This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒടിവിദ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒടിവിദ്യ

ഒരു ആഭിചാരകര്‍മം. ദുര്‍മന്ത്രങ്ങളിലൂടെ ശത്രുവിനെ ദ്രാഹിക്കുകയെന്നതാണ്‌ ഈ ദുഷ്‌ടകര്‍മംകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. അധമമായ ഈ ക്ഷുദ്രപ്രയോഗം ഇന്നും ചില പ്രദേശങ്ങളില്‍ നിലവിലുണ്ട്‌. ഒടിവിദ്യ പ്രയോഗിക്കുന്നയാള്‍ "ഒടിയന്‍' എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. പാണര്‍, പറയര്‍, പുലയര്‍, വേലര്‍ തുടങ്ങിയ ചില സമുദായക്കാരില്‍ പ്രഗല്‌ഭന്മാരായ ഒടിവിദ്യക്കാരുണ്ട്‌. ഇന്ന്‌ ഇത്തരം ആഭിചാരകര്‍മങ്ങളില്‍ പൊതുവേ വിശ്വാസം കുറവാണ്‌. നാട്ടിന്‍പുറങ്ങളിലാണ്‌ ഒടിയന്മാര്‍ക്ക്‌ അവസരങ്ങള്‍ ലഭിക്കുന്നത്‌. അവരെക്കുറിച്ച്‌ വിശ്വസിക്കാന്‍ പ്രയാസമുള്ള നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്‌. ഉത്തരകേരളത്തിലാണ്‌ ഒടിവിദ്യയ്‌ക്ക്‌ കൂടുതല്‍ പ്രചാരമുണ്ടായിരുന്നത്‌. കേരളത്തിനുപുറത്ത്‌ ഹൈദരാബാദ്‌, കാമരൂപം എന്നിവിടങ്ങളിലും ഈ ക്ഷുദ്രവിദ്യ പ്രചാരത്തിലിരുന്നതായി തെളിവുകളുണ്ട്‌.

ഒടിവിദ്യയ്‌ക്ക്‌ ഇരയാകുന്നവന്റെ ജന്മനക്ഷത്രം, മാസം തുടങ്ങിയവ അയാളെ ഒടിക്കുന്നതിന്‌ അനുയോജ്യമായ സമയം നിര്‍ണയിക്കാന്‍ അറിഞ്ഞിരിക്കണം. ഗൂഢതന്ത്രങ്ങളിലൂടെ ശത്രുവിന്റെ ഗൃഹസമീപത്തോ മാര്‍ഗമധ്യത്തിലോ ചെന്ന്‌ അയാളെ ഭയപ്പെടുത്തുകയോ തല്ലുകയോ കൊല്ലുകയോ ചെയ്യുക ഒടിയന്മാരുടെ പതിവാണ്‌. സാധാരണയായി അമ്പെയ്‌താണ്‌ കൊല്ലുന്നത്‌. വേണ്ടവിധം പ്രയോഗങ്ങള്‍ നടത്തി ഈര്‍ക്കില്‍ ഒടിക്കുമ്പോള്‍ ശത്രു മരിച്ചുകൊള്ളുമെന്ന്‌ ഇതില്‍ വിശ്വാസമുള്ളവര്‍ കരുതുന്നു. ഇതിനു വിധേയനായവന്റെ നാവില്‍ കാരമുള്ളു തറയ്‌ക്കുകയെന്ന ഒരു സമ്പ്രദായവും ഉണ്ടെന്നു പറയപ്പെടുന്നു. മന്ത്രസിദ്ധിവരുത്തിയ ഏലസ്സു കെട്ടിയവര്‍, "കുട്ടിച്ചാത്ത'ന്റെ അനുഗ്രഹമുള്ളവര്‍, ഭഗവതി സേവയുള്ളവര്‍ എന്നിവരില്‍ ഒടിവിദ്യ ഫലിക്കുകയില്ലെന്നാണ്‌ സങ്കല്‌പം. മന്ത്രവാദികളെ ഒടിയന്മാര്‍ക്കു പൊതുവേ ഭയമാണ്‌.

ആള്‍മാറാട്ടം നടത്തിയാണ്‌ ഒടിയന്‍ തന്റെ പ്രയോഗങ്ങള്‍ ഫലിപ്പിക്കുന്നത്‌. ഈ ആള്‍മാറാട്ടത്തിന്‌ ഔഷധവീര്യമുള്ള മഷി ഒടിയന്‍ കണ്ണിലെഴുതുന്നു. ഒടിയന്മാര്‍ ആട്‌, കാള, പോത്ത്‌, കുറുക്കന്‍, നായ്‌ എന്നീ മൃഗങ്ങളുടെ രൂപത്തിലെത്തി ഒടിവിദ്യ പ്രയോഗിക്കുന്നു. ഒടിമൃഗങ്ങള്‍ക്ക്‌ എന്തെങ്കിലും അംഗവൈകല്യമുണ്ടായിരിക്കും. ഒടിവിദ്യ രാത്രിയിലാണ്‌ പ്രയോഗിക്കപ്പെടുന്നത്‌. ജലസ്‌പര്‍ശം ഈ അവസരങ്ങളില്‍ പാടില്ല. വെള്ളം തട്ടിയാല്‍ സ്വന്തം രൂപം വെളിപ്പെട്ടുപോകുമെന്നതാണ്‌ കാരണം. ചില മരുന്നുകളുടെ അദ്‌ഭുതശക്തികൊണ്ടാണ്‌ ഒടിവിദ്യ പ്രായോഗികമാക്കുന്നത്‌. കടിഞ്ഞൂല്‍ഗര്‍ഭമുള്ള സ്‌ത്രീയുടെ ഭ്രൂണത്തില്‍നിന്ന്‌ തയ്യാറാക്കുന്ന ഒരുതൈലം, അയക്കോല്‍ വൃക്ഷത്തിന്റെ കന്നിപ്പഴത്തില്‍ മന്ത്രപ്രയോഗങ്ങള്‍ നടത്തിയെടുക്കുന്ന പദാര്‍ഥം മുതലായവയാണ്‌ മേല്‌പറഞ്ഞ മരുന്നുകള്‍. പിള്ളത്തൈലം വലിയ മോഷണങ്ങള്‍ നടത്താന്‍ ഉപയോഗിക്കുന്നു. അയക്കോലിന്റെ കന്നിപ്പഴം കൊണ്ടുണ്ടാക്കുന്ന ഔഷധമാണ്‌ വശീകരണത്തിന്‌ പ്രയോഗിക്കുക; പിള്ളത്തൈലമുണ്ടാക്കാന്‍ ഭ്രൂണത്തിനായി ഗര്‍ഭിണികളെ ഇതുകൊണ്ടു വശീകരിക്കുന്നു. ഒടിയന്റെ ഔഷധപ്രയോഗവും വിദ്യയും കൊണ്ട്‌ ഗര്‍ഭാശയത്തിലെ ഭ്രൂണം താനേ പുറത്തുവരും എന്നാണ്‌ വിശ്വാസം. ആ ഭ്രൂണത്തെ നിലംതൊടാതെ ചുരയ്‌ക്കയില്‍ എടുക്കും. ഭ്രൂണം ഇതരജാതികളില്‍പ്പെട്ട സ്‌ത്രീകളില്‍നിന്നു ലഭിക്കാതെ വന്നാല്‍ ഒടിയന്‍ സ്വജാതിയിലെ ഗര്‍ഭിണികളില്‍ നിന്നു നേടും. രൂപം മാറാനുപയോഗിച്ച മരുന്ന്‌ ശരീരത്തില്‍നിന്നും നീക്കം ചെയ്‌ത്‌ മറുമന്ത്രം ചൊല്ലി ഇവര്‍ പൂര്‍വ സ്ഥിതി നേടുന്നു. ഒടിയന്മാര്‍ ഈ വിദ്യ പ്രയോഗിക്കുന്നത്‌ സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടിയോ പരപ്രരണ നിമിത്തമോ ആണ്‌.

19-ാം നൂറ്റാണ്ടിന്റെ അവസാനംവരെ ഉള്‍നാടുകളില്‍ ഒടിയന്മാരുടെ ശല്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ശാസ്‌ത്രത്തിന്റെ വളര്‍ച്ചയും ഭൗതികവാദങ്ങളില്‍ താത്‌പര്യവും യുക്തിവാദത്തിനു പ്രചാരവും സിദ്ധിച്ചതോടുകൂടി ഒടിവിദ്യയെയും ഒടിയന്മാരെയും കുറിച്ചുള്ള കഥകളുടെ വിശ്വാസയോഗ്യത നഷ്‌ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. "ഒടിയന്റെ മുമ്പില്‍ മായം തിരിയുക' (നിഷ്‌ഫലമാവുക) എന്ന മലയാളശൈലി ഒടിയന്മാരുടെ പ്രാഗല്‌ഭ്യത്തെ ആസ്‌പദമാക്കി പ്രചരിച്ചിട്ടുള്ളതാണ്‌. രാത്രികാലങ്ങളില്‍ സഞ്ചരിക്കുന്നവരെ ഭയപ്പെടുത്തി ബോധംകെടുത്തുന്ന പ്രയോഗമാണ്‌ മായംതിരിക്കല്‍.

(അരുമാനൂര്‍ നിര്‍മലാനന്ദന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍