This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

വര്‍ണമാലയിലെ ഒമ്പതാമത്തെ വര്‍ണം. ഈ സ്വരം ഉച്ചരിക്കുമ്പോള്‍ ചുണ്ടുകള്‍ രണ്ടുംചേര്‍ന്ന്‌ വര്‍ത്തുളാകൃതിയില്‍ ആകുന്നതിനാല്‍ ഇതിന്‌ "ഓഷ്‌ഠ്യം' എന്നും "വര്‍ത്തുളം' എന്നും പേരുണ്ട്‌. നാവിന്റെ പിന്നറ്റം അല്‌പം ഉയരുന്നതുകൊണ്ട്‌ "ജിഹ്വാമൂലസ്വരം' എന്നും പറയാം. അകാരത്തെപ്പോലെ വായ്‌ തുറന്ന്‌ വിവൃതമായോ ഉകാരത്തെപ്പോലെ അടച്ച്‌ സംവൃതമായോ ഉച്ചരിക്കാത്തതുകൊണ്ട്‌ ഇതിന്‌ അവ രണ്ടിന്റെയും "മധ്യസ്വരം' എന്നോ "ഈഷദ്‌ വിവൃതസ്വരം' എന്നോ പറയാം.

സംസ്‌കൃതത്തില്‍ ഒകാരം സര്‍വത്ര ദീര്‍ഘമാണ്‌. അകാരവും ഉകാരവും ചേര്‍ന്നുണ്ടായതാണ്‌ സംസ്‌കൃതത്തിലെ ഓകാരം. സന്ധികളില്‍ ഈ സംസര്‍ഗം സ്‌പഷ്‌ടമാണ്‌. ഉദാ. കല+ഉപാസന = കലോപാസന, സര്‍വ+ഉപരി = സര്‍വോപരി. എന്നാല്‍ മലയാളത്തില്‍ ഒകാരം അ, ഇ, ഉ എന്നിവയെപ്പോലെ മൂലസ്വരമായതുകൊണ്ട്‌ അതിന്‌ ഹ്രസ്വ-ദീര്‍ഘഭേദമുണ്ട്‌. ഉദാ: കൊടി-കോടി, തൊട്ടി-തോട്ടി. എന്നാല്‍ പ്രാചീനമലയാളത്തില്‍ ഹ്രസ്വ-ദീര്‍ഘഭേദം എഴുത്തില്‍ കാണിച്ചിരുന്നില്ല.

പദാദിയില്‍ തനിയേ നില്‌ക്കുമ്പോള്‍ "ഒ' എന്ന ലിപി ഉപയോഗിക്കുന്നു. ഇതിനോട്‌ ദീര്‍ഘത്തിന്റെ ചിഹ്നം ചേര്‍ത്താല്‍ "ഓ' എന്ന്‌ ദീര്‍ഘമാകും. വ്യഞ്‌ജനങ്ങളോടു ചേര്‍ന്നുവരുമ്പോള്‍ ചെറിയ പുള്ളിയും ദീര്‍ഘവും ചേര്‍ന്ന്‌ ഹ്രസ്വ ഒകാരമാകും. ഉദാ. കൊ, തൊ, വലിയ പുള്ളിയും ദീര്‍ഘവും ചേര്‍ന്നാണ്‌ ദീര്‍ഘമായ ഓകാരമാകുന്നത്‌.

ഒകാരം ഓഷ്‌ഠ്യമായതുകൊണ്ട്‌ പദാദിയില്‍ അതിന്‌ വകാരച്ഛായയിലുള്ള ഉച്ചാരണമാണ്‌. ഉദാ. ഒട്ടകം-വൊട്ടകം, ഒരുക്കം-വൊരുക്കം. വിദേശപദങ്ങളില്‍ ചിലപ്പോള്‍ വകാരം എഴുതുകയും ചെയ്യാറുണ്ട്‌. ഉദാ. വോട്ട്‌ (തിരഞ്ഞെടുപ്പ്‌). പദാദിയിലെ ഉകാരം ചിലപ്പോള്‍ ഒകാരമായിട്ടാണ്‌ ഉച്ചരിക്കുക. ഉദാ. ഉടല്‍-ഒടല്‍, കുട-കൊട, മുന-മൊന. പദങ്ങളുടെ രണ്ടാമത്തെ അക്ഷരം അകാരത്തോടു ചേര്‍ന്ന കേവല വ്യഞ്‌ജനമാകുമ്പോഴാണ്‌ സാധാരണയായി ഉകാരത്തിന്‌ ഒകാരോച്ചാരണം വരുന്നത്‌. എന്നാല്‍ ഇങ്ങനെ അല്ലാത്ത ചില സന്ദര്‍ഭങ്ങളിലും ഉകാരത്തിന്‌ ഒകാരോച്ചാരണം വരുന്നുണ്ട്‌. ഉദാ. ഉണ്ട്‌-ഒണ്ട്‌; എന്നാല്‍ കുല-കൊല, മുട്ട-മൊട്ട മുതലായവയില്‍ ഉകാര-ഒകാരങ്ങള്‍ ഭിന്നമായിത്തന്നെ ഉച്ചരിക്കണം. നാം, നമ്മള്‍ എന്നിവയിലെ ആദ്യ അകാരത്തിനും ഒകാരോച്ചാരണം ചില സന്ദര്‍ഭങ്ങളില്‍ നടപ്പുണ്ട്‌. ഉദാ. നോം, നൊമ്മള്‍, അനുസ്വാരത്തിനു മുമ്പുള്ള അകാരം ഒകാരച്ഛായയിലാണ്‌ ഉച്ചരിക്കുന്നത്‌. മരം, ഇടവം മുതലായവ "മരൊം', "ഇടൊം' എന്നപോലെ ഉച്ചരിക്കുന്നു. "ആ' എന്നത്‌ സംഭാഷണത്തിലും മറ്റും "ഓ' എന്നു മാറുന്നുണ്ട്‌. ഉദാ. അവന്‍-ഓന്‍, അവള്‍-ഓള്‍, ജയിച്ചവന്‍-ജയിച്ചോന്‍, പഠിച്ചവന്‍-പഠിച്ചോന്‍. സന്ധിയില്‍ സ്വരം പകരമായാല്‍ ഒകാരം ഓഷ്‌ഠ്യമായതുകൊണ്ട്‌ വകാരാഗമം സംഭവിക്കുമെന്നാണു നിയമം. ഉദാ. പോ+ഉന്നു = പോവുന്നു. നോ+ഉന്നു = നോവുന്നു. എന്നാല്‍ യകാരാഗമവും കണ്ടുവരുന്നുണ്ട്‌. ഉദാ. ഉണ്ടോ+എന്ന്‌ = ഉണ്ടോയെന്ന്‌. സന്ധിചേരാതെ നില്‌ക്കുന്നതും കണ്ടുവരുന്നുണ്ട്‌. ഉദാ. എന്തോ ഏതോ; ഏതോ ഒന്ന്‌; അതോ അല്ലയോ.

ഒകാരം പദാദിയിലും പദമധ്യത്തിലും വരും. പദാന്തത്തില്‍ ഹ്രസ്വമായ ഒകാരമില്ല. ദീര്‍ഘമായ ഓകാരം പദാന്തത്തില്‍ വരുന്നത്‌ അധികവും ചോദ്യവാചിയായും (ഉദാ. വന്നോ പോയോ) വികല്‌പ ദ്യോതകമായും (ഉദാ. രാമനോ കൃഷ്‌ണനോ) ആണ്‌. അയ്യോ, പൊത്തോ മുതലായ മറ്റു പല ഒകാരാന്തപദങ്ങളുമുണ്ട്‌. അനുസരണം, അവജ്ഞ, വിളികേള്‍ക്കല്‍ മുതലായവ സൂചിപ്പിക്കുന്നതിനും ഒ എന്ന ശബ്‌ദം ഉപയോഗിക്കാറുണ്ട്‌. ഉദാ. നീ അവിടെ പോകണം. ഒ (ഉത്തരം). ഒ, അയാളൊരു മഹാന്‍? (അവജ്ഞ). ഒ, വരുന്നു (വിളികേള്‍പ്പ്‌). ശബ്‌ദതാരാവലിയില്‍ "ഒ'യക്കു തുല്യമാകുക (ഒക്കുക) എന്നൊരര്‍ഥം നല്‌കിക്കാണുന്നുണ്ട്‌.

(ഡോ. ഇ.വി.എന്‍. നമ്പൂതിരി)

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%92" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍