This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചമത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചമത

ലെഗുമിനേസി സസ്യകുടുംബത്തില്‍പ്പെട്ട ഒരു ചെറുമരം. ശാ.നാ. ബ്യൂട്ടിയ മോണോസ്പെര്‍മ (Butea monosperma). ബ്യൂട്ടിയ ഫ്രൊണ്ടോസോ എന്നു നേരത്തെ അറിയപ്പെട്ടിരുന്നു. മൂന്നു നാലിനം ചമതകളുണ്ട്. അതില്‍ പ്രധാനമായത് പ്ലാശിന്‍ ചമതയാണ്. ഇന്ത്യയില്‍ വളരെ സുപരിചിതമായ ഒരു വൃക്ഷമാണ് ചമത അഥവാ പ്ലാശ്. വനജ്വാല (Flame of the forest) എന്നപേരിലാണ് ഈ ചെടി പരക്കെ അറിയപ്പെടുന്നത്.

ചമത

മധ്യേന്ത്യയിലെയും പശ്ചിമേന്ത്യയിലെയും മഴ കുറവുള്ള ഇലപൊഴിയും വനങ്ങളില്‍ പ്ലാശ് സാധാരണയായി വളരുന്നു. പരുത്തിക്കരിമണ്ണിലും ഉപ്പുരസമുള്ള മണ്ണിലും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലും ഈ വൃക്ഷം നല്ലവണ്ണം വളരും. സമതലങ്ങളിലും മലമ്പ്രദേശങ്ങളിലെ താഴ്വരകളിലും ഇവ സുലഭമാണ്. ഇവ സാധാരണ കൂട്ടമായിട്ടാണ് കാണാറുള്ളത്. ഏകദേശം 6-12 മീ. വരെ ഉയരംവയ്ക്കുന്ന ഈ ചെടിക്ക് ക്രമരഹിതമായ ശാഖകളും വളഞ്ഞ തായ്ത്തടിയുമാണുള്ളത്. മരപ്പട്ട പരുപരുത്തതും ചാരനിറമുള്ളതുമാണ്. ആദ്യജോടി ഇല സമ്മുഖമായി കാണപ്പെടുന്ന ലഘു പത്രങ്ങളാണ്; പിന്നീടുണ്ടാകുന്നവ ഏകാന്തരവിന്യാസത്തിലുള്ള ത്രിപത്രകങ്ങളും. അഗ്രപത്രത്തിന് താരതമ്യേന വലുപ്പം കൂടുതലാണ്. ഇലകള്‍ക്ക് നല്ല ബലവും തിളക്കവും ഉണ്ട്. തളിരിലകളുടെ അടിവശം പട്ടുപോലെ മൃദുത്വമുള്ളതും ലോമിലവുമാണ്. മൂപ്പെത്തുമ്പോള്‍ പര്‍ണകങ്ങളുടെ അടിവശത്ത് സിരകള്‍ വളരെ വ്യക്തമായി തെളിയുന്നു. ശീതകാലത്ത് ഇലകള്‍ കൊഴിഞ്ഞുപോകുന്നു. ഫെ. മാസാവസാനത്തോടെ ഇലയില്ലാതായിത്തീരുന്ന ശിഖരങ്ങളില്‍ ചെറുതും ഇടതൂര്‍ന്നതുമായ കുലകളിലായി പുഷ്പങ്ങളുണ്ടാകുന്നു. വനത്തില്‍ ഇടതൂര്‍ന്നു വളരുന്ന മറ്റുമരങ്ങളുടെ ഇടയില്‍ പുഷ്പിച്ചുനില്ക്കുന്ന ചമതമരം തീജ്വാലപോലെ ദൂരക്കാഴ്ചയ്ക്ക് തോന്നും. അതിനാലാണ് ഈ മരത്തിന് വനജ്വാല എന്ന പേരു വന്നത്. പുഷ്പങ്ങള്‍ക്ക് കടും ചുവപ്പുനിറമാണ്. അഞ്ചു ബാഹ്യദളങ്ങളും അഞ്ചു ദളങ്ങളും രണ്ടു കെട്ടുകളിലായി (9+1) പത്തു കേസരങ്ങളുമുണ്ട്. പതാകദളത്തിന്റെ അകവശത്തിന് ഓറഞ്ച് നിറവും പുറവശത്തിന് പാടലവര്‍ണവും ആയിരിക്കും. പാര്‍ശ്വദളങ്ങള്‍ പതാകദളത്തെപോലെ തന്നെയാണെങ്കിലും വീതി കുറവാണ്. കീല്‍ദളങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് ബോട്ടിന്റെ ആകൃതിയിലായിരിക്കുന്നു. വര്‍ത്തികാഗ്രം ഉരുണ്ടിരിക്കും. പുഷ്പങ്ങളില്‍ ധാരാളം തേന്‍ ഉള്ളതുകൊണ്ട് തേനീച്ചകളും ചെറുപക്ഷികളും വണ്ടുകളും നിത്യസന്ദര്‍ശകരായിരിക്കും. കായ്കള്‍ ഒറ്റ വിത്തുള്ള ഒരു പോഡ് ആണ്. മോണോസ്പെര്‍മാ എന്ന പേര് ഈ ഒറ്റവിത്തുള്ള അവസ്ഥയെ സൂചിപ്പിക്കുന്നു. മൂപ്പെത്താത്ത കായ്കള്‍ നിറയെ ലോമങ്ങളുള്ളതും ഇളംപച്ചനിറമുള്ളതുമാണ്; മൂപ്പെത്തിയ കായ്കള്‍ക്ക് തവിട്ടുനിറവും. ഇവ തിളങ്ങുന്ന വെളുത്ത ലോമങ്ങള്‍കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. വിത്ത് പരന്നതും കാവിനിറം ഉള്ളതുമാണ്. വിത്തുമൂലമാണ് പ്രവര്‍ധനം നടക്കുന്നത്.

ചമത മരത്തില്‍ നിന്നു ലഭിക്കുന്ന 'ബംഗാള്‍ കിനോ' അല്ലെങ്കില്‍ 'ബ്യൂട്ടിയാ ഗം' (Butea gum) എന്ന പശയും വിത്തുകളും ഔഷധപ്രാധാന്യമുള്ളതാണ്. ടാനിന്‍ അടങ്ങിയിട്ടുള്ള ഈ പശ വയറിളക്കത്തിന് ഔഷധമായും തുകല്‍ ഊറക്കിടുന്നതിനും ഉപയോഗിക്കുന്നു. വിത്തില്‍ മുഡൂഗാ ഓയില്‍ (Moodooga oil), റെസിന്‍, ജലലേയമായ ഒരു ആല്‍ബുമിനോയ്ഡ് എന്നിവ അടങ്ങിയിരിക്കുന്നു. വിത്ത് വിരശല്യത്തിന് ഔഷധമായി ഉപയോഗിക്കാറുണ്ട്. വിത്ത് പൊടിച്ച് നാരാങ്ങാനീരില്‍ കുഴച്ച് ചൊറിച്ചിലുള്ള ഭാഗങ്ങളില്‍ പുരട്ടിയാല്‍ ശമനം കിട്ടും. ഇത് പുഴുക്കടിക്കും ഉത്തമ ഔഷധമാണ്. കോലരക്ക്പ്രാണി വളരുന്ന ഒരു ആതിഥേയ വൃക്ഷമാണ് ചമത. അതിനാല്‍ കോലരക്കും ഈ വൃക്ഷത്തില്‍ നിന്ന് കിട്ടുന്നു. തടി വെള്ളത്തില്‍ വേഗം കേടാകാതിരിക്കുന്നതിനാല്‍ വെള്ളം കോരുന്ന തൊട്ടികളുണ്ടാക്കാനുപയോഗിക്കുന്നു. പലതരം നിര്‍മാണപണികള്‍ക്കും വിറകിനും ഇതിന്റെ തടി ഉപയോഗിക്കുന്നു. വേരിന്റെയും തടിയുടെയും പട്ടഭാഗത്തുനിന്ന് നാര് എടുക്കുന്നു. ഇതുകൊണ്ട് വടങ്ങളും വലിയ കയറുകളും പാദരക്ഷകളും ഉണ്ടാക്കാറുണ്ട്. പുഷ്പങ്ങളിട്ടു തിളപ്പിച്ചവെള്ളം ചുവന്ന ചായമായി ഉയോഗിക്കുന്നു. ഇലകള്‍ ആഹാരം വിളമ്പുന്നതിനും കാലിത്തീറ്റയ്ക്കായും ഉപയോഗിക്കാറുണ്ട്.

ചമതവൃക്ഷത്തിന് മതപരമായ ചില പ്രാധാന്യങ്ങളുമുണ്ട്. ഹൈന്ദവാചാരവുമായി ബന്ധപ്പെട്ട ഹോമങ്ങള്‍ക്ക് ചമതത്തടി ഇന്ധനമായി ഉപയോഗിക്കാറുണ്ട്. ചമതയുടെ കമ്പുകള്‍ ചമതക്കോല്‍ എന്ന പേരില്‍ അരണികൂട്ടാനും മറ്റും യാഗങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ബ്രാഹ്മണ ബ്രഹ്മചാരികള്‍ പഴയകാലത്ത് ചമതക്കോല്‍ ദണ്ഡായി ഉപയോഗിച്ചിരുന്നു. ഉപനയനവേളയില്‍ ബ്രാഹ്മണര്‍ ചമതക്കൊമ്പുകള്‍ കൈയിലേന്തി പ്രദക്ഷിണം വയ്ക്കാറുണ്ട്. ചമത അഗ്നിയില്‍ ഹോമിക്കുന്ന കര്‍മത്തിന് ചമതയിടുക എന്നു പറയുന്നു. ഉപനയനം മുതല്‍ സമാവര്‍ത്തനംവരെ ദിവസവും രണ്ടുസന്ധ്യകളിലും ബ്രാഹ്മണ ബ്രഹ്മചാരികള്‍ ചെയ്യേണ്ട ഒരു കര്‍മവുമാണിത്. ചമത ഇലകള്‍കൊണ്ടുഴിഞ്ഞാല്‍ പശുക്കളുടെ ക്ഷീരോത്പാദനശേഷി വര്‍ധിക്കുമെന്ന ഒരു വിശ്വാസവും നിലവിലുണ്ട്.

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%AE%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍