This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്യാണിയമ്മ, ടി.സി. (1879-1956)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്യാണിയമ്മ, ടി.സി. (1879-1956)

പത്രാധിപയും സാഹിത്യകാരിയും. തൃശൂര്‍ തെക്കേ കുറുപ്പത്ത്‌ അമ്മു അമ്മയുടെ പുത്രിയായി കൊ.വ. 1055 വൃശ്ചികം 14നു (എ.ഡി. 1879) ജനിച്ചു. വിദുഷിയായിരുന്ന മാതാമഹി കുഞ്ഞിക്കുട്ടി അമ്മയും പ്രസിദ്ധ പണ്ഡിതനായിരുന്ന കൃഷ്‌ണനെമ്പ്രാന്തിരിയുമാണ്‌ കുട്ടിക്കാലത്ത്‌ കല്യാണിയമ്മയെ പഠിപ്പിച്ചത്‌. സംസ്‌കൃതഭാഷയിലും തര്‍ക്കശാസ്‌ത്രത്തിലും അഗാധമായ പാണ്ഡിത്യം നേടി. തൃശൂര്‍ വി.ജെ. ഹൈസ്‌കൂളില്‍ നിന്ന്‌ മെട്രിക്കുലേഷന്‍ പാസ്സായി. 1896ല്‍ ടി.കെ. കൃഷ്‌ണമേനോന്റെ സഹധര്‍മിണിയായി. ബാലസാഹിത്യകൃതികള്‍ മലയാളത്തില്‍ ആദ്യമായി രചിച്ച ഗ്രന്ഥകര്‍ത്താക്കളില്‍ സമുന്നത സ്ഥാനം ഇവര്‍ക്കുണ്ട്‌. ഈസോപ്പിന്റെ സാരോപദേശകഥകള്‍, ഒരു കഴുതയുടെ കഥ എന്നിവയാണ്‌ ഇവരുടെ പ്രധാന ബാലസാഹിത്യകൃതികള്‍.

ബങ്കിംചന്ദ്രചാറ്റര്‍ജിയുടെ വിഷവൃക്ഷം, കൃഷ്‌ണകാന്തന്റെ മരണപത്രം എന്നീ പ്രസിദ്ധ ബംഗാളികൃതികള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്‌തു. കല്യാണിയമ്മയും മകള്‍ ജാനകിഅമ്മയും കൂടി എഴുതി പ്രസിദ്ധീകരിച്ച ഭാരതീയ വനിതാദര്‍ശങ്ങള്‍ സര്‍വകലാശാല പാഠ്യഗ്രന്ഥമായി അംഗീകരിച്ചിരുന്നു.

കല്യാണിയമ്മ സ്‌ത്രീകള്‍ക്കുവേണ്ടി ശാരദ എന്ന മാസിക പ്രസിദ്ധപ്പെടുത്തി. എറണാകുളത്ത്‌ ആദ്യമായി സ്ഥാപിച്ച സ്‌ത്രീസമാജത്തിന്‍െറ സ്ഥാപകാധ്യക്ഷയായിരുന്നു ഇവര്‍. സാഹിത്യസാംസ്‌കാരികരംഗത്തെ കല്യാണിയമ്മയുടെ സേവനത്തെ അഭിനന്ദിച്ചു കൊച്ചി മഹാരാജാവ്‌ ഇവര്‍ക്ക്‌ സാഹിത്യസഖി എന്ന ബഹുമതി നല്‌കി. 1956 ഒ. 26ന്‌ ഇവര്‍ നിര്യാതയായി.

എറണാകുളം മഹാരാജാസ്‌ കോളജ്‌ പ്രിന്‍സിപ്പലും പിന്നീട്‌ പബ്ലിക്‌ സര്‍വിസ്‌ കമ്മിഷനംഗവുമായിരുന്ന ടി.സി. ശങ്കരമേനോന്‍ ഇവരുടെ പുത്രനാണ്‌.

(പ്രാഫ. പി.കെ. ബാലകൃഷ്‌ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍