This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമ്യൂണിസ്റ്റ്‌ പാര്‍ട്ടി, ഇന്ത്യയില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമ്യൂണിസ്റ്റ്‌ പാര്‍ട്ടി, ഇന്ത്യയില്‍

ഇന്ത്യന്‍ സമൂഹത്തിന്റെ രാഷ്‌ട്രീയ സ്വാതന്ത്യ്രവും സോഷ്യലിസ്റ്റ്‌ പരിവര്‍ത്തനവും ലക്ഷ്യമാക്കി ഇന്ത്യക്കാരായ മാര്‍ക്‌സിസ്റ്റ്‌ ചിന്തകര്‍ രൂപംനല്‍കിയ പാര്‍ട്ടി. മാനവേന്ദ്ര നാഥ്‌ റോയിയും (എം.എന്‍. റോയ്‌) ബ്രിട്ടീഷ്‌ സാമ്രാജ്യത്വവാഴ്‌ചയെ എതിര്‍ക്കാന്‍ വിദേശത്തു പോയി പ്രവര്‍ത്തിച്ചുവന്ന മറ്റേതാനും വിപ്ലവകാരികളും ചേര്‍ന്നാണ്‌ തെക്കന്‍ സോവിയറ്റുനഗരമായ താഷ്‌കെന്റില്‍ വച്ച്‌ 1920 ഒ. 17നു ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി (സി.പി.ഐ.) സ്ഥാപിച്ചത്‌. ഇന്ത്യല്‍ ആദ്യമായി കമ്യൂണിസ്റ്റ്‌ സമ്മേളനം നടന്നത്‌ 1925 ഡിസംബറില്‍ കാണ്‍പൂരിലാണ്‌. കാണ്‍പൂര്‍ സമ്മേളനത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപന സമ്മേളനമായി കാണണമെന്ന വാദവുമുണ്ട്‌. 1964 വരെ ഇന്ത്യയില്‍ ഈ ഒരു കമ്യൂണിസ്റ്റ്‌ പാര്‍ട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു. അക്കൊല്ലം ഏപ്രിലില്‍ പ്രത്യയശാസ്‌ത്രപരവും നയപരവുമായ ഭിന്നതമൂലം ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി രണ്ടായി: ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും, ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്‌)ഉം. 1969 മേയ്‌ 1നു ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ (മാര്‍ക്‌സിസ്റ്റ്‌) പാര്‍ട്ടിയിലെ ചിലരും മറ്റു ചിലരും ചേര്‍ന്ന്‌ ചാരുമജുംദാരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്‌ലെനിനിസ്റ്റ്‌) രൂപവത്‌കരിച്ചു. പിന്നീട്‌ ഈ മൂന്നാമത്തെ പാര്‍ട്ടി പല ഗ്രൂപ്പുകളായി പിരിഞ്ഞു. 1980 ന.ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ ചിലര്‍ ചേര്‍ന്ന്‌ റോസ ദേശ്‌പാണ്ഡെയുടെ നേതൃത്വത്തില്‍ അഖിലേന്ത്യാ കമ്യൂണിസ്റ്റ്‌പാര്‍ട്ടി എന്നൊരു ചെറിയ ഗ്രൂപ്പും രൂപീകരിച്ചു.

തുടക്കം. ഒന്നാംലോകയുദ്ധത്തിന്‌ വളരെ മുമ്പു തന്നെ സോഷ്യലിസ്റ്റ്‌കമ്യൂണിസ്റ്റ്‌ ആശയങ്ങളും മാര്‍ക്‌സിസവും ഇന്ത്യയില്‍ പ്രചരിച്ചുതുടങ്ങിയിരുന്നു. വിവേകാനന്ദന്റെ ചില പ്രസംഗങ്ങളില്‍ സോഷ്യലിസത്തെപ്പറ്റി പരാമര്‍ശമുണ്ട്‌. 1912 മാ.ല്‍ കല്‍ക്കത്തയിലെ മോഡേണ്‍ റിവ്യൂ മാസികയില്‍ ലാലാ ഹര്‍ദയാല്‍ ഒരു ഇംഗ്ലീഷ്‌ ലേഖനത്തിലൂടെയും അതേ വര്‍ഷം ആഗ.ല്‍ സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള മലയാളത്തില്‍ ഒരു ലഘുഗ്രന്ഥമായിട്ടും കാറല്‍ മാര്‍ക്‌സിന്റെ ജീവചരിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. 1908ല്‍ ബാലഗംഗാധരതിലകന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ ബോംബെയില്‍ തൊഴിലാളികള്‍ നടത്തിയ രാഷ്‌ട്രീയ പണിമുടക്കിനെ വി.ഐ. ലെനിന്‍ അക്കാലത്തുതന്നെ പ്രശംസിക്കുകയുണ്ടായി.

മുസഫര്‍ അഹമ്മദ്‌

19-ാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ ഇന്ത്യയില്‍ രൂപം പ്രാപിച്ച വ്യാപകമായ ദേശീയ സ്വാതന്ത്യ്രപ്രസ്ഥാനം, അതിനകത്തും സമാന്തരമായും ശക്തിയാര്‍ജിച്ച ഉശിരന്‍ സായുധസമരസംഘങ്ങള്‍, മറ്റു കോളനികളെക്കാള്‍ കൂടുതല്‍ വ്യവസായവത്‌കൃതമാവാന്‍ തുടങ്ങിയിരുന്ന ഇന്ത്യയിലെ വര്‍ധിച്ചുവന്ന തൊഴിലാളികളും അവരുടെ ഇടയിലെ അസ്വസ്ഥതയുംഎന്നിവ മേല്‍വിവരിച്ച സോഷ്യലിസ്റ്റ്‌ ആശയപ്രചാരണങ്ങളുമായി ചേര്‍ന്നപ്പോള്‍ ആധുനിക തൊഴിലാളിവര്‍ഗത്തിന്റെ രാഷ്‌ട്രീയസംഘടനയായ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ബീജാവാപത്തിന്‌ കളമൊരുങ്ങി.

എസ്‌.എ. ഡാങ്കേ

1917ല്‍ റഷ്യയില്‍ നടന്ന ഒക്‌ടോബര്‍ സോഷ്യലിസ്റ്റ്‌ വിപ്ലവവും ഒന്നാംലോകയുദ്ധാനന്തരകാലത്ത്‌ ഇന്ത്യയെ പിടിച്ചുകുലുക്കിയ സാമ്രാജ്യവിരുദ്ധമുന്നേറ്റവും തൊഴിലാളി പണിമുടക്കുകളുടെ വേലിയേറ്റവും ആണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ യഥാര്‍ഥ ആവിര്‍ഭാവത്തിന്‌ അവസരമുളവാക്കിയത്‌. താഷ്‌കെന്റില്‍ ചേര്‍ന്ന സി.പി.ഐ. സ്ഥാപനസമ്മേളനത്തില്‍ എം.എന്‍. റോയ്‌, എവ്‌ലിന്‍ റോയ്‌, അബനി മുഖര്‍ജി, റോസഫിറ്റിന്‍ ഗോഫ്‌, മുഹമ്മദ്‌ അലി, മുഹമ്മദ്‌ ഷഫീക്‌, എം.പി.ബി.ടി. ആചാര്യ എന്നിവര്‍ പങ്കെടുത്തു. ഷഫീക്‌ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എം.എന്‍. റോയ്‌ കൂടി പങ്കെടുത്ത 1920 ജൂലായ്‌ആഗസ്റ്റിലെ രണ്ടാം കമ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണല്‍ അംഗീകരിച്ച കൊളോനിയല്‍ തീസിസിന്റെ അടിസ്ഥാനത്തില്‍ സ്വാതന്ത്യ്ര സമര പ്രശ്‌നങ്ങളെക്കുറിച്ച്‌ അവര്‍ താഷ്‌കെന്റില്‍ ചര്‍ച്ച ചെയ്‌തു. വിശദാംശങ്ങളില്‍ പല ഭിന്നതകളും നേരത്തേതന്നെ പ്രത്യക്ഷപ്പെട്ടുവെങ്കിലും മാര്‍ക്‌സിസംലെനിനിസം ഇന്ത്യയുടെ അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ പ്രയോഗിച്ച്‌ സ്വാതന്ത്യ്രം നേടുവാനും തുടര്‍ന്ന്‌ സോഷ്യലിസത്തിലേക്ക്‌ മുന്നേറുവാനും അവര്‍ പരിപാടികള്‍ ആവിഷ്‌കരിച്ചു. ആ ധാരണകളുടെ അടിസ്ഥാനത്തില്‍ എഴുതിയുണ്ടാക്കിയ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മാനിഫെസ്റ്റോ 1921ല്‍ അഹമ്മദാബാദില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ വിതരണം ചെയ്യപ്പെട്ടു. എം.എന്‍. റോയിയും അബനി മുഖര്‍ജിയുമാണ്‌ അതില്‍ ഒപ്പുവച്ചിരുന്നത്‌. ഒന്നാംഘട്ടം (1920-29). 1920 ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു വലിയ വഴിത്തിരിവിനെ കുറിച്ചു. ഒന്നാം ലോകയുദ്ധാനന്തരം സ്വാതന്ത്യ്രം ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ച ഇന്ത്യക്കാരെയാകെ നിരാശയിലാഴ്‌ത്തിക്കൊണ്ട്‌ ബ്രിട്ടീഷ്‌ ഭരണമേധാവികള്‍ മര്‍ദന നടപടികള്‍ക്ക്‌ ശക്തി കൂട്ടി. പരിമിതമായ ചില ഭരണപരിഷ്‌കാരങ്ങള്‍ വാഗ്‌ദാനം ചെയ്‌ത മൊണ്ടേഗുചെംസ്‌ഫോര്‍ഡ്‌ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ തിരസ്‌കരിച്ചു. ജനങ്ങളെ അടിച്ചമര്‍ത്താന്‍ റൗലറ്റ്‌ ആക്‌റ്റ്‌ നടപ്പാക്കി. അതിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധവും ഹര്‍ത്താലും ജാലിയന്‍വാലാ ബാഗില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ക്രൂരമായ കൂട്ടക്കൊലയില്‍ കലാശിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ അതുവരെയുള്ള മിതവാദനയങ്ങള്‍ വെടിഞ്ഞ്‌ 1920 ഡിസംബറില്‍ നാഗ്‌പൂരില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നിസ്സഹകരണപ്രസ്ഥാനം പ്രഖ്യാപിച്ചു. ഈ വമ്പിച്ച വേലിയേറ്റത്തില്‍ തൊഴിലാളികള്‍ ജീവിതാവശ്യങ്ങളും സ്വാതന്ത്യ്രവും നേടാന്‍ വ്യാപകമായി പണിമുടക്കും പ്രക്ഷോഭവും നടത്തി. 1920ലെ ആദ്യപകുതിയില്‍ 200ല്‍പ്പരം പണിമുടക്കുസമരങ്ങള്‍ നടന്നത്‌ ഇന്ത്യയുടെ ചരിത്രത്തില്‍ അഭൂതപൂര്‍വമായിരുന്നു. 1920 ഒ.ല്‍ ബോംബെയില്‍ ലാലാ ലജ്‌പത്‌ റായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച്‌ ആദ്യത്തെ അഖിലേന്ത്യാ തൊഴിലാളി സംഘടനയായ "അഖിലേന്ത്യാ ട്രഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌' രൂപവത്‌കരിക്കപ്പെട്ടു. അതില്‍ കമ്യൂണിസ്റ്റുകാരും ഇടതുപക്ഷ ചിന്താഗതിക്കാരും നിര്‍ണായകമായ പങ്കുവഹിച്ചു.

ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുഖപത്രം ദ്‌ വാന്‍ഗാര്‍ഡ്‌
ശിങ്കാരവേലുചെട്ടിയാര്‍

ഈ സംഭവഗതികളും നിസ്സഹകരണപ്രസ്ഥാനവും ഖിലാഫത്ത്‌ പ്രസ്ഥാനവും അവയെ അടിച്ചമര്‍ത്താന്‍ ഗവണ്‍മെന്റ്‌ കൈക്കൊണ്ട നടപടികളും, ചൗരിചൗരാ സംഭവത്തെത്തുടര്‍ന്ന്‌ നിസ്സഹകരണസമരം പിന്‍വലിച്ചതില്‍ തീവ്ര ദേശീയവാദികള്‍ക്ക്‌ ഉണ്ടായ നിരാശയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലേക്ക്‌ ജനങ്ങളെ ആകര്‍ഷിക്കാനിടയാക്കി. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഇന്ത്യയ്‌ക്കകത്തും പുറത്തും ഉള്ള വിപ്ലവകാരികളില്‍ വേരോടാന്‍തുടങ്ങി. ഇക്കാലത്ത്‌ പ്രധാനമായും നാലു പ്രവണതകളാണ്‌ പ്രസ്ഥാനത്തില്‍ പ്രകടമായത്‌.

i. ഒന്നാംലോകയുദ്ധകാലത്തും തുടര്‍ന്നും ജര്‍മനി, യു.എസ്‌., തുര്‍ക്കി, അഫ്‌ഗാനിസ്‌താന്‍ മുതലായ രാഷ്‌ട്രങ്ങളില്‍ അഭയംതേടിയ ഇന്ത്യന്‍ വിപ്ലവകാരികളെ ഒക്‌ടോബര്‍ വിപ്ലവം ആകര്‍ഷിച്ചു. ബെര്‍ലിനില്‍ നിന്ന്‌ "ഇന്ത്യന്‍ താത്‌കാലിക ദേശീയ ഗവണ്‍മെന്റും' മറ്റും രൂപീകരിച്ചു പ്രവര്‍ത്തിച്ചവരാണവരില്‍ ചിലര്‍. വീരേന്ദ്രനാഥ ചട്ടോപാധ്യായ, എം. ബര്‍ക്കത്തുള്ള, എം.പി.ബി.ടി. ആചാര്യ, എം.എന്‍. റോയ്‌ തുടങ്ങിയ അത്തരക്കാരില്‍ ചിലരാണ്‌ 1920ല്‍ താഷ്‌കെന്റില്‍ വച്ച്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി രൂപവത്‌കരിച്ചത്‌.

ii. യു.എസ്സില്‍ കുടിയേറിയ പഞ്ചാബിസിക്ക്‌ കര്‍ഷകര്‍ രൂപവത്‌കരിച്ച ഗദര്‍ പാര്‍ട്ടിയും അവര്‍ യുദ്ധകാലത്ത്‌ "കൊമാഗതമരു' എന്ന ജപ്പാന്‍ യുദ്ധക്കപ്പല്‍ പിടിച്ചെടുക്കാന്‍ നടുക്കടലില്‍ വച്ച്‌ നടത്തിയ വീരസാഹസികയത്‌നവും ഇന്ത്യന്‍ വിപ്ലവാഗ്നിയില്‍ എണ്ണയൊഴിച്ചു. ഗദര്‍ പാര്‍ട്ടിയില്‍പ്പെട്ട സോഹന്‍സിങ്‌, രത്തന്‍സിങ്‌ തുടങ്ങി ഒരു വലിയ സംഘം വിപ്ലവകാരികള്‍ മാര്‍ക്‌സിസത്തിലേക്കാകര്‍ഷിക്കപ്പെട്ടു.

iii. ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ തുര്‍ക്കി സാമ്രാജ്യത്തോടുചെയ്‌ത കൊടുംചതിയില്‍ രോഷാകുലരായ മുസ്‌ലിം വിപ്ലവകാരികള്‍ യുദ്ധാനന്തരകാലത്ത്‌ പശ്ചിമേഷ്യയിലും തുടര്‍ന്ന്‌ സോവിയറ്റ്‌ യൂണിയനിലും തീര്‍ഥയാത്രക്കാരായി സഞ്ചരിച്ച്‌ (മുജാഹിര്‍മാര്‍) പലയിടത്തും ചെന്നെത്തി. ഷൗക്കത്ത്‌ ഉസ്‌മാനി, അബ്‌ദുല്‍ മജീദ്‌, ഫിറോസുദ്ദീന്‍ മന്‍സൂര്‍, റഹ്‌മത്‌ അലി, മുഹമ്മദ്‌ അലി എന്നിവര്‍ ഉള്‍പ്പെട്ട ഒരു വലിയ സംഘം കമ്യൂണിസത്തിലേക്കാകര്‍ഷിക്കപ്പെട്ടു.

iv. ഈ മൂന്നു പ്രവണതകളെയുംകാള്‍ പ്രധാനവും വ്യാപകവുമായിരുന്നു ഇക്കാലത്ത്‌ ഇന്ത്യയില്‍ നടന്ന കമ്യൂണിസ്റ്റ്‌ ഗ്രൂപ്പ്‌ പ്രവര്‍ത്തനങ്ങള്‍. കോണ്‍ഗ്രസ്‌, ഖിലാഫത്ത്‌, പഞ്ചാബിലെ അകാലി, ബംഗാളിലെയും പഞ്ചാബിലെയും വിവിധ ഭീകര സംഘങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം കമ്യൂണിസ്റ്റ്‌ ചിന്താഗതിക്കാര്‍ ഉയര്‍ന്നുവന്നു. 1921-22ലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പിന്നോടിയായ ഗാന്ധിജിയുടെ അഹിംസാവാദം അവരെ തൃപ്‌തിപ്പെടുത്തിയില്ല. അവര്‍ കമ്യൂണിസ്റ്റ്‌ ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുകയും കൃഷിക്കാരെയും തൊഴിലാളികളെയും യുവദേശീയവാദികളെയും പുതിയ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ അണിനിരത്താന്‍ യത്‌നിക്കുകയും ചെയ്‌തു. കല്‍ക്കത്തയില്‍ മുസഫര്‍ അഹമ്മദും, ബോംബെയില്‍ എസ്‌.എ. ഡാങ്കേയും, മദിരാശിയില്‍ ശിങ്കാരവേലുചെട്ടിയാരും സംഘടിപ്പിച്ച ഗ്രൂപ്പുകളും, ലാഹോറിലെ ഇങ്ക്വിലാബ്‌ പ്രവര്‍ത്തകരും പ്രത്യേകം എടുത്തുപറയത്തക്കവരാണ്‌.

ഇക്കാലയളവില്‍ സാര്‍വദേശീയ പ്രസ്ഥാനത്തിന്റെ സംഘടനയായ കമ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണലുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചത്‌ എം.എന്‍. റോയിയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ താഷ്‌കെന്റില്‍ രൂപവത്‌കരിക്കപ്പെട്ട കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുമാണ്‌. ഇന്റര്‍നാഷണലില്‍ റോയ്‌ അപ്രധാനമല്ലാത്ത പങ്കുവഹിച്ചു. രണ്ടാം ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ്സില്‍ ലെനിന്‍ അവതരിപ്പിച്ച കൊളോനിയല്‍ തീസിസിന്‌ ചില ഭേദഗതികള്‍ റോയ്‌ അവതരിപ്പിച്ചു. പില്‌ക്കാലത്ത്‌ റോയിയുടെ ബഹിഷ്‌കരണത്തിന്‌ വഴിതെളിച്ച വാദഗതികള്‍ അദ്ദേഹത്തിന്റെ ഭേദഗതികളില്‍ പ്രകടമായിരുന്നു. 1922ല്‍ ഗയയില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ സമ്മേളനത്തിന്‌ കമ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണല്‍ ഒരു ആശംസാസന്ദേശം അയച്ചുകൊടുത്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനു ഒരു കര്‍മപരിപാടി എന്ന പേരില്‍ റോയ്‌ തയ്യാറാക്കിയ ഒരു രേഖയും ഗയാ കോണ്‍ഗ്രസ്സില്‍ വിതരണം ചെയ്‌തിരുന്നു. ഡാങ്കേയും ശിങ്കാരവേലുചെട്ടിയാരും മറ്റു ചില കമ്യൂണിസ്റ്റുകാരും ഗയാ കോണ്‍ഗ്രസ്സില്‍ സജീവമായി പങ്കെടുത്തു.

1922ല്‍ മൂന്നു കമ്യൂണിസ്റ്റ്‌ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ പുറത്തുവന്നു. ബെര്‍ലിനില്‍ നിന്ന്‌ എം.എന്‍. റോയ്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുഖപത്രമായി പ്രസിദ്ധീകരിച്ച വാന്‍ഗാര്‍ഡ്‌ ആണ്‌ അവയില്‍ പ്രധാനം. ബോംബെയില്‍ നിന്ന്‌ ഡാങ്കെ പ്രസിദ്ധീകരിച്ചു തുടങ്ങിയ സോഷ്യലിസ്റ്റ്‌, ലാഹോറില്‍ നിന്ന്‌ ഗുലാം ഹുസൈനും മറ്റും ചേര്‍ന്നു പ്രസിദ്ധീകരിച്ചു തുടങ്ങിയ ഇങ്ക്വിലാബ്‌ എന്നിവയാണ്‌ മറ്റു രണ്ടെണ്ണം. 1925ല്‍ ശിങ്കാരവേലു ചെട്ടിയാര്‍ ആരംഭിച്ച ലേബര്‍കിസാന്‍ ഗസറ്റും, വിപ്ലവകവി കാസിംനസറുല്‍ ഇസ്‌ലാമിന്റെ ലംഗാലും കുറേക്കാലം പ്രസിദ്ധീകരണം തുടര്‍ന്നു.

ഇക്കാലത്ത്‌ കമ്യൂണിസ്റ്റ്‌ ചിന്താഗതി വ്യാപിച്ചു തുടങ്ങുകയും കമ്യൂണിസ്റ്റുകാര്‍ കൂടുതലായി തൊഴിലാളി കര്‍ഷകവിഭാഗങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തതോടെ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ കടുത്ത മര്‍ദന നടപടികള്‍ ആരംഭിച്ചു. പശ്ചിമേഷ്യയില്‍ നിന്നും മറ്റും തിരിച്ചു വന്നുതുടങ്ങിയ "മുജാഹിര്‍മാര്‍ക്കും' സ്വാതന്ത്യ്രപ്പോരാളികള്‍ക്കും എതിരായി "പെഷവാര്‍ ഗൂഢാലോചന' എന്നു വിശേഷിപ്പിക്കപ്പെടുന്ന നാലു കേസുകള്‍ അധികൃതര്‍ ചാര്‍ജുചെയ്‌തു. പലരെയും നീണ്ടനാളത്തേക്ക്‌ ശിക്ഷിച്ചു; ഫിറോസുദ്ദീന്‍ മന്‍സൂര്‍ തുടങ്ങി നിരവധിപേര്‍ ഇങ്ങനെ ശിക്ഷിക്കപ്പെട്ടവരാണ്‌. അടുത്ത കേസ്‌ "കാണ്‍പൂര്‍ ഗൂഢാലോചന' എന്ന പേരിലാണറിയപ്പെടുന്നത്‌; 1924ല്‍ നടന്ന ഈ കേസില്‍ മുസഫര്‍ അഹമ്മദ്‌, നളിനിഗുപ്‌ത, എസ്‌.എ. ഡാങ്കെ, ഷൗക്കത്ത്‌ ഉസ്‌മാനി, എം.എന്‍. റോയ്‌ തുടങ്ങി 13 പേരായിരുന്നു പ്രതികള്‍. അതില്‍ ആദ്യത്തെ നാലു പേരെ മാത്രമേ പിടികിട്ടിയുള്ളു. അവരെ തടവിന്‌ വിധിച്ചു. 1925 മാ.ഏ.ല്‍ കമ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണല്‍ നിര്‍വാഹകസമിതിയുടെ വിപുലീകൃതപ്ലീനം ഇന്ത്യന്‍ സ്ഥിതിഗതികളെ വിലയിരുത്തുന്ന ഒരു പ്രമേയം അംഗീകരിച്ചത്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ കാഴ്‌ചപ്പാടുകള്‍ വ്യക്തമാക്കാനും ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സാര്‍വദേശീയാംഗീകാരം സ്ഥിരീകരിക്കാനും ഉപകരിച്ചു.

1924ല്‍ അഞ്ചാം ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ്സില്‍ വച്ച്‌ എം.എന്‍. റോയ്‌ നിര്‍വാഹകസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തൊഴിലാളിവര്‍ഗ രാഷ്‌ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സ്വന്തം വ്യക്തിത്വവും സ്വതന്ത്രനയവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പൊതു ദേശീയ വിമോചനപ്രസ്ഥാനവുമായി സഹകരിച്ചും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലൂടെ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ പടവെട്ടുക, സ്വാതന്ത്യ്രസമരത്തില്‍ കൃഷിക്കാരെയും തൊഴിലാളികളെയും അണിനിരത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക, ദേശീയ നേതൃത്വത്തിന്റെ അന്യവര്‍ഗസ്വഭാവം മനസ്സിലാക്കി അതിന്റെ ചാഞ്ചാട്ടങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക, വിപുലമായ സാമ്രാജ്യ വിരുദ്ധമുന്നണി കെട്ടിപ്പടുക്കുക എന്നീ അടിസ്ഥാനതത്ത്വങ്ങളെല്ലാം ഇന്റര്‍നാഷണല്‍ നിര്‍വാഹകസമിതിയുടെ വിപുലീകൃതപ്ലീനം മുന്നോട്ടു വച്ചു. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്നതിനാല്‍ നിയമപരമായി പ്രവര്‍ത്തിക്കാനുള്ള സംഘടനാനയങ്ങള്‍ ഉണ്ടാക്കണം എന്നും നിര്‍ദേശിക്കപ്പെട്ടു.

1925 ഡി. 26ല്‍ കാണ്‍പൂരില്‍ ചേര്‍ന്ന അഖിലേന്ത്യാ കമ്യൂണിസ്റ്റ്‌ സമ്മേളനമാണ്‌ അടുത്ത സുപ്രധാന സംഭവം. ഇതിനെ പാര്‍ട്ടിയുടെ സ്ഥാപക സമ്മേളനമായി പരിഗണിക്കുന്നവരുണ്ട്‌. എന്നാല്‍, കാണ്‍പൂര്‍ സമ്മേളനത്തില്‍ മുഖ്യപങ്കു വഹിച്ചിരുന്ന മുസഫര്‍ അഹമ്മദ്‌ താഷ്‌കെന്റ്‌ സമ്മേളനത്തെയാണ്‌ സ്ഥാപക സമ്മേളനമായി അംഗീകരിച്ചത്‌. സി.പി.ഐ.(എം.) ഈ നിലപാടാണ്‌ സ്വീകരിക്കുന്നത്‌. സി.പി.ഐ. ആകട്ടെ കാണ്‍പൂര്‍ സമ്മേളനത്തെയാണ്‌ അംഗീകരിക്കുന്നത്‌. കാണ്‍പൂര്‍ സമ്മേളനം ഒരു പ്രധാന നാഴികക്കല്ലായിരുന്നു എന്നതില്‍ പക്ഷാന്തരമില്ല. കാണ്‍പൂര്‍ സമ്മേളനം തെരഞ്ഞെടുത്ത കമ്മിറ്റിയുടെ പ്രസിഡന്റ്‌ ശിങ്കാരവേലു ചെട്ടിയാരും സെക്രട്ടറിമാരില്‍ ഒരാള്‍ എസ്‌.വി. ഘാട്ടേയും ആയിരുന്നു. മുസഫര്‍ അഹമ്മദ്‌, കെ.എന്‍. ജോഗ്ലേക്കര്‍, ആര്‍.എസ്‌. നിംബ്‌കര്‍ എന്നിവര്‍ കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. കാണ്‍പൂരില്‍ തെരഞ്ഞെടുക്കപ്പെട്ട നേതൃത്വം അഖിലേന്ത്യാതലത്തില്‍ കമ്യൂണിസ്റ്റ്‌ ഗ്രൂപ്പുകളുണ്ടാക്കാനും പരസ്യമായും രഹസ്യമായും പാര്‍ട്ടി ഘടകങ്ങളും മുന്നണി സംഘടനകളും കെട്ടിപ്പടുക്കാനും നടപടികള്‍ കൈക്കൊണ്ടു. റെയില്‍വേ, തുണിനെയ്‌ത്ത്‌ മുതലായ രംഗങ്ങളില്‍ ട്രഡ്‌ യൂണിയനുകള്‍ ശക്തിപ്പെട്ടു. റവലൂഷനറി ഇന്റര്‍നാഷണല്‍ ലേബര്‍ യൂണിയനുകളുമായി ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരും എ.ഐ.ടി.യു.സി.യും ബന്ധപ്പെട്ടു. പേഴ്‌സിഗ്ലാഡിങ്‌, ഫിലിപ്പ്‌ സ്‌പ്രാറ്റ്‌, ഡൊണാള്‍ഡ്‌ കാംബെല്‍, ഷപ്പുര്‍ജി സക്ലത്ത്‌വാല തുടങ്ങി ബ്രിട്ടീഷ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പല നേതാക്കളും ഇന്ത്യ സന്ദര്‍ശിച്ചു. ഇതില്‍ ഇന്ത്യാക്കാരനും ബ്രിട്ടീഷ്‌ കോമണ്‍സ്‌ സഭയിലെ കമ്യൂണിസ്റ്റ്‌ മെംബറുമായിരുന്ന സക്ലത്ത്‌വാലയുടെ സന്ദര്‍ശന പര്യടനം കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ പരസ്യമായി രംഗത്തിറക്കാന്‍ കുറച്ചൊന്നുമല്ല സഹായിച്ചത്‌. 1926ല്‍ ഗൗഹാട്ടിയില്‍ വച്ചു ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒരു വിജ്ഞാപനം വിതരണം ചെയ്‌തു.

ഇന്ത്യയുടെ നാനാഭാഗങ്ങളിലും പല പ്രവിശ്യകളിലും നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ കര്‍ഷകത്തൊഴിലാളി പാര്‍ട്ടികള്‍ രൂപം കൊണ്ടു. സൈമണ്‍ കമ്മിഷന്‍ ബഹിഷ്‌കരണം, ഉപ്പുസത്യഗ്രഹത്തിനുള്ള തയ്യാറെടുപ്പ്‌ എന്നിങ്ങനെ രാഷ്‌ട്രീയരംഗം ചൂടുപിടിക്കുകയായിരുന്നു. 1929ലെ ലോകമുതലാളിത്തത്തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ ഇന്ത്യയിലും പ്രകടമായിത്തുടങ്ങിയിരുന്നു. പണിമുടക്കുകളുടെ വേലിയേറ്റം തൊഴില്‍ രംഗത്തെ അസ്വസ്ഥതയുടെ സൂചകമായി കണക്കാക്കാം. 1924ല്‍ നഷ്ടപ്പെട്ട തൊഴില്‍ ദിനങ്ങള്‍ ഒന്‍പതു ലക്ഷമായിരുന്നു. 1925ല്‍ അത്‌ 1,25,78,129 ആയും 1928ല്‍ 3,16,47,404 ആയും ഉയര്‍ന്നു. ട്രഡ്‌ യൂണിയനുകളെ നിയന്ത്രിക്കാന്‍ 1928ല്‍ കേന്ദ്ര നിയമം വന്നു. കേന്ദ്ര അസംബ്ലിയില്‍ ബോംബെറിഞ്ഞതിന്‌ 1928ല്‍ ഭഗത്‌സിംഗിനെയും മറ്റും അറസ്റ്റ്‌ ചെയ്‌തു.

കെ.പി.ആര്‍. ഗോപാലന്‍

പുതിയ സംഭവവികാസങ്ങള്‍ ബ്രിട്ടീഷുകാരെ പരിഭ്രാന്തരാക്കി. കമ്യൂണിസ്റ്റുകാരെയും ഇടതുപക്ഷക്കാരെയും ദേശീയ സ്വാതന്ത്യ്രപ്രസ്ഥാനത്തില്‍നിന്നൊറ്റപ്പെടുത്തി തകര്‍ക്കാന്‍ ബ്രിട്ടീഷുകാരുടെ പഴയ ആയുധം തന്നെ ഒന്നുകൂടി പ്രയോഗിച്ചു. അതാണ്‌ 1929ലെ മീററ്റ്‌ ഗൂഢാലോചനക്കേസ്‌. ഇന്ത്യയുടെ നാനാഭാഗത്തുമായി 32 കമ്യൂണിസ്റ്റുകാരെയും കര്‍ഷകതൊഴിലാളി പാര്‍ട്ടി പ്രവര്‍ത്തകരെയും ഊര്‍ജസ്വലരായ ദേശീയവാദികളെയും അറസ്റ്റ്‌ ചെയ്‌തു. ജനശ്രദ്ധയില്‍ നിന്നൊഴിഞ്ഞു നില്‌ക്കാനായി മീററ്റ്‌ എന്ന ചെറുപട്ടണത്തില്‍ അവരെ വിസ്‌തരിച്ചു. മൂന്നരവര്‍ഷം നീണ്ടുനിന്ന വിചാരണയില്‍ ജവാഹര്‍ലാല്‍ നെഹ്‌റു, അന്‍സാരി, കൈലാസനാഥ്‌ കാട്‌ജു തുടങ്ങിയ കോണ്‍ഗ്രസ്‌ നേതാക്കള്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായി. പക്ഷേ ബ്രിട്ടീഷ്‌ പ്രതീക്ഷയ്‌ക്കു കടകവിരുദ്ധമായി ഈ വിചാരണ ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനെ കൂട്ടില്‍ക്കയറ്റി വിസ്‌തരിക്കാനും കമ്യൂണിസ്റ്റ്‌ ആശയങ്ങള്‍ വിപുലമായി പ്രചരിപ്പിക്കാനും ഉള്ള അവസരമായി മാറി. എങ്കിലും "ചക്രവര്‍ത്തിതിരുമേനിക്കെതിരായി യുദ്ധം ചെയ്‌തതിനും', "കലാപത്തിനൊരുക്കു കൂട്ടിയതിനും' പ്രതികളില്‍ ഭൂരിപക്ഷം പേരെയും കനത്ത ശിക്ഷയ്‌ക്ക്‌ വിധിച്ചു. മുസഫര്‍ അഹമ്മദിനു ജീവപര്യന്തം നാടുകടത്തല്‍, ഡാങ്കേക്കും ഘാട്ടേക്കും 12 വര്‍ഷം നാടുകടത്തല്‍, മിറാജ്‌കര്‍ക്കും ഷൗക്കത്ത്‌ ഉസ്‌മാനിക്കും 10 വര്‍ഷം നാടുകടത്തല്‍, പിന്നെ കഠിനതടവ്‌ ഇങ്ങനെ പോകുന്നു ശിക്ഷകള്‍. പുരണ്‍ചന്ദ്ര ജോഷി (പി.സി. ജോഷി), ഗംഗാധര്‍ അധികാരി തുടങ്ങി പില്‌ക്കാലത്തു പ്രസിദ്ധി നേടിയ പല നേതാക്കളും ശിക്ഷിക്കപ്പെട്ടു.

രണ്ടാം ഘട്ടം (1929-41). ഈ കാലഘട്ടത്തെ തന്നെ മൂന്ന്‌ ഉപകാലഘട്ടങ്ങളായി തിരിക്കാം. 1929 മുതല്‍ 1934 വരെ, 1934 മുതല്‍ 1939 വരെ, 1939 മുതല്‍ 1941 വരെ.

ആദ്യത്തെ ഉപകാലഘട്ടം ദേശീയ സ്വാതന്ത്യ്രസമര രംഗത്ത്‌ വമ്പിച്ച സംഭവവികാസങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചു; ഉപ്പുസത്യാഗ്രഹം, ഗാന്ധിഇര്‍വിന്‍സന്ധി, ലണ്ടന്‍ വട്ടമേശസമ്മേളനം മുതലായവ. മീററ്റ്‌ ഗൂഢാലോചനക്കേസില്‍ നേതൃത്വം മുഴുവന്‍ തടവിലായതോടെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഘടന ശിഥിലീകൃതമായി. 1929ല്‍ എം.എന്‍. റോയിയെ കമ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണലില്‍ നിന്ന്‌ പുറത്താക്കി. പാര്‍ട്ടിയില്‍ വിവിധ ഗ്രൂപ്പുകള്‍ തലപൊക്കി. പ്രത്യയശാസ്‌ത്രപരവും നയപരവുമായ ഭിന്നതകള്‍ കാട്ടുന്ന ഉള്‍പ്പാര്‍ട്ടി മത്സരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ നയപരമായും സംഘടനാപരമായും യോജിപ്പിക്കാനായി 1932 മേയ്‌മാസത്തില്‍ ചൈനയിലെയും ഗ്രറ്റ്‌ ബ്രിട്ടനിലെയും ജര്‍മനിയിലെയും കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ ചേര്‍ന്ന്‌ ഒരു പ്രധാന കത്തയച്ചു. 1933 ജൂല. 16നു ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി വീണ്ടും ഒരു കത്തയച്ചു. മീററ്റ്‌ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ തടവറയില്‍ വച്ച്‌ ചര്‍ച്ചചെയ്‌തു ചില രേഖകള്‍ തയ്യാറാക്കുകയും ഒരു കേന്ദ്ര കമ്മിറ്റി രൂപവത്‌കരിക്കുകയും ചെയ്‌തു. 1933 ആഗ.ല്‍ മീററ്റ്‌ തടവുകാര്‍ മോചിപ്പിക്കപ്പെട്ടതോടെ ഡി.ല്‍ വിവിധ ഗ്രൂപ്പുകള്‍ക്ക്‌ തൃപ്‌തികരമാംവണ്ണം കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി രൂപവത്‌കരിക്കപ്പെട്ടു. മീററ്റ്‌ കേസില്‍ ശിക്ഷിക്കപ്പെട്ട 27 വയസ്സു പ്രായമായിരുന്ന പി.സി. ജോഷി കേന്ദ്ര കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1948 വരെ ഇദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. രൂപംകൊണ്ട നാള്‍ മുതല്‌ക്കേ പാര്‍ട്ടി ഫലത്തില്‍ നിയമവിരുദ്ധമായിട്ടാണ്‌ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമായത്‌. എന്നാല്‍ ഔപചാരികമായി പാര്‍ട്ടി നിരോധിക്കപ്പെട്ടത്‌ 1934 ജൂല.ലെ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഉത്തരവുപ്രകാരമാണ്‌.

അടുത്ത ഉപഘട്ടം 1939ല്‍ രണ്ടാംലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ അവസാനിക്കുന്നു. ഇക്കാലത്ത്‌ ഇന്ത്യയിലും ലോകത്താകെയും വമ്പിച്ച മാറ്റങ്ങള്‍ നടന്നുകൊണ്ടിരുന്നു. ഫാഷിസത്തിന്റെ വളര്‍ച്ച, 1935ലെ ഇന്ത്യന്‍ ഭരണഘടനയുടെ പ്രഖ്യാപനം, 1937ല്‍ ഇന്ത്യന്‍ പ്രവിശ്യകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷത്തിലും കോണ്‍ഗ്രസ്‌ അധികാരത്തില്‍ വന്നത്‌എന്നിങ്ങനെ പോകുന്നു സംഭവവികാസങ്ങള്‍. കോണ്‍ഗ്രസ്സില്‍ കമ്യൂണിസ്റ്റിതര ഇടതുപക്ഷം ശക്തിപ്പെട്ടു. കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി രൂപീകരിക്കപ്പെട്ടു. ജവാഹര്‍ലാല്‍ നെഹ്‌റുവും മറ്റും സോഷ്യലിസത്തിന്റെ വക്താക്കളായി.

1935ല്‍ ചേര്‍ന്ന കമ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണലിന്റെ ഏഴാം കോണ്‍ഗ്രസ്സിന്റെ തീരുമാനങ്ങളും ജോര്‍ജി ദിമിത്രാവിന്റെ റിപ്പോര്‍ട്ടും ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ പുതിയ ഒരു ലക്ഷ്യബോധവും ഊര്‍ജസ്വലതയും നല്‌കി. ഫാഷിസത്തിനെതിരെ സാര്‍വദേശീയവും സാമ്രാജ്യത്വത്തിനെതിരെ ദേശീയവും ആയ വിപുലമായ ഐക്യമുന്നണി കെട്ടിപ്പടുക്കാന്‍ ദിമിത്രാവിന്റെ റിപ്പോര്‍ട്ട്‌ പ്രചോദനം നല്‌കി. 1936ല്‍ നെഹ്‌റുവിന്റെ അധ്യക്ഷതയില്‍ ലഖ്‌നൗവില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ സാര്‍വദേശീയ രംഗത്ത്‌ ഫാഷിസത്തിനെതിരെയും ദേശീയരംഗത്ത്‌ സാമ്രാജ്യത്വത്തിനെതിരെയും ജനകീയ ഐക്യപരിപാടികള്‍ അംഗീകരിച്ചു. അതോടനുബന്ധിച്ച്‌ കമ്യൂണിസ്റ്റുകാര്‍ മുന്‍കൈ എടുത്ത്‌ അഖിലേന്ത്യാ കിസാന്‍സഭ, അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്‍, അഖിലേന്ത്യാ നാട്ടുരാജ്യപ്രജാസമ്മേളനം മുതലായവ സംഘടിപ്പിച്ചു. പ്രംചന്ദിന്റെ നേതൃത്വത്തില്‍ ലഖ്‌നൗവില്‍ വച്ച്‌ ചേര്‍ന്ന ഒന്നാം പുരോഗമന സാഹിത്യസംഘടനാ സമ്മേളനത്തിലും കമ്യൂണിസ്റ്റുകാര്‍ ഗണ്യമായ പങ്കു വഹിച്ചു; അഖിലേന്ത്യാ ട്രഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്സിലുണ്ടായ ഭിന്നിപ്പ്‌ അവസാനിപ്പിച്ച്‌ പുനഃസംഘടിപ്പിക്കുകയും ചെയ്‌തു. 1937ല്‍ കോണ്‍ഗ്രസ്‌ വിവിധ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വന്നതോടെ 1934ലെ നിരോധന ഉത്തരവ്‌ നിലവിലുണ്ടായിരുന്നെങ്കിലും താരതമ്യേന നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞു. ഇക്കാലത്ത്‌ പി.സി. ജോഷി പത്രാധിപരായി നാഷണല്‍ ഫ്രണ്ട്‌ എന്നൊരു ഇംഗ്ലീഷ്‌ കാലിക പ്രസിദ്ധീകരണം പാര്‍ട്ടിയുടേതായി പുറത്തുവന്നുകൊണ്ടിരുന്നു.

പി. കൃഷ്‌ണപിള്ള, കെ. ദാമോദരന്‍, ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌, എ.കെ. ഗോപാലന്‍, എന്‍.സി.ശേഖര്‍ എന്നിവരായിരുന്നു കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കന്മാര്‍. കെ.സി. ജോര്‍ജ്‌, ആര്‍. സുഗതന്‍, പി.റ്റി. പുന്നൂസ്‌, സി.കെ. കുമാരപ്പണിക്കര്‍, എം.എന്‍. ഗോവിന്ദന്‍ നായര്‍. കെ.പി.ആര്‍. ഗോപാലന്‍ മുതലായവരുടെ നിസ്വാര്‍ഥ പ്രവര്‍ത്തനം കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ ശക്തിപ്പെടുത്തി.

കേന്ദ്രീകൃതമായ നേതൃത്വം, നയപ്രശ്‌നങ്ങളിലെ ആശയവ്യക്തത, കോണ്‍ഗ്രസ്‌ ഭരണത്തിന്‍ കീഴില്‍ താരതമ്യേന നിയമവിധേയമായി പ്രവര്‍ത്തിക്കാനുള്ള സൗകര്യം എന്നിവ പാര്‍ട്ടിയുടെ വളര്‍ച്ചയെ ത്വരിതഗതിയിലാക്കി. എന്നാല്‍ 1939 സെപ്‌.ല്‍ ജര്‍മനിയും ബ്രിട്ടനും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുകയും, ഇന്ത്യയോടാലോചിക്കാതെ യുദ്ധത്തില്‍ ഇന്ത്യയെ പങ്കാളിയാക്കിയ ബ്രിട്ടീഷ്‌ നയത്തില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ മന്ത്രിസഭകള്‍ രാജിവയ്‌ക്കുകയും ചെയ്‌തതോടെ സ്ഥിതിഗതികള്‍ ആകെ മാറി. രണ്ടു സാമ്രാജ്യച്ചേരികള്‍ തമ്മിലുള്ള യുദ്ധത്തില്‍ ഇന്ത്യയ്‌ക്ക്‌ താത്‌പര്യമില്ലെന്നും ഇന്ത്യന്‍ സ്വാതന്ത്യ്രത്തിനായി ഊര്‍ജസ്വലസമരപരിപാടികള്‍ സ്വീകരിക്കണമെന്നും കമ്യൂണിസ്റ്റ്‌ പാര്‍ട്ടി വാദിച്ചു. ഇടതുപക്ഷമുള്‍പ്പെടെയുള്ള സാമ്രാജ്യവിരുദ്ധശക്തികളെ യോജിപ്പിക്കാന്‍ ശ്രമിക്കാതെ കൂടിയാലോചനയ്‌ക്കും വ്യക്തി സത്യ-ാഗ്രഹത്തിനും മറ്റുമാണ്‌ കോണ്‍ഗ്രസ്‌ ഒരുങ്ങിയത്‌. 1939ല്‍ സാമ്രാജ്യയുദ്ധത്തിനെതിരെ കമ്യൂണിസ്റ്റ്‌ നേതൃത്വത്തില്‍ ബോംബെയിലെ തൊഴിലാളികള്‍ നടത്തിയ പണിമുടക്കില്‍ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്തു.

1940ല്‍ ഇന്ത്യയില്‍ പലേടത്തും കമ്യൂണിസ്റ്റ്‌ നേതൃത്വത്തില്‍ പണിമുടക്കുകള്‍, സംഘട്ടനങ്ങള്‍, കര്‍ഷക സമരങ്ങള്‍ എന്നിവ നടന്നു. 1940ല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ സുഭാഷ്‌ ചന്ദ്രബോസ്‌ ജര്‍മനിയില്‍ എത്തിചേര്‍ന്നു. ഹിറ്റ്‌ലറുടെയും ജപ്പാന്റെയും സഹായത്തോടെ ഇന്ത്യന്‍ സ്വാതന്ത്യ്രം നേടാന്‍ അദ്ദേഹം ശ്രമിച്ചുതുടങ്ങി.

1941 ജൂണ്‍ 22നു സോവിയറ്റ്‌ യൂണിയന്‌ എതിരെ ജര്‍മനി യുദ്ധം പ്രഖ്യാപിച്ചതോടെ യുദ്ധത്തിന്റെ സ്വഭാവം ആകെ മാറിയതായി കമ്യൂണിസ്റ്റുകാര്‍ കരുതി. അതുവരെയുള്ള യുദ്ധം സാമ്രാജ്യങ്ങള്‍ തമ്മിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ യുദ്ധത്തിന്റെ പ്രധാനധാര സോഷ്യലിസ്റ്റ്‌ രാജ്യവും സാമ്രാജ്യത്വത്തിന്റെ മൂര്‍ത്തീമദ്‌ഭാവമായ നാസിസവും തമ്മിലായി. അതുകൊണ്ട്‌ യുദ്ധത്തില്‍ സോവിയറ്റ്‌ യൂണിയന്‍ ഉള്‍പ്പെട്ട ജനാധിപത്യചേരിയെ സഹായിക്കണമെന്നും, ജനാധിപത്യചേരിയില്‍ ബ്രിട്ടനെപ്പോലുള്ള സാമ്രാജ്യത്വശക്തികള്‍ കൂടി ഉണ്ടെങ്കിലും നാസിസത്തിന്റെ പരാജയം സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയ്‌ക്കും ഇന്ത്യ തുടങ്ങിയ കോളനിരാഷ്‌ട്രങ്ങളുടെ സ്വാതന്ത്യ്രത്തിനും വഴിവയ്‌ക്കുമെന്നും കമ്യൂണിസ്റ്റുപാര്‍ട്ടി വാദിച്ചു. ഈ വാദഗതിയോട്‌ യോജിക്കുന്ന നെഹ്‌റുവിനെയും ആസാദിനെയും മറ്റും പോലെ ചിലര്‍ കോണ്‍ഗ്രസ്സില്‍ ഉണ്ടായിരുന്നുവെങ്കിലും, കോണ്‍ഗ്രസ്‌ ആകെ 1942ലെ ക്വിറ്റ്‌ ഇന്ത്യാ സമരത്തിലേക്ക്‌ നീങ്ങുകയായിരുന്നു.

മൂന്നാം ഘട്ടം (1942-1951). സാമ്രാജ്യയുദ്ധം ജനകീയ യുദ്ധമായി എന്ന കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ധാരണയും തദനുസരണമായ നയവ്യതിയാനവും പാര്‍ട്ടിയെ കോണ്‍ഗ്രസ്സില്‍ നിന്ന്‌ പൊതുവെയും കോണ്‍ഗ്രസ്സിനകത്തെ ഇടതുപക്ഷവിഭാഗങ്ങളില്‍ നിന്ന്‌ പ്രത്യേകിച്ചും ഒറ്റപ്പെടുത്തി. പാര്‍ട്ടിയുടെ മേല്‍ 1934ല്‍ ഏര്‍പ്പെടുത്തിയ നിരോധനം 1942 ജൂല.ല്‍ റദ്ദാക്കി. കുറെ നേതാക്കളെ മോചിപ്പിക്കുകയും ചെയ്‌തു. ബോംബെയില്‍ പാര്‍ട്ടിയുടെ കേന്ദ്ര ആഫീസ്‌ പരസ്യമായി സ്ഥാപിക്കപ്പെട്ടു. പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ്‌ ബോംബെയില്‍ ചേര്‍ന്നു (1943 മേയ്‌ 23ജൂണ്‍ 1). പാര്‍ട്ടി അംഗസംഖ്യ അന്ന്‌ 15,563 ആയിരുന്നു.

1942 ആഗ. 8നു അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റി, ബോംബെയില്‍ ചേര്‍ന്ന്‌ "ക്വിറ്റ്‌ ഇന്ത്യ' പ്രമേയവും സമരപരിപാടിയും അംഗീകരിച്ചതോടെ കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടു. പലയിടത്തും സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. അത്‌ പലപ്പോഴും അക്രമമാര്‍ഗത്തിലേക്ക്‌ നീങ്ങി. കോണ്‍ഗ്രസ്‌ നേതാക്കളെ മോചിപ്പിക്കുക, ദേശീയ ഗവണ്‍മെന്റ്‌ രൂപീകരിക്കുക, കോണ്‍ഗ്രസ്സും മുസ്‌ലി-ംലീഗും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും യോജിച്ച്‌ ഫാഷിസ്റ്റ്‌ വിരുദ്ധസമരത്തിന്‌ പിന്തുണ നല്‌കുകയും സ്വാതന്ത്യ്രത്തിനുവേണ്ടി യത്‌നിക്കുകയും ചെയ്യുക എന്നീ മുദ്രാവാക്യങ്ങള്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രചരിപ്പിച്ചു. 1943ലെ ഭീകരമായ ബംഗാള്‍ ക്ഷാമത്തിനിരയായവര്‍ക്ക്‌ ദുരിതാശ്വാസം സംഘടിപ്പിച്ചതും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയായിരുന്നു. പുരോഗമന സാഹിത്യസംഘടന ഇന്ത്യന്‍ പീപ്പിള്‍സ്‌ തിയെറ്റര്‍ അസോസിയേഷന്‍ (ഇപ്‌റ്റ) മുതലായവയില്‍ കമ്യൂണിസ്റ്റുകാര്‍ വലിയ പങ്കുവഹിച്ചു. മലബാറില്‍ കയ്യൂരിലെ നാലുയുവ കര്‍ഷകനേതാക്കളെ വധശിക്ഷയ്‌ക്ക്‌ വിധിച്ചതിനെതിരായി പ്രക്ഷോഭം നടത്തി. എങ്കിലും അവര്‍ 1943ല്‍ തൂക്കി കൊല്ലപ്പെട്ടു. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ പാകിസ്‌താന്‍ വാദമുയര്‍ന്നപ്പോള്‍, പാകിസ്‌താന്‍ അംഗീകരിച്ചു കൊടുക്കെണ്ടിവരുമെന്ന്‌ മനസ്സിലാക്കിയ കമ്യൂണിസ്റ്റുപാര്‍ട്ടി ദേശീയ സ്വയംനിര്‍ണയാവകാശത്തിന്റെ കാര്യത്തിലെടുത്ത നയം നിര്‍ണായകമായിരുന്നു. ഇന്ത്യയിലെ വിവിധ ദേശീയതകള്‍ക്ക്‌ സ്വയം നിര്‍ണയനത്തിനുള്ള അവകാശമുണ്ടെന്ന നയമാണ്‌ കമ്യൂണിസ്റ്റു പാര്‍ട്ടി സ്വീകരിച്ചത്‌. 1972ല്‍ മധുരയില്‍ ചേര്‍ന്ന 9-ാം കോണ്‍ഗ്രസ്സില്‍വച്ച്‌ സി.പി.ഐ.(എം) ഈ നയം ഉപേക്ഷിച്ചു. 1943ല്‍ കമ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണല്‍ പിരിച്ചുവിട്ടു. പാര്‍ട്ടി സംഘടനാപരമായി ഇന്ത്യന്‍ അതിര്‍ത്തികളിലൊതുങ്ങി.

പക്ഷേ സാര്‍വദേശീയ തൊഴിലാളി സാഹോദര്യനയം തുടര്‍ന്നു. 1945ല്‍ രണ്ടാം ലോകയുദ്ധം സോവിയറ്റ്‌ യൂണിയനും സഖ്യകക്ഷികളും ഉള്‍പ്പെട്ട ഭാഗത്തിന്റെ വിജയത്തില്‍ കലാശിച്ചതോടെ ലോകമെങ്ങുമെന്നപോലെ ഇന്ത്യയിലും വമ്പിച്ച പരിവര്‍ത്തനത്തിന്റെ നാന്ദി കുറിക്കപ്പെട്ടു. സാമ്രാജ്യത്വത്തിനെതിരായ സമരങ്ങള്‍ കാശ്‌മീര്‍ മുതല്‍ കന്യാകുമാരി വരെ വ്യാപകമായി പൊട്ടിപ്പുറപ്പെട്ടു. യുദ്ധകാലത്ത്‌ നേതാജി ബോസ്‌ സംഘടിപ്പിച്ച ഐ.എന്‍.എ. പടയാളികളെ വിട്ടുകിട്ടാന്‍വേണ്ടിയുള്ള പ്രക്ഷോഭം ഊര്‍ജിതമായി. റെയില്‍വേയിലും കമ്പിത്തപാല്‍ വകുപ്പിലും പണിമുടക്കു നടന്നു. ഹൈദരാബാദിലും (തെലുങ്കാന) തിരുവിതാംകൂറിലും (പുന്നപ്രവയലാര്‍) മഹാരാഷ്‌ട്രയിലും (വര്‍ളി ആദിവാസികള്‍ഥാനെ ജില്ല) ബംഗാളിലും (തെഭാഗ) മറ്റും നടന്ന സമരങ്ങള്‍ ഇന്ത്യയെ പിടിച്ചുകുലുക്കി. 1946ല്‍ ബോംബെയിലെ നാവികപ്പടയാളികള്‍ കോണ്‍ഗ്രസ്‌ലീഗ്‌കമ്യൂണിസ്റ്റ്‌ പതാകകള്‍ ഉയര്‍ത്തിപ്പിടിച്ച്‌ കലാപം നടത്തി. ഇവയിലെല്ലാം കമ്യൂണിസ്റ്റുകാര്‍ മറ്റു ദേശീയവാദികളോടൊപ്പം പങ്കെടുത്തു. അനിയന്ത്രിതമായി പൊട്ടിപ്പുറപ്പെട്ട ഈ സമരങ്ങളുടെ വേലിയേറ്റത്തില്‍ 1947 ആഗ. 15നു ഇന്ത്യ സ്വതന്ത്രമായി.

തുടര്‍ന്നുണ്ടായ ഭീകരമായ വര്‍ഗീയ ലഹളകളും അഭയാര്‍ഥി പ്രവാഹവും ഇന്ത്യന്‍ രാഷ്‌ട്രീയാന്തരീക്ഷത്തെ മലീമസമാക്കി. സ്വാതന്ത്യ്രം ലഭിച്ച സാഹചര്യത്തില്‍ പാര്‍ട്ടിയുടെ നയം കാലാനുകൂലമായി മാറ്റിത്തീര്‍ക്കുന്നതിനുള്ള വിവാദങ്ങളും ആരംഭിച്ചു. പലയിടത്തും പാര്‍ട്ടിപ്രവര്‍ത്തകര്‍ അറസ്റ്റിലായി. 1946ല്‍ നടന്ന 1619 പണിമുടക്കുകളിലായി 19,61,948 പേര്‍ പങ്കെടുത്തു. ഒന്നേകാല്‍ ലക്ഷത്തിലധികം തൊഴില്‍ ദിവസങ്ങള്‍ നഷ്ടപ്പെട്ടു. 1947ല്‍ പണിമുടക്കുകളുടെ എണ്ണം 1,811-ം അതില്‍ പങ്കെടുത്തവരുടെ എണ്ണം 18,40,784-ം ആയി ഉയര്‍ന്നു. ഒന്നേമുക്കാല്‍ലക്ഷം തൊഴില്‍ ദിവസങ്ങള്‍ നഷ്ടമായി. 1948 ഫെ. 28 മുതല്‍ മാ. 6 വരെ കല്‍ക്കത്തയില്‍ നടന്ന (അന്ന്‌ അംഗസംഖ്യ 90,000) രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്‌ പാര്‍ട്ടി നയത്തിലാകെ മാറ്റം വരുത്തുകയും പി.സി. ജോഷിക്കുപകരം ബി.ടി. രണദിവെയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്‌തു. "ഇടതുപക്ഷ സെക്‌റ്റേറിയന്‍ സാഹസികത' അഥവാ "കല്‍ക്കട്ടാ തീസിസ്‌' എന്ന്‌ പില്‌ക്കാലത്ത്‌ വിശേഷിപ്പിക്കപ്പെട്ട തെറ്റുകളോടുകൂടിയതായിരുന്നു രണ്ടാം കോണ്‍ഗ്രസ്‌ അംഗീകരിച്ച നയം. അതിനെത്തുടര്‍ന്ന്‌ പല സംസ്ഥാനങ്ങളിലും പാര്‍ട്ടി നിരോധിക്കപ്പെട്ടു. പാര്‍ട്ടി നേതാക്കള്‍ പലരും അറസ്റ്റിലായി. കല്‍ക്കത്താ കോണ്‍ഗ്രസ്സിന്‌ മുമ്പു തന്നെ ആരംഭിച്ചിരുന്ന മര്‍ദനനടപടികള്‍ കൂടുതല്‍ രൂക്ഷമായി. ഇന്ത്യന്‍ വിപ്ലവത്തിന്റെ പാത സോവിയറ്റ്‌ മാതൃകയിലായിരിക്കണമെന്ന്‌ ബി.ടി. രണദിവെയും ചൈനീസ്‌ മാതൃകയിലായിരിക്കണമെന്ന്‌ ആന്ധ്ര നേതാക്കളായ സി. രാജേശ്വരറാവു, ബാസവപുന്നയ്യ, പി. സുന്ദരയ്യ എന്നിവരും വാദിച്ചു. 1950 മേയില്‍ ഒളിവില്‍ച്ചേര്‍ന്ന പാര്‍ട്ടി കേന്ദ്രകമ്മിറ്റി രണദിവെയെ പുറത്താക്കി. സി. രാജേശ്വരറാവുവിനെ ജനറല്‍ സെക്രട്ടറിയാക്കി. 1950 ജനു.ല്‍ കമ്യൂണിസ്റ്റ്‌ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(കോമിന്‍ ഫാം)യുടെ ഫോര്‍ എ ലാസ്റ്റിങ്‌ പീസ്‌, ഫോര്‍ എ പീപ്പിള്‍സ്‌ ഡെമോക്രസി എന്ന പത്രത്തില്‍ വന്ന ഒരു മുഖപ്രസംഗത്തില്‍ ഇന്ത്യയെക്കുറിച്ചുണ്ടായിരുന്ന പരാമര്‍ശമാണ്‌ ഈ നേതൃത്വമാറ്റത്തിന്‌ സഹായിച്ച ഒരു ഘടകം. എന്നാല്‍ ഈ നേതൃത്വമാറ്റം 1948ലെ തെറ്റുകള്‍ പൂര്‍ണമായി തിരുത്താന്‍ പര്യാപ്‌തമല്ലെന്ന്‌ പാര്‍ട്ടി നേതൃത്വത്തിനും അണികളിലെ ഗണ്യമായ ഒരു വിഭാഗത്തിനും തോന്നി. അജയ്‌ഘോഷും എസ്‌.വി. ഘാട്ടേയും എസ്‌.എ. ഡാങ്കേയുമായിരുന്നു മുഖ്യ വിമര്‍ശകര്‍. 1951 ഒ.ല്‍ കല്‍ക്കത്തയില്‍ വച്ച്‌ പാര്‍ട്ടിയുടെ ഒരു അഖിലേന്ത്യാ വിശേഷാല്‍ സമ്മേളനം ഒളിവില്‍ ചേര്‍ന്ന്‌ പുതിയ പാര്‍ട്ടിപരിപാടിയും നയ പ്രഖ്യാപനവും അംഗീകരിച്ചു. അജയ്‌ഘോഷ്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി. 1962ല്‍ തന്റെ മരണംവരെ ഘോഷ്‌ ആ സ്ഥാനത്ത്‌ തുടര്‍ന്നു.

ഇന്ത്യയുടെ വിപ്ലവമാര്‍ഗം റഷ്യയുടെയോ ചൈനയുടെയോ മറ്റേതെങ്കിലും രാഷ്‌ട്രത്തിന്റെയോ ആയിരിക്കുകയില്ലെന്നും അത്‌ ഇന്ത്യയിലെ സാഹചര്യങ്ങളെ കണക്കിലെടുത്തുകൊണ്ടുള്ള ഇന്ത്യന്‍ മാര്‍ഗമാണെന്നും ആയിരുന്നു 1951ലെ നയപ്രഖ്യാപനം.

തുടര്‍ന്ന്‌ ഇന്ത്യന്‍ ഭരണഘടനപ്രകാരം നടന്ന ആദ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാള്‍, ഹൈദരാബാദ്‌, മദിരാശി, തിരുകൊച്ചി എന്നീ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക്‌ ഗണ്യമായ വിജയം സിദ്ധിച്ചു; പാര്‍ലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷഗ്രൂപ്പായി മാറാനും പാര്‍ട്ടിക്ക്‌ കഴിഞ്ഞു. രാജ്യസഭയില്‍ പി. സുന്ദരയ്യയും ലോകസഭയില്‍ എ.കെ. ഗോപാലനും പാര്‍ട്ടിയുടെ നേതാക്കളായി.

നാലാം ഘട്ടം (1952-64). തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ലഭിച്ച വമ്പിച്ച വിജയം അവര്‍ക്ക്‌ പ്രവര്‍ത്തനസ്വാതന്ത്യ്രം നേടിക്കൊടുത്തു. ജയിലിലും ഒളിവിലും നിന്ന്‌ മത്സരിച്ച്‌ ജയിച്ചവരെയും മറ്റുള്ളവരെയും മോചിപ്പിച്ചു. തെലുങ്കാന സായുധസമരം പിന്‍വലിക്കപ്പെട്ടു. നിരോധനാജ്ഞകള്‍ റദ്ദായി. 1954 ഡി.ല്‍ മധുരയില്‍ വച്ച്‌ പാര്‍ട്ടിയുടെ മൂന്നാം കോണ്‍ഗ്രസ്‌ ചേര്‍ന്നപ്പോള്‍ അംഗസംഖ്യ 75,000 ആയി ഉയര്‍ന്നിരുന്നു. പാര്‍ട്ടി നേതൃത്വം നല്‌കിയ മറ്റു ബഹുജനസംഘടനകളിലും അംഗസംഖ്യ ഉയര്‍ന്നു. 1956 ഏ.ല്‍ പാലക്കാട്ടു വച്ച്‌ ചേര്‍ന്ന പാര്‍ട്ടിയുടെ ആറാം കോണ്‍ഗ്രസ്സായപ്പോഴേക്കും അംഗസംഖ്യ: 1,02,000 ആയി.

ഇക്കാലത്ത്‌ പാര്‍ട്ടിയുടെ പ്രസിദ്ധീകരണശാലകളും പത്രമാസികകളും എണ്ണത്തിലും ഗുണത്തിലും മെച്ചപ്പെട്ടു. ബംഗാളില്‍ നിന്ന്‌ സ്വാധീനത; കേരളത്തില്‍ നിന്ന്‌ ദേശാഭിമാനി, ജനയുഗം; ആന്ധ്രയില്‍ നിന്ന്‌ പ്രജാശക്തി; തമിഴ്‌നാട്ടില്‍ നിന്ന്‌ ജനശക്തി എന്നീ ദിനപത്രങ്ങളും; മറ്റു സ്ഥലങ്ങളില്‍ നിന്ന്‌ വാരികകളും മാസികകളും മറ്റും പുറത്തുവന്നു.

ആഭ്യന്തര രംഗത്ത്‌ സാമ്പത്തിക സ്വാശ്രയത്വം, ജനാധിപത്യപൂര്‍ത്തീകരണത്തിന്‌ ഭാഷാ സംസ്ഥാനങ്ങള്‍, വിദേശരംഗത്ത്‌ സാമ്രാജ്യത്വത്തിനെതിരെ സോഷ്യലിസ്റ്റ്‌ രാഷ്‌ട്രങ്ങളുമായി മൈത്രി, സര്‍വോപരി സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തല്‍ എന്നിവയ്‌ക്കായി പാര്‍ട്ടി വാദിക്കുകയും പോരാടുകയും ചെയ്‌തു. അതോടൊപ്പം ചില മൗലിക പ്രശ്‌നങ്ങളെക്കുറിച്ച്‌ ചില തര്‍ക്കങ്ങളും പൊട്ടിപ്പുറപ്പെട്ടു. പില്‌ക്കാലത്ത്‌ പാര്‍ട്ടിയെ പിളര്‍ന്ന ഭിന്നതകളുടെ തുടക്കം നേരിയ തോതില്‍ മധുരയിലും കുറേക്കൂടി വ്യാപകമായ തോതില്‍ പാലക്കാട്ടും പ്രത്യക്ഷപ്പെട്ടു.

പാര്‍ട്ടി മുന്നോട്ടുവച്ച പല നയങ്ങളും ഒരതിര്‍ത്തിവരെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ്‌ ഗവണ്‍മെന്റും നിര്‍ബന്ധിതമായി. 1949ലെ ചൈനീസ്‌ വിപ്ലവം, 1950ലെ കൊറിയന്‍ യുദ്ധം മുതലായ സംഭവവികാസങ്ങളെത്തുടര്‍ന്നു സോഷ്യലിസ്റ്റ്‌ ചേരിയുമായുണ്ടായ ഇന്ത്യയുടെ സൗഹൃദബന്ധം 1955ല്‍ സോവിയറ്റ്‌ പ്രധാനമന്ത്രി എന്‍.എ. ബുള്‍ഗാനിനും പാര്‍ട്ടി സെക്രട്ടറി ജനറല്‍ നികിതാ ക്രൂഷ്‌ചേവും ഇന്ത്യ സന്ദര്‍ശിച്ചതോടെ ശക്തിപ്പെട്ടു. ചേരിചേരാനയം ഇന്ത്യാഗവണ്‍മെന്റിന്റെ വിദേശനയത്തിന്റെ ആണിക്കല്ലായി. പഞ്ചശീലതത്ത്വങ്ങള്‍ അടങ്ങുന്ന ഇന്ത്യചൈനാ ഉടമ്പടി സമാധാന നയത്തിന്‌ ആക്കം കൂട്ടി. പോറ്റി ശ്രീരാമലുവിന്റെ മരണത്തില്‍ കലാശിച്ച വമ്പിച്ച ആന്ധ്രാ പ്രക്ഷോഭത്തിനുശേഷം ഭാഷാ സംസ്ഥാന വിഭജനം അംഗീകരിക്കപ്പെട്ടു. 1956ല്‍ ആവിഷ്‌കരിച്ച രണ്ടാം പഞ്ചവത്സര പദ്ധതിയില്‍, ഘനവ്യവസായങ്ങള്‍ക്കും സാമ്പത്തിക സ്വാശ്രയത്വത്തിനും മുന്‍തൂക്കം നല്‌കി. ഇതെല്ലാം കണക്കിലെടുത്ത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായും നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുമായും സഹകരിക്കുകയാണ്‌ വേണ്ടത്‌ എന്ന്‌ പാര്‍ട്ടിയില്‍ ഒരു വിഭാഗവും മൗലികമായി ഇന്ത്യന്‍ഭരണകൂടം വന്‍കിട ബൂര്‍ഷ്വാസിയുടെയും അവരുമായി സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്ന നാടുവാഴിത്താവശിഷ്ടങ്ങളുടെയും വകയാണെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വര്‍ഗസ്വഭാവം സാമ്രാജ്യത്വവിരുദ്ധ ബൂര്‍ഷ്വാസിയുടേതാണെന്ന വാദം വികലമാണെന്നും മറ്റൊരു കൂട്ടരും വാദിച്ചു. ഭരണകൂടത്തോടുള്ള മൗലികമായ എതിര്‍പ്പ്‌ തുടരണമെന്ന്‌ രണ്ടാമത്തെ കൂട്ടര്‍ വാദിച്ചപ്പോള്‍ വിമര്‍ശനത്തോടുകൂടി സഹകരിക്കണമെന്ന്‌ ആദ്യത്തെ കൂട്ടര്‍ അഭിപ്രായപ്പെട്ടു. ഏതായാലും പാലക്കാട്ടു കോണ്‍ഗ്രസ്സില്‍ ഒരു ഒത്തുതീര്‍പ്പിലെത്തി. 1957ലെ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രതിപക്ഷങ്ങളില്‍ പ്രഥമസ്ഥാനം നിലനിര്‍ത്തി. ഇക്കാലത്ത്‌ വലതുപക്ഷ പാര്‍ട്ടിയായ സ്വതന്ത്രാപാര്‍ട്ടിയും ഹൈന്ദവ വര്‍ഗീയതയുടെ പാര്‍ട്ടിയായ ജനസംഘവും പ്രതിപക്ഷത്ത്‌ പടിപടിയായി വളര്‍ന്നുവന്നു. 1957ലെ തെരഞ്ഞെടുപ്പിലെ മറ്റൊരു ശ്രദ്ധേയമായ വസ്‌തുത കേരളസംസ്ഥാന നിയമസഭയില്‍ കമ്യൂണിസ്റ്റ്‌പാര്‍ട്ടി ഭൂരിപക്ഷം നേടിയതും ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭ രൂപീകരിച്ചതും ആയിരുന്നു. സി. അച്യുതമേനോന്‍, ടി.വി. തോമസ്‌, കെ.ആര്‍. ഗൗരി, കെ.സി. ജോര്‍ജ്‌ മുതലായവര്‍ ഈ മന്ത്രിസഭയിലെ അംഗങ്ങളായിരുന്നു. കാര്‍ഷിക പരിഷ്‌കാരം, വിദ്യാഭ്യാസ നവീകരണം മുതലായ രംഗങ്ങളില്‍ ഈ മന്ത്രിസഭ പല പുതിയ കാല്‍വയ്‌പുകളും നടത്തി. എങ്കിലും കോണ്‍ഗ്രസ്സുള്‍പ്പെടെയുള്ള മറ്റു കക്ഷികള്‍ ഒത്തൊരുമിച്ച്‌ അതിനെ മറിച്ചിടാന്‍ "വിമോചനസമര'മെന്ന പേരില്‍ ഒരു പ്രക്ഷോഭമാരംഭിച്ചു. കേന്ദ്രഗവണ്‍മെന്റ്‌ 1959ല്‍ കമ്യൂണിസ്റ്റ്‌ മന്ത്രിസഭയും നിയമസഭയും പിരിച്ചുവിട്ടു. തുടര്‍ന്ന്‌ 1960ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും പ്രജാസോഷ്യലിസ്റ്റ്‌ പാര്‍ട്ടിയും മുസ്‌ലിംലീഗും ചേര്‍ന്ന മുന്നണി കേരളനിയമസഭയില്‍ ഭൂരിപക്ഷം നേടി; പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടാക്കി.

1958ല്‍ അമൃതസരസ്സില്‍ വച്ച്‌ പാര്‍ട്ടിയുടെ അഞ്ചാം (വിശേഷാല്‍) കോണ്‍ഗ്രസ്‌ ചേര്‍ന്നു. അപ്പോഴേക്കും പാര്‍ട്ടി അംഗസംഖ്യ 2,30,000 ആയി ഉയര്‍ന്നിരുന്നു: അമൃതസരസ്സില്‍ അംഗീകരിച്ച ഭരണഘടനാഭേദഗതികള്‍ പ്രകാരം സോഷ്യലിസത്തിലേക്ക്‌ ഉള്ള പരിവര്‍ത്തനം സമാധാനപരമായി നടത്തും എന്നും ചുരുങ്ങിയ അംഗസംഖ്യയുള്ള കേന്ദ്രക്കമ്മിറ്റിക്ക്‌ പകരം 101 പേരുള്ള ദേശീയ കൗണ്‍സില്‍ നേതൃസംഘമായിരിക്കുമെന്നും തീരുമാനിച്ചു.

ഈ കാലഘട്ടത്തില്‍ സാര്‍വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലും ഭിന്നിപ്പിന്റെ മുളകള്‍ പൊട്ടിത്തുടങ്ങിയിരുന്നു. സോവിയറ്റ്‌ പാര്‍ട്ടി ഒരു ഭാഗത്തും ചൈന മറുഭാഗത്തുമായിട്ടുള്ളതായിരുന്നു ഭിന്നിപ്പിന്റെ ബാഹ്യരൂപമെങ്കിലും ആഭ്യന്തരരൂപത്തില്‍ ആഴത്തില്‍ വേരോടിയ പ്രത്യയശാസ്‌ത്രഭിന്നതകളും ഉണ്ടായിരുന്നു. 1960ല്‍ മോസ്‌കോയില്‍ ചേര്‍ന്ന 81 കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ യോഗത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയ്‌ഘോഷ്‌ ഒരു പ്രധാന പങ്ക്‌ വഹിച്ചു. സമ്മേളനം ഏകകണ്‌ഠമായി അംഗീകരിച്ച പ്രസ്‌താവന സാര്‍വദേശീയ പ്രസ്ഥാനത്തിലെ ഭിന്നിപ്പുകള്‍ തത്‌കാലത്തേക്ക്‌ അവസാനിപ്പിച്ചു എന്ന്‌ അക്കാലത്ത്‌ കരുതപ്പെട്ടിരുന്നു. ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ക്കിടയിലുണ്ടായിരുന്ന ഭിന്നതകള്‍ അവസാനിപ്പിക്കാനും മോസ്‌കോ പ്രസ്‌താവന ഉപകരിക്കും എന്നായിരുന്നു പ്രതീക്ഷ.

എന്നാല്‍ സാര്‍വദേശീയ പ്രസ്ഥാനത്തെ എന്നപോലെ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെയും ഏകീകരിക്കുന്നതിന്‌ മോസ്‌കോ പ്രസ്‌താവനയ്‌ക്ക്‌ കഴിഞ്ഞില്ല എന്ന്‌ വേഗം വ്യക്തമായി. മോസ്‌കോ പ്രസ്‌താവനയോട്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റുകാര്‍ ഒന്നടങ്കം കൂറു പ്രഖ്യാപിച്ചുവെങ്കിലും അതിലെ മാര്‍ഗനിര്‍ദേശകതത്ത്വങ്ങള്‍ ഇന്ത്യയിലെ സാഹചര്യത്തില്‍ പ്രയോഗിക്കുന്നതുസംബന്ധിച്ച്‌ ഭിന്നതകള്‍ രൂക്ഷമായി പ്രകടമായത്‌ 1961 ഏ.ല്‍ വിജയവാഡയില്‍ വച്ച്‌ ചേര്‍ന്ന ആറാംപാര്‍ട്ടി കോണ്‍ഗ്രസ്സിലാണ്‌. സാര്‍വദേശീയരംഗത്തെ ഭിന്നതകള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെയും ഉലച്ചുവെങ്കിലും ഇന്ത്യയിലെ ഭിന്നത മുഖ്യമായും ആഭ്യന്തരരംഗത്തെ പ്രശ്‌നങ്ങളിലായിരുന്നു (പാലക്കാട്ടു കോണ്‍ഗ്രസ്സില്‍ പ്രത്യക്ഷപ്പെട്ട ഭിന്നതകള്‍ തന്നെ). ഒടുവില്‍ വിജയവാഡാകോണ്‍ഗ്രസ്സിലെ പ്രധാനപ്പെട്ട ഔദ്യോഗിക പ്രമേയവും റിപ്പോര്‍ട്ടും തിരസ്‌കരിച്ച്‌ ജനറല്‍ സെക്രട്ടറി അജയ്‌ഘോഷിന്റെ സമാപനപ്രഭാഷണം കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക നയപ്രഖ്യാപനമായി സകലരും അംഗീകരിച്ച്‌ പിളര്‍പ്പ്‌ തത്‌ക്കാലം ഒഴിവാക്കി.

1959ല്‍ ഇന്ത്യാചൈനാ അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷം 1962 ഒ.ല്‍ ഇരു രാഷ്‌ട്രങ്ങളും തമ്മിലുള്ള തുറന്ന യുദ്ധമായി പൊട്ടിത്തെറിച്ചു. ഇന്ത്യാഗവണ്‍മെന്റ്‌ ഇക്കാലത്ത്‌ വലിയൊരുഭാഗം കമ്യൂണിസ്റ്റ്‌ നേതാക്കളെയും പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലിലാക്കി. ചൈനയോടു കൈക്കൊള്ളേണ്ട നയത്തെക്കുറിച്ചും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായി. ഇന്ത്യന്‍ അതിര്‍ത്തികളുടെ ഭദ്രത കാത്തുസൂക്ഷിക്കണമെന്ന കാര്യത്തില്‍ ഇരുവിഭാഗവും തമ്മില്‍ യോജിപ്പായിരുന്നു. എങ്കിലും ഗവണ്‍മെന്റിനോടു ചേര്‍ന്ന്‌ തര്‍ക്കപ്രദേശങ്ങളില്‍ നിന്ന്‌ ചൈന ഒഴിഞ്ഞു പോകുംവരെ യുദ്ധം വേണമെന്ന്‌ ഒരു കൂട്ടരും, കൂടിയാലോചനയ്‌ക്കും സമാധാനപരമായ പരിഹാരത്തിനും ഊന്നല്‍ കൊടുക്കണമെന്ന്‌ മറുഭാഗവും വാദിച്ചു. ഇക്കാലത്ത്‌ സാര്‍വദേശീയരംഗത്ത്‌ ചൈനയും സോവിയറ്റ്‌ യൂണിയനും പരസ്യമായ വിവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്‌തു.

1962ല്‍ മൂന്നാം പൊതുതെരഞ്ഞെടുപ്പിനെ നേരിടുമ്പോഴേക്കും വിജയവാഡയിലെ ഏച്ചുകെട്ടിയ യോജിപ്പ്‌ വീണ്ടും മുഴച്ചുവരാന്‍ തുടങ്ങി. അജയ്‌ഘോഷിന്റെ മരണവും (1962) പാര്‍ട്ടിയുടെ ഐക്യത്തിനൊരു പ്രഹരമായി. ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക്‌ ചില്ലറ പരാജയങ്ങള്‍ പറ്റി എങ്കിലും പൊതുവേ പ്രധാന പ്രതിപക്ഷം എന്ന നിലയ്‌ക്ക്‌ കോട്ടം തട്ടിയില്ല. പാര്‍ലമെന്റിലെ പ്രതിപക്ഷത്ത്‌ ജനസംഘവും സ്വതന്ത്രാപാര്‍ട്ടിയും ശ്രദ്ധേയരായി. പാര്‍ട്ടിക്കകത്തെ പ്രത്യയശാസ്‌ത്രപരമായ ഭിന്നതമൂലം അജയ്‌ഘോഷിന്റെ സ്ഥാനത്ത്‌ മറ്റൊരാളെ ഏകകണ്‌ഠമായി തെരഞ്ഞെടുക്കാന്‍ കഴിയാതെപോയി. അതുകൊണ്ട്‌ അതുവരെ ഇല്ലാതിരുന്ന ഒരു ചെയര്‍മാന്‍ സ്ഥാനം സൃഷ്ടിച്ച്‌ എസ്‌.എ. ഡാങ്കേക്ക്‌ ആ പദവി നല്‌കി. ഡാങ്കേയാണ്‌ മൗലികമായി കോണ്‍ഗ്രസ്സിനോട്‌ അടുക്കണം എന്നു വാദിച്ചിരുന്നവരുടെ വക്താവ്‌. മറുഭാഗത്തെ പ്രതിനിധീകരിച്ചിരുന്ന ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ ജനറല്‍സെക്രട്ടറി സ്ഥാനമേറ്റു. 1962 ഒ.ലെ ഇന്ത്യാചൈനാ യുദ്ധകാലത്ത്‌ പാര്‍ട്ടിയുടെ മുഖപത്രമായ ന്യൂ ഏജില്‍ ജനറല്‍ സെക്രട്ടറിയുടേതായി പ്രസിദ്ധീകൃതമായ ഒരു ലേഖനം രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പ്‌ അസാധ്യമാക്കി. പാര്‍ട്ടിക്കകത്തെ ഭിന്നത പരസ്യവിവാദങ്ങള്‍ക്കു വഴിവച്ചു. ആന്ധ്രയില്‍ (തെന്നാലി) വച്ച്‌ ഡാങ്കേപക്ഷത്തോട്‌ എതിര്‍പ്പുള്ളവര്‍ യോഗം ചേര്‍ന്നു. 1964 ഏ.ല്‍ ചേര്‍ന്ന സി.പി.ഐ. ദേശീയ കൗണ്‍സിലില്‍ നിന്ന്‌ ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌, ഏ.കെ.ജി., പി.സുന്ദരയ്യ, എം. ബാസവ പുന്നയ്യ, ജ്യോതിബസു, പ്രമോദ്‌ ദാസ്‌ ഗുപ്‌ത, ഇ.കെ. നായനാര്‍, സി.എച്ച്‌. കണാരന്‍, വി.എസ്‌. അച്യുതാനന്ദന്‍ തുടങ്ങി 32 പേര്‍ പ്രതിഷേധിച്ചിറങ്ങിപ്പോയതോടെ സി.പി.ഐ.യിലെ പിളര്‍പ്പു പൂര്‍ണമായി.

1964ല്‍ കല്‍ക്കത്തയില്‍ ഇടതുപക്ഷക്കാരെന്നു വിളിക്കപ്പെടുന്നവരും ബോംബെയില്‍ വലതുപക്ഷക്കാരെന്നു വിശേഷിപ്പിക്കപ്പെടുന്നവരും താന്താങ്ങളുടെ ഏഴാം കോണ്‍ഗ്രസ്സുകള്‍ കൂടിയപ്പോഴാണ്‌ ഈ പിളര്‍പ്പിന്‌ ഔപചാരികമായ മുദ്ര നല്‌കപ്പെട്ടത്‌. ബോംബെയില്‍ ചേര്‍ന്നവര്‍ സി.പി.ഐ. എന്ന പേര്‌ നിലനിര്‍ത്തി. ഡാങ്കെ ചെയര്‍മാനും സി. രാജേശ്വരറാവു സെക്രട്ടറിയുമായി. കല്‍ക്കത്തയില്‍ ചേര്‍ന്നവര്‍ പി. സുന്ദരയ്യയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അവര്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒഫ്‌ ഇന്ത്യ (മാര്‍ക്‌സിസ്റ്റ്‌) എന്ന പേര്‍ സ്വീകരിച്ചു. സുന്ദരയ്യയ്‌ക്കു പുറമേ സി.പി.ഐ. (എം.) ഉന്നതാധികാരസമിതിയായ പോളിറ്റ്‌ ബ്യൂറോയിലേക്ക്‌ ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌, എം. ബാസവ പുന്നയ്യ, ബി.ടി. രണദിവെ, എ.കെ. ഗോപാലന്‍, പ്രമോദ്‌ ദാസ്‌ ഗുപ്‌ത, ജ്യോതി ബാസു, ഹര്‍കിഷന്‍ സിംഗ്‌ സുര്‍ജിത്‌ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

അഞ്ചാംഘട്ടം (1964ലെ പിളര്‍പ്പിനെത്തുടര്‍ന്ന്‌). പാലക്കാട്ടു കോണ്‍ഗ്രസ്‌ മുതല്‍ ആരംഭിച്ച ഭിന്നതകള്‍ 1964ല്‍ ഔപചാരികമായ പിളര്‍പ്പില്‍ എത്തിയപ്പോള്‍ ഇരുപാര്‍ട്ടികള്‍ക്കും താന്താങ്ങളുടെ നില കൂടുതല്‍ വ്യക്തമായി. ഇന്ത്യന്‍ ഭരണകൂടവും അതിനെ നയിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും പുരോഗമനച്ഛായയുള്ള ദേശീയ ബൂര്‍ഷ്വാസിയുടേതാണ്‌ എന്നും അവരുമായി തന്ത്രപരമായ ഐക്യം കെട്ടിപ്പടുക്കുകയാണ്‌ ദേശീയ ജനാധിപത്യവിപ്ലവം പൂര്‍ത്തിയാക്കി സോഷ്യലിസത്തിലേക്ക്‌ കുതിക്കുന്ന തൊഴിലാളിവര്‍ഗപ്പാര്‍ട്ടി ചെയ്യേണ്ടത്‌ എന്നും സി.പി.ഐ. വാദിച്ചു. യാഥാസ്ഥിതികരെയും വര്‍ഗീയതയെയും സാമ്രാജ്യത്വശക്തികളെയും എതിര്‍ത്തു തോല്‌പിക്കാന്‍ അങ്ങനെ ഒരു ഐക്യം കൊണ്ടേ കഴിയൂ എന്നവര്‍ വിശ്വസിച്ചു. സി.പി.ഐ. (എം.)ന്റെ കാഴ്‌ചപ്പാടില്‍ മുഖ്യശത്രു ഭരണകൂടവും അതിനെ നയിക്കുന്ന കുത്തകബൂര്‍ഷ്വാജന്മിവര്‍ഗവുമാണ്‌. ഭരണകക്ഷിയുടെ വര്‍ഗസ്വഭാവവും അതുതന്നെ. സാര്‍വദേശീയ രംഗത്ത്‌ സോവിയറ്റ്‌ പക്ഷത്ത്‌ ഉറച്ചു നില്‌ക്കുവാന്‍ സി.പി.ഐ. തീരുമാനിച്ചപ്പോള്‍ സി.പി.ഐ. (എം.) ഒരു പക്ഷത്തിലും ചേരാതെ സോഷ്യലിസ്റ്റ്‌ ചേരിയെ ആകെ മാനിക്കുകയും ഓരോ പ്രശ്‌നത്തിന്റെയും ഗുണദോഷം കണക്കിലെടുത്ത്‌ സാര്‍വദേശീയ പ്രശ്‌നങ്ങളില്‍ വിധി കല്‌പിക്കുന്ന രീതി സ്വീകരിക്കുകയും ചെയ്‌തു. എങ്കിലും ചൈനീസ്‌ പക്ഷപാതം ആരോപിച്ച്‌ 1964 ഡി. ല്‍ സി.പി.ഐ. (എം.) നേതാക്കള്‍ കൂട്ടത്തോടെ കരുതല്‍ തടങ്കലിലാക്കപ്പെട്ടു. 196667ല്‍ അവരെല്ലാം മോചിപ്പിക്കപ്പെട്ടു.

1964ല്‍ നെഹ്‌റു നിര്യാതനായി. തുടര്‍ന്ന്‌ ലാല്‍ ബഹദൂര്‍ ശാസ്‌ത്രി പ്രധാനമന്ത്രിയായി. ഇന്ത്യാപാകിസ്‌താന്‍ യുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെട്ടു. ലാല്‍ ബഹദൂര്‍ ശാസ്‌ത്രി താഷ്‌കെന്റില്‍ വച്ച്‌ നിര്യാതനായി. ശാസ്‌ത്രിയെത്തുടര്‍ന്ന്‌ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി. 1965ല്‍ കേരളത്തില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ സി.പി.ഐ.ക്ക്‌ 3 സീറ്റ്‌ കിട്ടിയപ്പോള്‍ സി.പി.ഐ. (എം)ന്‌ 36 സീറ്റ്‌ കിട്ടി. കോണ്‍ഗ്രസ്‌ നേതൃത്വമാറ്റവും യുദ്ധവും സാമ്പത്തിക ദുരിതവും ഭരണകക്ഷിയെ ഉലച്ചു. 1967ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലെ കോണ്‍ഗ്രസ്‌ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. 9 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്‌ ന്യൂനപക്ഷമായി മാറി. പശ്ചിമബംഗാളിലും കേരളത്തിലും രണ്ടു കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളും മറ്റു കോണ്‍ഗ്രസ്സിതരപാര്‍ട്ടികളും ചേര്‍ന്ന്‌ ഗവണ്‍മെന്റുകള്‍ രൂപീകരിച്ചു. കേരളത്തില്‍ ഇ.എം.എസ്‌. നമ്പൂതിരിപ്പാടായിരുന്നു മുഖ്യമന്ത്രി. എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ്‌, കെ.ആര്‍. ഗൗരി മുതലായവര്‍ ഈ മന്ത്രി സഭയില്‍ അംഗങ്ങളായിരുന്നു. പശ്ചിമബംഗാളില്‍ വിമത കോണ്‍ഗ്രസ്‌ നേതാവ്‌ അജയ്‌മുഖര്‍ജി മുഖ്യമന്ത്രിയും സി.പി.ഐ. (എം.) നേതാവ്‌ ജ്യോതി ബസു ഉപമുഖ്യമന്ത്രിയുമായി. പഞ്ചാബ്‌, ഉത്തര്‍പ്രദേശ്‌, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ രൂപീകരിക്കപ്പെട്ട കോണ്‍ഗ്രസ്സിതര ഗവണ്‍മെന്റുകളില്‍ സി.പി.ഐ. (എം) ചേര്‍ന്നില്ല. സി.പി.ഐ. കുറേക്കാലം ആ മന്ത്രിസഭകളില്‍ പങ്കെടുത്തു. സി.പി.ഐ.യെ അപേക്ഷിച്ച്‌ സി.പി.ഐ. (എം) ആണ്‌ കൂടുതല്‍ സ്വാധീനശക്തിയുള്ള പാര്‍ട്ടി എന്നു വ്യക്തമായി. എന്നാല്‍ സി.പി.ഐ. (എം)ന്റെ സ്വാധീനം ചില സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച്‌ പാര്‍ട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ കേരളത്തിലും ബംഗാളിലും ത്രിപുരയിലും ആയിരുന്നു. സി.പി.ഐ.യുടെ സ്വാധീനം കൂടുതല്‍ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടന്നിരുന്നു. പാര്‍ട്ടി പിളര്‍ന്നിട്ടും 1967ലെ പൊതു തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പൊതു സ്വാധീനം കുറഞ്ഞിട്ടില്ല എന്നു വ്യക്തമായി.

1967ല്‍ രൂപംകൊണ്ട കോണ്‍ഗ്രസ്സിതര ഗവണ്‍മെന്റുകള്‍ ആടിയുലഞ്ഞു. ഉറച്ചുനില്‌ക്കാന്‍ കഴിവുണ്ടായിരുന്ന കേരളത്തിലെയും ബംഗാളിലെയും മുന്നണിസര്‍ക്കാരുകളും കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ തമ്മിലുള്ള അകല്‍ച്ച കാരണം തകര്‍ന്നു. 1969ല്‍ കോണ്‍ഗ്രസ്‌ വിഭജിച്ച്‌ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വിഭാഗവും സിന്‍ഡിക്കേറ്റ്‌ എന്ന പേരില്‍ അന്നറിയപ്പെട്ട പഴമക്കാരുടെ വിഭാഗവും ഉണ്ടായതോടെ സി.പി.ഐ. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തോട്‌ അടുക്കുകയും കേരളത്തിലും പശ്ചിമബംഗാളിലും കോണ്‍ഗ്രസ്സുമായി സഖ്യത്തിലേര്‍പ്പെടുകയും ചെയ്‌തു. കേരളത്തില്‍ സി.പി.ഐ. നേതാവ്‌ സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സുള്‍പ്പെട്ട ഒരു മാര്‍ക്‌സിസ്റ്റിതര മുന്നണി അധികാരമേറ്റു. നേതൃത്വ മാറ്റങ്ങളോടുകൂടിയാണെങ്കിലും 1979 വരെ ആ മാര്‍ക്‌സിസ്റ്റിതരമുന്നണി കേരളത്തില്‍ ഭരണം തുടര്‍ന്നു. പശ്ചിമബംഗാളില്‍ 1971ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.ഐ. (എം.)ന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഇടതുപക്ഷമുന്നണിക്കെതിരെ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന്‌ സി.പി.ഐ. പുരോഗമന ജനാധിപത്യമുന്നണി രൂപീകരിച്ചു. ആ മുന്നണി ജയിച്ചപ്പോള്‍ കോണ്‍ഗ്രസ്‌ നേതാവ്‌ സിദ്ധാര്‍ഥ ശങ്കര്‍ റോയി രൂപീകരിച്ച മന്ത്രിസഭയ്‌ക്ക്‌ സി.പി.ഐ. പുറത്തുനിന്ന്‌ പിന്തുണ നല്‌കി. തെരഞ്ഞെടുപ്പില്‍ കടുത്ത അഴിമതി നടന്നതായി ആരോപിച്ച്‌ സി.പി.ഐ. (എം) അസംബ്ലി ബഹിഷ്‌കരിച്ചു. 1977ലെ പൊതുതെരഞ്ഞെടുപ്പ്‌ കഴിഞ്ഞു നടന്ന അസംബ്ലി തെരഞ്ഞെടുപ്പുവരെ ഈ ബഹിഷ്‌കരണം തുടര്‍ന്നു.

ഇതിനിടെ സി.പി.ഐ. (എം.)ന്റെ എട്ടാം കോണ്‍ഗ്രസ്‌ 1968ല്‍ കൊച്ചിയില്‍ വച്ചും സി.പി.ഐ.യുടെ എട്ടാം കോണ്‍ഗ്രസ്‌ അതേവര്‍ഷം ഫെ.ല്‍ പാറ്റ്‌നയില്‍ വച്ചും ചേര്‍ന്നു. സി.പി.ഐ. 1,75,000 അംഗസംഖ്യയും സി.പി.ഐ. (എം.) 76,425 അംഗസംഖ്യയും അവകാശപ്പെട്ടു. ഈ കോണ്‍ഗ്രസ്സുകളുടെ തീരുമാനങ്ങള്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിച്ചു. അത്‌ കടുത്ത ശത്രുതയായി മാറുകയും ചെയ്‌തു. തുടര്‍ന്നുള്ള പതിറ്റാണ്ടുകാലത്തെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ചരിത്രം 1969ല്‍ രൂപംകൊണ്ട മൂന്നാം കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയായ സി.പി.ഐ.(എം.എല്‍.)ന്റെയും സി.പി.ഐ., സി.പി.ഐ.(എം) എന്നിവയുടെയും കടുത്ത പരസ്‌പര മത്സരത്തിന്റെയും അടിയന്തിരാവസ്ഥയില്‍ കലാശിച്ച കോണ്‍ഗ്രസ്‌ ഭരണത്തോട്‌ മൂന്നു കൂട്ടരും കൈക്കൊണ്ട വ്യത്യസ്‌ത നയങ്ങളുടെയും ചരിത്രമാണ്‌.

ആറാംഘട്ടം (1970 80). സി.പി.ഐ.(എം) എഴുപതുകളില്‍. എഴുപതുകളുടെ മുക്കാല്‍പ്പങ്കും സി.പി.ഐ.(എം) ഒറ്റപ്പെട്ടും എതിരാളികളുമായി കഠിനമായി ഏറ്റുമുട്ടിയുമാണ്‌ നീങ്ങിയത്‌. സോവിയറ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെയും ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെയും മാധ്യമങ്ങള്‍ നിരന്തരമായി പാര്‍ട്ടിയെ എതിര്‍ത്തുവന്നു. സി.പി.ഐ.(എം) സാഹസികവും സെക്‌ടേറിയനുമായ നയം പിന്തുടരുന്നു എന്ന്‌ സോവിയറ്റ്‌ മാധ്യമങ്ങളും സി.പി.ഐ.യും വിമര്‍ശിച്ചു. ചൈനീസ്‌ പാര്‍ട്ടിയും സി.പി.ഐ.(എം)നെ വിമര്‍ശിച്ചു. സി.പി.ഐ.(എം.എല്‍.)ഉം സി.പി.ഐ.(എം)ന്‍െറ നില മിതവാദപരവും പുത്തന്‍ റിവിഷനിസ്റ്റുമായിട്ടാണ്‌ കണ്ടത്‌. കേരളത്തിലും പശ്ചിമബംഗാളിലും സി.പി.ഐ.(എം)ക്ക്‌ മുഖ്യപങ്കാളിത്തമുണ്ടായിരുന്ന മന്ത്രിസഭകള്‍ തകര്‍ക്കപ്പെട്ടു. 1972ല്‍ പശ്ചിമബംഗാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അഴിമതി നടന്നതായി ആരോപിച്ച്‌ സി.പി.ഐ.(എം) നിയമസഭ ബഹിഷ്‌കരിച്ചു.

പി.കെ. വാസുദേവന്‍ നായര്‍

1968ല്‍ പശ്ചിമബംഗാളില്‍ ചേര്‍ന്ന സി.പി.ഐ.(എം) അഖിലേന്ത്യാ പ്ലീനം പ്രത്യയ ശാസ്‌ത്രപരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തു തീരുമാനിച്ചു. ചൈനയുടെയും സോവിയറ്റ്‌ യൂണിയന്റെയും നയങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായ നയങ്ങളാണ്‌ അന്ന്‌ അംഗീകരിക്കപ്പെട്ടത്‌. 1972ല്‍ മധുരയില്‍ വച്ച്‌ സി.പി.ഐ.(എം)ന്റെ ഒന്‍പതാം കോണ്‍ഗ്രസ്‌ ചേര്‍ന്നു. ബാംഗ്ലദേശ്‌ യുദ്ധം, വിഭക്ത കോണ്‍ഗ്രസ്‌, ജയപ്രകാശ്‌ നാരായണന്റെ നേതൃത്വത്തില്‍ ബിഹാറില്‍ ആരംഭിച്ച പ്രക്ഷോഭം, 1975 ജൂണില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ അസാധുവാക്കിക്കൊണ്ടുള്ള അലഹാബാദ്‌ ഹൈക്കോടതി വിധി, 1975 ജൂണ്‍ 26-ാം തീയതിയിലെ അടിയന്തിരാവസ്ഥ പ്രഖ്യാപനം എന്നിവ രാഷ്‌ട്രത്തിന്റെ ചരിത്രത്തിലെന്ന പോലെ സി.പി.ഐ.(എം)ന്റെ ചരിത്രത്തിലും വലിയ മാറ്റങ്ങള്‍ വരുത്തി.

സി.പി.ഐ. ഒഴിച്ചുള്ള മറ്റു പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പം സി.പി.ഐ.(എം)ഉം 1975ല്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തിരാവസ്ഥയെ എതിര്‍ത്തിരുന്നു. സി.പി.ഐ.(എം) ഫലത്തില്‍ നിയമവിരുദ്ധമായി. പാര്‍ട്ടിയുടെ പത്രങ്ങള്‍ക്ക്‌ മുന്‍കൂര്‍ സെന്‍സര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തി. നേതാക്കന്മാര്‍ കുറേപ്പേര്‍ ജയിലിലും ബാക്കിയുള്ളവരില്‍ വലിയവിഭാഗം ഒളിവിലുമായി. ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌, എ.കെ. ഗോപാലന്‍ തുടങ്ങിയവരെ നിയമം ലംഘിച്ചതിന്‌ തടവിലാക്കി. കുറെ കഴിഞ്ഞപ്പോള്‍ അവരെ മോചിപ്പിച്ചെങ്കിലും ഭൂരിപക്ഷം പേര്‍ തടവില്‍ തുടര്‍ന്നു. പശ്ചിമബംഗാളില്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെമേല്‍ കടന്നാക്രമണം നടന്നു. അക്കാലത്തെ പശ്ചിമബംഗാള്‍ സ്ഥിതിയെ "അര്‍ധഫാസിസ്റ്റ്‌' എന്നാണ്‌ സി.പി.ഐ.(എം) വിശേഷിപ്പിച്ചത്‌. 1977ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക്‌ ലോക സഭയില്‍ പഴയ പ്രാതിനിധ്യം വീണ്ടുകിട്ടി. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ജനതാപാര്‍ട്ടിയെ അടിയന്തിരാവസ്ഥ പിന്‍വലിക്കുന്നതിനും പൗരസ്വാതന്ത്യ്രങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും മറ്റുമായി ഒരു പരിധിവരെ പാര്‍ട്ടി സഹായിച്ചു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്തെ പരിമിതമായ ജനതാസി.പി.ഐ.(എം) ധാരണ പോലും 1977 ജൂണില്‍ നടന്ന പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടായില്ല. സി.പി.ഐ.(എം), ആര്‍.എസ്‌.പി. ഫോര്‍വേഡ്‌ ബ്ലോക്ക്‌ എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന്‌ രൂപീകരിച്ച ഇടതുപക്ഷമുന്നണി തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടുകയും ജ്യോതിബാസു മുഖ്യമന്ത്രിയായി മന്ത്രിസഭ രൂപവത്‌കരിക്കുകയും ചെയ്‌തു.

ചാരുമജുംദാര്‍

1978ല്‍ ജലന്ധറില്‍ വച്ച്‌ പാര്‍ട്ടിയുടെ 10-ാം കോണ്‍ഗ്രസ്‌ ചേര്‍ന്നു. സ്ഥാനമൊഴിഞ്ഞ പി. സുന്ദരയ്യയ്‌ക്ക്‌ പകരം ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി അംഗസംഖ്യ രണ്ടരലക്ഷമായി.

1979 അവസാനം ജനതാപാര്‍ട്ടിയിലെ പിളര്‍പ്പിനെത്തുടര്‍ന്ന്‌ മൊറാര്‍ജി ദേശായിയുടെ ഗവണ്‍മെന്റ്‌ രാജിവയ്‌ക്കുകയും ചരണ്‍സിംഗിന്റെ നേതൃത്വത്തില്‍ ലോക്‌ദള്‍കോണ്‍ഗ്രസ്‌(യു) സംയുക്ത മുന്നണി കേന്ദ്രമന്ത്രിസഭ രൂപീകരിക്കുകയും ചെയ്‌തു. 1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ അധികാരത്തില്‍ വന്നു. സി.പി.ഐ. (എം)ന്‌ ലോകസഭയില്‍ ഇതുവരെ കിട്ടിയതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടി (35 എണ്ണം). പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടിയായിരുന്ന ലോക്‌ദളിലെ പലരും രാജിവച്ചു പോയതോടെ ലോകസഭയിലെ ഏറ്റവും വലിയ പ്രതിപക്ഷഗ്രൂപ്പ്‌ സി.പി.ഐ. (എം) ആയി.

1979ല്‍ ത്രിപുരയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.ഐ. (എം), ആര്‍.എസ്‌.പി., ഫോര്‍വേഡ്‌ ബ്ലോക്ക്‌ എന്നിവ ചേര്‍ന്ന ഇടതുപക്ഷമുന്നണിക്ക്‌ നിയമസഭയിലെ 60 സീറ്റില്‍ 56ഉം കിട്ടി. സി.പി.ഐ.(എം) നേതാവ്‌ നൃപന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ അവിടെ മന്ത്രിസഭ രൂപീകരിച്ചു. 1969ല്‍ കേരളത്തില്‍ രൂപീകരിക്കപ്പെട്ട മാര്‍ക്‌സിസ്റ്റിതര മുന്നണിയും മുന്നണിയുടെ ഗവണ്‍മെന്റും മുഖ്യമന്ത്രി പി.കെ. വാസുദേവന്‍നായരുടെ മന്ത്രിസഭ രാജിവച്ചതോടെ തകര്‍ന്നു. തുടര്‍ന്നു രൂപീകരിക്കപ്പെട്ട സി.എച്ച്‌. മുഹമ്മദ്‌ കോയയുടെ മന്ത്രിസഭ ഒന്നരമാസത്തിനുശേഷം രാജിവച്ചു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.ഐ.(എം), സി.പി.ഐ., ആര്‍.എസ്‌.പി., അഖിലേന്ത്യാ മുസ്‌ലിംലീഗ്‌, കേരളാകോണ്‍ഗ്രസ്‌ (മാണിഗ്രൂപ്പ്‌), കേരളാകോണ്‍ഗ്രസ്‌ (പിള്ളഗ്രൂപ്പ്‌), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ (അരശ്‌) എന്നീ കക്ഷികള്‍ ചേര്‍ന്നുണ്ടാക്കിയ ഇടതുപക്ഷ ജനാധിപത്യമുന്നണി 140ല്‍ 96 സീറ്റുകള്‍ പിടിച്ചെടുത്തു. ഏറ്റവും വലിയ കക്ഷിയായ സി.പി.ഐ. (എം.)ന്റെ നേതാവ്‌ ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ 1980 ജനുവരിയില്‍ ഒരു മന്ത്രിസഭ രൂപീകരിക്കപ്പെട്ടു.

സി.പി.ഐ. എഴുപതുകളില്‍. മുമ്പ്‌ വിവരിച്ച നയങ്ങളുടെ അടിസ്ഥാനത്തില്‍ സി.പി.ഐ. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ ഗവണ്‍മെന്റുമായി കൂടുതല്‍ അടുത്തു. 1969ല്‍ ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ ഗവണ്‍മെന്റ്‌ രാജിവച്ചതിനെ ത്തുടര്‍ന്ന്‌ അന്ന്‌ രാജ്യസഭാംഗമായിരുന്ന സി.പി.ഐ. നേതാവ്‌ സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ മാര്‍ക്‌സിസ്റ്റിതര ഗവണ്‍മെന്റ്‌ രൂപീകരിക്കപ്പെട്ടു. സി.പി.ഐ., കോണ്‍ഗ്രസ്‌, ആര്‍.എസ്‌.പി., മുസ്‌ലിംലീഗ്‌ എന്നിവ ചേര്‍ന്ന മാര്‍ക്‌സിസ്റ്റിതര മുന്നണി ഗവണ്‍മെന്റ്‌ 1977 വരെ അച്യുതമേനോന്റെ നേതൃത്വത്തിലും തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കളായ കെ. കരുണാകരന്‍, എ.കെ. ആന്റണി, സി.പി.ഐ. നേതാവായ പി.കെ. വാസുദേവന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലും 1979 വരെ കേരളം ഭരിച്ചു.

കെ. വേണു

സി.പി.ഐ. 1971ല്‍ കൊച്ചിയില്‍ വച്ച്‌ 9-ാം കോണ്‍ഗ്രസ്സും 1974ല്‍ വിജയവാഡയില്‍ വച്ച്‌ 10-ാം കോണ്‍ഗ്രസ്സും നടത്തി. ഈ രണ്ടു കോണ്‍ഗ്രസ്സുകളും സി.പി.ഐ.യുടെ പാറ്റ്‌നയിലെ 8-ാം കോണ്‍ഗ്രസ്‌ നയം തുടരുകയാണ്‌ ചെയ്‌തത്‌. ഇന്ത്യയിലെ യാഥാസ്ഥിതിക കക്ഷിയായിരുന്ന സംഘടനാകോണ്‍ഗ്രസ്സിനെയും ഹിന്ദു വര്‍ഗീയ കക്ഷിയായ ജനസംഘത്തെയും എതിര്‍ക്കാനും പുരോഗമനപരമായ സാമൂഹ്യപരിവര്‍ത്തനങ്ങള്‍ കൈവരുത്താനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ അനുകൂലിക്കണമെന്നായിരുന്നു അവരുടെ നയം. കോണ്‍ഗ്രസ്സിന്റെ പുരോഗമന നയങ്ങളെ അനുകൂലിക്കുക, പിന്തിരിപ്പന്‍ നയങ്ങളെ എതിര്‍ക്കുക എന്നിങ്ങനെ ഐക്യവും സമരവും എന്ന ദ്വിമുഖ നയമാണ്‌ തങ്ങളുടേത്‌ എന്നവര്‍ പ്രഖ്യാപിച്ചു. ആ നയത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ അടിയന്തിരാവസ്ഥയെയും അവര്‍ പൊതുവേ അനുകൂലിച്ചു. എങ്കിലും ബോണസ്‌ വെട്ടിച്ചുരുക്കുക മുതലായ നയങ്ങളില്‍ സി.പി.ഐ. എതിര്‍പ്പ്‌ രേഖപ്പെടുത്തി.

1977ല്‍ കോണ്‍ഗ്രസ്സിന്റെ പരാജയവും അടിയന്തിരാവസ്ഥയിലെ തകര്‍ച്ചയും ഇന്ത്യന്‍ രാഷ്‌ട്രീയത്തിലാകെ വരുത്തിയ മാറ്റം മറ്റ്‌ എല്ലാ പാര്‍ട്ടികളെയും എന്നപോലെ സി.പി.ഐ.യെയും ഒരു വീണ്ടുവിചാരത്തിന്‌ പ്രരിപ്പിച്ചു. 1978ല്‍ പഞ്ചാബിലെ ഭട്ടിണ്ടയില്‍ വച്ച്‌ ചേര്‍ന്ന സി.പി.ഐ. 11-ാം കോണ്‍ഗ്രസ്‌ മുന്‍നേതൃത്വത്തെത്തന്നെ തെരഞ്ഞെടുത്തെങ്കിലും അടിയന്തരാവസ്ഥയെ അനുകൂലിച്ചത്‌ തെറ്റായിപ്പോയി എന്ന്‌ സ്വയം വിമര്‍ശനം നടത്തി. ഈ സ്വയം വിമര്‍ശനവും കോണ്‍ഗ്രസ്സിലെ രണ്ടാമത്തെ പിളര്‍പ്പും ജനതാപാര്‍ട്ടിയുമായി സി.പി.ഐ. (എം.) അകന്നതും രണ്ടു കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളെ ഏതാണ്ട്‌ 15 വര്‍ഷത്തിനുശേഷം അടുപ്പിക്കാന്‍ ഇടയാക്കി. ഇടതുപക്ഷ ഐക്യത്തിന്‌ വഴിയൊരുക്കാനായി 1979 അവസാനത്തില്‍ സി.പി.ഐ. നേതാവ്‌ പി.കെ. വാസുദേവന്‍ നായര്‍ കേരള മുഖ്യമന്ത്രിപദം രാജിവച്ചതോടെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ഐക്യം സുഗമമായി. 1980ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ മിക്കവാറും എല്ലായിടത്തുംതന്നെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ രണ്ടും യോജിച്ചു പ്രവര്‍ത്തിച്ചു. 1980 ജനു.ല്‍ കേരളത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ ഘടകങ്ങളായി സി.പി.ഐ. (എം.)ഉം സി.പി.ഐ.ഉം ഒന്നിച്ചു ജയിക്കുകയും ഒന്നിച്ച്‌ മന്ത്രിസഭ രൂപീകരിക്കുകയും ചെയ്‌തു.

വര്‍ഗീസ്‌

സി.പി.ഐ.ക്ക്‌ ലോകസഭയില്‍ 12ഉം രാജ്യസഭയില്‍ 7ഉം അംഗങ്ങളുണ്ടായി.

സി.പി.ഐ.ഉം സി.പി.ഐ. (എം)ഉം തമ്മിലുള്ള യോജിപ്പില്‍ ചില സി.പി.ഐ.ക്കാര്‍ക്ക്‌ നീരസം തോന്നി. സി.പി.ഐ. ചെയര്‍മാന്‍ എസ്‌.എ. ഡാങ്കെയുടെ മകള്‍ റോസ ദേശ്‌പാണ്ഡെയുടെ നേതൃത്വത്തില്‍ ഏതാനും സി.പി.ഐ.ക്കാര്‍ ഭിന്നിച്ചുപോയി അഖിലേന്ത്യാ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി (എ.ഐ.സി.പി.) എന്ന ഒരു ചെറിയ ഗ്രൂപ്പ്‌ രൂപീകരിച്ചു.

സി.പി.ഐ. (എം.എല്‍.) എഴുപതുകളില്‍. 1964ല്‍ നടന്ന സി.പി.ഐ. (എം.) 7-ാം കോണ്‍ഗ്രസ്സിലും ചൈനയുടേതില്‍ നിന്നും സോവിയറ്റ്‌ യൂണിയന്റേതില്‍ നിന്നും വ്യത്യസ്‌തമായ പ്രത്യയശാസ്‌ത്ര നിലപാടുകള്‍ അംഗീകരിച്ച ബര്‍ദ്‌വാന്‍ പ്ലീനത്തിലും ചൈനീസ്‌ പാര്‍ട്ടി നിലപാടുകളോട്‌ നൂറുശതമാനം യോജിക്കണമെന്നാവശ്യപ്പെട്ട ഒരു ചെറിയ വിഭാഗം പ്രതിനിധികള്‍ ഉണ്ടായിരുന്നു. മാവോ സെതുങ്‌ ചിന്തകള്‍ ആധുനിക കാലത്തെ മാര്‍ക്‌സിസംലെനിനിസമാണെന്ന്‌ അവര്‍ വാദിച്ചു. മാവോ സെതുങ്‌ ചിന്തകളാണ്‌ തങ്ങളുടെ അടിസ്ഥാനപ്രമാണമെന്ന്‌ അവര്‍ പ്രഖ്യാപിച്ചു.

അജിത

1966ല്‍ ആരംഭിച്ച ചൈനീസ്‌ സാംസ്‌കാരിക വിപ്ലവത്തെയും അന്നത്തെ ലിന്‍ പിയാവോ നേതൃത്വത്തെയും അവര്‍ മുറുകെപ്പിടിച്ചു. ഉടനടി സായുധ സമരമാരംഭിച്ചു ഗ്രാമങ്ങളെ മോചിപ്പിച്ച്‌ അവസാനം നഗരങ്ങളെ വളഞ്ഞ്‌ ഇന്ത്യന്‍ വിപ്ലവം വിജയിപ്പിക്കാമെന്നവര്‍ വിശ്വസിച്ചു. സി.പി.ഐ.(എം) ബംഗാള്‍ ഘടകത്തിലെ പ്രവര്‍ത്തകരായിരുന്ന ചാരുമജുംദാര്‍, കനുസന്യാല്‍, ജംഗല്‍സന്താള്‍, സന്തോഷ്‌ റാണ, അഷിംസെന്‍ മുതലായവരായിരുന്നു അതിന്റെ മുന്‍പന്തിയില്‍. 1967ല്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്‌ തോല്‌ക്കുകയുംബംഗ്ലാകോണ്‍ഗ്രസ്‌ നേതാവ്‌ അജയ്‌മുഖര്‍ജി മുഖ്യമന്ത്രിയും സി.പി.ഐ.(എം) നേതാവ്‌ ജ്യോതിബസു ഉപമുഖ്യമന്ത്രിയുമായി മന്ത്രിസഭ രൂപീകരിക്കുകയും ചെയ്‌തപ്പോള്‍ നക്‌സല്‍ബാരി എന്ന ഒരു വടക്കന്‍ ബംഗാള്‍ ഗ്രാമത്തില്‍ അവര്‍ സായുധകലാപം നടത്താന്‍ ശ്രമിച്ചു. ഏതാനും ആഴ്‌ചകള്‍ക്കകം അത്‌ പരാജയപ്പെട്ടെങ്കിലും ആ സ്ഥലത്തിന്റെ പേര്‍ പ്രസ്ഥാനത്തിന്റെ രണ്ടാം പേരായിത്തീര്‍ന്നു. 1968ലെ സി.പി.ഐ.(എം)ന്റെ ബര്‍ദ്‌വാന്‍ പ്ലീനത്തില്‍ നാഗിറെഡ്ഡി, പുല്ലറെഡ്ഡി തുടങ്ങി ചില ആന്ധ്രാനേതാക്കള്‍ നക്‌സല്‍ബാരി നയത്തിന്റെ ഒരു രൂപഭേദം അവതരിപ്പിച്ചു പരാജയപ്പെട്ടു. കുന്നിക്കല്‍ നാരായണനും അനുയായികളും തലശ്ശേരിക്കടുത്ത്‌ പൊലീസ്‌ സ്റ്റേഷന്‍ ആക്രണത്തിലൂടെ കേരളത്തിലും നക്‌സല്‍ബാരി പ്രസ്ഥാനത്തിന്റെ സാന്നിധ്യം അറിയിച്ചു. തുടര്‍ന്ന്‌ കേരളത്തിലെ നക്‌സലൈറ്റ്‌ പ്രസ്ഥാനത്തെ ശാരീരികമായി ഉന്‍മൂലനം ചെയ്യുന്ന നയമാണ്‌ ഗവണ്‍മെന്റ്‌ സ്വീകരിച്ചത്‌. നക്‌സലൈറ്റ്‌ നേതാവായിരുന്ന വര്‍ഗീസിനെ കസ്റ്റഡിയില്‍ വെടിവച്ചുകൊന്ന പോലീസ്‌, ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ്‌ പ്രചരിപ്പിച്ചത്‌. കേരളത്തില്‍ പലയിടങ്ങളിലും ചെറിയ നക്‌സലൈറ്റ്‌ ഗ്രൂപ്പുകളും പത്രങ്ങളും സംഘട്ടനങ്ങളും പ്രത്യക്ഷപ്പെട്ടു.

പ്രകാശ്‌ കാരാട്ട്‌

1968 മേയില്‍ ഇന്ത്യയിലെ വിവിധ നക്‌സലൈറ്റ്‌ ഗ്രൂപ്പുകളെ യോജിപ്പിക്കാന്‍ "കമ്യൂണിസ്റ്റ്‌ വിപ്ലവകാരികളുടെ അഖിലേന്ത്യാ ഏകോപനസമിതി' (എ.ഐ.സി.സി.ആര്‍.) എന്നൊരു സംഘം രൂപീകരിക്കപ്പെട്ടു. 1969 മേയ്‌ 1നു അതൊരു പാര്‍ട്ടിയായിത്തീര്‍ന്നു. ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്‌ലെനിനിസ്റ്റ്‌) എന്നായിരുന്നു പേര്‌. ചാരുമജുംദാരായിരുന്നു ജനറല്‍ സെക്രട്ടറി. എന്നാല്‍ ആന്ധ്രയിലെ നാഗിറെഡ്ഡി ഗ്രൂപ്പ്‌ ആദ്യം മുതല്‍ക്കേ ചാരുമജുംദാര്‍ ഗ്രൂപ്പില്‍ നിന്ന്‌ വേറിട്ട്‌ പ്രവര്‍ത്തിച്ചു. ആന്ധ്രയില്‍ത്തന്നെ ശ്രീകാകുളത്തും മറ്റും ചാരുമജുംദാര്‍ക്ക്‌ അനുയായികളുണ്ടായിരുന്നു. ചില ഒറ്റപ്പെട്ട സായുധസംഘട്ടനങ്ങള്‍ നടന്നു. ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലുള്ള പീപ്പിള്‍സ്‌ ഡെയ്‌ലിയും ബെയ്‌ജിങ്‌ റേഡിയോയും ചാരുമജുംദാര്‍ ഗ്രൂപ്പിന്റെ ഉദയത്തെ സ്വാഗതം ചെയ്‌തു. നാഗിറെഡ്ഡിയുടെ ഗ്രൂപ്പിനെ അവഗണിച്ചു. 1969 മേയ്‌ 1നു സി.പി.ഐ. (എം.എല്‍.) ഗ്രൂപ്പിന്റെ രൂപീകരണം പ്രഖ്യാപിച്ച കല്‍ക്കത്ത റാലിയില്‍ അധ്യക്ഷത വഹിച്ച അഷിംസെന്‍ അധികം താമസിയാതെ ചാരുമജുംദാരില്‍ നിന്ന്‌ വിട്ടുപോയി മറ്റൊരു ഗ്രൂപ്പ്‌ രൂപീകരിച്ചു. കുന്നിക്കല്‍ നാരായണന്റെ കേരള ഗ്രൂപ്പിനെ ചാരുമജുംദാര്‍ ഗ്രൂപ്പ്‌ തള്ളിപ്പറഞ്ഞു. കെ.പി.ആര്‍. ഗോപാലന്‍ മുതലായ ചില കേരളീയര്‍ നാഗിറെഡ്ഡിയോട്‌ ആനുകൂല്യം പ്രഖ്യാപിച്ചപ്പോള്‍ കെ. വേണുവിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഒരംഗീകൃത ചാരുമജുംദാര്‍ ഗ്രൂപ്പ്‌ രൂപംകൊണ്ടു.

സീതാറാം യെച്ചൂരി

സത്യനാരായണസിംഗിന്റെ നേതൃത്വത്തില്‍ ബിഹാറില്‍ ഒരു ഗ്രൂപ്പും അധികം താമസിയാതെ ചാരുമജുംദാറെ കൈവെടിഞ്ഞു. 1976ല്‍ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ചെയര്‍മാന്‍ മാവോ സെതുങ്‌ അന്തരിച്ചതോടെ ചൈനീസ്‌ സാംസ്‌കാരികവിപ്ലവം അവസാനിക്കുകയും ചൈനീസ്‌ രാഷ്‌ട്രീയത്തില്‍ വമ്പിച്ച മാറ്റങ്ങള്‍ക്ക്‌ തുടക്കം കുറിക്കുകയും ചെയ്‌തു. യു.എസ്‌. പ്രസിഡന്റ്‌ റിച്ചാര്‍ഡ്‌ നിക്‌സനും സ്റ്റേറ്റ്‌ സെക്രട്ടറി ഹെന്‍റി കിസിംഗറും ചൈന സന്ദര്‍ശിക്കുകയും ചൈനായു.എസ്‌. ബന്ധങ്ങള്‍ മെച്ചപ്പെടുകയും മാവോ സെതുങ്ങിന്റെ രാഷ്‌ട്രീയ അനന്തരഗാമിയായി അംഗീകരിക്കപ്പെട്ട ലിന്‍ പിയാവോ മാവോയുമായി തെറ്റുകയും ഒരു വിമാനാപകടത്തില്‍ മരിക്കുകയും മറ്റും ചെയ്‌തതോടെ ആശയക്കുഴപ്പങ്ങളില്‍പ്പെട്ട വിവിധ നക്‌സല്‍ ഗ്രൂപ്പുകള്‍ മാവോയുടെ നിര്യാണത്തോടുകൂടി വീണ്ടും ശിഥിലീകരണത്തിനിരയായി. ഇപ്പോഴത്തെ ചൈനീസ്‌ നേതൃത്വത്തെ അനുകൂലിക്കുന്നവര്‍ വിവിധ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടു. പക്ഷേ ചാരുമജുംദാര്‍ ഗ്രൂപ്പിലെ ഒരു അവശിഷ്ടഘടകം ചൈനീസ്‌ നേതൃത്വത്തെ അപലപിക്കുന്നു. പശ്ചിമബംഗാളിലെ ചാരുമജുംദാര്‍ ഗ്രൂപ്പിലെ പ്രമുഖരായ കനുസന്യാല്‍, സന്തോഷ്‌ റാണ മുതലായവര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. അവരില്‍ രണ്ടുപേര്‍ ബംഗാള്‍ അസംബ്ലിയില്‍ അംഗങ്ങളായി. സത്യനാരായണ്‍ ഗ്രൂപ്പ്‌ ബിഹാറിലും മറ്റും ജനതാപാര്‍ട്ടിയുമായി സഹകരിച്ചു. കേരളത്തില്‍ കെ.പി.ആര്‍. ഗ്രൂപ്പ്‌ ഇതിനു മുമ്പേ തന്നെ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ നക്‌സലൈറ്റ്‌ എന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന 25ഓളം ഗ്രൂപ്പുകളുള്ളതായി പറയപ്പെടുന്നു.

2004ല്‍ ആന്ധ്രയിലെ പീപ്പിള്‍സ്‌ വാര്‍ ഗ്രൂപ്പും ബിഹാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റ്റുഗ്രൂപ്പും ലയിക്കുകയും സി.പി.ഐ. (മാവോയിസ്റ്റ്‌) എന്ന പേരില്‍ പുതിയൊരു പാര്‍ട്ടിക്ക്‌ രൂപംകൊടുക്കുകയും ചെയ്‌തു. ഉത്തരമധ്യ ഇന്ത്യയിലെ അനവധി സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളില്‍ വമ്പിച്ച സ്വാധീനം നേടിയെടുത്ത മാവോയിസ്റ്റുകള്‍ സായുധ സമരത്തിന്റെ പാതയാണ്‌ പിന്തുടരുന്നത്‌. ഇന്ത്യന്‍ ഭരണകൂടം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണി മാവോയിസ്റ്റു പ്രവര്‍ത്തനമാണെന്ന്‌ സമീപകാലത്ത്‌ കേന്ദ്രഗവണ്‍മെന്റ്‌ പറയുകയുണ്ടായി. ഛത്തീസ്‌ഗഡ്‌ ഗവണ്‍മെന്റ്‌ മാവോയിസ്റ്റുകളെ കൊന്നൊടുക്കാന്‍ "സാല്‍വജൂദം' എന്ന പേരില്‍ ഒരു സമാന്തര സിവിലിയന്‍ സേനയ്‌ക്കു രൂപം കൊടുത്തിട്ടുണ്ട്‌. തൊഴില്‍രഹിതരായ ആദിവാസികള്‍ക്ക്‌ ആയുധവും പണവും നല്‍കി അവരെ മാവോയിസ്റ്റുകളെ നേരിടാന്‍ പരിശീലിപ്പിക്കുന്ന സാല്‍വാജൂദം ഇന്ത്യന്‍ ഭരണഘടനാതത്ത്വങ്ങളുടെയും ജനാധിപത്യരീതികളുടെയും നഗ്നമായ ലംഘനമാണെന്ന്‌ പരക്കെ വിമര്‍ശിക്കപ്പെടുന്നുണ്ട്‌.

തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കുക, വര്‍ഗശത്രുക്കളെ ഉന്മൂലനം ചെയ്യാന്‍ എന്ന പേരില്‍ ഭീകര പ്രവര്‍ത്തനം നടത്തുക മുതലായ പഴയ നയങ്ങളെ കാലോചിതമായി പരിഷ്‌കരിക്കാനും സ്വയം വിമര്‍ശനം നടത്താനും ചിലര്‍ തുനിയുമ്പോള്‍ അവയെ എല്ലാം മുറുകെ പിടിക്കുന്നവരും ഇവര്‍ക്കിടയില്‍ ഉണ്ട്‌.

ഇന്ന്‌ സി.പി.ഐ., സി.പി.ഐ.(എം) എന്നീ പാര്‍ട്ടികള്‍ ഭരണമുള്‍പ്പെടെയുള്ള പല രംഗങ്ങളിലും പരസ്‌പരം യോജിച്ചു പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ സമീപകാല ദേശീയ രാഷ്‌ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കാന്‍ സി.പി.ഐ (എം) നും സി.പി.ഐക്കും കഴിഞ്ഞിട്ടുണ്ട്‌. സി.പി.ഐ (എം) ന്റെ അഖിലേന്ത്യാ നേതൃത്വത്തിലേക്ക്‌ പ്രകാശ്‌ കാരാട്ട്‌, സീതാറാം യെച്ചൂരി തുടങ്ങിയ ബുദ്ധിജീവികള്‍ വന്നതോടെ, ദേശീയ മുഖ്യധാരാ രാഷ്‌ട്രീയത്തിലുള്ള അതിന്റെ ഇടപെടലും സംവേദന ശേഷിയും ഗണ്യമായി വര്‍ധിച്ചു. ബി.ജെ.പി.യ്‌ക്കെതിരായ ഇടതുപക്ഷ പാര്‍ട്ടികളുടെ നിലപാടുകള്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളെ കോണ്‍ഗ്രസ്സുമായി കൂടുതല്‍ രമ്യതയിലെത്തുന്നതിന്‌ പ്രരിപ്പിച്ചു. സി.പി.ഐ. മന്ത്രിസഭയില്‍ ചേര്‍ന്നുകൊണ്ടും സി.പി.ഐ (എം) പുറത്തുനിന്നുകൊണ്ടും 2005 ലെ കേന്ദ്രഗവണ്‍മെന്റിന്‌ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ഇന്തോയുഎസ്‌ ആണവക്കരാറും കേന്ദ്രസര്‍ക്കാരിന്റെ യു.എസ്‌. അനുകൂല നിലപാടുകളും ഈ ബന്ധത്തില്‍ വിള്ളല്‍ വീഴ്‌ത്തിയിട്ടുണ്ട്‌.

(പി. ഗോവിന്ദപ്പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍