ ജീവിതരീതിയില്‍ വ്യത്യാസമുണ്ടായിട്ടുണ്ട്‌ (നോ: എസ്‌കിമോ). യൂറേഷ്യയിലെ ആര്‍ട്ടിക്‌ നിവാസികള്‍ "ലാപ്‌' വര്‍ഗക്കാരാണ്‌. സോവിയറ്റ്‌ യൂണിയന്‍ ആര്‍ട്ടിക്‌ തീരത്ത്‌ തുറമുഖങ്ങളും ഗതാഗതസൗകര്യങ്ങളും വികസിപ്പിച്ചിരിക്കുന്നു. റെയ്‌ന്‍ഡിയര്‍ വളര്‍ത്തല്‍ ഇവിടത്തെ ഒരു മുഖ്യ തൊഴിലാണ്‌. ധാതുക്കള്‍, രോമം എന്നിവയുടെ വിപണനം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. നോ: ആര്‍ട്ടിക്‌ ജന്തുക്കള്‍; ആര്‍ട്ടിക്‌ സസ്യങ്ങള്‍; ഉത്തരധ്രുവം; എസ്‌കിമോ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍