This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിന്നസ് ബുക്ക് ഒഫ് റിക്കോഡ്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗിന്നസ് ബുക്ക് ഒഫ് റിക്കോഡ്സ്

Guinness Book of Records

ലോക റിക്കോര്‍ഡുകള്‍ ആധികാരികമായി രേഖപ്പെടുത്തുന്ന വാര്‍ഷിക റഫറന്‍സ് ഗ്രന്ഥം. ദ് ഗിന്നസ് ബുക്ക് ഒഫ് റിക്കോര്‍ഡ്സ് എന്നായിരുന്നു തുടക്കത്തില്‍ ഈ ഗ്രന്ഥത്തിന്റെ പേര്. എന്നാല്‍ 2000-ത്തിനുശേഷം ഗിന്നസ് റിക്കോര്‍ഡ്സ് ബുക്ക് എന്നാക്കി. ജിം-പാറ്റിസണ്‍ ഗ്രൂപ്പ് ആണ് ഇതിന്റെ പ്രസാധകര്‍.

ഗിന്നസ് ബുക്ക് ഒഫ് റിക്കോഡിന്റെ ലോഗോ

സര്‍ ഹ്യൂ ബീവര്‍ (1890-1967) എന്ന അയര്‍ലണ്ടുകാരനാണ് ഗിന്നസ് ബുക്കിന്റെ പ്രസിദ്ധീകരണത്തിനുള്ള പദ്ധതി തയ്യാറാക്കിയത്. 1951 ന. 10-ന് തെക്കു കിഴക്കന്‍ അയര്‍ലണ്ടിലെ വെക്സ് ഫോഡില്‍ നായാട്ടില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഹ്യൂ ബീവര്‍. നായാട്ടിനിടയില്‍ കാണാനിടയായ ഗോള്‍ഡന്‍ പ്ലോവര്‍ എന്നൊരിനം പക്ഷിയുടെ വേഗം ഇദ്ദേഹത്തിന് ആശ്ചര്യമുളവാക്കി. യൂറോപ്പിലെ ഏറ്റവും വേഗംകൂടിയ ഗ്രൗസ് പക്ഷി എന്ന വര്‍ഗത്തില്‍പ്പെടുന്നവയാണെന്ന വാദത്തിന് ആക്കംകൂടി. രണ്ടിനം പക്ഷികളുടെ വേഗത്തെക്കുറിച്ചുണ്ടായ തര്‍ക്കം പരിഹരിക്കേണ്ടതായി വന്നപ്പോള്‍ റിക്കോഡുകളെക്കുറിച്ചുള്ള ഒരു ആധികാരിക ഗ്രന്ഥത്തിന്റെ അഭാവം ബീവറിനു ബോധ്യമായി. തുടര്‍ന്ന് അങ്ങനെയൊരു ഗ്രന്ഥം തയ്യാറാക്കുന്നതിനുള്ള ശ്രമത്തിലായി ഇദ്ദേഹം. 1955 ആഗ. 27-ന് ആദ്യത്തെ ഗിന്നസ് ബുക്ക് പ്രസിദ്ധീകൃതമായി. ആദ്യപതിപ്പിന് 198 പുറങ്ങളേ ഉണ്ടായിരുന്നുള്ളൂ. അക്കൊല്ലം ഡി. മാസത്തോടെ ഏറ്റവും കൂടുതല്‍ വില്പനയുള്ള പുസ്തകമായിത്തീര്‍ന്നു ഗിന്നസ് ബുക്ക്.

ഇന്ന് 28 ലോകഭാഷകളില്‍ ഗിന്നസ് ബുക്ക് പ്രസിദ്ധപ്പെടുത്തുന്നുണ്ട്. യു.എസ്സില്‍ 1956-ലും ഫ്രാന്‍സില്‍ 1962-ലും ജര്‍മനിയില്‍ 1963-ലും ജാപ്പനീസ്, സ്പാനിഷ്, ഡാനിഷ്, നോര്‍വീജിയന്‍ ഭാഷകളില്‍ 1967-ലും ആദ്യപതിപ്പുകള്‍ പ്രസിദ്ധീകരിച്ചു. 1980-ല്‍ ചൈനീസ്, ടര്‍ക്കിഷ്, ഗ്രീക്, ഇന്തോനേഷ്യന്‍ മുതലായ ഭാഷകളിലും ഈ വിശ്രുതഗ്രന്ഥത്തിന്റെ പതിപ്പുകള്‍ ഇറങ്ങി. ഇതിനോടകം 250-തിലധികം പതിപ്പുകള്‍ ഉണ്ടായിക്കഴിഞ്ഞു. ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ ഇന്ത്യന്‍ ഭാഷകളിലും ഗിന്നസ് ബുക്ക് പ്രസിദ്ധീകരിക്കുന്നുണ്ട്. 1974-ല്‍ ഗിന്നസ് ബുക്കിന്റെ പേര് ഗിന്നസ് ബുക്കില്‍ത്തന്നെ സ്ഥാനം പിടിക്കുകയുണ്ടായി. പകര്‍പ്പവകാശമുള്ള ഗ്രന്ഥങ്ങളില്‍ (വാര്‍ഷിക പ്രസിദ്ധീകരണം) ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന പുസ്തകമെന്ന നിലയ്ക്കാണ് (23.9 ദശലക്ഷം) ഗിന്നസ് ബുക്ക് ഈ സ്ഥാനം നേടിയത്.

ശാസ്ത്ര-സാങ്കേതിക മേഖലകളിലെ റിക്കോഡുകളെ വിവരണാത്മകമായി ചിത്രീകരിക്കുന്ന വിഷയാധിഷ്ഠിത ഗിന്നസ് ബുക്കുകളും ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. മാനവികശാസ്ത്രം, ജന്തുശാസ്ത്രം, പ്രകൃതിശാസ്ത്രം, ഭൗമശാസ്ത്രം, കലകളും വിനോദങ്ങളും, വ്യാവസായികരംഗം, യന്ത്രശാസ്ത്രം മുതലായ വിജ്ഞാനശാഖകളെ ആധാരമാക്കി അറുപതോളം ഗിന്നസ് ബുക്കുകള്‍ പ്രസിദ്ധപ്പെടുത്തുന്നുണ്ട്. ഗിന്നസ് ബുക്കില്‍ പേരു വരുത്തുക എന്ന ആഗ്രഹം അസാധ്യമായ അഭ്യാസങ്ങള്‍ക്കുപോലും മുതിരാന്‍ സാഹസികരെ പ്രേരിപ്പിക്കുന്നു. എന്നാല്‍ 90-കളോടെ ഇതിന് ചില വിലക്കുകള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. ജീവഹാനിക്ക് കാരണമായേക്കാവുന്ന സാഹസികതയുടെ റിക്കോര്‍ഡുകള്‍ അതോടെ ഗിന്നസ് ബുക്കില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു.

ലതാമങ്കേഷ്ക്കര്‍, നവാബ് പട്ടോഡി, ഫക്റുദ്ദീന്‍ താകുള്ള എന്നിവര്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച പ്രധാന ഇന്ത്യാക്കാരില്‍ ഉള്‍പ്പെടുന്നു. ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ സ്ഥലങ്ങള്‍ എന്ന നിലയില്‍ ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളും ഗിന്നസ് ബുക്കില്‍ ഇടംനേടിയിട്ടുണ്ട്. തിരുവനന്തപുരത്തെ ആറ്റുകാല്‍ ക്ഷേത്രം, അവിടെ നടക്കുന്ന പൊങ്കാല ഉത്സവത്തിലെ ജനപങ്കാളിത്തത്തിന്റെ പേരില്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അതുപോലെ, തമിഴ്നാട്ടിലെ തിരുപ്പതി ക്ഷേത്രം അവിടെ ദിനംപ്രതി നടക്കുന്ന തലമുണ്ഡനങ്ങളുടെ എണ്ണത്തിന്റെ പേരിലും ഗിന്നസ് റിക്കോര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. പ്രേംനസീര്‍ (ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങളില്‍ നായകവേഷം), ഉണ്ടപ്പക്രു (ഏറ്റവും ഉയരം കുറഞ്ഞ ചലച്ചിത്ര നായകന്‍), സുധീര്‍ കടലുണ്ടി (ഏറ്റവും കൂടുതല്‍ നേരം തുടര്‍ച്ചയായി തബല വായന) എന്നിവര്‍ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയ മലയാളികളില്‍ പ്രമുഖരാണ്.

പുന്നമടയിലെ ഏറീസ് ചുണ്ടന്‍ വള്ളം, ഏറ്റവും കൂടിയ വള്ളം (144 അടി) എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

(എ.ബി. രഘുനാഥന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍