This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എബർട്ട്‌, ഫ്രീഡറിഷ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എബര്‍ട്ട്‌, ഫ്രീഡറിഷ്‌

Ebert, Fridrich (1871 - 1925)

ജര്‍മന്‍ രാഷ്‌ട്രതന്ത്രജ്ഞന്‍. 1871 ഫെ. 4-ന്‌ ഹൈദല്‍ ബര്‍ഗില്‍ ജനിച്ചു. 1889-ല്‍ ഫെര്‍ഡിനന്‍ഡ്‌ ലാസേലിന്റെ നേതൃത്വത്തിലുള്ള സോഷ്യല്‍ ഡെമോക്രാറ്റിക്‌ സംഘടനയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. തൊഴിലാളി സംഘടനാപ്രവര്‍ത്തകനായിത്തീര്‍ന്ന എബര്‍ട്ട്‌ പല ഉത്തര ജര്‍മന്‍ പട്ടണങ്ങളിലും യൂണിയന്റെ ശാഖകള്‍ സ്ഥാപിച്ചു. 1891-ല്‍ ബ്രമെനില്‍ താമസമുറപ്പിച്ചു. അവിടെ ബ്രമെന്‍ സാഡ്‌ലെഴ്‌സ്‌ യൂണിയന്റെ അധ്യക്ഷനായി പ്രവര്‍ത്തിച്ചു. 1893-ല്‍ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ പത്രമായ ബ്രമെന്‍ ബുള്‍ഗെര്‍ സൈറ്റുങിന്റെ പത്രാധിപസമിതിയില്‍ അംഗമായി. 1900-ത്തില്‍ ബ്രമെന്‍ സിറ്റി കൗണ്‍സിലിലെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. എബര്‍ട്ട്‌ പിന്നീട്‌ സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ പ്രസിഡന്റായി. 1900 മാര്‍ച്ചില്‍ പുതുതായി ബ്രമെനില്‍ രൂപവത്‌കരിച്ച ട്രഡ്‌ യൂണിയന്റെ ലേബര്‍ സെക്രട്ടറിയായി. വനിതാപ്രസ്ഥാനം, വിദ്യാഭ്യാസ പരിഷ്‌കരണം, തിരഞ്ഞെടുപ്പു നിയമം എന്നിവയില്‍ പ്രത്യേക ശ്രദ്ധപതിച്ച ഇദ്ദേഹം വര്‍ഗാടിസ്ഥാനത്തിലുള്ള വോട്ടവകാശത്തെ എതിര്‍ത്തുവെങ്കിലും ആ സംരംഭം വിജയിച്ചില്ല. 1904-ല്‍ എസ്‌.പി.ഡി(സോഷ്യല്‍ഡെമോക്രാറ്റിക്‌ പാര്‍ട്ടി)യുടെ സഹാധ്യക്ഷ പദം സ്വീകരിക്കുകയും ബെര്‍ലിനില്‍ പാര്‍ട്ടിയുടെ കേന്ദ്രസമിതി അംഗമായി പ്രവര്‍ത്തിക്കുകയും ചെയ്‌തു. പാര്‍ട്ടിയുടെ കേന്ദ്രസമിതി സെക്രട്ടറിയായതിനെത്തുടര്‍ന്ന്‌ സാമ്പത്തിക കാര്യങ്ങളിലും യുവജന വിഭാഗത്തിലും പ്രവര്‍ത്തിച്ചു. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായാണ്‌ 1912-ല്‍ തിരഞ്ഞെടുപ്പില്‍ എസ്‌.പി.ഡി.-ക്കു വമ്പിച്ച വിജയം സിദ്ധിച്ചത്‌. 1912-ല്‍ എല്‍ബെര്‍ ഫെല്‍ഡ്‌-ബാര്‍മെനില്‍നിന്നു റൈഷ്‌റ്റാഗ്‌ അംഗമായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1913-ല്‍ സഹാധ്യക്ഷപദത്തില്‍ നിന്നു വിരമിച്ചു. ഒന്നാം ലോകയുദ്ധകാലത്തു ജര്‍മനിയില്‍ പാര്‍ട്ടിക്കു നിരോധനം ഉണ്ടാകുമെന്ന്‌ ഭയന്ന്‌ എബര്‍ട്ടും ഖജാന്‍ജിയായ ഓട്ടോ ബ്രൗണും സ്വിറ്റ്‌സര്‍ലണ്ടിലെത്തി. ആഗ. 6-ന്‌ ബര്‍ലിനില്‍ തിരിച്ചെത്തിയ എബര്‍ട്ട്‌ പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്നു. 1915 ഡിസംബറില്‍ ഇദ്ദേഹം പാര്‍ട്ടി ചെയര്‍മാനായി. 1917-ല്‍ സ്റ്റോക്ക്‌ഹോമില്‍ നടന്ന സോഷ്യലിസ്റ്റ്‌ സമാധാന സമ്മേളനത്തില്‍ ജര്‍മന്‍ സംഘത്തെ നയിച്ചത്‌ ഇദ്ദേഹമായിരുന്നു.

ഫ്രീഡറിഷ്‌ എബര്‍ട്ട്‌

1918 ന. 10-ന്‌ എബര്‍ട്ട്‌ കൗണ്‍സില്‍ ഒഫ്‌ പീപ്പിള്‍സ്‌ റെപ്രസന്റേറ്റീവ്‌സിന്റെ സഹാധ്യക്ഷനായി. ഒരു ദേശീയ അസംബ്ലിക്കുവേണ്ടി എബര്‍ട്ട്‌ വാദിച്ചു. 1919 ഫെ. 11-ന്‌ നാഷണല്‍ അസംബ്ലി വൈമാറില്‍ സമ്മേളിച്ച്‌ എബര്‍ട്ടിനെ ജര്‍മന്‍ റിപ്പബ്ലിക്കിന്റെ താത്‌കാലിക പ്രസിഡന്റായി തിരഞ്ഞെടുത്തു. 1922 ഒക്‌ടോബറില്‍ റൈഷ്‌റ്റാഗ്‌ അദ്ദേഹത്തിന്റെ കാലാവധി 1925 ജൂണ്‍ 30 വരെ നീട്ടിക്കൊടുത്തു.

പ്രസിഡന്റായി സേവനം അനുഷ്‌ഠിച്ച കാലത്ത്‌ ജര്‍മനിക്കു നേരിട്ട പല വിഷമഘട്ടങ്ങളും തരണം ചെയ്യാന്‍ എബര്‍ട്ടിനു സാധിച്ചു. 1920 മാര്‍ച്ചില്‍ വോള്‍ഫ്‌ഗാങ്‌ കാപ്പിന്റെ കലാപത്തെ (Putsch) അദ്ദേഹം സുധീരം നേരിട്ടു. 1923-ല്‍ ബവേറിയന്‍ ലഹളയെ അടിച്ചമര്‍ത്തുവാന്‍ സൈന്യസഹായം ആവശ്യപ്പെടാനും എബര്‍ട്ട്‌ മടിച്ചില്ല. ഭരണഘടനയുടെ സീമകളെ മറികടക്കുവാന്‍ ഇദ്ദേഹം ഒരിക്കലും ഇഷ്‌ടപ്പെട്ടിരുന്നില്ല. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള എതിര്‍പ്പുകളെ ഇദ്ദേഹത്തിനു പലപ്പോഴും നേരിടേണ്ടിവന്നു. 1925 ഫെ. 25-ന്‌ എബര്‍ട്ട്‌ നിര്യാതനായി.

"ജര്‍മന്‍ ചരിത്രത്തിലെ എബ്രഹാം ലിങ്കണ്‍' എന്നാണ്‌ തിയോഡോര്‍ ഹോയ്‌സ്‌ എബര്‍ട്ടിനെ വിശേഷിപ്പിക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍