This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എലീനർ (1122 - 1204 )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എലീനര്‍ (1122 - 1204 )

Eleanor

ഇംഗ്ലണ്ടിലെ ഹെന്‌റി II-ന്റെ പത്‌നി. ഇതിനുമുമ്പ്‌ ഫ്രാന്‍സിലെ ലൂയി VII-ന്റെ ഭാര്യയായിരുന്നു. "ദി ലയണ്‍ ഹാര്‍ട്ട്‌' എന്ന അപരനാമധേയത്താലറിയപ്പെടുന്ന ബ്രിട്ടീഷ്‌ രാജാവ്‌ റിച്ചാര്‍ഡ്‌ I-ന്റെയും ജോണ്‍ രാജാവിന്റെയും മാതാവ്‌ എന്ന പ്രതേ്യക ബഹുമതിയും ഈ മഹതിക്കുണ്ട്‌. അക്വിറ്റേനിലെ പ്രഭുവിന്റെ മകളും അനന്തരവകാശിനിയുമായി 1122-ല്‍ ഇവര്‍ ജനിച്ചു. 1137-ല്‍ പ്രഭ്വിയായി അവരോധിക്കപ്പെട്ട എലീനര്‍ ജൂലായില്‍ ഫ്രാന്‍സിലെ കിരീടാവകാശിയായ ലൂയി ലെ ജൂണെ (Louis Ie June)യെ വിവാഹം കഴിച്ചു. തന്റെ പിതാവായ ലൂയി VI-ന്റെ നിര്യാണത്തെത്തുടര്‍ന്ന്‌ ആഗസ്റ്റില്‍ ലൂയി ലെ ജൂണെ, ലൂയി ഢകക എന്ന പേരില്‍ സിംഹാസനസ്ഥനായി. എലീനര്‍-ലൂയി ദാമ്പത്യം 15 വര്‍ഷം നീണ്ടുനിന്നു. അവര്‍ക്ക്‌ രണ്ട്‌ പുത്രിമാര്‍ ജനിച്ചു.

രണ്ടാം കുരിശുയുദ്ധത്തില്‍ എലീനര്‍ ലൂയി VII-നെ യുദ്ധരംഗത്തേക്കനുഗമിച്ചു. ലൂയി VII-ാമന്‌ പത്‌നിയോടഭിനിവേശമുണ്ടായിരുന്നുവെങ്കിലും രക്തബന്ധം അദ്ദേഹത്തെ അസ്വസ്ഥനാക്കുകയും ഇത്‌ അവര്‍ തമ്മിലുള്ള അകല്‍ച്ചയ്‌ക്കു കാരണമാവുകയും ചെയ്‌തു. അവരെ അനുരഞ്‌ജിപ്പിക്കുന്നതിനുള്ള പോപ്പിന്റെ ശ്രമം വിഫലമായതോടെ 1152-ല്‍ വിവാഹബന്ധം വേര്‍പെടുത്തപ്പെട്ടു.

1152 മേയില്‍ അവര്‍ നോര്‍മന്‍ഡിയിലെയും അന്‍ജോവിലെയും പ്രഭുവായിരുന്ന ഹെന്‌റിയെ വിവാഹം കഴിച്ചു. 1154-ല്‍ ഇദ്ദേഹം ഹെന്‌റി II എന്ന പേരില്‍ ഇംഗ്ലണ്ടിലെ രാജാവായി. അതോടെ ഫ്രാന്‍സിന്റെ ഏറിയപങ്കും ഇംഗ്ലണ്ടിലെ രാജാവിന്റെ ഭരണത്തിന്‍ കീഴിലായി.

എലീനറുടെ രണ്ടാം വിവാഹത്തില്‍ മൂന്ന്‌ പുത്രിമാരും അഞ്ച്‌ പുത്രന്മാരുമുണ്ടായി. ഇതില്‍ "ദി ലയണ്‍ ഹാര്‍ട്ട്‌' എന്ന അപരനാമം നേടിയ റിച്ചാര്‍ഡ്‌ ഇംഗ്ലണ്ടിലെ രാജാവായി. ജിയോഫ്രി ബ്രിട്ടണിലെ പ്രഭുവായിത്തീര്‍ന്നു. ലേക്ക്‌ലാന്റ്‌ എന്ന പദവി ലഭിച്ച ജോണും 1199-ല്‍ ഇംഗ്ലണ്ടിലെ കിരീടധാരിയായി. മൂത്ത പുത്രിയായ മെറ്റില്‍ ഡോ സാക്‌സണിയിലെയും ബവേറിയയിലെയും പ്രഭുവായ ഹെന്‌റിയുടെ പത്‌നിയായി. ദ്വിതീയ പുത്രി എലീനര്‍ കസ്റ്റീലിലെ രാജാവായ അല്‍ ഫോന്‍സോ VIII-നെ വിവാഹം കഴിച്ചു. ജൊവാന്‍ എന്നു പേരായ മൂന്നാമത്തെ പുത്രി ആദ്യം സിസിലിയിലെ രാജാവായ വില്യം II-ന്റെയും പിന്നീട്‌ തൗലോസിലെ പ്രഭുവായ റേമണ്ടിന്റെയും പത്‌നീപദമലങ്കരിച്ചു. ഈ കുടുംബസമ്പത്ത്‌ എലീനറെ യൂറോപ്പിന്റെ മുത്തശ്ശി എന്ന പേരിനര്‍ഹയാക്കി.

ഹെന്‌റിയുടെ സ്ഥിരമായ പ്രതിജ്ഞാലംഘനം സഹിക്കുവാന്‍ എലീനര്‍ക്കു കഴിഞ്ഞില്ല. തന്റെ ആദ്യത്തെ ഭര്‍ത്താവായ ലൂയി VII-ാമനോടൊപ്പം അവര്‍ സ്വന്തം മക്കളുടെ കലാപത്തെ (1173) പിന്താങ്ങി. തത്‌ഫലമായി 1174 മുതല്‍ 1183 വരെ അവര്‍ക്കു തടവില്‍ കഴിയേണ്ടിവന്നു. എന്നാല്‍ 1185നു ശേഷം അവര്‍ അക്വിറ്റേനിന്റെ ഭരണത്തില്‍ പങ്കാളിയായി. ഹെന്‌റിയുടെ മരണശേഷം അവര്‍ പൊയിഷുവിലെയും ഗാസ്‌കനിലെയും തന്റെ പാരമ്പര്യാവകാശം പുനഃസ്ഥാപിച്ചു. ഇവിടെ 1189 മുതല്‍ 1204 വരെ അവരുടെ നിലപാട്‌ നിര്‍ണായകപ്രാധാന്യമുള്ളതായിരുന്നു. തന്റെ ഇളയ പുത്രനും ഫ്രഞ്ച്‌ രാജാവിനുമെതിരെ അവര്‍ റിച്ചാര്‍ഡ്‌ I-നെ പിന്താങ്ങി. എന്നാല്‍ തന്റെ പൗത്രനായ ബ്രിട്ടനിയിലെ ആര്‍തറോടുള്ള എതിര്‍പ്പുകാരണം 1199-ല്‍ അവര്‍ ജോണിനെ അന്‍ജോവും അക്വിറ്റേനും അധീനപ്പെടുത്തുവാന്‍ സഹായിച്ചു. 1202-ല്‍ , തന്റെ 80-ാം വയസ്സില്‍ അവര്‍ ആര്‍തെര്‍ക്കെതിരെ മിറാബു ഉപരോധിക്കുകയും അവരുടെ രക്ഷയ്‌ക്കെത്തിയ ജോണ്‍ രാജാവ്‌ ആര്‍തറെ തടവിലാക്കുകയും ചെയ്‌തു. 1204-ല്‍ നോര്‍മണ്ടി നഷ്‌ടപ്പെട്ടശേഷം എലീനറുടെ പൈതൃകഭൂമി മാത്രമായിരുന്നു ബ്രിട്ടീഷ്‌ സിംഹാസനത്തോടു കൂറുള്ളതായി അവശേഷിച്ചത്‌. ഈ പ്രദേശം ബ്രീട്ടിഷ്‌ അധീനതയില്‍ അവശേഷിച്ചു എന്നുള്ളത്‌ ശതവത്സര യുദ്ധത്തിന്റെ കാരണങ്ങളിലൊന്നായിത്തീര്‍ന്നു. 1204-ല്‍ എലീനര്‍ അന്തരിച്ചു.

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%B2%E0%B5%80%E0%B4%A8%E0%B5%BC_(1122_-_1204_)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍