This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐരാണിക്കുളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഐരാണിക്കുളം

പ്രാചീന കേരളത്തിലെ ചരിത്രപ്രധാനമായ ഗ്രാമം. തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ മാളക്ക്‌ തെക്കുവശത്തായി സ്ഥിതിചെയ്യുന്നു. പ്രാചീന കേരളത്തിലെ 64 ഗ്രാമങ്ങളില്‍ ഒന്നായി ഇതിനെ കേരള വിശേഷ മാഹാത്മ്യത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു. അറുപത്തിനാലു ഗ്രാമങ്ങളില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ നാലു വര്‍ണക്കഴകങ്ങള്‍ സ്ഥാപിച്ചതില്‍ ഐരാണിക്കുളം ശൂദ്രകഴകമാണ്‌ (ഇരിങ്ങാലക്കൂടല്‍ അഥവാ ഇരിങ്ങാലക്കുട ബ്രാഹ്മണകഴകം, മൂഴിക്കുളം ക്ഷത്രിയ കഴകം. പറവൂര്‍ വൈശ്യകഴകം). ഈ വര്‍ണക്കഴകങ്ങള്‍ക്ക്‌ കൊടുങ്ങല്ലൂരില്‍ മേല്‍ത്തളി, കീഴ്‌ത്തളി, നെടിയതളി, ചിങ്ങപുരത്തുതളി എന്നിങ്ങനെ ഓരോ ആസ്ഥാനവുമുണ്ടായിരുന്നു. കീഴ്‌ത്തളിയുടെ പ്രാതിനിധ്യം വഹിച്ചിരുന്നത്‌ ഐരാണിക്കുളമാണ്‌. ഈ ഗ്രാമക്കാരനായ തോലന്റേതെന്നു വിശ്വസിക്കപ്പെടുന്ന മൂഷികവംശം എന്ന സംസ്‌കൃത കാവ്യത്തില്‍ വര്‍ണിതമായ അഹിരണേശ്വരം ഐരാണിക്കുളമാണെന്ന്‌ ഒരഭിപ്രായമുണ്ട്‌.

കാലടിയില്‍ നിന്ന്‌ ഏകദേശം 7 കിലോമീറ്റര്‍ തെക്കുള്ള വെള്ളാരപ്പള്ളിയില്‍ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രത്തില്‍ രണ്ട്‌ വട്ടെഴുത്ത്‌ ലിഖിതങ്ങള്‍ കാണാം. ഒന്നാമത്തെ രേഖ "നെന്മലി മംഗലത്ത്‌ ചുവാകര നാരായണന്‍' ഉമാമഹേശ്വര ക്ഷേത്രത്തിലേക്ക്‌ നിലം ദാനം ചെയ്‌തതിനെ കാണിക്കുന്നു. രണ്ടാമത്തേത്‌ ചേരകേശ്വരം ക്ഷേത്രത്തിനും ഐരാണിക്കുളത്തെ രണ്ടു ക്ഷേത്രങ്ങള്‍ക്കും വസ്‌തുവക വിട്ടുകൊടുത്തതിനെയും വ്യക്തമാക്കുന്നുണ്ട്‌. പുരാതനവും ചരിത്രപ്രസിദ്ധവുമായ ഐരാണിക്കുളം ക്ഷേത്രത്തിലെ ചില വിഗ്രഹങ്ങള്‍ തൃശൂര്‍ ഗവണ്‍മെന്റ്‌ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. "ചൊല്ലെഴും തിരുവൈരകീല തടാകവാസി മഹേശ്വരന്‍' എന്നിങ്ങനെ ഈ ഗ്രാമക്കാരനും പ്രശസ്‌തകവിയുമായ വെണ്മണി നമ്പൂതിരിപ്പാട്‌ ഇവിടത്തെ പ്രതിഷ്‌ഠാമൂര്‍ത്തിയെ-തിരുവൈരാണിക്കുളത്തു മഹേശ്വരനെ-വാഴ്‌ത്തിക്കാണുന്നു. ഇവിടത്തെ ബലിക്കല്‍പ്പുരയില്‍ ധാരാളം ചിത്രപ്പണികളും ശില്‌പങ്ങളും കാണാം.

ഐരാണിക്കുളം ക്ഷേത്രത്തിലെ പ്രധാനമായ ഉത്സവം ശ്രീപാര്‍വതിയുടെ നടതുറപ്പാണ്‌. വര്‍ഷത്തില്‍ ഒരിക്കലേ നടതുറക്കൂ. അത്‌ ധനുമാസത്തിലെ തിരുവാതിരനാളിലാണ്‌. തിരുവാതിരനാള്‍ തുറക്കുന്ന നട 12 ദിവസത്തിനുശേഷം അടയ്‌ക്കുന്നു. നട തുറപ്പ്‌ ദര്‍ശനത്തിനായി ഭക്തജനങ്ങള്‍ തടിച്ചുകൂടുന്നു. അന്ന്‌ ദര്‍ശനം ലഭിക്കുന്ന അവിവാഹിതകള്‍ക്ക്‌ ഐശ്വര്യം നിറഞ്ഞ ദാമ്പത്യഭാഗ്യം ലഭിക്കുമെന്നു വിശ്വസിച്ചു പോരുന്നു. ബ്രാഹ്മണിപ്പാട്ട്‌, പട്ട്‌ നടയ്‌ക്കുവയ്‌ക്കല്‍, മഞ്ഞപ്പൊടി ആടല്‍ മുതലായവയാണ്‌ പ്രധാന വഴിപാടുകള്‍. ശാസ്‌താവ്‌, മഹാവിഷ്‌ണു എന്നിവരുടെ പ്രതിഷ്‌ഠകളും ഇവിടെയുണ്ട്‌. അകവൂര്‍ മന, വെടിയൂര്‍ മന, വെണ്മണി മന എന്നീ ബ്രാഹ്മണ കുടുംബങ്ങളാണ്‌ ക്ഷേത്രത്തിന്റെ ഊരായ്‌മസ്ഥാനം വഹിക്കുന്നത്‌.

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍